Saturday, 8 November 2014

ഇയ്യോബിന്റെ പുസ്തകം: കാഴ്ചയുടെ മായാജാലം


അമല്‍ നീരദിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് കുടിയേറിയപ്പോള്‍ തന്നെ ഇയ്യോബിന്റെ പുസ്തകം ഏറെക്കുറെ വിജയിച്ചു. ദൃശ്യ ഭംഗിയില്‍ ലോകക്ലാസിക്കുകളോട് കിടപിടിക്കുന്ന ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. സായ്പ് അവശേഷിപ്പിച്ചു പോയ മൂന്നാറിന്റെ ബ്രിട്ടിഷ് കാഴ്ചകള്‍ ഇതിലും മനോഹരമായി അവതരിപ്പിക്കാന്‍ മറ്റൊരു ചിത്രത്തിനും ഇതു വരെ കഴിഞ്ഞിട്ടില്ല. മൂന്നാര്‍ മിക്ക മലയാളിക്കും സുപരിചിതമാണെങ്കിലും ആരും കാണാത്ത മൂന്നാറിന്റെ വശ്യ മനോഹാരിത ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. അമല്‍ നീരദിലെ ഛായാഗ്രാഹകന്‍ ചിലയിടത്തെങ്കിലും പരീക്ഷിക്കപ്പെട്ടെങ്കിലും സംവിധായകന്റെ തഴക്കവും  ഛായാഗ്രാഹകന്റെ ക്രാഫ്റ്റും ചേര്‍ന്നപ്പോള്‍ ഇയ്യോബും മക്കളും മൂന്നാറും കാഴ്ചക്കാരന്റെ മനസില്‍ ഇടം പിടിച്ചു. ഗാനരംഗങ്ങളില്‍ മാത്രമല്ല ഓരോ ഫ്രെയിമിലും അമലിലെ ഛായാഗ്രാഹകന്‍ കൈയ്യടി അര്‍ഹിക്കുന്നു. അതി ഭാവുകത്വമില്ലാതെ എന്നു പറയാനാകില്ലെങ്കിലും ലളിതമായ ഒരു കഥ ഭാവ തീവ്രതയോടെയും, ദൃശ്യ ഭംഗിയോടെയും അവതരിപ്പിക്കാന്‍ അമല്‍ നീരദിന് കരഴിയുന്നുണ്ട്.
1900 ല്‍ ആരംഭിച്ച് 1946 ല്‍ അവസാനിക്കുന്ന ഒരു കഥയെ ഒരു കമ്മ്യൂണിസ്റ്റ് സഖാവ് അടിയന്തരാവസ്ഥക്കാലത്ത് ഓര്‍ത്തെടുക്കുന്ന രീതിയില്‍ ഒര്‍മ്മകളില്‍ നിന്നും കഥ പറയുന്ന ചിത്രമാണിത്. നീലഗിരിയില്‍ നിന്നുള്ള തേയില വരവ് നിലയ്ക്കുമ്പോള്‍ മൂന്നാര്‍ മലനിരകളില്‍ കടന്നു കയറി തേയില കൃഷി ചെയ്യുന്ന സായ്പിന്റെ കഥയിലൂടെ കോളനിവത്ക്കരണ കാലത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അവസ്ഥയാണ് ഇയ്യോബിന്റെ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
കഥാപാത്രങ്ങളുടെ സെലക്ഷനില്‍ അമല്‍ നീരദിന് പിഴച്ചിട്ടില്ല. ഫഹദിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇയ്യോബിന്റെ മൂന്നാമത്തെ മകനായ അലോഷിയുടേത്. അമ്മയുടെ മകനായി വളര്‍ന്ന് പ്രതിസന്ധികളില്‍ ഒളിച്ചോടുന്ന അലോഷി ബ്രിട്ടീഷ് നേവിയില്‍ ഉദ്യോഗസ്ഥനാവുകയും, വിപ്ലവത്തെത്തുടര്‍ന്ന് ജോയി നഷ്ടമായി നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്യുന്നു.  സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഭാരതത്തിന്റെ ഏതാണ്ടൊരവസ്ഥ ചിത്രം നല്‍കുന്നുണ്ട്. വിപ്ലവകാരിയായ സൈനികോദ്യോഗസ്ഥനെ ഫഹദ് മനോഹരമാക്കി. എന്നാല്‍ പ്രതിനായകന്‍മാരാല്‍ ആക്രമിക്കപ്പെടുന്ന അലോഷിക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ ഇത്തിരി കുറവായിരുന്നെങ്കില്‍ രണ്ടാം പകുതിയിലെ മടങ്ങിവരവിന് അതിഭാവുകത്വം ഏറെക്കുറെ ഇല്ലാതാകുമായിരുന്നു. എങ്കിലും ഫഹദ് തന്റെ കഥാപാത്രത്തോട് വിശ്വസ്തത പുലര്‍ത്തി. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് ലാലിന്റെ ഇയ്യോബ്. വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുമ്പോഴും ലാലിന്റെ അഭിനയ മികവ് പരീക്ഷിക്കപ്പെട്ടില്ല. സായ്പിന്റെ വലംകൈയ്യായ യുവാവും, കുടുംബസ്ഥനും കാര്യസ്ഥനുമായ മദ്ധ്യവയസ്‌കനും, സ്വത്തുക്കള്‍ കൈവിട്ടു പോകാതിരിക്കാന്‍ സ്താര്‍ത്ഥനും ക്രൂരനുമാകുന്ന കര്‍ക്കശക്കാരനും, സ്വന്തം സാമ്രാജ്യത്തിലേക്ക് കടന്നു കയറാന്‍ മറ്റൊരാളെ അനുവദിക്കാത്ത ജന്‍മിയും, മരം മുറിക്കാന്‍ അനുവദിക്കാത്ത ദീര്‍ഘ ദര്‍ശിയും, നിസഹായനാകുന്ന വൃദ്ധനും, മരണത്തിന് മുന്‍പിലും ഉന്നം തെറ്റാത്ത വേട്ടക്കാരനും, കണിശക്കാരനായ പിതാവുമെല്ലാം ലാലിന്റെ കൈകളില്‍ ഭദ്രമായിരുന്നു. നെഗറ്റീവ് വേഷത്തിലെത്തിയ ജയസൂര്യയും മോശമാക്കിയില്ല. അംഗൂര്‍ റാവുത്തര്‍ എന്ന കഥാപാത്രത്തിന് ജന്‍മം നല്‍കിയ ജയസൂര്യ കരിയറില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തിനു കൂടി  സാക്ഷിയായി. നാഴികകല്ലെന്ന് ഒറ്റവാക്കില്‍ പറയാം. നിഗൂഢതകള്‍ ഒളിച്ചു വച്ച് അമ്പരപ്പിച്ച പത്മപ്രിയയും മികച്ചു നിന്നു. ഫഹദിന്റെ ജോഡിയായെത്തിയ ഇഷ ഷെര്‍വാണി അഭിനയത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും തന്റെ കഥാപാത്രം മികച്ചതാക്കി. പ്രത്യേകിച്ച് ഫഹദുമായുള്ള കെമിസ്ട്രിയില്‍. ഇരുവരുമൊന്നിച്ചുള്ള ഗാനരംഗം തന്നെ ഇതിനുദാഹരണം. ചെമ്പന്‍വിനോദ്, റീനു മാത്യൂസ്, വിനായകന്‍ ലെന തുടങ്ങിയവരെല്ലാം കഥയിലും സിനിമയിലും നിര്‍ണ്ണായകമായി. കൂടോത്രക്കാരിയെന്നു ലോകം വിശേഷിപ്പിച്ച കഴലി ലെനയുടെ കൈയില്‍ ഭദ്രമായിരുന്നു. കഥയില്‍ കഴലി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ചിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം അവതരിപ്പിച്ച ചിത്രത്തില്‍ ചില സാമൂഹിക തിന്‍മകളേയും വിമര്‍ശിക്കാന്‍ അമല്‍ നീരദ് മറന്നില്ല. ഇംഗ്ലണ്ടിലേക്ക് പോകാനിറങ്ങുന്ന സായിപിന്റെ ജീപ്പിന് പിന്നാലെ ഗേറ്റ് വരുന്ന ഓടുന്ന ഇയ്യോബ് സായ്പിന് മുന്‍പില്‍ വിധേയത്വം കാണിച്ചിരുന്ന എല്ലാ മലയാളികളുടേയും പ്രതീകമായിരുന്നു. ചായക്കടയില്‍ അലോഷിക്ക് മുന്‍പില്‍ താഴ്ന്ന ജാതിക്കാരന്‍ ഇരിക്കാതിരിക്കാന്‍ കസേര മാറ്റുന്ന കടക്കാരനും ജാതികോമരങ്ങളുടെ പ്രതീകമാണ്.
ചിത്രത്തിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. നേഹ എസ് നായര്‍, യാക്‌സന്‍ ഗാരി പെരേര എന്നിവരുടെ അപാരമായ സംഗീതം ചിത്രത്തിനെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാന്‍ ശ്രമിക്കുന്ന അമല്‍ നീരദ് അതില്‍ വിജയിക്കുക തന്നെ ചെയ്തു. കഥയും, കഥാപാത്രങ്ങളും പഴയതാണെങ്കിലും ദൃശ്യഭംഗിയിലും വ്യത്യസ്തമായ അവതരണത്തിലും ചിത്രം മുന്നില്‍ തന്നെയാണ്. ക്യാമറ കൊണ്ട് മായാജാലം കാണിക്കുന്ന മികച്ച മായാജാലക്കാരനാണ് അമല്‍ നീരദ് എന്ന തീര്‍ച്ച. സിനിമ തീര്‍ന്നാലും കാശ് പോയെന്ന് തോന്നാത്ത ഒരു ചിത്രം ഏറെക്കാലത്തിന് ശേഷം കണ്ടിറങ്ങി. ആസ്വദിച്ചു . . . .  ഫഹദിന് മുടക്കിയ പണം നഷട്മാകില്ല എന്നു ചുരുക്കം. ഫഹദിനും, അമലിനും, മുഴുവന്‍ ക്രൂവിനും അഭിനന്ദനങ്ങള്‍.

Saturday, 4 October 2014

ഞാന്‍, നല്ല സിനിമകളുടെ പ്രതിനിധി


 ഞാന്‍ കണ്ടിറങ്ങിയപ്പോള്‍ ഒരു നല്ല സിനിമ കണ്ടിറങ്ങിയതിന്റെ സന്തോഷം പലരുടേയും മുഖത്തുണ്ടായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോടൊപ്പമിരുന്നാണ് സിനിമ കണ്ടത്. ഒരു ജീനിയസിന്റെ സിനിമ മറ്റൊരു ജീനിയസിനോടൊപ്പമിരുന്ന് കാണുക. അതൊരു ഭാഗ്യമായി ഞെളിഞ്ഞിരുന്ന് കണ്ടു. സിനിമ തുടങ്ങിപ്പോള്‍ പഴയ നാടക കാലമാമ് ഓര്‍മ്മ വന്നത്. മുഖത്ത് ചായം തേച്ചും തേക്കാതെയും വേദിയിലും അല്ലാതെയും പകര്‍ന്നാടിയ വേഷങ്ങള്‍. അവകാശപ്പെടാന്‍ ഒരുപാടൊന്നുമില്ലെങ്കിലും ഒരു ചെറിയ ഗൃഹാതുരത്വം നല്‍കിയ, മനസിന് ഒരു ആഗ്രഹവും, കുളിരും സമ്മാനിച്ച രഞ്ജിത്തിന് ആദ്യമേ നന്ദി.
ഒരു നാടകത്തിലൂടെ കഥ പറയാന്‍ തുടങ്ങിയ സിനിമ അതിന്റെ ടെംപോ ആദിയോടന്തം നിലനിര്‍ത്തി. കോട്ടൂര്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന യുവാവ് നാടകത്തിനായി കോട്ടൂരിന്റെ വേരുകള്‍ തേടി യാത്രയാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1947 ന് മുന്‍പ് മലബാറില്‍ ജീവിച്ചിരുന്ന എഴുത്തുകാരനും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അതിലുപരി ജീവിതത്തില്‍ ഒന്നുമാകാതെ പോയ പരാജയങ്ങളുടെ തോഴനായിരുന്ന ഒരു വ്യക്തിയായിരുന്നു കോട്ടൂര്‍ എന്ന് സിനിമ കാണിച്ചു തരുന്നു. രണ്ട് കാലഘട്ടങ്ങളെ പകര്‍ന്നാടുന്നതില്‍ ദുല്‍ഖര്‍ ഏറെക്കുറെ വിജയിച്ചു എന്നു തന്നെ പറയാം. ടി പി രാജീവന്റെ കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിന്റെ ചലച്ചിത്രാവനിഷാകാരമായ ചിത്രം എല്ലാ പ്രേക്ഷകരേയും ഒരു പോലെ രസിപ്പിക്കുന്ന ഒന്നായിരുന്നില്ല.
പലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രവും ഞാനും തമ്മില്‍ ഏറെ സാമ്യങ്ങളുണ്്. രണ്ട് ചിത്രങ്ങളും ടി പി രാജീവന്റെ കഥയാണ്. സംവിധാനം ചെയ്തത് രന്‍ജിത്താണ്. പലേരി മാണിക്യം ഒരന്വേഷണമാണ്, ചരിത്രാന്വേഷണം. ഞാനും അങ്ങനെ തന്നെ. പലേരി മാണിക്യത്തില്‍ മമ്മൂട്ടി വിവിധ കാലഘട്ടത്തിലെ വിവിധ കഥാപാത്രങ്ങലെ അവതരിപ്പിച്ചു. ഞാനിലെത്തിയപ്പോള്‍ ദുല്‍ഖര്‍ ആ ജോലി ഭംഗിയാക്കി. കഥ പറയുന്ന രീതിയിലും, പശ്ചാത്തലത്തിലും, താരങ്ങളിലും കണ്ട താരതമ്യങ്ങള്‍ സ്വാഭാവികം മാത്രം.
ഞാനിലെ കരുത്ത് അഭിനയ പ്രതിഭകളും പ്രതിഭകള്‍ക്ക് മാറ്റ് കൂട്ടുന്ന പ്രകടനവും തന്നെയാണ്. ജോയ് മാത്യുവായി തന്നെ എത്തിയ ജോയ് മാത്യുവിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാലും തഴക്കം ചെന്ന ഒരു നാടകക്കാരനെ അവതരിപ്പിക്കാന്‍ ജോയി മാത്യുവിലും നല്ലൊരു അഭിനേതാവ് വേറെ ഇല്ലെന്നു തന്നെ പറയാം. അനുമോളുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അഭിനയിച്ച ഓരോ സിനിമയും ഒന്നിനൊന്ന് മികച്ചതാക്കാന്‍ കഴിഞ്ഞ നടിയാണ് അനുമോള്‍.  ഞാനിലെ കഥാപാത്രത്തില്‍ വന്നു പോകുന്ന ദാസ്യവും, പ്രേമവും, കാമവും, നിരാശയും, ശാരീരിക-മാനസിക വേദനയും പക്വതയാര്‍ന്ന പ്രകടനത്തിലൂടെ ജീവസുറ്റതാക്കാന്‍ അനുമോള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തീയ്യറ്റര്‍ നിശബ്ദമായ നിമിഷങ്ങള്‍ പലതിലും അനുമോള്‍ സ്‌ക്രീനിലുണ്ടായിരുന്നു. അന്‍പതുകള്‍ക്കു മുന്‍പുള്ള സ്വാതന്ത്ര്യ സമര സേനാനിയായ ജന്‍മിയെ അവതരിപ്പിച്ച സുരേഷ് കൃഷ്ണ കൈയ്യടി അര്‍ഹിക്കുന്നു. രന്‍ജി പണിക്കരാമ് പ്രശംസ അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. അസൂയയും, ധാര്‍ഷ്ട്യവും, അധികാര പ്രമത്തതയും നിറഞ്ഞ, കാലഘട്ടങ്ങള്‍ക്കു മുന്‍പുള്ള ഭൂവുടമയെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ മലയാളത്തിലെ തീയ്യറ്ററുകളില്‍ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത ഈ തിരക്കഥാകൃത്തിനായി. സജിത മഠത്തില്‍, അഭിനന്ദനം അര്‍ഹിക്കുന്ന മറ്റൊരു താരം. രണ്ട് കാലഘട്ടങ്ങളെ അതരിപ്പിക്കുന്നതില്‍ സജിത വിജയിച്ചു. ചിത്രത്തില്‍ ജോയ് മാത്യു പറയുന്നത് പോലെ നില്‍ക്കുന്നയിടം വേദിയാക്കുന്ന നാടകം പോലെ അഭിനയിച്ച് തകര്‍ക്കാന്‍ സജിതയ്ക്കായി. മുത്തുമണി മോശമാക്കിയില്ലെങ്കിലും കാലഘട്ടത്തിനനുസരിച്ച് കോസ്റ്റിയൂം അനുയോജ്യമാക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു പരാജയം തന്നെയാണ്. ജ്യോതി കൃഷ്ണയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും തന്റെ റോള്‍ ഭംഘിയാക്കാന്‍ ജ്യോതിക്കുമായി. എടുത്തു പറയേണ്ട മറ്റൊരു താരമാണ് ഹരീഷ് പേരടിയുടേത്. ഒരു തികഞ്ഞ നാടകക്കാരന്റെ എല്ലാ ഭാവങ്ങളും പേരടിയുടെ ഓരോ ചലനങ്ങളിലും നിഴലിക്കുന്നുണ്ടായിരുന്നു. അമ്മത്തെയ്യം കെട്ടിയെത്തുന്ന പേരടി ഓരോ പ്രേക്ഷകനേയും വിസ്മയിപ്പിച്ചു. താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചത്.
ബിജിബാലിന്റെ സംഗീതം ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ഓരോ രംഗത്തിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന  പശ്ചാത്തല സംഗീതം.
കോട്ടൂരിനെ അവതരിപ്പിക്കാനുള്ള പക്വത ദുല്‍ഖറിനില്ല എന്ന പലരും പറഞ്ഞു. പക്ഷെ രന്‍ജിത്ത് ദുല്‍ഖറിന്‍രെ പരമാവധി കഴിവിനെ പിഴിഞ്ഞെടുത്തു എന്ന് സിനിമയില്‍ വ്യക്തമാണ്. ദുല്‍ഖറിന്റെ പതിവ് ഇമേജില്‍ നിന്നു മാറി തികഞ്ഞ ഒരു നടനായി എന്ന് പറയാറായിട്ടില്ല എങ്കിലും ദുല്‍ഖറിലെ നടനെ പുറത്തെടുക്കാന്‍ കഴിഞ്ഞു.
എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ലെങ്കിലും ഒരു മികച്ച ചിത്രം കണ്ടസന്തോഷത്തിലാമ് തീയ്യറ്റര്‍ വിട്ടത്.
തീയ്യറ്ററില്‍ ഒപ്പമുണ്ടായിരുന്ന ജീനിയസ് സംവിധായകനോട്  സിനിമ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അല്പമൊന്ന് ആലോചിച്ചിട്ടാണെങ്കിലും നാടകമൊക്കെയായി ഒരു ഇന്റലെക്ച്വല്‍ ജാഡ ഫീല്‍ ചെയ്‌തെന്നും, മികച്ച സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Friday, 3 October 2014

ഓണത്തിനെത്തിയ കള്ളന്‍മാരും പെരുച്ചാഴിയും


ആഘോഷമായെത്തിയ ചിത്രങ്ങളൊരോന്നും നിലവാരത്തകര്‍ച്ചയ്ക്ക് മത്സരിക്കുകയായിരുന്നു. കള്ളന്‍മാര്‍ തമ്മിള്‍ ഭേദമാണെന്ന് പറയുമ്പോള്‍ മറ്റു ചിത്രങ്ങളുടെ അവസ്ഥ എത്ര ദയനീയമാരിക്കണം.
അമേരിക്കയിലടക്കം കൊട്ടിഘോഷങ്ങളോടെ എത്തിയത് പെരുച്ചാഴി ആണെങ്കിലും പ്രേക്ഷക മനസ് തുരന്നത് കള്ളന്‍മാരായിരുന്നു. തീയ്യറ്ററിലിരിക്കുന്നത്ര സമയം ബോറടിപ്പിക്കാതെ കൊണ്ടു പോകുന്നതില്‍ സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ വിജയിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ ശ്രദ്ധ നേടിയ അനിലിന്റെ പ്രതിങയ്ക്ക് മങ്ങലേല്‍ക്കാനും ഈ ചിത്രം കാരണമായി എന്നു പറയുന്നതില്‍ അത്ഭുതമില്ല. സംവിധായകന്റെ ക്രാഫ്റ്റ് എടുത്തു പറയുന്നതിനോടൊപ്പം ആദ്യ ചിത്രത്തിന്റെ മഹിമ നിലനിര്‍ത്താനായില്ല എന്ന് സിനിമ കണ്ട ഏതൊരാളും സമ്മതിക്കും. അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. മലയാളത്തിലെ പല കഥാപാത്രങ്ങള്‍ക്കും ബ്രേക്കായ ഓരോ ചിത്രങ്ങളുണ്ട്. അങ്ങനെയാണെങ്കില്‍ ഈ ചിത്രം ബ്രേക്കായത് ചെമ്പന്‍ വിനോദിനാണ്. തനി തൃശൂര്‍ ഭാഷ സംസാരിക്കുന്ന നാടന്‍ കള്ളനായ മാര്‍ട്ടി എന്ന കഥാപാത്രത്തെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ ചെമ്പന് കഴിഞ്ഞു. ഓര്‍ഡിനറിയിലെ പരുക്കനായ പോലീസുകാരനായെത്തിയ ചെമ്പന് തീര്‍ച്ചയായും മാര്‍ട്ടി ഒരു മുതല്‍കൂട്ടു തന്നെയായിരിക്കും. ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അച്ചന്‍ കഥാപാത്രം. ആമേനില്‍ ജോയ് മാത്യുവിന്റെ അച്ചന്‍ ശ്രദ്ധേയമായത് പോലെ പെല്ലിശ്ശേരിയും തകര്‍ത്താടുകയായിരുന്നു. എവിടെയൊക്കെയോ പഴയ ഇന്നസെന്റിനെ അനുസ്മരിപ്പിച്ച കഥാപാത്രം സിനിമ കണ്ടിരുന്ന പ്രേക്ഷക മനസില്‍ തീര്‍ച്ചയായും ഇടം നേടിയിട്ടുണ്ട്. സാത്വികനായ കൃഷ്ണനുണ്ണിയെ പൃഥ്വിരാജും, പരുക്കനായ ഷബാബിനെ ആസിഫ് അലിയും ഗംഭീരമാക്കിയപ്പോള്‍, ജോയ് മാത്യു, നെടുമുടി വേണു തുു്ങിയ സീനിയര്‍ താരങ്ങളും നീരജ് മാധവ്, നിഥിന്‍ കോപ്പ, റീനു മാത്യൂസ്, സനൂഷ സന്തോഷ് തുടങ്ങിയ ജൂനിയര്‍ താരങ്ങളും അവരവരുടെ റോള്‍ മോശമാക്കിയില്ല. സിനിമയില്‍ നിര്‍ണ്ണായകമായ റോള്‍ കൈകാര്യം ചെയ്ത സലാം ബുക്കാരിയുടെ വേഷവും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
ആര്‍ക്കും മനസിലാകാതെ പോയത് സിനിമയുടെ ക്ലൈമാക്‌സ് മാത്രമാണ്. സത്യത്തില്‍ പൃഥ്വിരാജ് ആരാണ് ? കള്ളനോ ? പോലീസോ ? എന്തായാലും ആദ്യവും അവസാനവും ഭൂമി തുരക്കുന്ന കള്ളന്‍മാര്‍ തുരന്ന് കയറിയത് പ്രേക്ഷകരുടെ മനസിലേക്കാണെന്ന് സംശയമില്ല. ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന് പറയുന്നില്ല. എന്നാലും കണ്ടിരിക്കാവുന്ന ഒരു ചിത്രം.
ഏറെ ആഘോഷങ്ങളോടെയെത്തിയ  പെരുച്ചാഴിക്ക് കാര്യമായി തുരക്കാന്‍ കഴിഞ്ഞില്ല. ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ചിത്രം.  ഹാസ്യം ചെയ്യാന്‍ ഇപ്പോഴും തനിക്ക് കഴിയുമെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം. അത്ര മാത്രം. മോഹന്‍ലാലിന്റെ മികച്ച പ്രകടനം ഒരിക്കല്‍ കൂടി മലയാളി കണ്ടപ്പോള്‍ അജു വര്‍ഗീസും ബാബുരാജും തങ്ങളുടെ വേഷവും ഗംഭീരമാക്കി. വിജയ് ബാബുവും സാന്ദ്ര തോമസും നിര്‍മ്മാതാക്കളുടേയും അഭിനേതാക്കളുടേയും ഇരട്ടറോളുകളിലാമ് തിളങ്ങിയത്. നായികാ പ്രാധാന്യമില്ലാത്ത ചിത്രമായത് കൊണ്്വും രാഗിണിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയത്. മുകേഷും, പിഷാരടിയും മോശമാക്കിയില്ല.
പക്ഷെ ഹോളിവുഡില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ, ബിഗ് ബജറ്റിലൊരുങ്ങിയ മെച്ചപ്പെട്ടൊരു മലയാള ചിത്രം തുടങ്ങിിയ ലേബലുകളോടെയെത്തിയ ചിത്രം പക്ഷെ നിരാശപ്പെടുത്തുകയായിരുന്നു. ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ ചിത്രം വിജയമായിരിക്കാം പക്ഷെ ഒരു നല്ല സിനിമ എന്ന പേര് സമ്പാദിക്കാന്‍ അന്യ സംസ്ഥാനക്കാരനായ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന് കഴിഞ്ഞില്ല.
ഓണത്തിന് വിരുന്നെത്തിയ രാജയും, വില്ലാളിവീരനും, ഭയ്യമാരും, പെരുച്ചാഴിയും നിരാശപ്പെടുത്തിയപ്പോള്‍ പരസ്യവാചകത്തില്‍ പറഞ്ഞത് പോലെ ഓണം കള്ളന്‍ാമാര്‍ കൊണ്ടു പോയി.

Wednesday, 27 August 2014

മുന്നറിയിപ്പ് . . . മലയാള സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും.


സിനിമ കണ്ടിറങ്ങി കുറച്ച് സമയമെടുത്തു സ്ഥലകാല ബോധം വീണ്ടെടുക്കാന്‍. പഴുതുകളില്ലാത്ത സ്‌ക്രിപ്റ്റും, വേണു എന്ന സംവിധായകന്റെ അസാധാരണ ക്രാഫ്റ്റും, മ്മൂട്ടിയിലെ അതുല്ല്യ നടന വൈഭവവും ഒത്തു ചേര്‍ന്നപ്പോള്‍ വെള്ളിത്തിരയില്‍ പിറന്ന മികച്ചൊരു ദൃശ്യസംസ്‌കാരം തന്നെയായിരുന്നു മുന്നറിയിപ്പ്. വേണുവിലെ ഛായാഗ്രാഹകന്‍ ചിത്രത്തിലെ ഒരു രംഗത്ത് പോലും പരീക്ഷിക്കപ്പെട്ടിട്ടില്ല. വേണു എടുത്ത ഓരോ ഫ്രെയിമും അടുത്തതിലേക്കുള്ള വാതില്‍ തുറന്നിട്ടിരുന്നു. കാഴ്ചയുടെ തുടര്‍ച്ചയും, ദൃശ്യങ്ങളിലെ നിമഗ്നതയും ആദിയോടന്തം നിലനിര്‍ത്താന്‍ വേണുവിനായി. മലയാളത്തില്‍ വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങല്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നടിയാണ് താനെന്ന് അപര്‍ണ്ണ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം കൂടിയാണ് മുന്നറിയിപ്പ്.
വേണുവിന് പുറമെ ചിത്രത്തില്‍ ഏറെ കൈയ്യടി അര്‍ഹിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച സി കെ രാഘവന്‍. മമ്മൂട്ടിയെ ചിത്രത്തിലെവിടെയും കാണാനാവുന്നില്ലായിരുന്നു. കാരണം രാഘവേട്ടന്‍ എന്ന് അഞ്ജലി അറയ്ക്കല്‍(അപര്‍ണ്ണ ഗോപിനാഥ്)സംബോധന ചെയ്യുന്ന വ്യക്തി ചിത്രത്തിനവസാനം വരെയും ഓരോ പ്രേക്ഷകന്റെയും മനസിലും രാഘവേട്ടനായിരുന്നു. താരപ്രഭാവങ്ങളില്ലാതെ സി കെ രാഘവനെന്ന തടവുകാരനെ അവതരിപ്പിക്കാന്‍ മമ്മൂട്ടി കാണിച്ച മനസ് തന്നെ അഭിനന്ദനാര്‍ഹമാണ്. ജയിലറായ നെടുമുടി വേണു രാഘവനെ അഞ്ജലിക്ക് പരിചയപ്പെടുത്തുന്ന രംഗം ശ്രദ്ധേയമാണ്. തീയ്യറ്ററുകളിലെ സ്ഥിരം കയ്യടികളോ വരവേല്‍പ്പോ ഇല്ലാതെ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി രാഘവന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുകയാണ്. ആദ്യ സീന്‍ മുതല്‍ തന്നെ രാഘവന്റെ മുഖത്തെ നിഗൂഢത അയാളുട െകണ്ണുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ മുഖത്താണ് അഭിനയമെന്ന കാര്യം മനസിലാക്കി പ്രവര്‍ത്തിച്ച സംവിധായകനാണ് വേണു. അത് കൊണ്ടാണ് മമ്മൂട്ടിയുടെ മുഖത്തെ ക്ലോസുകള്‍ ചിത്രത്തിന്റെ പലയിടത്തും തെളിഞ്ഞു നില്‍ക്കുന്നത്. അപരിചിതത്വവും, നിഗൂഢതകളും നിറഞ്ഞ ആ മുഖത്ത് എക്‌സ്പ്രഷന്‍സ് മാറിമറിയുന്നത് ഏതൊരു പ്രേക്ഷകനേയും കോള്‍മയിര്‍ കൊള്ളിക്കും. സസ്പന്‍സ് നിഞ്ഞ ക്ലൈമാക്‌സില്‍ മ്മൂട്ടി എന്ന മഹാനടനെ പ്രേക്ഷകന്‍ തിരിച്ചറിയും, തീര്‍ച്ച. അഭിനയം എന്താണെന്ന് ആ മുഖം പറഞ്ഞ് തരും.
നല്ല സിനിമയ്ക്കായി പണമിറക്കിയ രന്‍ജിത്തും സൃഹൃത്തുക്കളും, ഗസറ്റ് റോളിലെത്തിയ പൃഥ്വിരാജും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിനായി അണിനിരന്ന മറ്റ് സീനിയര്‍ താരങ്ങളാണ് ചിത്രത്തിന്റെ മറ്റാകര്‍ഷണങ്ങള്‍. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും തന്റെ കഥാപാത്രത്തിലൂടെ സിനിമയുടെ ഗതിയില്‍ സുപ്രധാന പങ്കു വഹിച്ച കൊച്ചുപ്രേമനും, സുധീഷും, മുത്തുമണിയും എല്ലാം മികച്ചു നിന്നു.
ജോയ് മാത്യുവിന്‍രെ ചന്ദ്രാജി ഇന്ന കാണുന്ന പല സീനിയര്‍ മാധ്യമപ്രവര്‍ത്തകരേയും അനുസ്മരിപ്പിക്കുന്നു. നവ മാധ്യമപ്രവര്‍കരെ കണ്ണടച്ച് വിമര്‍ശിക്കാന്‍ ചന്ദ്രാജി മടിക്കുന്നില്ല. ടെലിവിഷന്‍ ചര്‍ച്ചകളേയും, പുതിയ മാധ്യമപ്രവര്‍ത്തകരുടെ കാട്ടിക്കുട്ടലുകളേയും വിമര്‍ശിക്കുന്നതില്‍ ആ കഥാപാത്രം പിശുക്ക് കാട്ടുന്നില്ല. ആ കഥാപാത്രം ഒരു  പഴയ മാധ്യമപ്രവര്‍ത്തകനാണെന്നതും, തിരക്കഥ ഒരുക്കിയ ഉണ്ണി ആര്‍ കേരളത്തിലെ മറ്റൊരു മികച്ച മാധ്യമപ്രവര്‍ത്തകനാണെന്നതും ഈ മാധ്യമ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.
ചിത്രത്തിന്റെ ലൊക്കേഷനാണ് എടുത്തു പറയേണ്ടമറ്റൊരു സംഗതി. മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം താവളങ്ങളും, കോഴിക്കോടിന്റെ തെരുവുകളും, ബീച്ചും എല്ലാം ചെര്‍ന്ന് ഒരു ദൃശ്യ വിരുന്നു തന്നെ ആയിരുന്നു മുന്നറിയിപ്പിലേത്. രാഘവനെ താമസിപ്പിക്കാനായി അഞ്ജലി ഒരുക്കുന്ന രണ്ട് സ്ഥലങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. തെരുവിലെ രണ്ടാം നിലവീടും, പുഴയോരത്തെ പഴമ നിറഞ്ഞ കൊച്ചു വീടും കാഴ്ച്ചക്ക് ഹൃദ്യമായിരുന്നു.
ചിത്രത്തിലെ പഞ്ച് ഡയലോഗുകള്‍ പലതും സാധാരണങ്ങളായിരുന്നു എങ്കിലും ഇതു വരെ പലരും ചിന്തിക്കാന്‍ മറന്നവയായിരുന്നു. അര്‍ത്ഥവത്തായ ചോദ്യങ്ങളും ചിന്തകളും. അത് സിനിമ കണ്ട് തന്നെ മനസിലാക്കണം. മമ്മൂട്ടിയിലെ നടന്‍ മരിച്ചിട്ടില്ലന്നതിന്റെ തെളിവ് കൂടിയാണ് ഈ ചിത്രം. ദയ എന്ന ഒറ്റച്ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വേണുവിലെ സംവിധായകന്റെ ക്രാഫ്റ്റും, മികച്ച കഥാപാത്രങ്ങള്‍ക്കും, ആകര്‍ഷണീയമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ജന്‍മം നല്‍കുന്ന തിരക്കഥ ഒരുക്കിയ ഉണ്ണി ആറിന്റെ സൃഷ്ടിപാടവവും വ്യകാതമാക്കുന്ന ചിത്രമെന്ന വിശേഷണവും മുന്നറിയിപ്പിന് നന്നായിണങ്ങും. കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ ഉണ്ണി ആറിനും, അതിനെ വെള്ളിത്തിരയില്‍ അന്വര്‍ത്ഥമാക്കാന്‍ വേണുവിനും, നടനവൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മമ്മൂട്ടിക്കും ഇനിയും കഴിയട്ടെ എന്നാശംസിക്കാം.

Saturday, 9 August 2014

മംഗ്ലീഷ്.


ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മംഗ്ലീഷ് പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. എന്നാല്‍ അത്രക്കങ്ങോട്ട് തൃപ്തിപ്പെടുത്തിയുമില്ല.സലാം ബാപ്പുവിന്റെ രണ്ടാമത്തെ ചിത്രം എന്നതിലുപരി മമ്മൂട്ടിയുടെ തുടര്‍ക്കഥയായ പരാജയങ്ങള്‍ക്ക് വിരാമമിട്ട ചിത്രമെന്ന വിശേഷണമാകും മംഗ്ലീഷിന് കൂടുതല്‍ ചേരുക. മമ്മൂട്ടി എന്ന പ്രതിഭയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ്. ഒരു കംപ്ലീറ്റ് മമ്മൂട്ടി ചിത്രമാണ് മംഗ്ലീഷ്. സലാം ബാപ്പുവിന്റെ ക്രാഫ്റ്റ് കൂടി ചേര്‍ന്നതോടെ ഒരു മികച്ച എന്റര്‍ടൈനര്‍ പിറക്കുകയായിരുന്നു. ഹോളണ്ടുകാരി കരോളിന്‍ ബെക്കിന്റെ മംഗ്ലീഷ് ഇത്തിരി അധികമായോ എന്ന സംശയമൊഴിച്ചാല്‍ കണ്ടിരിക്കുവുന്ന ഒരു ചിത്രമാണ് മംഗ്ലീഷ്.
ചിത്രത്തില്‍ കൊച്ചി നഗരം അടക്കി ഭരിക്കുന്ന ഒരു ഡോണാണ് മമ്മൂട്ടി എന്ന ധാരണയുണ്ടെങ്കില്‍ തെറ്റി. കൊച്ചിന്‍ ഹാര്‍ബറിലെ ഒരു മത്സ്യ കച്ചവടക്കാരനാണ് മാലിക് ഭായ് (മമ്മൂട്ടി). പക്ഷെ മട്ടാഞ്ചേരിയിലും, ഫോര്‍ട്ടു കൊച്ചിയിലും എന്തിന് കൊച്ചി നഗരത്തില്‍ പോലും മാലിക് ഭായ് അറിയാതെ ഒരീച്ച പോലും പറക്കില്ല. ഹാര്‍ബറും നഗരവും ഭരിക്കാന്‍ വേറെ ആളുണ്ടെങ്കിലും മാലിക് ഭായിയാണ് ഇതൊക്കെ ചെയ്യുന്നത്. കടലില്‍ കിടക്കുന്ന മീനിന് കരയില്‍ വിലപറയുന്ന ഹാര്‍ബറിന്റെ ഹീറോയാണ് മാലിക് ഭായ്. രാഷ്ട്രീയക്കാര്‍ക്കും, സമൂഹത്തിലെ ഉന്നതര്‍ക്കും എന്താവശ്യത്തിനും മാലിക് ഭായി ഉണ്ടാവണം തുടങ്ങിയ ക്ലീഷേ ഹീറോ പരിവേഷങ്ങളാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെ നിഴലായി എത്തുന്നത് ടിനി ടോമാണ്. മാലിക് ഭായിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത ഭാര്യ അച്ഛന്റെ ആവശ്യപ്രകാരം ഭായിയെ ഉപേക്ഷിച്ച് പോകുന്നു. മറ്റൊരാളെ നിക്കാഹ് ചെയ്ത അവളുടെ മനസിലും, ഭായിയുടെ മനസിലും ഇപ്പോഴും പഴയ സ്‌നേഹം ബാക്കി നില്‍ക്കുന്നുണ്ട. അത് ചിത്രത്തിന്റെ പല രംഗങ്ങളിലും നിഴലിക്കുന്നുമുണ്ട്. നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കള്ളപ്പണം കണ്ടെത്താനായി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരായി എത്തുന്ന ജോജു ജോര്‍ജ്ജും, പി ബാലചന്ദ്രനും കലക്കി. സാഹചര്യങ്ങള്‍ക്കനുസരിച്ച്  ഇരുവരും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടായിരുന്നു. തുടക്കം മുതലെ നായിക കരോളിന്‍ ബെക്ക് ചിത്രത്തിലുണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് കുറെ കഴിഞ്ഞാണ്. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും, കള്ളത്തരങ്ങളും അവതരിപ്പിക്കാന്‍ സലാം ബാപ്പു ശ്രമിക്കുന്നുണ്ട്.
ഏറെ രസകരമായത് ശ്രിന്ദ അഷാബിന്റെ സംഭാഷണങ്ങളായിരുന്നു. കൊച്ചി സ്ലാംങ്ങില്‍ ഇടതടവില്ലാതെ വഴക്കടിക്കുന്ന ശ്രിന്ദയുടെ മുംതാസ് എന്ന കഥാപാത്രം സിനിമ അവസാനിച്ചാലും പ്രേക്ഷകരുടെ മനസില്‍ നിന്നും മായില്ല. കൊച്ചിയുടെ പശ്ചാത്തലത്തില്‍ പ്രണയ ജോഡികളായ അന്നയുടേയും റസൂലിന്റെയും കഥ പറഞ്ഞ ചിതച്രത്തില്‍ എന്താ ഇക്ക നോക്കി നില്കുന്നത്, അടിക്കിക്ക എന്നു പറഞ്ഞ് പ്രേക്ഷകരുടെ മനസിലേക്ക് ഓടിക്കയറിയ ശ്രിന്ദ 1983 ല്‍ ആരാണ് സചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് നിഷ്‌കളങ്കമായി ചോദിച്ച് പ്രേക്ഷക മനസില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ശ്രിന്ദയുടെ മുംതാസ്.
ചിത്രം തികഞ്ഞ മമ്മൂട്ടി ഷോ ആയിരുന്നു എന്നത് യാഥാര്‍ത്ഥ്യം. എങ്‌ലും ചിത്രം ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. മാലിക് ഭായിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ മമ്മൂട്ടിക്കായി. ആവശ്യത്തിന് നര്‍മവും, സ്റ്റണ്ടും, സെന്റിമെന്‍സും എല്ലാം സമം ചാലിച്ച മാലിക് ഭായിയെ പ്രേക്ഷകര്‍ വെറുക്കാനിടയില്ല.
കരോളിന്‍ ബെക്ക് വെള്ളിത്തിരയില്‍ ചലനമുണ്ടാക്കിയാണ് മടങ്ങുന്ന്ത്.  കരോളിന്റെ മിഷേല്‍ എന്ന കഥാപാത്രത്തിന്റെ മംഗ്ലീഷ് മോശമല്ലാത്ത കൈയ്യടി നേടി. പക്ഷെ മിഷേലിന്റെ മംഗ്ലീഷ് ഇത്തിരി കൂടി പോടെ എന്ന് സംശയം ബാക്കിയാകുന്നുണ്ട്.
കുറച്ച് സ്വീക്ക്വലുകള്‍ മാത്രമാണ് സ്‌ക്രീനിലുള്ളതെങ്കിലും വിനയ് ഫോര്‍ട്ടും നിരാശപ്പെടുത്തിയില്ല.
വിദേശികള്‍ കേരളത്തില്‍ വന്നപ്പോള്‍ ഉ്ണ്ടാക്കിയ കസാലിന്‍ഡ കള്ളക്കളികളിലൂടെ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്‍ സ്വന്തമാക്കുന്നു. അത് കച്ചവടമാക്കാന്‍ ശ്രമിക്കുന്നതിനിടെ കസാലിന്‍ഡയുടെ യഥാര്‍ത്ഥ അവകാശി മിഷേല്‍ മടങ്ങിയെത്തുന്നതും സ്വത്ത് തിരിച്ചു പിടിക്കാന്‍ സ്വയമായും മാലിക് ഭായിയെ കൂട്ടു പിടിച്ചും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒപ്പം നിന്നവരെയെല്ലാം പിണക്കി മാലിക് ഭായി കസാലിന്‍ഡ മിഷേലിന് നേടിക്കൊടുക്കുന്നിടത്ത് പടം ഫിനിഷാണ്.
ഭാ.യറിയാത്ത മാലിക് ഭായുടെ പരാക്രമങ്ങളോ, അമരത്തിന് ശേഷം മമ്മൂട്ടിയുടെ തീരദേശ ശൈലിയോ, ബെസ്റ്റ് ആക്ടറിലെപ്പോലുള്ള എന്റര്‍ടൈന്‍മെന്റോ, രാജമാണിക്യത്തിലെ ഹീറോയിസമോ പ്രതീക്ഷിച്ച് തീയ്യറ്ററില്‍ പോയവര്‍ക്ക് തെറ്റിയെന്നുറപ്പ്. ഇതൊന്നുമല്ലാത്ത് ഒരു മമ്മൂട്ടിയെയാണ് സലാം ബാപ്പു മംഗ്ലീഷിലൂടെ അവതരിപ്പിക്കുന്നത്.  നേരം പോക്കായി കണ്ടിരിക്കാവുന്ന ഒരു ചിത്രം, അതാണ് മംഗ്ലീഷ്.

Friday, 8 August 2014

ഞാന്‍ സ്റ്റീവ് ലോപ്പസ് അഥവാ പുതുമകള്‍ നിറഞ്ഞ കവിത.


ഈ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ആദ്യ ചിത്രം, അറുപതു പേരടങ്ങുന്ന കളക്ടീവ് ഫേസിന്റെ രണ്ടാമത്തെ സംരംഭം, ഒരു പിടി പുതുമുഖങ്ങള്‍ക്കൊപ്പം തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ചിത്രം, പൂര്‍ണ്ണമായും തിരുവനന്തപുരം ലൊക്കേഷനാക്കിയ ചിത്രം ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ഞാന്‍ സ്റ്റീവ് ലോപ്പസ് തീയ്യറ്ററുകളിലെത്തിയത്. രാജീവ് രവിയും, രാജേഷ് രവിയും, ഗീതു മോഹന്‍ദാസും, സന്തോഷ് എച്ചിക്കാനവും ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ വെള്ളിത്തിരയില്‍ വരച്ചിട്ട ഹൃദ്യമായ വരികളായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്. കളക്ടീവ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷഹബാസ് അമനും, തൈക്കുടം ബ്രിഡ്ജും ചേര്‍ന്നായിരുന്നു.
സംഗീതത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്ന രാജീവ് രവി ഈ ചിത്രത്തിലും മ്യൂസിക്കിനും ഗാനങ്ങള്‍ക്കും അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തെരുവുകളില്‍ എന്നു തുടങ്ങുന്ന ഗാനവും അതിന്റെ ഫീമെയ്ല്‍ വേര്‍ഷനും ചിത്രത്തെ കൂടുതല്‍ കാവ്യാത്മകമാക്കി. തീരദേശത്തിന്റെ തനതായ ശൈലിയില്‍ ഒരുങ്ങിയ ഗാനവും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ജാസിഗിഫ്റ്റിന്റെ ആലാപനം ഗാനത്തെ കൂടുതല്‍ മനോഹരമാക്കി. ഇനി ചിത്രത്തിലേക്ക് വരാം.
സ്റ്റീവും (ഫര്‍ഹാല്‍ ഫാസില്‍) അഞ്ജലിയുമാണ് (അഹാന കൃഷ്ണകുമാര്‍) ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തിരുവന്തപുരം നഗരത്തില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ആധുനിക യുവത്വത്തിന്റെ പ്രതിനിധിയാണ് സ്റ്റീവ്. പ്രണയത്തിനപ്പുറത്ത് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങുന്ന സ്റ്റീവിന്റെ ജീവിതമാമ് ചിത്രം. അഞ്ജലിയില്ലാതെ സ്റ്റീവ് പൂര്‍ത്തിയീകുന്നില്ല. ചിത്രത്തിന്റെ നേര്‍ പാതിയാണ് അഞ്ജലി. തിരുവന്തപുരം ലൊക്കേഷനായിട്ടും പ്രാദേശികതയോ, സംസാര ശൈലിയുടെ അഭംഗികളോ ചിത്രത്തില്‍ നിഴലിച്ചിരുന്നില്ല.
 2013 ല്‍ പുറത്തിറങ്ങിയ രാജീവ് രവിയുടെ ആദ്യ ചിത്രമായ അന്നയും റസൂലുമിന്റെ മറ്റൊരു പതിപ്പാണ് ഞാന്‍ സ്റ്റീവ് ലേപ്പസ്. പ്രണയം, ക്വട്ടേഷന്‍, അടി പിടി, ദുരന്ത ക്ലൈമാക്‌സ് എല്ലാം ചേര്‍ത്തു വായിച്ചാല്‍ പ്രമേയത്തിന് വലിയ വ്യത്യാസമൊന്നും കമ്‌ടെത്താമാകില്ല. എന്നാല്‍ അവിടെയും ഒരു പുതുമ കണ്ടെത്താന്‍ രാജീവ് രവിക്കായി. കണ്ടു മടുത്ത പ്രണയങ്ങളല്ല സ്‌ക്രീനില്‍ തെളിഞ്ഞത്. മലയാളത്തില്‍ പ്രണയം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ സ്റ്റീവിന്റെയും അഞ്ജലിയുടേയും പ്രണയം തികച്ചും വ്യത്യസ്തമായിരുന്നു. നിഷ്‌കളങ്കമായ പ്രണയ രംഗങ്ങള്‍ സാധാരണ യുവാക്കളുടെ മനസില്‍ ചെറിയൊരു തരംഗം സൃഷ്ടിച്ചു. (എന്റേയും). എനിക്ക് നിന്നോട് ഐ ലവ് യൂ എന്ന് മടിച്ചു മടിച്ചാണെങ്കിലും നിഷ്‌കളങ്കമായി പറയുന്ന സ്റ്റീവിനെ ഇഷ്ടമല്ലെന്ന് പറയാന്‍ അഞ്ജലിക്കെന്നല്ല ഒരു പെണ്‍കുട്ടിക്കും കഴിയില്ല എന്നാണ് എനിക്ക് തോന്നിയത്. കോംപിനേഷന്‍ സീനുകള്‍ വളരെ കുറവാണെങ്കിലും ഇരുവരും തമ്മിലുള്ള കെമ്‌സ്ട്രി നന്നായി വര്‍ക്കായിട്ടുണ്ട്. അന്നയുടേയും റസൂലിന്റെയും പ്രണയത്തിലൂടെ  പ്രണയത്തിന് പുതിയ മാനം നല്‍കിയ രാജീവ് രവിയുടെ സ്റ്റീവും, അഞ്ജലിയും പ്രേക്ഷകന് സമ്മാനിച്ചത് കാഴ്ചയുടെ നവ്യാനുഭവം തന്നെയായിരുന്നു. ക്ലൈമാക്‌സ് ദുരന്തമാണെേേന്നാ അല്ലെന്നോ പറയാനാകാത്ത തരത്തില്‍ അവസാനിച്ച ചിത്രം ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്നതായിരിക്കും. മനോഹരമായ ഒരു കവിത കേട്ട്ു തീര്‍ന്ന അനുഭൂതി സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട. സ്‌ക്രീനില്‍ എന്‍ഡ് ടൈറ്റില്‍ എഴുതു കാണിച്ചിട്ടും തീയ്യറ്ററില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരാകര്‍ഷണീയത ചിത്രത്തിനുണ്ടായിരുന്നു. വിനായകന്‍ ഒഴിയുള്ള മിക്ക അഭിനേതാക്കളും പുതുമുഖങ്ങളോ തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകളോ ആയിരുന്നു എന്നതും ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. കണ്ടു മടുത്ത മുഖങ്ങളുടെ ക്ലീഷേ അഭിനയമോ, ജാഡകളോ കാണേണ്ടി വന്നില്ല എന്നത് തന്നെ വലിയ കാര്യം.
ചിത്രത്തില്‍ സിങ്ക് സൗണ്ട് ഉപയോഗിച്ചതാണ് മറ്റൊരു പ്രത്യേകത. സ്വാഭാവികമായുള്ള സംഭാഷണങ്ങള്‍ ചിത്രത്തിന് പൂര്‍ണ്ണത നല്‍കി. പാരിസ് ചന്ദ്രന്റെ പശ്ചാത്തല സംഗീതവും ചേര്‍ന്നപ്പോള്‍ കവിത പൂര്‍ത്തിയായി. സ്‌ക്രീനില്‍ മാത്രമല്ല പ്രേക്ഷകന്റെ മനസിലും കോറിയിട്ട മനോഹരമായ  ഒരു കവിതയായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്.
നിഷ്‌കളങ്കത മരിക്കുമ്പോഴാണ് എല്ലാ കലാപങ്ങളും തുടങ്ങുന്നത് എന്ന ടൈറ്റിലോടെയാണ് ചിത്രം തുടങ്ങുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയൊരാശയത്തെ ചിത്രം അന്വര്‍ത്ഥമാക്കുന്നുണ്ട്. സിനിമയെ സ്‌നേഹിക്കുന്നവരും അല്ലാത്തവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്റ്റീവ് ലോപ്പസ്.

Monday, 28 July 2014

ഹായ് ആം ടോണി.


സൈക്കോ ത്രില്ലറെന്നു പറഞ്ഞാല്‍ ഇതാണോ ? ചിലപ്പോ ആയിരിക്കും. ലാലിനെ സംവിധാനം ചെയ്യാന്‍ ജൂനിയര്‍ ലാലിന് ഒരവസരം, സിനിമയുടെ സാങ്കേതികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ചിത്രം, ആദിയോടന്തം ഭീതി നിറഞ്ഞു നില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുന്നതിനാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാനാവാത്ത ചിത്രം അങ്ങനെയൊക്കെ വിശേഷിപ്പിക്കാം ടോണിയെ. സബ്ജക്ട് പഴയത് തന്നെ, അവതരണത്തില്‍ നേരിയ പുരോഗതിയൊക്കെയുണ്ട്, ടെക്‌നോളജീസിന്റെ അമിതമായ ഉപയോഗം ചിത്രത്തിന് ഏറെക്കുറെ പൂര്‍ണ്ണത നല്‍കിയിട്ടുണ്ട്. മികച്ച ആര്‍ട്ട് വര്‍ക്കാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാല്‍, ആസിഫ് അലി, മിയ ജോര്‍ജ്ജ് എന്നിവര്‍ മാത്രമാണ് ചിത്രത്തിന്റെ സിംഹഭാഗവും സ്‌ക്രീനിലുള്ളത്. ഇടക്കിടെ വന്നു പോയ ലെനയും, ബിജുമേനോനും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.
ഒളിച്ചോടി ബാഗ്ലൂരിലെത്തുന്ന സമീര്‍ (ആസിഫ് അലി) ടീന (മിയ ജോര്‍ജ്ജ്) ദമ്പതികളുടെ ആദ്യ രാത്രിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ടോണി (ലാല്‍) ഒറ്റ രാത്രി കൊണ്ട് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ പകുതി നന്നായി ലാഗ് ചെയ്യുന്നുണ്ടെങ്കിലും രണ്ടാം പകുതി വയലന്‍സ് കൊണ്ട് രക്ഷിച്ചെടുത്തു. ക്രൂരമായ മര്‍ദ്ദനങ്ങളും, കുറെ രക്തവും മാത്രമായിരുന്നു രണ്ടാം പകുതിയില്‍ ഉണ്ടായിരുന്നത്. പലതവണ പേടിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല. സ്വന്തം ജീവിതത്തിനേറ്റ പരാജയം സമ്മാനിച്ച സൈക്കിക്ക് ഡിസോര്‍ഡറുമായെത്തുന്ന ടോണിയുടെ വൈകൃതങ്ങളെ അവതരിപ്പിക്കുന്നതില്‍ ലാല്‍ ഏറെക്കുറെ വിജയിച്ചു. മറ്റു ചിത്രങ്ങളിലേത് പോലെ ഇവിടെയും മിയക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ആസിഫ് അലിയുടെ വികാരാവേശങ്ങള്‍ കാണേണ്ടി വരില്ലെന്ന് കരുതിയെങ്കിലും അവസാനം പേടിച്ചത് തന്നെ സംഭവിച്ചു. പതിവ് അലര്‍ച്ചകളും, ഞരക്കങ്ങളും, നിലവിളികളുമായി ആസിഫ് അരങ്ങു തകര്‍ത്തു. അത് കഥാപാത്രത്തിന് എത്രമാത്രം അനിവാര്യമായിരുന്നുവെന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ഇപ്പോഴുള്ള മലയാള സിനിമകളില്‍ ഒഴിച്ചു കൂടാനാവാത്ത കഥാപാത്രങ്ങളിലൊരാളായ ലെന ഇവിടെയും നിരാശപ്പെടുത്തിയില്ല. വളരെ കുറച്ചു മാത്രമാണ് രംഗത്തുണ്ടായിരുന്നതെങ്കിലും ചിത്രത്തിന്റെ മര്‍മ്മ പ്രധാനമായ കഥാപാത്രം തന്നെയായിരുന്നു ലെനയുടേത്. പുതുതലമുറ ചിത്രങ്ങളുടെ അനിവാര്യതയായ അശ്ലീല സംഭാഷണങ്ങളില്‍ ചിലത് ചിത്രത്തിലും ഇടക്കിടെ തലയുയര്‍ത്തിയെങ്കിലും അത് ചിത്രത്തിന്റെ ഭീകരതയ്ക്കിടയില്‍ മുങ്ങിപ്പോയി.
രണ്ടാം പകുതിയില്‍ മുഴുവന്‍ സമയവും ആസിഫ് അലി ഇഴഞ്ഞു  മാത്രമാണ് നീങ്ങിയിരുന്നത്. ഭ്രാന്തമായ ചില മൂവ്‌മെന്റുകളൊഴിച്ചു നിര്‍ത്തിയാല്‍ ചിത്രത്തില്‍ ആസിഫിനും അവകാശപ്പെടാന്‍ കാര്യമായൊന്നുമില്ല.
ടൈറ്റില്‍ കാര്‍ഡിനൊപ്പം വന്ന മ്യൂസുക്കിലെ ഭീകരതയുടെ ടെമ്പോ അവസാനം വരെ നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. ചിത്രം തുടങ്ങിയതു മുതല്‍ അവസാനം വരെ ഒരു നിഗൂഡത നിഴലിക്കുന്നുണ്ടായിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നല്‍ ഓരോ പ്രേക്ഷകനിലും ഉണ്ടാക്കിയെടുക്കാന്‍ ചിത്രത്തിലെ ഓരോ സീനിനും കഴിഞ്ഞു. അതില്‍ സംവിധായകന്‍ ലാല്‍ ജൂനിയര്‍ വിജയിച്ചു എന്നതില്‍ സംശയമില്ല. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച ആല്‍ബിയും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കാത്ത ചിത്രം സിനിമയുടെ സാങ്കേതികത ഇഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തും. മികച്ച സൈക്കോ ത്രില്ലറെന്ന് പറയാനാവില്ലെങ്കിലും ടിക്കറ്റു മുതലാകും. ലാല്‍ ജൂനിയര്‍ എന്ന സംവിധായകന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി. അത് പൊന്‍തൂവലാകണോ എന്ന് തീരുമാനിക്കേണ്ടത് ഞാന്‍ മാത്രമല്ലല്ലോ . . .  അത് പ്രേക്ഷകര്‍ക്കു വിടുന്നു. . . . .

Friday, 25 July 2014

വിക്രമാദിത്യന്‍.


സിനിമ ആത്യന്തികമായി സിനിമ തന്നെയാണ്. ഫീല്‍ ഗുഡ് മൂവി എന്ന് ഒറ്റ വാക്കില്‍ പറഞ്ഞവസാനിപ്പിക്കാം. എന്നാല്‍ പറഞ്ഞാലും തീരാത്ത എന്തൊക്കെയോ ചിത്രത്തിലുണ്ടായിരുന്നു. ഹിറ്റ് മേക്കേഴ്‌സായ ലാല്‍ ജോസ്- ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്റെ ചിത്രം, ഏഴ് ഗാനരചയിതാക്കള്‍സ ചേര്‍ന്നൊരുക്കിയ വ്യത്യസ്തമായ ഏഴ് ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് തുടങ്ങിയ മലയാളത്തിലെ യുവതാര നിര ഒന്നിക്കുന്ന ചിത്രം, ബാഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ പുറത്തിറങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം, അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്റെ അച്ഛന്‍ വേഷത്തിലെത്തുന്ന ചിത്രം, ദുല്‍ഖറിന്റെ മെട്രോ ബോയ് ഗെറ്റപ്പില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം ഇങ്ങനെ ഏറെ അവകാശവാദങ്ങളുമായാണ് വിക്രമാദിത്യന്‍ തീയ്യറ്ററുകളിലെത്തിയത്. എന്നാല്‍ പതിവ് പോലെ തന്നെ പ്രതീക്ഷകള്‍ കുറെയൊക്കെ തെറ്റി. എന്നും അങ്ങനെ തന്നെയാണല്ലോ, അമിത പ്രതീക്ഷയുമായി തീയ്യറ്ററുകളിലെത്തുമ്പോഴെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്.
ചെറുപ്പം മുതലേ കൂട്ടുകാരായ മൂന്ന് സൃഹൃത്തുക്കള്‍. വിക്രം ഷേണായി (ഉണ്ണി) ആദിത്യ മേനോന്‍ (ദുല്‍ഖര്‍) ദീപിക പൈ (നമിത). അവരുടെ ഇണക്കങ്ങളും, പിണക്കങ്ങളുമായി കാലം കടന്നു പോകുന്നു. വിക്രമനും ആദിത്യനും സൃഹൃത്തുക്കളാണെങ്കിലും പരസ്പരം ശത്രുക്കളെപ്പോലെയാണ്. എപ്പോഴും പരസ്പരം മത്സരിച്ചു കൊണ്ടിരിക്കും. തോല്ക്കുന്നയാള്‍ ജയിക്കുന്നയാളെ സല്യൂട്ട് ചെയ്യണം. ഇരുവരുടേയും മത്സരങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്നത് ദീപിക എന്ന കൊങ്കിണി കുട്ടിയും. മത്സരങ്ങളില്‍ എപ്പോഴും പരാജയപ്പെടുന്നത് ആദിത്യനാണ്. ചിത്രത്തിന്റെ കാതലെന്നു പറയാവുന്ന രണ്ടു പരീക്ഷകള്‍, ഒന്ന് ദീപികയും, മറ്റൊന്ന് ഒരു എസ് ഐ ടെസ്റ്റുമാണ്. എസ് ഐ ടെസ്റ്റില്‍ വിക്രമന്‍ പാസാകുമ്പോള്‍ ദീപിക എന്ന പരീക്ഷ പാസാകുന്നത് ആദിത്യനാണ്. മലയാലത്തില്‍ പല ചിത്രങ്ങളില്‍ കണ്ടു പഴകിയ ക്ലൈമാക്‌സ്. ആദിത്യന് പിന്നിലായിപ്പോയ വിക്രം ദീപികയെ അവന് നല്‍കുന്നു. ആദ്യം ഓര്‍മ്മ വന്നത് വിനയന്‍ ചിത്രം അത്ഭുത ദ്വീപിന്റെ ക്ലൈമാക്‌സാണ്. പുറത്തു നിന്നെത്തിയ നായകന് ദ്വീപിലെ രാജകുമാരന്‍ നല്‍കുന്നത് നായികയെ തന്നെയാണ്.
1992 ല്‍ സംഗീത് ശിവന്‍ ഒരുക്കിയ യോദ്ധയും വിക്രമാദിത്യനില്‍ എവിടെയൊക്കെയോ നിഴലിക്കുന്നുണ്ടായിരുന്നു. രണ്ട് ബാല്ല്യകാല സൃഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന പിണക്കങ്ങള്‍ മലയാള സിനിമയില്‍ ചിത്രീകരിക്കുന്നത് ഇതാദ്യമായല്ല. അതുകൊണ്ടു തന്നെ ചിത്രത്തില്‍ പലയിടത്തും കണ്ടു മടുത്ത കുറെ കാഴ്ചകള്‍ നിഴലിക്കുന്നുണ്ടായിരുന്നു.
തീരെ സഹിക്കാന്‍ കഴിയാതിരുന്നത് ക്ലൈമാക്‌സ് തന്നെയായിരുന്നു. ആരോ തീയ്യറ്ററിലിരുന്ന് കഥ പറഞ്ഞു തരും പോലെ ചിത്രം എങ്ങോട്ടു പോകുന്നുവെന്ന് മനസിലാകുന്നുണ്ടായിരുന്നു. ഈ തിരക്കഥ ഞാന്‍ മുന്‍പ് വായിച്ചുള്ളത് പോലെ തോന്നി. എസ് ഐ ആകാന്‍ കവിയാതിരുന്ന നായകന്‍, ഐ പി എസ് ഉദ്യോഗസ്ഥനായി മടങ്ങിയത്തുന്നത് അത്രക്ക് സ്വീകാര്യമായി തോന്നിയില്ല. ഇങ്ങനെ അപ്രതീക്ഷിത സ്വപ്‌നങ്ങള്‍ പലതും ഞാന്‍ കുട്ടിക്കാലത്ത് കണ്ടിട്ടുള്ളതു കൊണ്ടായിരിക്കും. പിന്നെ ദുല്‍ഖറിനേക്കാള്‍ അല്പം പ്രാധാന്യം ഉണ്ണിക്കു കൂടുതലുണ്ടോയെന്ന് സംശയിച്ചാലും കുറ്റം പറയാനാകില്ല. നമിതയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. ജോയ് മാത്യുവിന്റെ ഹോമിയോ ഡോക്ടര്‍ കഥാപാത്രത്തോട് ഏറെക്കുറെ നീതി പുലര്‍ത്തിയെന്ന് തോന്നുന്നു. ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ട ലെനയുടെ കഥാപാത്രം എടുത്തു പറയേണ്ടതാണ്. 2010 ന് ശേഷമിറങ്ങിയ മിക്ക ചിത്രങ്ങളിലും കറിയില്‍ ഉപ്പു പോലെയുണ്ടായിരുന്ന ലെന വിക്രമാദിത്യനിലും തന്റെ കഥാപാത്രം മനോഹരമാക്കി. കഥയിലെ പ്രധാന ട്വിസ്റ്റായതും ലെനയുടെ കഥാപാത്രം തന്നെയാണ്.
സ്‌നേഹമുള്ള കുറച്ചു പിണക്കങ്ങളും, ഇണക്കങ്ങളുമായി എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷികക്കുന്ന ഒരു ചിത്രം. ഒരു മഹാ സംഭവമൊന്നുമല്ലെങ്കിലും കണ്ടിരിക്കാം. കുറെ നല്ല ഫ്രെയിമുകള്‍, പുതിയ കാഴ്ചകള്‍, ആരേയും ആകര്‍ഷിക്കുന്ന പ്രണയം, ഗാനങ്ങള്‍. ഏഴ് ഗാനരചയിതാക്കള്‍ ചേര്‍ന്നൊരുക്കിയ ഏഴ് ഗാനങ്ങള്‍. ബിജിബാവലിന്റെ സംഗീതത്തില്‍ അവയൊരോന്നും മികച്ചു നിന്നു. ഗാനരംഗത്തിലും ദൃശ്യവത്ക്കരണത്തിന് കോംപ്രമൈസിന് തയ്യാറാകാത്ത ലാല്‍ ജോസിന്റെ വിഷ്വലൈസേഷന്‍, കഥ പറച്ചില്‍ രീതി ഇവയൊക്കെ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. ക്ലാസ്‌മേറ്റ്‌സില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച നൊസ്റ്റാള്‍ജിയ ഫാക്ടര്‍ വിക്രമാദിത്യനിലും ഉള്‍പ്പെടുത്താന്‍ ലാല്‍ ജോസ് ശ്രമിച്ചിട്ടുണ്ട്. വിക്രമാദിത്യന്‍ ഒരു മാസ് എന്റര്‍ടൈനറാണ് എന്നതില്‍ സംശയമില്ല.


Saturday, 12 July 2014

മലയാള സിനിമ.



പൂരപ്പറമ്പില്‍ നിന്നാണ് മലയാളിയുടെ സിനിമാകാഴ്ചയുടെ ചരിത്രം തുടങ്ങുന്നത് . തേക്കിന്‍ കാട്ടിലെ മൈതാനത്ത് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് വലിച്ചു കെട്ടിയ തിരശ്ശീലയില്‍ പതിഞ്ഞ ചലനചിത്രങ്ങളുടെ ചുവടു പിടിച്ചാണ് മലയാള സിനിമ വളരുന്നത്. ലൈംലൈറ്റിന് പകരം വിദ്യുച്ചക്തി ഉപയോഗിച്ച് വാറുണ്ണി ജോസഫ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ബയോസ്‌കോപ്പിന്റെ ഉപയോഗവും,  അന്യഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളുമായിരുന്നു മലയാളത്തിന്റെ കാഴ്ചാനുഭവമായത് . മലയാള ഭാഷയിലെ ആദ്യ ചലന ചിത്രമായ വിഗതകുമാരന്‍ പുറത്തിറക്കിയത്  1928 നവംബര്‍ ഏഴിനാണ് . അഗസ്തീശ്വരം സ്വദേശിയായ ജോസഫ് ചെല്ലയ്യ ഡാനിയേല്‍ അങ്ങനെ മലയാള സിനിമയുടെ പിതാവെന്ന് അറിയപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് വെറും അഞ്ച് സിനിമകള്‍ മാത്രം പുറത്തിറക്കാനായ മലയാള സിനിമാ ചരിത്രത്തില്‍ വിഗതകുമാരനും, ജെ സി ഡാനിയേലും തലയുയര്‍ത്തി നില്‍ക്കുന്നു.
 
1933 ല്‍ വി വി റാവു- സുന്ദരംപിള്ള കൂട്ടുകെട്ടിലിറങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ സി വി രാമന്‍ പിള്ളയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു. സാഹിത്യ കൃതിയെ അധികരിച്ചുള്ള ആദ്യ ചിത്രവും, മലയാളത്തിലെ രണ്ടാമത്തെ ചിത്രവുമായി ഇതു മാറി. ആദ്യ രണ്ട് ചിത്രങ്ങളും നിശബ്ദങ്ങളായിരുന്നെങ്കില്‍ 1938 ല്‍ ടി ആര്‍ സുന്ദരം ഒരുക്കിയ ബാലന്‍ മലയാളത്തിലെ ശബ്ദ സിനിമകള്‍ക്ക് തുടക്കം കുറിച്ചു.  1940 ല്‍ എസ് നൊട്ടാണിയുടെ ജ്ഞാനാംബിക, കെ സുബ്രഹ്മണ്യത്തിന്റെ പ്രഹഌദ, പി ജെ ചെറിയാന്റെ നിര്‍മ്മല, കെ വി കോശിയും കുഞ്ചാക്കോയും ചേര്‍ന്നു രൂപം നല്‍കിയ ഉദയ സ്റ്റുഡിയോയുടെ ആഭിമുഖ്യത്തില്‍ പൂര്‍ണ്ണമായും കേരളത്തില്‍ നിര്‍മ്മിച്ച വെള്ളിനക്ഷത്രം, നല്ലതങ്ക,തുടങ്ങിയവ മലയാളത്തിലെ ആദ്യകാല ചിത്രങ്ങളായി. വന്‍ പ്രദര്‍ശന വിജയം നേടിയ ഉദയായുടെ ജീവിത നൗകയാണ് മലയാളത്തിലെ ആദ്യ ഹിറ്റു ചിത്രം.

ആദ്യമായി ഒരു ദേശീയ പുരസ്‌ക്കാരം നേടുന്ന ദക്ഷിണേന്ത്യന്‍ ചിത്രവും മലയാളത്തില്‍ നിന്നായിരുന്നു. 1954 ല്‍ മികച്ച രണ്ടാമത്തെ ചിത്രമെന്ന ദേശീയ ബഹുമതി നേടിയ നീലക്കുയില്‍. സാമൂഹിക പ്രശ്‌നങ്ങളെയും ദുരവസ്ഥകളേയും സിനിമ വിഷയമാക്കിത്തുടങ്ങിയ കാലം . ലോകസിനിമയിലെ മാറ്റങ്ങള്‍ സാവധാനം മലയാളത്തിലും എത്തി. രണ്ടാം ലോകയുദ്ധത്തിനു ശേഷം സിനിമയെ സ്വാധീനിച്ച നവതരംഗം മലയാളത്തിലുമെത്തുന്നത് 1955ലാണ് .  പി രാംദാസിന്റെ ന്യൂസ് പേപ്പര്‍ ബോയിലൂടെ. 1961 ല്‍ ടി ആര്‍ സുന്ദരം ഒരുക്കിയ കണ്ടം ബച്ച കോട്ട് മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഒരേടു കൂടി ചേര്‍ത്തു വച്ചു. മലയാളത്തിലെ ആദ്യ വര്‍ണ്ണ ചിത്രം. 1965ല്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ്ണ മെഡല്‍ മലയാളത്തിലെത്തിക്കാന്‍ രാമു കാര്യാട്ടിന്റെ ചെമ്മീന് കഴിഞ്ഞത് മലയാള ചലച്ചിത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നു.

നീലക്കുയിലിന്റെ വെള്ളിത്തിളക്കത്തില്‍ നിന്നും അറുപതുകളിലേക്ക് കടന്ന മലയാള സിനിമ ചെമ്മീന്റെ സുവര്‍ണ്ണ ശോഭയില്‍ ഏറെ നാള്‍ കുരുങ്ങിക്കിടന്നു.  തകഴിയും, പാറപ്പുറവും, കേശവദേവും, ബഷീറുമടങ്ങുന്ന എഴുത്തുകാരിലേക്ക് മലയാള സിനിമ പരകായപ്രവേശം നടത്തി. എന്നാല്‍ എഴുപതുകള്‍ മലയാളത്തില്‍ മുഴക്കിയത് മാറ്റത്തിന്റെ കാഹളമായിരുന്നു. ഫിലിം സൊസൈറ്റികളിലൂടെ ലോകസിനിമ മലയാളിയ്ക്കു കാഴ്ചയുടെ അനന്തമായ ആകാശങ്ങള്‍ തുറന്നു കാട്ടി. എ. വിന്‍സെന്റ് , പി എന്‍ മേനോന്‍, അടൂര്‍ ഗോപാലകൃഷണന്‍ , ജി അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, കെ പി കുമാരന്‍, പി എ ബക്കര്‍, കെ ജി ജോര്‍ജ്ജ് കെ എസ് സേതുമാധവന്‍, തുടങ്ങിയ സംവിധായകര്‍ ലോക സിനിമാഭൂപടത്തില്‍ കൊച്ചുമലയാളത്തിനേയും അടയാളപ്പെടുത്തി. ആ സുവര്‍ണ്ണകാലം എണ്‍പതുകളിലേയ്ക്കും നീണ്ടു. എം ടി വാസുദേവന്‍ നായര്‍ , പത്മരാജന്‍ , ജോണ്‍പോള്‍ തുടങ്ങിയ പ്രതിഭകളുടെ വരവോടെ മലയാള സിനിമ സാഹിത്യവുമായി കൂടുതല്‍ അടുത്തു. ഹരിഹരന്‍, ഭരതന്‍, മോഹന്‍ , ഐ വി ശശി തുടങ്ങിയവര്‍ ദൃശ്യഭാഷ ഒരുക്കാന്‍ രംഗത്തെത്തുകയും ചെയ്തപ്പോള്‍ സാഹിത്യാംശം മലയാള സിനിമയുടെ ആത്മാവായി മാറുകയായിരുന്നു. കാന്‍ ചലച്ചിത്രമേളയിലുള്‍പ്പടെ ഷാജി എന്‍ കരുണ്‍ ഒരുക്കിയ പിറവി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയുടെ അഭിമാനമായതും ഇക്കാലത്താണ്.

90കളിലും എണ്ണം പറഞ്ഞ ചില ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. ടി വി ചന്ദ്രന്‍, സിബിമലയില്‍, കമല്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മദ്ധ്യവര്‍ത്തി സിനിമകളുടെ ശക്തമായ വക്താക്കളായി. എന്നാല്‍ സിദ്ധിക്-ലാല്‍ ദ്വയം തുടങ്ങിവച്ച ഹാസ്യതരംഗം അമിതാനുകരണത്തിലും കോമാളിസിനിമകളിലേയ്ക്കും വഴിമാറിയപ്പോള്‍ മലയാള സിനിമ പ്രതിസന്ധിയിലേയ്ക്ക് നയിക്കപ്പെട്ടു. ആവര്‍ത്തനവിരസമായ ചിത്രങ്ങള്‍ കമ്പോളങ്ങളിലും പരാജയപ്പെട്ടു. മലയാള സിനിമ സ്വത്വപരമായ പ്രതിസന്ധി നേരിട്ട നാളുകളിലായിരുന്നു പുതിയ നൂറ്റാണ്ടു പിറന്നത്.

പുതിയ നൂറ്റാണ്ടില്‍ മലയാള സിനിമയ്ക്ക് പുതു ജീവന്‍ നല്കിയത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ടെലിവിഷനുമായിരുന്നു. സിനിമയുടെ നിര്‍മ്മാണ ചെലവുകളുടെ ഗണ്യമായ ഭാഗവും ചാനലുകള്‍ ഏറ്റെടുത്തതോടെ പുതിയ സാദ്ധ്യതകളും തുറന്നു. ലോകത്തെ ഏതു രാജ്യത്തേയും സിനിമകള്‍ ഇന്റര്‍നെറ്റിലും സിഡി-ഡിവിഡി വിപണിയിലും ലഭ്യമായതോടെ പുതിയൊരു ആസ്വാദകവൃന്ദവും ഉടലെടുത്തു. ഏതു പ്രമേയത്തേയും ഉള്‍ക്കൊള്ളാനാവുന്ന തരത്തില്‍ സാങ്കേതികരംഗവും വളര്‍ന്നു. ന്യൂ ജനറേഷന്‍ തരംഗമെന്ന് അതിനെ കേരളം വിശേഷിപ്പിച്ചു.

ഫിലിം റോളുകളുടേയും കാലം അവസാനിക്കുകയാണ്. ഡിജിറ്റല്‍ യുഗത്തിലാണ് സിനിമ.  കാലത്തിനനുസരിച്ച് സിനിമയും, സങ്കല്പങ്ങളും, ആസ്വാദനവുമെല്ലാം മാറിക്കൊണ്ടിരിക്കുന്നു. പ്രമേയത്തിലെ പുത്തന്‍ പരീക്ഷണങ്ങളിലേക്കും, താരസിംഹാസനങ്ങളിലല്ലാത്ത അഭിനയ പ്രതിഭകളിലേക്കും, മികച്ച അണിയറ പ്രവര്‍ത്തകരിലേക്കും സിനിമ വളരട്ടെ.

Monday, 7 July 2014

cr no 89; ഒരു സമാന്തര സിനിമ


സമാന്തര സിനിമപ്രസ്ഥാനങ്ങല്‍ മലയാളത്തില്‍ ആദ്യമായല്ല. 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം,  ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ പാതയാണ്  പെരിങ്ങോട്ടുകാരന്‍ സുദേവനും പിന്‍തുടര്‍ന്നതെന്നാണ് നിരൂപക വിദ്വാന്‍മാരുടെ പക്ഷം. എന്നാല്‍ മലയാള ചലച്ചിത്ര മേഖല എന്നും സമാന്തര സിനിമകളോട് ചിറ്റമ്മ നയം മാത്രമാണ് കാണിച്ചിരുന്നത്. പ്രതിഭ കൊണ്ട് മാത്രം പിടിച്ചു നിന്നവരാണ് ഇന്ന് പ്രഗത്ഭരായ സംവിധായക പ്രമുഖരെല്ലാം. സുദേവനും അതേ പാതയിലാണെന്നാണ് ചിത്രം തെളിയിക്കുന്നത്. ഏഴ് ലക്ഷം മുതല്‍മുടക്കി, ഏഴ് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സി ആര്‍ നമ്പര്‍ 89 മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള സംസ്ഥാന പുരസ്‌കാരം, നാറ്റാപ്ാക്ക് പുരസ്‌കാരം, അരവിന്ദന്‍ പുരസ്‌കാരം, ജോണ്‍ ഏബ്രഹാം പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് നേടിയെട
ുത്തത്. രണാടാളുകള്‍ ചേര്‍ന്ന് ഒരു ജീപ്പില്‍ ഗ്രാമത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ജീപ്പ് കേടാകുന്നതും, അതേതുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന് പക്ഷെ പരിമിതികള്‍ ഏറെയില്ല. ബുദ്ദിയുടേയും, പരസ്പര വിദ്വേഷത്തിന്റെയും പരീക്ഷണ ഘട്ടില്‍ കൂടി കടന്നു പോകുന്ന കഥാസന്ദര്‍ഭങ്ങള്‍ ശരിക്കും ഒഴുകി നടക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ കഴിയുന്നത് അറിയാനാകില്ലെന്ന് ചുരുക്കം. ചിത്രത്തില്‍ വര്‍ക്ക്‌ഷോപ്പ് പണിക്കാരനായെത്തുന്ന അശോകന്‍ മുന്‍നിര നായകന്‍മാരെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വര്‍ക്ക് ഷോപ്പിലെ സ്റ്റൂളിന്‍മേല്‍ സഹായിയുമൊത്ത് സ്‌ക്രൂ കളിക്കുന്ന കതാനായകനെ കാണുമ്പോള്‍ തന്നെ അയാളെക്കുറിച്ച് ഒരു ദിശാബോധം കാണികള്‍ക്കു ലഭിക്കുന്നു. കണിശതയോടെയെങ്കിലും ഏകാഗ്രനായി കളിയില്‍ മുഴുകുന്ന നായകന്‍ ഒരു തലമുറയുടെ പ്രതീകമായി പിന്നീട് വിലയിരുത്തപ്പെടുന്നു. നന്നാക്കാനായി എത്തുന്ന ജീപ്പില്‍ നിറയെ ആയുധങ്ങളാണെന്നറിയുമ്പോള്‍ മാനസികമായി കരുത്തനാകുന്ന തനി നാട്ടുമ്പുറത്തുകാരന്‍. ആയുധക്കടത്തിന് കൂട്ടു നില്‍ക്കാതെ വരുമ്പോള്‍ കൈ വെട്ടാനൊരുങ്ങുന്ന പ്രതിനായകന്റെ മുന്‍പില്‍ ഇരു കൈയ്യും നീട്ടിക്കൊടുക്കുന്ന ധീരനായ മനുഷ്യന്‍. ദൃശ്യത്തില്‍ നിശബ്ദതയുടെ സംഭാഷണമാണെങ്കിലും, എന്റെ രണ്ട് കൈയ്യും വെട്ടിയിട്ട് നീ മറ്റുള്ളവന്റെ തല വെട്ടിയാല്‍ മതിയെന്ന ധീരമായി ഉറക്കെ പറയുമ്പോലെ തോന്നും. നാട്ടിന്‍പുറത്തുകാരനാണെങ്കിലും ദേശീയ ബോധവും, സഹജീവി സ്‌നേഹവും ഉള്ള ഒരു പഴയ തലമുറക്കാന്‍. പഴഞ്ചനെങ്കിലും മനസില്‍ ധൈര്യം നിറച്ച, മനക്കരുത്തിന്റെ ആള്‍രൂപമായ കേവലമൊരു വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍. തല്ലിച്ചതച്ചിട്ടും, ഭീഷണിപ്പെടുത്തിയിട്ടും ആയുധക്കടത്തു പോലെയുള്ള രാജ്യദ്രോഹത്തിന് കൂട്ടു നില്‍ക്കാന്‍ മടിക്കുന്ന സാധാരണക്കാരന്‍. യാതനകളേറെ സഹിച്ചെങ്കിലും ഒടുവിലയാള്‍ വിജയിക്കുന്നു. പ്രതിനായകന്‍മാര്‍, ആയുധക്കടത്തുകാര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നു. ജീപ്പിന്റെ നാല് ചക്രത്തിന്റെയും കാറ്റൂരിവിട്ട് സംഭവ സ്ഥലത്ത് നിന്നും പിന്‍വാങ്ങുമ്പോഴും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന് അതൊരു സാധാരണ സംഭവം മാത്രം. യഥാര്‍ത്ഥ പൗരന്‍, മൂല്ല്യ ബോധമുള്ള പഴയ തലമുറയുടെ പ്രതീകം.
ക്ലൈമാക്‌സാണെന്നു തോന്നിച്ചില്ലെങ്കിലും അവസാന രംഗത്ത് ചിത്രത്തിലതു വരെ ഇല്ലാതിരുന്ന ഒരു സാധാരണക്കാരനെത്തുന്നു. കേടായിക്കിടക്കുന്ന ജീപ്പില്‍ ആകമാനം പരതുമ്പോള്‍ ലഭിക്കുന്ന കുറച്ച് തക്കാളിയും(ആയുധം കടത്തുന്നത് തക്കാലി നിറച്ച പെട്ടികളിലാണ്), ഒരു വടുവാളുമെടുത്ത് സ്ഥലം വിടുന്നു. വീട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിനുള്ള തക്കാളിയും, പരിസരത്ത് വളരുന്ന അടിക്കാടുകള്‍ വെട്ടാനായി ഒരു വടിവാളും. സാധാരണക്കാരില്‍ സാധാരണക്കാരനായ അയാള്‍ക്ക് ആ വാഹനെ അത്ര മാത്രമായിരുന്നു.
മലയാള സിനിമയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്‍രെയും, അസഹിഷ്ണുതയുടേയും അടിക്കാടുകള്‍ വെട്ടാന്‍ ചിത്രത്തിനായെന്നാണ്ചിലരുടെ പക്ഷം. ചിത്രത്തില്‍ പിന്നീടെന്തുണ്ടായി എന്ന സംശയം ബാക്കി നിര്‍ത്താതെ അവസാന സീനില്‍ ക്രൈം നമ്പരും, ആയുധക്കടത്തില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന സെക്ഷന്‍സും, കേരളാ പോലീസിന് എട്ടിന്റെ പണി കൊടുക്കുന്ന രീതിയില്‍ അണ്‍ ഡിക്റ്റക്റ്റഡ് എന്ന തലവാചകവുമാണ് തെളിയുന്നത്. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇനിയും ആയുധപ്പുരകള്‍ അവശേഷിക്കുന്നുണ്ടെന്നും, പോലീസ് രജിസ്റ്റര്‍ ചെയ്ത ഏറിയ കേസും വഴിയില്‍ അവസാനിക്കുകയാണെന്നും ചിത്രം പറയാതെ പറയുന്നു. ഏതെങ്കിലുമൊരു സംഘടനയെയോ പ്രസ്ഥാനത്തേയോ, മതത്തേയോ പ്രതിയാക്കിയാല്‍ കുറ്റക്കാരായ മറ്റുള്ളവര്‍ രക്ഷപെടുമെന്നാണ് സംവിധായകന്റെ പക്ഷം. അതാണ് പോലും ചിത്രം അര്‍ത്ഥോക്തിയില്‍ നിര്‍ത്തി പോയത്. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്നറിഞിട്ടും അതിനെ വെള്‌ളിത്തിരയിലെത്തിക്കാന്‍ സുദേവനും, പെരിങ്ങോട്ടുകാരും, പെയ്‌സ് ട്രസ്റ്റും കാണിച്ച ചങ്കൂറ്റം അംഗീകരിക്കാതെ വയ്യ. സിനിമ മനസിലാക്കാന്‍ എളുപ്പമായതിനാല്‍ വിശദീകരിക്കാന്‍ പ്രയാസമാണല്ലോ. അത് കൊണ്ട് ഇത്തവണത്തേക്ക് പോട്ടെ.
നിലവിലുള്ള വ്യവസ്ഥകളെ വെല്ലുവിളിക്കാന്‍ മുന്‍പും പലരും മുതിര്‍ന്നിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട ചുവട് വയ്പ് തന്നെ. ചിത്രത്തിന്റെ ഫ്രെയിമുകള്‍ എടുത്തു പറയേണ്ടത് തന്നെയാണ്. വൈഡ് ഫ്രെയിമില്‍ പ്രകൃതിയെ പകര്‍ത്തുന്ന പാശ്ചാത്ത്യ ശൈലി തന്നെയാണ് സി ആര്‍ നമ്പറിലും ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ഫ്രെയിമില്‍ഡ ഒന്നിലധികം സ്വീക്വന്‍സുകള്‍ കാണിക്കുന്ന മികച്ച രീതി. ചിത്രത്തില്‍ സ്വാഭാവികത മാത്രമാണുണ്ടായിരുന്നത്. അഭിനയവും, പ്രകൃതിയും എന്തിന് ഇടക്കിടെ എത്തിയ കാറ്റ് പോലും. സകലതിനെയും വെല്ലു വിളിച്ച സുദേവന്റെ ലൊക്കേഷന്‍ പോലും വേറിട്ട പാതയാണ് തിരഞ്ഞെടുത്തത്. എന്തായാലും ചിത്രം കൊള്‌ളാം.  സിനിമ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. സ്‌പെഷല്‍ സ്്ക്രീനിംഗുകള്‍ മാത്രം. ഒരു വേദിയിവല്‍ പ്രദര്‍ശിപ്പിക്കാന്‍ 10,000 രൂപ നല്‍കണം. ടിക്കറ്റില്ല. അങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ചിത്രത്തിനായി സമാഹരിക്കും.
ട്രസ്റ്റായാലും, സമാന്തര സിനിമയായാലും മലയാള സിനിമയെന്ന വല്ല്യേട്ടനോടാണ് പോരിനിറങ്ങുന്നതെന്ന സത്യം സുദേവന്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ മനസിലാക്കിയാല്‍ കൊള്ളാം. നിലനില്പ് അവനവന്റെ തന്നെ ഉത്തരവാദിത്വമാണെന്ന്  . . .. .

Thursday, 3 July 2014

മലയാള സിനിമ ആറ് മാസം.



പോയ വര്‍ഷം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയത് 150 ലധികം ചിത്രങ്ങളില്‍ വിജയംനേടാനായത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക് മാത്രമായിരുന്നു. ഇത്തവണയും സ്ഥിതി മറിച്ചല്ല. നവാഗതരും ചിരപരിചിതരുമായി നിരവധി സംവിധായകര്‍ ചിത്രങ്ങളൊരുക്കി. ഏറെയും തീയ്യറ്ററുകളില്‍ പരാജയത്തിന്റെ കയ്പ് രുചിച്ചപ്പോള്‍ വിജയം നേടിയത് 1983, ഓംശാന്തി ഓശാന, സെവന്‍ത് ഡേ, റിംഗ്മാസ്റ്റര്‍, ഹൗ ഓള്‍ഡ് ആര്‍യൂ, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് മാത്രമാണ്. ഇതില്‍ 1983, ഓംശാന്തി ഓശാന, സെവന്‍ത് ഡേ എന്നീ ചിത്രങ്ങളൊരുക്കിയത് നവാഗത സംവിധായകരാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ഭ്രാന്തും, സചിന്‍ തെന്‍ണ്ടുല്‍ക്കറിന്റെ വിരമിക്കലും ചേര്‍ത്ത് 1983 ഒരുക്കിയത് എബ്രിഡ് ഷൈന്‍ എന്ന് നവാഗതനായിരുന്നു. മലയാളികളുടെ ബലഹീനതയായ ഗൃഹാതുരത്വം കൂടി ചേര്‍ന്നപ്പോള്‍ ചിത്രം തീയ്യറ്ററുകളില്‍ നേടിയത് കണ്ണഞ്ചിക്കുന്ന വിജയമായിരുന്നു. 1990 കള്‍ പശ്ചാത്തലമാക്കി നവാഗതനായ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ഓം ശാന്തി ഓശാനയും ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടി. ലണ്ടന്‍ ബ്രിഡ്ജിന്റെ പരാജയത്തിലാഴ്ന്ന് പോയ പൃഥ്വിരാജിന് ആശ്വാസവും, മലയാളം ബോക്‌സോഫീസിന് മറ്റൊരു ഹിറ്റും സമ്മാനിച്ച് ചിത്രമായിരുന്നു സെവന്‍ത് ഡേ. സെവന്‍ത് ഡേ ഒരുക്കിയ ശ്യാംധറും നവാഗതനായിരുന്നു. വിഷുച്ചിത്രങ്ങളായെത്തിയ സിനിമകളൊക്കെ വിഷുപ്പടക്കം പോലെ പൊട്ടിയപ്പോള്‍ തീയ്യറ്ററുകളില്‍ പിടിച്ചു നിന്ന ചിത്രമാണ് റിംഗ് മാസ്റ്റര്‍. ദിലീപ് നായകനായതിനാല്‍ റിംഗ് മാസ്റ്ററിന് വിജയത്തിലേക്കുള്ള ഈസി വാക്കോവര്‍ ലഭിക്കുകയായിരുന്നു. 14 വര്‍ഷത്തിന് ശേഷം മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ ഹൗ ഓള്‍ഡ് ആര്‍യൂവാണ് ഈ വര്‍ഷം തീയ്യറ്ററുകളില്‍ പ്രതികരണം നേടിയ മറ്റൊരു ചിത്രം. മഞ്ജു വാര്യര്‍ തന്റെ മടങ്ങിവരവ് ഗംഭീരമാക്കിയപ്പോള്‍, ചിത്രത്തെ പ്രേക്ഷകര്‍ വിജയങ്ങളുടെ പട്ടികയില്‍ എഴുതി ചേര്‍ത്തു. പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി യുവ നിരയെ അണിനിരത്തി ഹിറ്റ് മേക്കര്‍ അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സും തിയ്യറ്ററുകള്‍ നിറഞ്ഞോടി. ചില ചിത്രങ്ങള്‍ തീയ്യറ്ററുകളില്‍ പ്രേക്ഷകരുടെ അഭിപ്രായം നേടുമെന്ന് തോന്നിച്ചെങ്കിലും അവ വന്ന പോലെ മടങ്ങി. മലയാള സിനിമ 2014 പൂര്‍ത്തിയാക്കാന്‍ ഇനി ആറ് മാസം  മാത്രം ബാക്കി നില്‍ക്കെ മികച്ച ചിത്രങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഒശാനയിലെ പൂജ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നസ്‌റിയയാണ് വനിതാ തരംഗത്തിന് തുടക്കം കുറിച്ചത്. നിറഞ്ഞ ചിരിയും, ആരേയും ആകര്‍ഷിക്കുന്ന കൃസൃതിത്തരങ്ങളുമായി സ്‌ക്രീനില്‍ നിറഞ്ഞ നസ്‌റിയ മലയാളത്തില്‍ പുതിയൊരു തരംഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. പിന്നാലെയെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം നിരാശപ്പെടുത്തിയെങ്കിലും ബാഗ്ലൂര്‍ ഡെയ്‌സിലൂടെ ആ പരാജയത്തെ മറയ്ക്കാന്‍ നസ്‌റിയക്കായി. മലയാളത്തിലെ ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലുമായുള്ള നസ്‌റിയയുടെ വിവാഹം നിശ്ചയിച്ചതും 2014 ന്റെ ആദ്യ പകുതിയിലാണെന്നത് തികച്ചും യാദൃശ്ചികം.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യരാണ്  ഈ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വനിത. വിവാഹത്തെ തുടര്‍ന്ന് അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്ന മഞ്ജു, റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് മടങ്ങിയതാണ് താരത്തിന് ഇത്രയധികം വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ കാരണമായത്. മടങ്ങിവരവ് ഗംഭീരമാക്കിയ മഞ്ജു ആ വര്‍ഷം മലയാള സിനിമയെ സ്വീധീനിച്ച വനിതകളില്‍ ഒരാളാവുകയും ചെയ്തു. മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ നടന്‍ ദിലീപ് കോടതിയെ സമീപിച്ചതും അടുത്തിടെയാണ്.

മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി ചിത്രമൊരുക്കി വിജയം കണ്ട വനിത സംവിധായികയാണ് അഞ്ജലി മേനോന്‍.  അഞ്ജലി ഒരുക്കിയ മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നത്.

സ്വതസിദ്ധമായ ചിരിയും, ശൈലിയും ചുരുങ്ങിയ കാലം കൊണ്ട് നിവിന്‍ പോളിയെ മലയാളത്തിലെ മുന്‍നിര നായകന്‍മാരിലൊരാളാക്കി മാറ്റി. 2014 ലെ മികച്ച ഹിറ്റുകളുടെ തോഴനായി നിവിനെ മാറ്റിയതും ഈ സ്വാഭാവിക അഭിനയ ശൈലി തന്നെയാണ്.
എബ്രിഡ് ഷൈന്‍ ഒരുക്കിയ 1983, 2014 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ വിരമിക്കലും, പ്രേക്ഷകന്റെ ക്രിക്കറ്റ് വികാരവും പരമാവധി ചൂഷണം ചെയ്ത ചിത്രം ബോക്‌സോഫീസ് ഹീറ്റായി മാറി. ചിത്രത്തില്‍ പ്രധാന കഥാപാത്രമായത് നിവിന്‍ പോളിയും. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ അഭിനയ രംഗത്തെത്തിയ നിവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആഷിക് അബുവിന്റെ ടാ തടിയായിലെ നെഗറ്റീവ് വേഷം മാത്രമാണ് അത്ര പ്രേക്ഷക ശ്രദ്ധ നേടാതെ പോയത്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ ജൂഡ് അന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയും ബോക്‌സോഫില്‍ വന്‍ വിജയം നേടി. അവിടെയും കേന്ദ്രകഥാപാത്രം  നിവിന്‍ പോളി തന്നെ. ചിത്രത്തിന്റെ ഗതി വിഗതികള്‍ നിശ്ചയിച്ചത് പോലും നിവിന്റെ കഥാപാത്രമായിരുന്നു.
 ഇന്നലെ പുറത്തിറങ്ങിയ ബാഗ്ലൂര്‍ ഡെയ്‌സില്‍ മൂന്ന് നായകന്‍മാര്‍ക്കും തുല്ല്യ പ്രാധാന്യമാണെങ്കിലും തീയ്യറ്ററില്‍ നിവിന്റെ കഥാപാത്രത്തിന് ലഭിച്ച കൈയ്യടിക്ക് കുറവൊന്നുമില്ല. യുവതാരനിരയില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയതും നിവിന്‍ പോളി തന്നെ.  ചിത്രം ലാഗിംഗ് ഭീഷണി നേരിട്ടപ്പോഴെല്ലാം നിവിന്റെ കുട്ടന്‍ എന്ന കഥാപാത്രമാണ് കാണികളെ തിരികെ ചിത്രത്തിലേക്കെത്തിച്ചത്.
നിവിന്‍ പോളി വിജയങ്ങളുടെ പിന്നാലെയല്ല, വിജയങ്ങള്‍ നിവിന്റെ പിന്നാലെയാണെന്നാണ് ഈ വര്‍ഷം എത്തിയ ഓരോ ചിത്രങ്ങളും തെളിയിക്കുന്നത്. 2014 ലെ ആറ് മാസം നിവിന്റെ ഒപ്പമായിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് താരം നേടിയ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തില്‍ പരാജയമടഞ്ഞ നവാഗതരേയും ഏടുത്തു പറയേണ്ടതാണ്. മമ്മൂട്ടിയെ നായകനാക്കി ചിത്രങ്ങളൊരുക്കി പരാജയമടഞ്ഞ രണ്ട് നവാഗതരാണ് ഷിബു ഗംഗാധരനും, പ്രമോദ് പയ്യന്നൂരും. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്ല്യകാല സഖിക്ക് ചലച്ചിത്രാവിഷ്‌കാരമൊരുക്കിയ പ്രമോദ് പയ്യന്നൂരിനാണ് നന്നായി കൈ പൊള്ളിയത്. ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത് വളരെ മോശമായിരുന്നു. സക്കറിയായുടെ പ്രെയ്‌സ് ദ് ലോര്‍ഡിനെ വെള്ളിത്തിരയിലെത്തിച്ച് ഷ്ബു ഗംഗാധരനും കരയാനായിരുന്നു വിധി. സന്തോഷ് ഖാന്‍, അനില്‍ ഗോപിനാഥ്, എം ബി പദ്മകുമാര്‍, സുരേഷ് നായര്‍ തുടങ്ങി ചിത്രമൊരുക്കി പരാജിതരായി മടങ്ങിയ സംവിധായകരുടെ നിര നീളുകയാണ്.
കഴിഞ്ഞു പോയ ആറ് മാസത്തിനുള്ളില്‍ ഒന്നിലധികം ചിത്രമൊരുക്കിയ സംവിധായകരാരും മലയാളത്തില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാര്‍ഡ് ലഭിച്ചതും, അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പാര്‍ലമെന്റംഗമായതും മലയാള സിനിമയ്ക്ക് ഇരട്ടി മധുരമായി. . . . .

Tuesday, 1 July 2014

ആംഗ്രി ബേബീസ്


സിനിമ മനസിലാക്കാന്‍ വളരെ എളുപ്പമാണ്, അതുകൊണ്ട് തന്നെ അത് വിവരിക്കാന്‍ വളരെ പ്രയാസവുമാണ്. കേട്ടു മടുത്ത ഒരു കഥയില്‍ കുറച്ച് വര്‍ണ്ണങ്ങള്‍ വാരി വിതറിയ ഒരു ചിത്രം. അതാണ് ആംഗ്രി ബേബീസ്.  മദ്ധ്യ കേരളത്തിലെ കുട്ടിക്കാനത്തുകാരന്‍ മുതലാളിയുടെ ഏക മകള്‍ സാറയും (ഭാവന) മുണ്ടക്കയത്തു  പരമ്പരാഗതമായി കിട്ടിയ സ്റ്റുഡിയോ നടത്തുന്ന  ജീവന്‍ പോളും (അനൂപ് മേനോന്‍) തമ്മിലുള്ള പ്രണയവും, നാടകീയവും എന്നാല്‍ ക്ലീഷേയുമായ ഒളിച്ചോട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. മുന്‍പ് പല ചിത്രത്തിലും കണ്ടിട്ടുള്ള വണ്‍ലൈന്‍ തന്നെയായിരുന്നു ആംഗ്രി ബേബീസിനുമുള്ളത്. കാമുകനും കാമുകിയും ഒളിച്ചോടുന്നു, വിവാഹം ചെയ്ത് കുറച്ചു നാള്‍ ഒന്നിച്ച് ജീവിക്കുന്നു, പിണങ്ങുന്നു, മറ്റുള്ളവരുടെ മുന്‍പില്‍ സാധാരണ പോലെ ജീവിക്കുന്നു, യാദൃഛികമായി ജീവിതത്തിലുണ്ടാകുന്ന ചില ട്വിസ്റ്റുകളിലൂടെ വീണ്ടും ഒന്നിക്കുന്നു.  കേട്ടും കണ്ടും മടുത്ത കഥ തന്നെ. ഒരു മാറ്റവും ഇല്ല. പിന്നെ ഉണ്ടെന്ന് പറയാനുള്ള ഒരേയൊരു വ്യത്യാസം, ക്ലൈമാകിസില്‍ പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ഒരു ചോദ്യം മാത്രമാണ്. എന്തിനാണ് നമ്മള്‍ പിണങ്ങിയത്. അതിന് ഉത്തരമില്ല. അതുണ്ടാവില്ലല്ലോ.
ചിത്രം തുടങ്ങുന്നത് തന്നെ ചളി കോമഡിയുമായാണ്. മനസമ്മതം നടത്തുന്ന അച്ഛന്‍ മണവാളനേയും മണവാട്ടിയേയും സദസ്സിന് പരിചയപ്പെടുത്തുന്നത് അവരുടെ ബിസിനസിന്റെ മഹത്വം പറഞ്ഞുകൊണ്ടാണ്. ബോറ്. പിന്നിടഉള്ള ഒളിച്ചോട്ടവും, പാട്ടും ചിത്രമെത്തുന്നതിന് മുന്‍പെ തന്ന് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ബിജിബാലിന്റെ സംഗീതത്തിലൊരുങ്ഹിയ ഒളിച്ചോട്ടപ്പാട്ട് ചിത്രത്തില്‍ ലേശം പോലും ഇല്ലാതിരുന്ന പുതുമയ്ക്ക് ഒരു അപവാദമായി. ബാഗ്ലൂര്‍ ഡെയ്‌സിന്റെ വന്‍ വിജയത്തിന് ശേഷമെത്തിയ ആംഗ്രി ബേബീസ് തുടര്‍ന്നങ്ങോട്ടൊരു മുംബൈ ഡെയ്‌സായിരുന്നു.
ജീവിതത്തില്‍ പരസ്പരം മനസിലാക്കാതെ പോകുമ്പോഴുണ്ടാകുന്ന  അസ്വാരസ്യങ്ങള്‍, പിണക്കങ്ങള്‍ അവയെത്തി നില്‍ക്കുന്നത് ദാമ്പത്യ ദജീവിതത്തിന്റെ തകര്‍ച്ചയിലാണ്. വലിയൊരു ഫോട്ടോഗ്രാഫറാകാന്‍ ആദഗ്രഹിക്കുന്ന ജീവനും അച്ഛന്റെം പാത പിന്‍തുടര്‍ന്ന് ബിസിനസുകാരിയാകാനാഗ്രഹിക്കുന്ന സാറ.യും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. രണ്ട് വ്യത്യസ്ത വഴികളില്‍ സഞ്ചരിക്കുന്ന ഇരുവരും വേര്‍പിരിയാന്‍ കുടുംബ കോടതിയിയെത്തുമ്പോള്‍ ദാ കിടക്കുന്നു ഒരു ട്വിസ്റ്റ്. ആറ് മാസം നല്ല നടപ്പ്. സാധാരണ സിനിമയില്‍ കാണുമ്പോലെ അല്ല വിവാഹമോചനമെന്ന് ഒരശരീരിയും. ഇവിടെയാണ് അവല്ലു അര്‍ജുനും ജനീലിയ ഡിസൂസയും തകര്‍ത്തഭിനയിച്ച തെലുങ്ക് ചിതച്രം ഹാപ്പിയുടെ മലയാളം പതിപ്പ് മനസിലേക്കോടിയെത്തുന്നത്. അത് സ്വീഭാവികമാണെന്ന് കരുതി ചിത്രം തുടര്‍ന്നും കണ്ടു. പക്ഷെ  ആ തോന്നല്‍ സ്വാഭാവികമായിരുന്നില്ല എന്ന് പിന്നീട് തോന്നി.
സ്‌നേഹമുള്ള പിണക്കങ്ങള്‍, കൊച്ചു കൊച്ചു വഴക്കുകള്‍, ഫ്‌ലാറ്റ് ഷെയറിംഗ്. സംഗതി കൊള്ളാം. കാണാനൊരു ചന്തമൊക്കെയുണ്ടായിരുന്നു. സമയം പോയത് അറിഞ്ഞതേയില്ല. രസമുള്ള കാഴ്ചകള്‍, ഇടക്കിടെ ഓര്‍മ്മകളിലേക്കും, പഴയ മധുവിധുകാലത്തേക്കുമുള്ള തിരിച്ച് നടത്തം, ഇടക്കിടെയെത്തുന്ന പാട്ടുകള്‍, വില്ലനും, ഹാസ്യതാരവുമായൊക്കെയെത്തിയ ജോജു, എല്ലാം രസമുളശഌകാഴ്ചകള്‍ തന്നെയായിരുന്നു. ജോജു തന്റെ റോള്‍ ഭംഗിയാക്കി. കുറ്റം പറയാനാകില്ല. നതി കൊണം കാണിച്ചൂന്ന്. . . .
എടുത്തു പറയേണ്ട ഒരു ക്യാരക്ടറാണ് അനുശ്രീയുടേത്. വേലക്കാരി സെല്‍വി തകര്‍ത്തു. അറിഞ്ഞും അറിയാതെയും സെല്‍വി തൊടുത്ത ശരങ്ങള്‍ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. പുട്ടിന് പീര പോടെയ.ുള്ള കോമഡി സംഭാഷണങ്ങള്‍, ബോഡി ലാഗ്വേജ്, അനൂപ് മേനോന്റെ ക്യാരക്ടറിന് ചേരാത്ത കോമഡി മാറ്റി നിര്‍ത്തിയാല്‍ അനുശ്രീ തകര്‍ത്തു. ഓരോ ചിത്രത്തിലും വ്യത്യസ്തമായ വേഷങ്ങള്‍, അതിനെ ഉള്‍ക്കൊള്ളാനാകുന്ന നടിയാണ് താനെന്ന് അനുശ്രീ ഒരിക്കല്‍ കൂടി തെളിയിച്ചു.
സ്വന്തമായി ഒരു പേരു പോലുമില്ലാത്ത് രണ്ട് കഥാപാത്രങ്ങളായിരുന്നു കലാഭവന്‍ ഷാജുവും, നോബിയും. നോബി ഇടയ്ക്ക് ചില നമ്പരുകളൊക്കെ കാണിച്ചെങ്കിലും  അതെത്ര കണ്ട് ഫലവത്തായെന്ന് സംവിധായകന് പോലും നിശ്ചയമില്ല. എല്ലാ ചിത്രത്തിലുമെന്ന് പോലെ ട്വിസ്റ്റുമായെത്തുന്ന രണ്ട് കഥാപാത്രങ്ങഴളായിരുന്നു നിഷാന്ത് സാഗറിന്റെ അന്‍വറും, പാര്‍വതി നായരുടെ പാറുവും. ജീവന്റയും സാറയുടേയും ജീവിതം കണ്ട് പഠിക്കാനായി ഒളിച്ചോടി വരുന്ന രണ്ട കമിതാക്കള്‍. സ്‌ക്രീനില്‍ അധികമൊന്നുമില്ലെങ്കിലും ഇരുവരും തങ്ങളുടെ റോളിന് മോശമല്ലാത്ത കൈയ്യടി നേടാനര്‍ഹതയുണ്ട്.
ബിജിബാല്ി# ആദ്യമായൊരുക്കിയ ഹിന്ധി ഗാനത്തിനമ് പിന്നാലെ ചിത്രത്തിന്റെ ഗതി ഏതാണ്ട് മനസിലാകും. പിണങ്ങിപ്പിരിയാന്‍ പോകുന്ന ദമ്പതിമാര്‍ക്കൊരു മനംമാറ്റം പോലെ. അലക്‌സ് മാളിയേക്കലിനെ തല്ലുന്ന ജീവനും, റെസ്‌റ്റോറണ്ടില്‍ തല്ലുണ്ടാക്കുന്ന ജീവനും പിണങ്ങിയിട്ടും മനസില്‍ ഇത്തിരി സ്േഹം ബാക്കിയാകുന്ന ഏതൊരു മലയാളി ഭര്‍ത്താവിന്റെയും പ്രതീകമാണ്.
ക്ലൈമാക്‌സ് തികച്ചും നാടകീയമായിരുന്നു. അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്തിന് പിണങ്ങിയെന്ന ചോദ്യവും, പ്രതീക്ഷിച്ച എന്‍ഡിങും കൂടിയായപ്പോള്‍ പൂര്‍ണ്ണമായി. പിന്നെ ചിത്രം അവശേഷി്പിക്കുന്ന ശക്തമായൊരു സന്ദേശം ഇന്നത്തെ മലയാളി യുവ ദമ്പതിമാര്‍ക്കുള്ള താക്കീതാണ്. ഒരാവേശത്തില്‍ കല്ല്യാണം കഴിക്കുകയും, മറ്റൊരാവേശത്തില്‍ വേര്‍പിരിയുകയും ചെയ്യുന്ന ദമ്പതിമാര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍. ഈഗോ കാരണം നശിക്കുന്നത് ജീവിതമാണ്, ചെറിയൊരഡ്ജസ്റ്റുമെന്റിന് തയ്യാറായാല്‍, ഒന്ന് ക്ഷമിക്കാന്‍ ഒരുങ്ങിയാല്‍ തീരുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് കേരളത്തിലെ ദമ്പതിമാര്‍ക്കിടയിലുള്ളത്. പരസ്പരം നന്നായി മനസിലാക്കാതെ ഉപരിപ്ലവമായ പ്രണയത്തകിന്റെം പേരില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നവര്‍ ഈ ചിത്രം നന്നായി ഒന്ന് കണ്ടു നോക്കണം. സജി സുരേന്ദ്രനും സ്ഥിരം തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുമൊന്നിച്ച മോശമല്ലാത്ത ഒരു ചിത്രം. കണ്ടിരിക്കാം, അതിനപ്പുറം ഖണ്ടിറങ്ങുമ്പോള്‍ ഒന്ന് ചിന്തിക്കാം. മനസിരുത്തി . . . . .

Tuesday, 17 June 2014

ഒരു 'കൂതറ'പ്പടം.


സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കൂതറ ഹാഫ് ടൈമില്‍ നല്ല പ്രകടനവും, രണ്ടാം പകുതിയില്‍ കളിമറന്ന കളിക്കാരെയുമാണ് ഓര്‍മ്മിപ്പിച്ചത്. പ്രേക്ഷകരും കൂതറയും രണ്ട് ടീമായി കളിച്ച കളി സമനിലയില്‍ കലാശിച്ചെന്ന് പറയുന്നതാവും ശരി. ആദ്യ പകുതിയില്‍ മലയാള സിനിമ ലോകം മുന്‍പ്വ കണ്ട കളി തന്നെയാണ് നടന്നത്. ഭഗതും, സണ്ണിവെയ്‌നും, ടൊവീനോ തോമസും പ്രേക്ഷകരുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ക്കുകയായിരുന്നു. ഇടക്കിടെ ഗോള്‍ അടിച്ചും ഗോള്‍ വഴങ്ങിയും ഭഗതും കൂട്ടരും മുന്നോട്ട് പോയി. കളിയില്‍ ഏറ്റവും ഫോമായത് റഫറി ആയിരുന്ന കൂതറ എന്ന നായ തന്നെയായിരുന്നു. മോഹന്‍ലാല്‍ എന്ന കളിക്കാരനെ രണ്ടാം പകുതിയില്‍ ഇടക്കൊന്നിറക്കി നോക്കിയെങ്കിലും ഫലം കണ്ടില്ല. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന കോച്ചില്‍ ആരാധകര്‍ അര്‍പ്പിച്ച് പ്രതീക്ഷ അത്രക്കങ്ങോട്ട് ഏശിയില്ല. മുന്‍പ് ഇതേ കോച്ച്ിന് കീഴില്‍ കളിച്ച സെക്കന്‍ഡ് ഷോ ടീം മൈതാനത്ത്  ഇത്രക്ക് മാനക്കേട് ഉണ്ടാക്കിയില്ലെന്ന് തോന്നുന്നു.
ഭഗത് മികച്ച് ഫോര്‍വേഡ് കളിക്കാരനാണെന്ന് എല്ലാ പ്രേക്ഷകര്‍ക്കും നന്നായി അറിയാം. മലയാളം തമിഴ് ഗ്രൗണ്ടുകളിലായി ഭഗത് നേടിയ ഗോളുകള്‍ അതിനുദാഹരണങ്ങളാണ്. കൂതറക്കളിയിലും ഭഗത് മോശമാക്കിയല്ല. കാലില്‍ കിട്ടിയ പന്തുകളോരോന്നും ഗോള്‍മുഖത്തേക്ക് തൊടുക്കാന്‍ ഭഗതിനായി. ചിലതൊക്കെ വല കുലുക്കിയെങ്കിലും മറ്റു ചിലത് വലക്ക് പുറത്തേക്ക് പോവുകയും, ഫൗളാവുകയും ചെയ്തു. മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സണ്ണി വെയ്ന്‍ അധികം ഗോളുകളൊന്നും നേടിയില്ലെങ്കിലും തന്റെ സ്വത സിദ്ധമായ ശൈലിയില്‍ കളിച്ചു. സണ്ണിയുടെ കളിയില്‍ മലയാളിക്ക് എന്നും സമ്മിശ്ര പ്രതികരണമാണുള്ളത്. ഇവിടേയും അതാവര്‍ത്തിച്ചു. എല്ലാ ഗ്രൗണ്ടിലേയും പോലെ ഇവിടേയും  . . . മലയാളിക്ക് അത്ര സുപരിചിതനല്ലാത്ത ടൊവീനോ തോമസാണ് ഫോര്‍ഡേഡ് കളിച്ച മറ്റൊരു കളിക്കാരന്‍. കളി കഴിയും വരെ അത്ര നല്ല കളിക്കാരനെന്ന് അഭിപ്രായം നേടാത്ത ടൊവീനോയുടെ ഫൗള്‍ മനസിലായത് അവസാന മിനിറ്റിലായിരുന്നുവെന്ന് മാത്രം. കളിയില്‍ ഏറ്റവും കൂതറ ടൊവീനോ തന്നെയായിരുന്നു.
എന്‍ജിനീയറിംഗ് കോളജിലെ സ്ഥിരം കളിയാണ് ആദ്യ പകുതിയില്‍ നടന്നതെങ്കിലും കണ്ടിരിക്കാന്‍ ഒരു സുഖമുണ്ടായിരുന്നു. മികച്ച പാസുകളും, സെല്‍ഫ് ഗോളുകളും, പെനാല്‍റ്റികളും, ഫ്രീകിക്കുകളും, അറ്റാക്കുകളുമായി ആകെയൊരു കളി ലഹരി തന്നെയായിരുന്നു. കളിക്ക് കൊഴുപ്പേകാന്‍ എത്തിയ ചിയര്‍ ഗേള്‍സിന് ഗ്രൗണ്ടില്‍ കാര്യമായ റോളൊന്നുമില്ലായിരുന്നു. എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു എന്ന് തോന്നിയ ശ്രിത ശിവദാസും, ഭാവനയും നിരാശപ്പെടുത്തി. മറ്റു ചിയര്‍ ഗേള്‍സ് അത്ര ചിയര്‍ ചെയ്യിപ്പിച്ചുമില്ല. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളും, ഫോര്‍ ദ് പീപ്പിളും അനുസ്മരിപ്പിക്കുന്ന ചില ഷോട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഹാഫ് ടൈമിന് വിസില്‍ മുഴങ്ങുമ്പോള്‍ രണ്ടാം പകുതിയിലേക്ക് ഒരു പ്രതീക്ഷ കരുതി വച്ചിരുന്നു.
നിരാശപ്പെടുത്തിക്കൊണ്ട് വിരസമായ സെക്കന്‍ഡ് ഹാഫ് ആരംഭിച്ചു. കളി ആരുടെ പക്ഷത്താണെന്ന് മനസിലാകാത്ത കുറേ നേരം വെറുതെ പന്ത് തട്ടി. പെട്ടെന്ന് ആരവങ്ങളൊന്നുമില്ലാതെ ഉസ്താദ് സാലി (മോഹന്‍ ലാല്‍) ഗ്രൗണ്ടിലെത്തി. ഇടക്ക് ഗോളടിക്കുമെന്ന് തോന്നിയെങ്കിലും അത് സംഭവിച്ചില്ല. ആദ്യ പകുതി നന്നായി കളിച്ച ഫോര്‍വോഡ്കളും കളി മറന്നു. ലാലിന് പകരം മറ്റേത് കളിക്കാരന്‍ വന്നാലും സംഭവിക്കാവുന്നത് മാത്രം സംഭവിച്ചു. മുഖ ഭാവം കൊണ്ടും ഗെറ്റപ്പു കൊണ്ടും എതിര്‍ ടീമിനെ ലേശമൊന്ന് വിറപ്പിക്കാന്‍ സാലിക്കായത് മാത്രം മിച്ചം. കടലിലേക്ക് കളി മാറ്റിയ കോച്ച് കൈവിട്ടെന്ന് തെന്നിയ കളി ഏറെക്കുറെ തിരിച്ചു പിടിച്ചു. കടല്‍ ക്ഷോഭത്തിലകപ്പെട്ട ബോട്ടിലെ രംഗങ്ങള്‍ ഗാലറികളെ കുറേ നേരത്തേക്ക് നിശബ്ദമാക്കി. പിന്നീടങ്ങോട്ട് ഒരൊഴുക്കായിരുന്നു. ഇടക്കിടെ കളി അവസാനിക്കുമെന്ന് തോന്നിയെങ്കിലും എക്‌സ്ട്രാ ടൈമും ഇന്‍ജുറി ടൈമും കടന്ന് കളി മുന്നോട്ട് പോയി. ആരും ഗോളടിച്ചില്ല. ഒരു നല്ല ഷോട്ട് ഗോള്‍മുഖത്തേക്ക് എത്തി നോക്കിയത് പോലുമില്ല. ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം കൊടുക്കാന്‍ എന്നോട് പറഞ്ഞാല്‍ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ 'കളിക്കാരന്' ഞാനാ അവാര്‍ഡ് സമ്മാനിക്കും, തീര്‍ച്ച.
കളി അവസാനിക്കാനുള്ള റഫറിയുടെ വിസില്‍ കേട്ടപ്പോള്‍ ചെറിയൊരാശ്വാസം. ഒരു നല്ല കളി കണ്ട സംതൃപ്തി ഇല്ലാതെ, എന്നാല്‍ കോച്ചും കളിക്കാരും ചേര്‍ന്ന് ചെറിയൊരു കാഴ്ച വിരുന്ന് സമ്മാനിച്ച സമാധാനത്തില്‍ ഗ്രൗണ്ടില്‍ നിന്നിറങ്ങി.    

Saturday, 7 June 2014

അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.

സ്ത്രീ സംവിധായകരെ അധികമൊന്നും പ്രോത്സാഹിപ്പിക്കാത്ത മേഖലയാണ് മലയാള സിനിമ. എന്നാല്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.
2009 ല്‍ കേരള കഫേയിലെ ഹാപ്പി ജേര്‍ണി, 2012 ല്‍ മഞ്ചാടിക്കുരു, 2014 ല്‍ ബാഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് അഞ്ജലി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് സ്വന്തം  അക്കൗണ്ടില്‍ ചേര്‍ത്ത ചിത്രങ്ങള്‍. 2012 ല്‍ ബോക്‌സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലിയുടെ കരിയറിലെ പ്ലസ് പോയന്റ്.
മലയാളത്തില്‍ മുന്‍പും വനിത സംവിധായകര്‍ ഉദയം ചെയ്തിട്ടുണ്ട്. ജന്‍മദിനം ഒരുക്കിയ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക സുമ ജോസന്‍, സഞ്ചാരം സംവിധാനം ചെയ്ത ലിജി ജോസ്, കേരള കഫേയില്‍ മകളൊരുക്കിയ ചലച്ചിത്ര താരം രേവതി ഫഹദ്, അനുമോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അകം എന്ന ചിത്രമൊരുക്കിയ ശാലിനി ഉഷ എന്നിവരാണ് മലയാളത്തില്‍ സംവിധായക തൊപ്പി അണിഞ്ഞ വനിതകള്‍. ഒന്നിലധികം ചിത്രങ്ങളൊരുനോ സംവിധായക കസേരയില്‍ ഉറച്ചിരിക്കാനോ ഇവര്‍ക്കാര്‍ക്കും ഇതു വരെ കഴിഞ്ഞില്ല. മലയാളത്തിന് പുറത്ത് മിച്ച ചിത്രങ്ങളൊരുക്കി ദേശീയ അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഗീതുമോഹന്‍ദാസ് മാത്രമാണ്  ഇവര്‍ക്കൊരപവാദം. ഗാതുവിന്റെ ലയേഴ്‌സ് ഡയസ് ഇത്തവണ ദേശിയ അവാര്‍ഡില്‍ ഒന്നിലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും, നിരവധി വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വേറിട്ട വഴികളിലൂടെ മലയാളത്തില്‍ പുരുഷ മേധാവിത്വ മേഖലയായിരുന്ന ചലച്ചിത്ര സംവിധാന മേഖലയില്‍ ഉറച്ചിരിക്കാന് കഴിഞ്ഞത് അഞ്ജലി മോനോന് മാത്രമാണ്. അണിയിച്ചൊരുക്കിയ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാന്‍ അവര്‍ക്ക്് കഴിഞ്ഞതാണ് മലയാളത്തില്‍ അഞ്ജലിക്ക് സ്വന്തമായൊരിടം ഉണ്ടാക്കി കൊടുക്കുന്നത്. മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എംന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കരെ ലഭിക്കുന്നത്.  മലയാളത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അഞ്ജലിക്ക് കഴിയുമെന്നാണ് ചലച്ചിത്ര ലോകം വിശ്വസിക്കുന്നത്.

Saturday, 31 May 2014

ബാഗ്ലൂര്‍ ഡെയ്‌സ്


മാസ് എന്റര്‍ടൈനര്‍. യുവാക്കളെ എങ്ങനെ കയ്യിലെടുക്കാമെന്ന് നന്നായി അറിയാവുന്ന അഞ്ജലി മേനോനും, അന്‍വര്‍ റഷീദും, സമീര്‍ താഹിറും, ഗോപീസുന്ദറുമൊന്നിച്ചപ്പോള്‍ പിറന്നത് മലയാളത്തിലെ എക്കാലത്തേയും മികച്ച എന്റര്‍ടൈനറുകളിലൊന്നാണ്. കൂട്ടത്തില്‍ ഈ വര്‍ഷത്തെ ഹിറ്റ് മേക്കേഴ്‌സായ നിവിന്‍ പോളിയും, നസ്‌റിയയും മലയാളത്തിലെ മറ്റു ജനപ്രിയ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും, ഫഹദ് ഫാസിലും, നിത്യാ മേനോന്‍, ഇഷ തല്‍വാര്‍, പാര്‍വതി തുടങ്ങിയവരും. പോരെ പൂരം. തീയ്യറ്ററുകള്‍ ഇളക്കി മറിക്കാന്‍ ഒന്നര മുഴം നീളമുള്ള ഡയലോഗുകളോ, കാതടപ്പിക്കുന്ന ഒച്ചകളോ, അതിഗംഭീര സ്റ്റണ്ടുകളോ, ന്യൂജന്‍ തെറിയോ ആവശ്യമില്ലെന്ന് അടിവരയിടുകയാണ് ഈ ചിത്രം. ഗോപീസുന്ദറിന്റെ ബി ജി എം കൂടി ആയപ്പോള്‍ പടം പൊളിച്ചു. ബാഗ്ലൂരിനെ പരിചയപ്പെടുത്തിയ സീനുള്‍പ്പെടെയുള്േളഫ സമീര്‍ താഹിറിന്റെ ഛായാഗ്രഹണം ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. ഷോട്ടുകളുടെ മനോഹാരിതയും വൈവിധ്യവും ഒന്നു വേറെ തന്നെയായിരുന്നു.
നായക കഥാപാത്രങ്ങള്‍ക്ക് തുല്ല്യ പ്രാധാന്യം നല്‍കുന്നതില്‍ അഞ്ജലി മേനോന്‍ വിജയിച്ചു. സിനിമ തുടങ്ങിയപ്പോ തോന്നി ഇതൊരു നിവിന്‍ പോളി ചിത്രമായിരിക്കുമെന്ന്. എന്‍ട്രിയില്‍ തന്നെ തീയ്യറ്റര്‍ ഇളക്കി മറിച്ച് ദുല്‍ഖറെത്തിയപ്പോ, ദുല്‍ഖറിന്റെ തനി ന്യൂജന്‍ തന്റേടം കണ്ടപ്പോ ഇതൊരു ദുല്‍ഖര്‍ ചിത്രമാണെന്ന് തീര്‍ച്ചയാക്കി. ഫഹദിന്റെ  അസാധാരണമായ ഭാവപ്പകര്‍ച്ചകള്‍ കണ്ടപ്പോ  ഇതൊരു ഫഹദ് ചിത്രമാണെന്ന് സംശയത്തിന് വഴിയില്ലാതെയായി. എന്നാല്‍ മൂന്ന് പേര്‍ക്കും ചിത്രത്തില്‍ഡ തുവല്ലയ പ്രാധാന്യമാണെന്ന് എന്‍ഡ് ടൈറ്റില്‍ വന്നപ്പോ തീര്‍ച്ചയാക്കി.
സിനിമ ലാഗ് ചെയ്യുമെന്ന് തോന്നിച്ചപ്പോഴെല്ലാം നിഷ്‌കളങ്കമായ ചിരിയും, ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന ഡയലോഗുകളുമായി നിവിന്‍ എത്തുന്നുണ്ടായിരുന്നു. കൃഷ്ണന്‍ പി പി, കുട്ടേട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട കുട്ടനെ അവതരിപ്പിക്കാന്‍ നിവിന്‍ പോളിയല്ലാതെ മലയാളത്തില്‍ മറ്റൊരു നടനുമാവില്ല. തനി നാടന്‍ യുവാവിനെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞു. തീയ്യറ്ററിലെത്തിയവര്‍ നിവിന് ആകെയുള്ള മാര്‍ക്കിന്റെ മൂന്നിലൊന്നും നല്‍കി.
യുവത്വത്തിന്റെ മനസ് എങ്ങനെയാണെന്നറിയാന്‍ ദുല്‍ഖറിന് കഴിഞ്ഞു. അവസാനമെത്തിയ പട്ടം പോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളുടെ പരാജയം നല്‍കിയ ക്ഷീണത്തില്‍ നിന്നും മുക്തനായെന്നു മാത്രമല്ല, ദുല്‍ഖറിന്റെ കരിയറിലെ മികച്ചൊരു ബ്രേക്കായിരിക്കും ബാഗ്ലൂര്‍ ഡെയ്‌സ് എന്ന കാര്യത്തിലും സംശയമില്ല.  യു നോ, ബാഗ്ലൂര്‍ വാട്ട് എ റോക്കിംഗ് സിറ്റി എന്ന ദുല്‍ഖറിന്റെ ഡയലോഗ് ഏറെ നേരം കാതില്‍ മുഴങ്ങി നിന്നു. ക്ലൈമാക്‌സില്‍ സെറ(പാര്‍വതി)യുടെ അടുത്തെത്തുമ്പോള്‍ പശ്ചാത്തലം മുഴുവന്‍ വികാര നിര്‍ഭരമാക്കാന്‍ നെടു നീളന്‍ ഡയലോഗുകളൊന്നും  അര്‍ജുന്‍ പറയുന്നില്ല. പോകണ്ട എന്ന ഒറ്റ വാക്ക് മാത്രം. അവിടെ തീയ്യറ്ററിന്റെ മുഴുവന്‍ ശ്രദ്ധ നേടാനും ദുല്‍ഖറിനായി. നിഷേധി, തന്റേടി, മികച്ചൊരു ബൈക്ക് റൈഡര്‍ അങ്ങനെ ഇന്നിന്റെ യുവത്വം ആഗ്രഹിക്കുന്നതെല്ലാം ദുല്‍ഖറിന്റെ അര്‍ജുനിലുണ്ടായിരുന്നു. മൂന്നിലൊന്ന് മാര്‍ക്ക് അജുവിനും പ്രേക്ഷകര്‍ തീര്‍ച്ചയായും നല്‍കി.
ശിവ, ദാസ് എന്ന രണ്ട് പേരുകളിലെത്തിയ ഫഹദ് മികച്ചൊരു നടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഫഹദിനെപ്പറ്റി മറ്റൊന്നും പറയുന്നില്ല. ചിത്രം കണ്ട് തന്നെം മനസിലാക്കണം. മലയാളത്തില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ നേടിയ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടിരുന്ന മുഖം കൊണ്ടുള്ള അഭിനയത്തിന് ഇനി ഫഹദും അര്‍ഹനാണെന്ന് എനിക്ക് തോന്നിപ്പോയി.
ദിവ്യ(നസ്‌റിയ). വ്യത്യസ്തമായി ഒന്നുമില്ലെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും നസ്‌റിയക്കായി. ഓം ശാന്തി ഓശാനയിലെ കുറുമ്പുകാരിയില്‍ നിന്ന് പക്വതയുള്ള ഒരു നടിയിലേക്ക് എത്താനായില്ലെങ്കിലും നസ്‌റിയയുടെ ദിവ്യ മികച്ചൊരു സൃഹൃത്തായും, ഭാര്യയായും തിളങ്ങി.
നോട്ട്ബുക്കിലൂടെയെത്തിയ പാര്‍വ്വതിയുടെ ഗംഭീര തിരിച്ച് വരവ് കൂടിയായിരുന്നു ചിത്രം. ഗുഡ്‌മോണിംഗ് ബാഗ്ലൂര്‍ എന്ന ഡയലോഗുമായെത്തുന്ന സേറയുടെ ശബ്ദം വല്ലാത്തൊരാകര്‍ഷണം തന്നെയായിരുന്നു. അംഗവൈകല്ല്യമുള്ള കഥാപാത്രമാണെങ്കിലും അംബീഷ്യസായിരുന്നു സേറ. പ്രേക്ഷകനെ ഇടക്കൊക്കെ കണ്ണു നനയിക്കാനും, ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിക്കാനും സേറക്കായി. അപ്രതീക്ഷിതവും, ഗംഭീരവും, വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്തതുമായ തിരിച്ച് വരവാണ് പാര്‍വതിയുടേത്.
നിത്യാ മേനോനും മലയാളത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു. അധികമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഉള്ളത്രയും ഭാഗം നടാഷയെ പ്രേക്ഷകന് ഇഷ്ടമായി. യുവാക്കളുടെ ഹരമായ ഒരു തെറിച്ച പെണ്ണ്.
ഇഷ തല്‍വാറിന്  കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല ചിത്രത്തില്‍. എന്നാലും മീനാക്ഷിയെന്ന എയര്‍ ഹോസ്റ്റസും നിവിനും തമ്മിലുള്ള രംഗങ്ങളില്‍ തട്ടത്തില്‍ മറയത്തിലെ ബി ജി എം ഉപയോഗിച്ചത് ആകര്‍ഷണിയമായിരുന്നു. നിവിന്റെ മുന്‍ഡ ചിത്രങ്ങളിലെ ഡയലോഗുകള്‍ അറിയാത്ത പോലെ ആവര്‍ത്തിച്ചെങ്കിലും വിരസത തോന്നിയില്ല. കല്‍പന, പ്രവീണ, മണിയന്‍പിള്ള രാജു, വിജയരാഘവന്‍ തുടങ്ങിയവര്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
മാസ് മാസ് എന്റര്‍ടൈനറില്‍ അപ്രതീക്ഷിതമായത് ക്ലൈമാക്‌സാണ്. . . . . അപ്രതീക്ഷിതെമെങ്കിലും മനോഹരം. എ ബിഗ് സല്യൂട്ട് ടു അഞ്ജലി മേനോന്‍ ആന്‍ഡ് ക്രൂ.

Wednesday, 28 May 2014

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
മനുകൃഷ്ണ(ഫഹദ് ഫാസില്‍), മുഹമ്മദ് (ലാല്‍), അഡ്വ. മാത്തന്‍ തരകന്‍(ശ്രീനിവാസന്‍) എന്നിവരുടെ കൊച്ചിയിലെ ഒരു ദിവസമാണ് വാസുദേവ് സനലിന്റെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. കേരള സമൂഹം നേരിടുന്ന ഒരുപിടി പ്രശ്‌നങ്ങളുടെ നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ചിത്രമെന്ന് വേണമെങ്കില്‍ പറയാം.  ഫഹദിന്റെ സ്ഥിരം ഇമോഷണല്‍ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഒട്ടും വിരസമല്ലാത്ത ഒരു ചിത്രം. രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയില്‍ ഒരു കെട്ട് നോട്ട് പലരുടെ കൈമറിഞ്ഞ് അവസാനം തുടങ്ങിയിടത്ത് തന്നെ വരുന്നതിനെ ചിത്രം ഒര്‍മ്മിപ്പിക്കുന്നുണ്ട്. ഫഹദിന് നഷ്ടമാകുന്ന പണം പല കൈകള്‍ മാറി അവസാനം ഫഹദിന്റെ കയ്യില്‍ തന്നെയെത്തുന്നുണ്ട്.
മൂന്ന് പുരുഷന്‍മാര്‍ മൂന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ ചെലവഴിക്കുന്ന ഒരു വിവസം. സംഭവബഹുലമായ ഒരു ദിവസം, ചുരുക്കത്തില്‍ അതാണ് ചിത്രം. ഭാര്യയെ രക്ഷിക്കാനായി എത്തുന്ന മനു, മകളെ രക്ഷിക്കാന്‍ പെടാപാട് പെടുന്ന മുഹമ്മദ്, സമൂഹത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടി കേരളത്തിലെ എല്ലാ സ്ത്രീകളുടേയും രക്ഷയ്ക്കായി കോടതിയിലെത്തുന്ന അഡ്വ മാത്തന്‍ തരകന്‍. ഇന്ന് കേരളത്തില്‍ പുതുമയല്ലാത്ത പ്രശ്‌നങ്ങളാണ് മൂവര്‍ക്കുമുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റും സ്ഥിരം നടക്കുന്നതുമാണ്.
മനുകൃഷ്ണയുടെ ഭാര്യ ആശ, ഒരു വാഹനാപകടത്തിന്റെ പേരില്‍ ദുബൈയിലെ ജയിലിലകപ്പെടുന്നു. മോചനദ്രവ്യമായ് 75 ലക്ഷം രൂപ ആവശ്യമായി വരുന്നതോടെ മനു ഹവാലപ്പണത്തിന്റെ പിന്നാലെ പോകുന്നു. അങ്ങനെ കേരളത്തിലെത്തുന്ന മനു നേരിടുന്ന പ്രശ്‌നങ്ങളും അതിന്റെ പരിഹാരങ്ങളുമാണ് ചിത്രത്തിന്റെ മൂന്നിലൊന്ന് കഥ.
സ്വന്തം മകളുടെ മാറാരോഗെ ചികിത്സിക്കാനുള്ള പണത്തിന് വേണ്ടിയാണ് കൊച്ചിയില്‍ ടാക്‌സി ഡ്രൈവറായ മുഹമ്മദ് ശ്രമിക്കുന്നത്. മുട്ടുന്ന വാതിലുകള്‍ ഒന്നും തുറക്കാതെയാകുമ്പോള്‍ കടുംകൈയ്ക്ക് മുതിരേണ്ടിവരുന്ന മുഹമ്മദ് ചിത്രത്തിന്റെ മറ്റൊരു മുഖം. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും സ്വന്തം മകള്‍ക്കു വേണ്ടി മറ്റെല്ലാം മറക്കുന്ന, മനസില്‍ ഇത്തിരി നന്‍മ അവശേഷിക്കുന്ന ടാക്‌സി ഡ്രൈവറെ മുഹമ്മദില്‍ കാണാനാകും.  
സ്ത്രീപീഠനം പതിവായ കേരളത്തില്‍ അങ്ങനെയൊരു പീഠനത്തില്‍ പ്രതികളായ ഉന്നതര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനൊരുങ്ങുന്ന മാത്തന്‍ തരകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മാധ്യമങ്ങളേയും, രാഷ്ട്രീയക്കാരേയും കൂട്ടുപിടിച്ച് സാമൂഹത്തിന് വേണ്ടി മാത്തന്‍ തരകന്‍ നടത്തുന്ന യുദ്ധവും, നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മറ്റൊരു മുഖം.
മനുവിന്റെ സൃഹൃത്തായെത്തുന്ന മൈഥിലി തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. ചിത്രത്തിലെ മൈഥിലിയുടെ ആക്‌സിഡന്റ് സീന്‍ ഡ്യൂപ്പില്ലാതെയാണ് ചിത്രീകരിച്ചതെന്ന വാദം സത്യമാണെങ്കില്‍, എ ബിഗ് സല്യൂട്ട് ടു മൈഥിലി. പെര്‍ഫെക്ട് സീനായിരുന്നു.
അതിഭാവുകത്വങ്ങളോ, അസംഭവ്യമെന്നു തോന്നുന്ന രംഗങ്ങളോ ചിത്രത്തില്‍ ഉല്‍പ്പെടുത്താതിരുന്ന വാസുദേവ് സനലിന്റെ ഉന്നം പിഴച്ചില്ല. ചിത്രം കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. മുന്നും പിന്നും നോക്കാതെ വാഹനത്തിന് കുറുക്ക് കടക്കുന്ന യുവാക്കള്‍ അതിരാവിലെ തന്നെ ബീവറേജസിന് മുന്‍പില്‍ ക്യുവില്‍ നില്‍ക്കുന്നതും, കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളും, കേരളത്തില്‍ ഇന്നും സജീവമായ ഹവാല ഇടപാടുകളും, കേരളത്തിലെ രാഷ്ട്രീയ അരാജകത്വവും എല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട.
ഒരു ദിവസത്തെ കഥ പറയുന്ന ചിത്രങ്ങള്‍ മുന്‍പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ പരസ്പരം ഒരു ബന്ധവുമില്ലാത്ത മൂന്ന് പേരുടെ കഥ ബോറടിപ്പിക്കാതെ പറഞ്ഞ് തീര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ശരാശരിക്ക് മുകളിലുള്ള ഒരു ചിത്രമെന്ന് അഭിപ്രായപ്പെടാം.




ഒടുവിലല്ലാത്ത ഒടുവിലാന്‍

മലയാളത്തിന്റെ ഒടുവിലാന്‍ ഓര്‍മ്മയായിട്ട് ഇന്ന് എട്ടു വര്‍ഷം. ശരാശരി കേരളീയന്റെ ദൈന്യതയും പരാധീനതയും നിറഞ്ഞ അച്ഛന്‍ വേഷങ്ങള്‍ക്കുള്ള ഇടം മലയാളത്തില്‍ ബാക്കിയാക്കിയാണ് 2006 മെയ് 27ന് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മ്മയായത്.
ജീവിത വഴികളില്‍ നിസഹായരായിപ്പോകുന്ന അച്ഛന്‍ വേഷങ്ങള്‍ക്ക് മലയാളത്തില്‍ ഒരേയൊരു നടന്‍ മാത്രമായിരുന്നു പരിപൂര്‍ണ്ണതയിലെത്തിയിരുന്നത്. നാട്ടിടവഴികളിലും, കൃഷിയിടങ്ങളിലും നാടന്‍ വേഷവിധാനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന സാധാരണ മലയാളിയെ അവതരിപ്പിക്കുന്നതിലായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മികവ്. ആരാച്ചാരുടെ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ മാനുഷിക അന്തര്‍ബോധത്തിന്റെ പിന്‍വാങ്ങലുകളെ അവതരിപ്പിച്ച കാളിയപ്പന്‍ എന്ന ഒറ്റ കഥാപാത്രം മാത്രം മതി മലയാളത്തില്‍ ഒടുവിലിന്റെ സ്ഥാനം അത്ര ഒടുവിലല്ലായിരുന്നു എന്നു മനസിലാക്കാന്‍.  മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ഒടുവിലിനെ അര്‍ഹനാക്കിയതും ഈ അടൂര്‍ഗോപാലകൃഷ്ണന്‍ ചിത്രമായിരുന്നു. സരസകവിയായിരുന്ന ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്റെ അനന്തിരവനായ ഉണ്ണികൃഷ്ണന്‍ തബല, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ സമര്‍ത്ഥനായിരുന്നു. കെ പി എസ് സി, കേരള കലാവേദി എന്നിവിടങ്ങളിലൂടെ എത്തി 1970 ല്‍ ദര്‍ശനം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെ് തന്റേതായ ഇടം കണ്ടെത്തിയ ഒടുവില്‍ മൂന്നര പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ നിറസാനിധ്യമായിരുന്നു. രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
സഥീര്‍ത്ഥ്യന്റെ  ക്ഷേമാന്വേഷണങ്ങളുമായെത്തുന്ന  ഊരുതെണ്ടിയേയും മലയാളി മറക്കാനിടയില്ല. ഇടയ്ക്ക കൊട്ടിപ്പാടുന്ന പെരിങ്ങോടന്റെ കീര്‍ത്തനം ഒടുവിലാന്റെ എട്ടാം ചരമ വാര്‍ഷികത്തിലും അദ്ദേഹത്തെ മലയാളി മനസുകളില്‍ അനശ്വരനാക്കുന്നു.

Sunday, 25 May 2014

cannes 2014


 ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം ടര്‍ക്കിഷ് ചിത്രം വിന്റര്‍ സ്ലീപ്പും ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ദ് വണ്ടേഴ്‌സും കരസ്ഥമാക്കി. മേളയില്‍ തിമോത്തി സ്പാള്‍ മികച്ച നടനായും ജൂലിയാന മൂര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഈ മാസം 14നാണ് ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിലൊന്നായ കാന്‍ മേളയ്ക്ക് തുടക്കമായത്. ഹോളിവുഡിനോട് എന്നും ചിറ്റമ്മ നയം കാണിക്കുന്ന മേളയെന്ന ആക്ഷേപവുമായാണ് ഇത്തവണയും കാനില്‍ ചലച്ചിത്ര മേള ആരംഭിച്ചത്. മേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം നേടിയത് തുര്‍ക്കി ചിത്രമായ വിന്റപര്‍ സ്ലീപ്പാണ്. മദ്ധ്യ അനറ്റോളിയില്‍ ഹോട്ടല്‍ നടത്തുന്ന ഐഡിനും,ഭാര്യയും, വിവാഹമോചിതയായ ഐഡിന്റെ സഹോദരി ലെക്കഌയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പരസ്പരം അത്ര സ്‌നേഹത്തിലല്ലാത്ത മൂവരുമൊന്നിച്ച് മഞ്ഞ് കാലത്ത്  പുറത്തിറങ്ങാനാകാത്ത അവസ്ഥയില്‍ ഹോട്ടിനകത്ത് കഴിയേണ്ടി വരുമ്പോഴുണ്ടാകുന്ന സംഘര്‍ഷാവസ്ഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. നൂറി മില്‍ഗാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആലീസ് റോറാച്ചര്‍ ഒരുക്കിയ ഇറ്റാലിയന്‍ ചിത്രം ദ് വണ്ടേഴ്‌സാണ് മേളയില്‍ മികച്ച ചിത്രത്തിനുള്ള  ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയത്.
മൈക്ക് ലേഗ് ഒരുക്കിയ മിസ്റ്റര്‍ ടര്‍ണര്‍ എന്ന ചിത്രത്തില്‍ ജെ എം ഡബ്ല്യു ടര്‍ണര്‍ എന്ന ചിത്രകാരനെ അവതരിപ്പിച്ച തിമോത്തി സ്പാളാണ് കാനില്‍ മികച്ച  നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ബാല്ല്യത്തില്‍ തന്നെ അനാഥനായി, വിവിധ ചൂഷണങ്ങള്‍ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയുടെ ആത്മസംഘര്‍ഷളെ ക്യാന്‍വാസില്‍ പകര്‍ത്തുന്ന ചിത്രകാരനെ തന്‍മയത്വത്തോടെ അവതരിപ്പിച്ചതിനാണ്  തിമോത്തി അവാര്‍ഡിനര്‍ഹനായത്.
എഴുത്തുകാരി കൂടിയായ ജൂലിയാന മൂറിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഡേവിഡ് ക്രോണ്‍ബര്‍ഗ് ഒരുക്കിയ മാപ്‌സ് ടു ദ് സ്റ്റാര്‍സ് എന്ന ചിത്രത്തില്‍ പ്രശസ്തയായ ചലച്ചിത്രകാരിയെ അവതരിപ്പിച്ചാണ് മൂര്‍ കാനില്‍ മികച്ച നടിയായത്. അറിയപ്പെടുന്ന നടിയുടെ മകളായി ജനിച്ചതിനാല്‍ സ്വന്തം അസ്ഥിത്വം കണ്ടെത്താനാവാതെ പോകുന്ന ഹാവ്‌ന സെഗ്രാന്‍ഡ് എന്ന കഥാപാത്രത്തെയാണ് മൂര്‍ അവതരിപ്പിച്ചത്.
അമേരിക്കന്‍ ചിത്രമായ ഫോക്‌സ് ക്യാച്ചര്‍ ഒരുക്കിയ ബെനറ്റ് മില്ലറാണ് കാനില്‍ മികച്ച സംവിധായകനായത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത് റഷ്യന്‍ ചിത്രമായ ലെവിയാഥാന് തിരക്കഥയൊരുക്കിയ ആന്ദ്രെ ജിയാന്‍സേവ്, ഒലെഗ് നെഗിന്‍ എന്നിവരാണ്.
സെവ്യര്‍ ഡോലന്റെ മോമ്മി, ജീന്‍ ലൂക്ക് ഗൊദാര്‍ദിന്റെ ഗുഡ് ബൈ ടു ലാംഗ്വേജ്  എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനുമര്‍ഹമായി.
സൈമണ്‍ മേസ സോട്ടോ ഒരുക്കിയ ലെയ്ഡി കാനില്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരലും കരസ്ഥമാക്കി.

Saturday, 24 May 2014

ഹൗ ഓള്‍ഡ് ആര്‍ യൂ.


 ഇന്ത്യയിലെ പതിനാല് പ്രധാന മന്ത്രിമാരില്‍ 13 പേരും പുരുഷന്‍മാര്‍, 15 പ്രസിഡന്റുമാരില്‍ 14 പേരും പുരുഷന്‍മാര്‍. ഇന്ത്യയില്‍ കഴിവുള്ള സ്ത്രീകള്‍ ഇല്ലാതിരുന്നിട്ടോ അതോ ആരെങ്കിലും കഴിവുള്ള സ്ത്രീകളുടെ സ്വപ്‌നങ്ങളെ തല്ലിക്കൊഴിച്ചതോ എന്ന അര്‍ത്ഥവത്തായ ചോദ്യമാണ് ഈ ചിത്രം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ.
യുവര്‍ ഡ്രീം ഈസ് യുവര്‍ സിഗ്നേച്ചര്‍. മഞ്ജുവിന്റെ സ്വപ്‌നം സിനിമയാണ്. ഓരോ സിനിമയും മഞ്ജു എന്ന നടിയുടെ കയ്യെപ്പിന് മിഴിവ് കൂട്ടുകയാണ്. പഴകുന്തോറും വീര്യം കൂടുന്ന പലതും നമുക്ക് ചുറ്റുമുണ്ട്. വീര്യം കൂടിയില്ലെങ്ങിലും മഞ്ജു വാര്യര്‍ ഒരു നടി തന്നെ. അഭിനയ മികവിന് ഉടവ് തട്ടാത്ത പ്രകടനം കൊണ്ട് മഞ്ജു അരങ്ങ് തകര്‍ത്ത ചിത്രം. സാമൂഹിക അരക്ഷിതാവസ്ഥകളെ ഉള്‍പ്പെടുത്താനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ച ചിത്രം. നാടകീയതകള്‍ മുഴച്ച് നിന്ന ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രം. ഇങ്ങനെ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാനാവുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യൂ.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന മഞ്ജുവിന്റെ അഭിനയ മികവു കൊണ്ടു മാത്രം മലയാള സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്താനാവുന്ന ചിത്രമാണ് ഹൊ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസ് അവകാശപ്പെടുന്നത് പോലെ കൊച്ചി മാരത്തണില്‍ ഓടിയെത്തിയ ശേഷം ലെന്‍സിലേക്ക് നോക്കുന്ന മഞ്ജുവിന്റെ നോട്ടം മാത്രം മതി മഞ്ജുവിലെ നടിയെ കണ്ടെത്താന്‍. കേരളത്തില്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയെ മഞ്ജു അഭിനയിച്ച് ഫലിപ്പിക്കുകയായിരുന്നു. നിരുപമ രാജീവ് എന്ന യു ഡി ക്ലര്‍ക്ക് നമുക്ക് ചുറ്റുമുള്ള പലരേയും പ്രതിഫലിപ്പിക്കുകയായിരുന്നു. പ്രായമല്ല ജീവിതമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറക്കുന്നത്.
അണ്‍ മേല്‍കോയ്മകളല്ല സമൂഹത്തിന് ആവശ്യമെന്നും, സ്ത്രീയുടെ സ്വപ്‌നങ്ങളെ നിയന്ത്രിക്കേണ്ടത് പുരുഷനല്ലെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഗൃഹസ്ഥരാകുന്ന സ്ത്രീകള്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മറന്നു പോകുന്നു. വിവാഹം കഴിയുന്നതോടെ മറ്റൊരു വ്യക്തിയായി മാറാന്‍ കേരളത്തിലെ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ച് വീട്ടമ്മയായി ഒരു പരകായ പ്രവേശം. എന്നാല്‍ സ്വപ്‌നങ്ങള്‍ക്ക് ഭാവിയില്‍ കയ്യൊപ്പുകള്‍ പതിപ്പിക്കാന്‍ കഴിയുമെന്ന് ചിത്രം പറയാതെ പറയുന്നു. സ്ത്രീ ആയാലും പുരുഷനായാലും സ്വപ്‌നങ്ങള്‍ ഉണ്ടാകണം, അതിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസുണ്ടാകണമെന്ന സാധാരണ തത്വം തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ ചര്‍ച്ച ചെയ്തത്. എന്നാല്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയ മികവും, റോഷന്‍ആന്‍ഡ്രൂസിന്റെ സംവനിധാനവും, അത്ര മോശമല്ലാത്ത തിരക്കഥയും ചേര്‍ന്ന് ചിത്രത്തെ സാധാരണയില്‍ നിന്നുയര്‍ത്തുകയായിരുന്നു.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് അച്ഛന് ചെയ്ത് കൊടുക്കാവുന്നതിലും അപ്പുറം ഒരമ്മയ്ക്ക് ചെയ്യാനും, മനസിലാക്കാനുമുണ്ടെന്ന നിരുപമയുടെ വാക്കുകള്‍ ഇന്നതെ അമ്മമാര്‍ക്കുള്ള മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ വളരേണ്ടത് അമ്മമാരുടെ തണലിലാണെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞു.
പ്രായമായവരുടെ കൂട്ടായാമകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്ന മറ്റൊരു സാമൂഹ്യ വിഷയം. നിരുപമയുടെ അമ്മയും കൂട്ടരും ചേര്‍ന്ന് അവര്‍ക്കിരിക്കാന്‍  (എല്ലാവരും റിട്ടയര്‍മെന്റ് പ്രായത്തിലുള്ളവര്‍) വേണ്ടി ഒരുക്കുന്ന മലഞ്ചരിവ് നല്ലൊരാശയമാണ് മുന്നോട്ടു വയ്ക്കുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സീനിയര്‍ സിറ്റിലണ്‍സിന് ഒന്നിച്ചെരു കൂട്ടായാമയുണ്ടായാല്‍ അതൊരുക്കുന്ന സ്‌ന്തോഷം, അതൊന്നു വേറെ തന്നെയാണ്. ബസില്‍ വച്ച് കാണുന്ന വയസായ സ്ത്രീയെ കാണാന്‍ നിരുപമ പച്ചക്കറിയുമായി പോകുന്ന രംഗവും പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്നു. വല്ലപ്പോഴുമെങ്കിലും കാണാന്‍ വരണമെന്നും, ഇപ്പോ എങ്ങനെയുണ്ടെന്ന് ചോദിക്കാന്‍ ആരെങ്കിലുമുണ്ടെന്ന് തോന്നിയാല്‍ രോഗം പകുതി കുറയുമെന്ന ഡയലോഗുകള്‍ സമൂഹത്തിനുള്ള മുന്നറിയിപ്പുകളാണ്.
മലയാളി ദിവസേന കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശമാണ് ചിത്രം ഉയര്‍ത്തിക്കാട്ടിയ മറ്റൊരു സാമൂഹ്യ വിഷയം. എന്‍ഡോസള്‍ഫാനടക്കമുള്ള വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ പച്ചക്കറികളാണ് നാം ഉപയോഗിക്കുന്നതെന്നും അത് ഒഴിവാക്കണമെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അടുക്കളത്തോട്ടങ്ങളും, ടെറസ് കൃഷിയും പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞു.
മഞ്ജുവിന്റെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന ആരോപണങ്ങളെ ശരി വയ്ക്കുന്ന രംഗങ്ങളുമുണ്ട് ചിത്രത്തില്‍. ചില ഡയലോഗുകളും, രംഗങ്ങളും ദിലീപിനുള്ള പരോക്ഷമായ മറുപടി ആണെന്ന് പ്രേക്ഷകന് തോന്നിയാല്‍ അതിശയോക്തിയില്ല. മഞ്ജുവിനെ കണ്ടല്ല തിരക്കഥയൊരുക്കിയതെന്ന സംവിധായകന്റെ വാദം ശരിയാണെങ്കില്‍ ചിത്രം ഗമഭീരമായി എന്നു തന്നെ പറയാം.
പച്ചക്കറികൃഷി നടത്തിയാള്‍ രാഷ്ട്രപതി ഭവനില്‍ പോയി വിരുന്നു സത്കാരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ചോദ്യം മാത്രമാണ് അവശേഷിപ്പിക്കുന്നത്. അതാണ് നാടകീയത. സിനിമയുടെ ഒഴുക്കിന് വേണ്ടിയുള്ള ചില വളച്ചൊടിക്കലുകള്‍. പിന്നെ മഞ്ജു വാര്യര്‍ എന്ന സൂപ്പര്‍താരത്തിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായി മാത്രം മറ്റു കഥാപാത്രങ്ങള്‍ ചുരുങ്ങിപ്പോയോ എന്നൊരു സംശയവും ഉണ്ടാകുന്നു. തെസ്‌നിഖാനും, മുത്തുമണിയും, കലാരഞ്ജിനിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയപ്പോള്‍ നായക സ്ഥാനത്തുള്ള കുഞ്ചാക്കോ ബോബന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. വെളിളിത്തിരയില്‍ മിന്നി മറഞ്ഞ ദേവനും, സുരാജ് വെഞ്ഞാറമ്മൂടും വെറുപ്പിച്ചില്ല. 14 വര്‍ഷം വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നിന്നിട്ടും അഭിനയ പ്രതിഭയ്ക്ക് മാറ്റു കുറയാതെ, അതിന് മൂര്‍ച്ച കൂട്ടിയ മഞ്ജുവിന് ഹൃദയം നിറഞ്ഞ ഒരു കൈയ്യടി. മലാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രപങ്ങള്‍ ചെയ്യാന്‍ ഇനി ആരുമില്ലെന്ന പരിഭവത്തിന് മഞ്ജുവിന്റെ രണ്ടാം വരവ് പരിഹാരമാകുമെന്ന് കരുതാം.


Thursday, 22 May 2014

മിസ്റ്റര്‍ ഫ്രോഡ്


സിനിമ കണ്ടിറങ്ങുമ്പോള്‍ ഞാനതിനൊരു മറു പേര് കണ്ടുപിടിച്ചു. ഹീറോയിസം. 90 കളില്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്ന അതേ ഹീറോയിസം. നായകന്‍ ഒറ്റയ്ക്ക് പത്ത് വില്ലന്‍മാരെ അടിച്ച് നിരപ്പാക്കുന്നു. നായകന് പ്രിയ്യപ്പെട്ടവര്‍ക്ക് അപകടം ഉണ്ടാകുമ്പോള്‍ ആകസ്മികമായെന്നോണം അവിടെയെത്തുന്ന നായകന്‍ ഗുണ്ടകളെ ഒറ്റയ്ക്ക് തല്ലി തോല്‍പ്പിക്കുന്നു. വില്ലന്‍മാരോടൊപ്പം ചേര്‍ന്ന് കേരളത്തിന് പുറത്ത് നിന്നും കേരളത്തില്‍ വലിയൊരു ലക്ഷ്യവുമായെത്തുന്ന സല്‍സ്വഭാവിയല്ലാത്ത നായകന്‍ നാട്ടിലെത്തി നന്‍മയുള്ള ഹൃദയവുമായി കൈയ്യടി നേടുന്നു. വില്ലന്‍ മനസില്‍ കാണുന്നത് മുന്‍കൂട്ടികണ്ട് അതിനെ സാഹസികമായും അല്ലാതംയും നേരിടുന്ന സ്ഥിരം നായകന്‍ തന്നെ. ഉണ്ണികൃഷ്ണന്റെ വിവാദങ്ങളുടെയത്ര പോലും നിലവാരം ചിത്രത്തിനില്ല എന്ന് പറഞ്ഞാല്‍ അധികമാകില്ല. സാങ്കേതിക വിദ്യകളും കഥാപാത്രങ്ങളേയും ഒഴിച്ച് നിര്‍ത്തിയാല്‍ പഴയ സിബി മലയില്‍ ചിത്രം ഹിസ് ഹൈനസ് അബ്ദുള്ളയുടെ ഒരു നിഴല്‍ ചിത്രത്തിലുണ്ടായിരുന്നു. കൊട്ടാരം സ്വത്ത് സ്വന്തമാക്കാന്‍ കൊട്ടാരത്തില്‍ തന്നെയുള്ളവര്‍ തമ്പുരാനെ കൊല്ലാന്‍ വാടകയ്ക്ക് കൊണ്ടു വരുന്ന അബ്ദുള്ള (മോഹന്‍ലാല്‍) എന്ന കഥാപാത്രം കൊട്ടാരത്തിലെത്തുന്നതോടെ നല്ലവനാകുന്നു. കൊട്ടാരത്തിലെ തമ്പുരാന്റെ വളര്‍ത്തു മകളായ രാധ (ഗൗതമി) പാട്ടു പാടുന്നതും അബ്ദുള്ള ബാക്കി പാടുന്നതുമൊല്ലാം മിസ്റ്റര്‍ ഫ്രോഡിലും അതേപടിയുണ്ട്. പ്രമദ വനത്തിന് പകരം സദാ പാലയാ ആണെന്ന് മാത്രം.
ഇവിടെ ഗൗതമിയുടെ സ്ഥാനത്ത് മിയ എത്തുന്നു. തീരെ പക്വതയില്ലാത്ത അഭിനയമെന്ന് തോന്നിപ്പോകുന്ന പ്രകടനം. ഇമോഷണല്‍ സീനുകള്‍ അഭിനയിക്കാന്‍ മിയക്ക് കഴിയുന്നില്ല. മിയയുടെ വികാരതീവ്രമായ രംഗങ്ങള്‍ കണ്ടാല്‍ പ്രേക്ഷകന് കാര്യമായ ഭാവവ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല.  നെടുമുടി വേണു അവതരിപ്പിച്ച ഉദയ വര്‍മ്മ തമ്പുരാന്റെ കഥാപാത്രത്തിന്റെ സ്ഥാനത്ത് എത്തുന്നത് സിദ്ദിക്കിന്റെ സഖാവ് ചന്ദ്രശേഖര വര്‍മ്മ എന്ന കഥപാപാത്രമാണ്. നായകന്‍ അടുപ്പം കാണിക്കുന്നതും ഇതേ കഥാപാത്രത്തോട് തന്നെ.  ഇടക്കിടെ എത്തുന്ന ഫ്‌ലാഷ്ബാക്കിലും പഴയ സിബി മലയില്‍ ചിത്രം തന്നെ മുഴച്ചു നിന്നു.
വില്ലന്റെ കാര്യമാണ് ഏറെ കഷ്ടം. മഗധീരയില്‍ കണ്ട ദേവ് ഗില്‍ മിസ്റ്റര്‍ ഫ്രോഡിലെത്തിയപ്പോള്‍ വില്ലത്തരമെല്ലാം മറന്നു പോയോ. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയമാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. കൊട്ടാരത്തിന്റെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ് കമ്മ്യൂണിസം കൊണ്ട് വരാന്‍ ശ്രമിക്കുന്ന സഖാവും, ആദര്‍ശങ്ങളും, നിലപാടുകളും എല്ലാം വ്യക്തമായ രാഷ്ട്രീയ സൂചനകളാണ് നല്‍കുന്നത്. സിദ്ദിക്കിന്റെ ക്യാരക്ടറുകളെപ്പറ്റി ഒരൂഹം ഉള്ളത് കൊണ്ട് ആദ്യം മുതല്‍ വില്ലനാകുന്നത് സിദ്ദിക്കാകുമെന്ന് കരുതി. പിന്നെ സ്ഥിരം വില്ലന്‍മാരായ സുരേഷ് കൃഷ്ണയിലേക്കും, ബാലചന്ദ്രന്‍ ചുള്ളിക്കാടിലേക്കും സംശയം നീണ്ടു. എന്തിന് പി ബാലചന്ദ്രനെപ്പോലും സംശയിച്ചു. പക്ഷെ മലയാളിക്ക് അത്ര സുപരിചിതരല്ലാത്ത രണ്ട് പേരാണ് മോഹന്‍ലാലിന്റെ എതിരാളികളായത്. സി സി എല്ലിലൂടെ മാത്രം കണ്ടു പരിചയിച്ച രാഹുല്‍ മാധവിന് അത്ര വലിയൊരു വേഷം ചെയ്യാനുള്ള കരുത്തുണ്ടായിരുന്നോ എന്നൊരു സംശയം. പുതിയതായി ഒന്നും മിസ്റ്റര്‍ ഫ്രോഡില്‍ കൊണ്ടുവരാന്‍ ഉണ്ണികൃഷ്ണനായില്ല. ഓടിത്തേഞ്ഞ പഴയ നമ്പരുകള്‍ മാത്രം. അവസാനമെത്തിയ വെടിവയ്പും, മ്യൂസിക്കിലെ വൈവിധ്യവും ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം 90 ലേത് തന്നെ. ഹിസ് ഹൈനസ് അബ്ദുള്ള കണ്ടവര്‍ പിന്നെ ഈ ചിത്രം കാണണമെന്നില്ല.
മോഹന്‍ലാലിന്റെ ലുക്ക് കാണാതിരിക്കാനാവില്ല. ഗമംഭീരം.
ഗോപി സുന്ദറിന്റെ ബി ജി എമ്മും, പാട്ടുകളും ചിത്രത്തിന് നല്‍കുന്ന മൈലേജ് ചെറുതല്ല. പാട്ടുകള്‍ ഒന്നിനൊന്നു മികച്ച് നില്‍ക്കുകയാണ്. മാസ് എന്റര്‍ടൈനര്‍ എന്ന് പോസ്റ്ററുകളിലും, പരസ്യത്തിലും പറയാന്‍ മാത്രകം കൊള്ളാം. ചിത്രം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം സമൂഹത്തിന് സുപരിചിതമാണ്. വരിക്കാശേരി മന വീണ്ടും മലയാള സിനിമയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാനും ചിത്രം വഴിയൊരുക്കി. തീയ്യറ്ററുകളെ ഇളക്കി മറിക്കാനായില്ലെങ്കിലും ഈ വര്‍ഷം മാസ് എന്റര്‍ടൈനറുകളുടെ ബാനറില്‍ എത്തിയ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് മിസ്റ്റര്‍ ഫ്രോഡ് എത്രയോ ഭേദം.

Saturday, 17 May 2014

അടി തെറ്റിയാല്‍



2014 ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ സിനിമാതാരങ്ങളും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ലോക് സഭയിലേക്ക ടിക്കറ്റ് ലഭിച്ചവരും ഇന്ദ്രപ്രസ്ഥത്തിന്റെ പടികാണാനാകാതെ പോയവരും അതില്‍പ്പെടുന്നു.

വെള്ളിത്തിരയില്‍ പ്രേക്ഷകരെ കയ്യിലെടുത്ത താരങ്ങള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടിയാണ് ഇത്തവണ ജനവിധി തേടിയത്. കിരണ്‍ഖേര്‍, ഗുല്‍പനാഗ്, മനോജ് തിവാരി, നഗ്മ, രവികൃഷ്ണ ശുക്ല, രാജ് ബാബര്‍,വിനോദ് ഖന്ന,ശത്രുഖ്‌നന്‍ സിന്‍ഹ, മൂണ്‍ മൂണ്‍ സെന്‍, ബാപ്പി ലാഹിരി,പരേഷ് റാവല്‍,ബാബുല്‍ സുപ്രിയോ,ജോയ് ബാനര്‍ജി, ഹേമ മാലിനി, രാഖി സാവന്ത്, മഹേഷ് മന്‍ജ്രേക്കര്‍, കമല്‍ ആര്‍ ഖാന്‍, സ്മൃതി ഇറാനി തുടങ്ങിയവരാണ് 2014 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയവരില്‍ പ്രമുഖര്‍. ശക്തമായ ത്രികോണ മത്സരം നടന്ന താര മണ്ഡലമായിരുന്നു ചണ്ഡിഗഢും മുംബൈ നോര്‍ത്ത്‌വെസ്റ്റും. ചണ്ഡിഗഢില്‍ മുന്‍ കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, ബോളിവുഡ് താരവും മോഡലുമായ ഗുല്‍പനാഗ് എന്നിവര്‍ക്കെതിരെ മത്സരിച്ച് ചലച്ചിത്രതതാരം കിരണ്‍ഖേര്‍ 191,362 വോട്ടുകള്‍ക്ക് വിജയിച്ചു.  മഹേഷ് മഞ്ജരേക്കര്‍, രാഖിസാവന്ത്, കമാല്‍ ഖാന്‍ എന്നീ താരങ്ങള്‍ മത്സരിച്ച മുംബൈ നോര്‍ത്ത്‌വെസ്റ്റ് മണ്ഡലത്തിന്‍ താരങ്ങളെ തോല്‍പ്പിച്ച് ഗജനന്‍കൃതികറാണ് വിജയിച്ചത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ  അമേത്തിയില്‍ ടെലിവിഷന്‍ താരം സ്മൃതി ഇറാനി ബി ജെ പി  ടിക്കറ്റില്‍  മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച് സ്മൃതി പരാജയപ്പെടുന്നത് .മുന്‍പ് 2004ല്‍ ബിജെപിക്കുവേണ്ടി ഡെല്‍ഹിയില്‍ കബില്‍സിബലിനെതിരെ മത്സരിച്ചപ്പോഴും താരം പരാജയപ്പെട്ടിരുന്നു.  ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സ് ഒന്നിലധികം താരങ്ങളുമായി മത്സരത്തിനിറക്കിയെങ്കിലും വിജയിക്കാനായില്ല. മീററ്റില്‍ നഗ്മയും, ജോന്‍പൂരില്‍ ബോജ്പുരി നടന്‍ രവി കിഷനും, ഗാസിയാബാദില്‍ രാജ് ബബ്ബറും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച സിറ്റിംഗ് എം പി കൂടിയായ രമ്യയും പരാജയം രുചിച്ചു.   ശത്രുഖ്‌നന്‍സിന്‍ഹ, വിനോദ് ഖന്ന, ഹേമമാലിനി, മൂണ്‍മൂണ്‍ സെന്‍, മനോജ് തിവാരി എന്നിവരും പാര്‍ലമെന്റിലേക്ക് ടിക്കറ്റ് ലഭിച്ചവരുടെ പട്ടികയില്‍ പെടുന്നു.
 

Friday, 9 May 2014

ലോ പോയന്റ്.


ഫ്രൈഡേയ്ക്ക് ശേഷം ലിജിന്‍ ജോസൊരുക്കുന്ന ചിത്രം, കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ കുപ്പായമണിയുന്ന ചിത്രം, പ്രേക്ഷകര്‍ക്കിടയില്‍ അംഗീകാരം നേടിയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ലോ പോയിന്റ് എത്തിയത്. ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ തീരും വരെ ട്വിസ്റ്റ്. ട്വിസ്‌റ്റോട് ട്വിസ്റ്റ്. ഒരോ ഡയലോഗിലും, സീനിലും, എന്തിന് കഥാപാത്രം ഒന്ന് തിരിഞ്ഞാല്‍ പോലും ട്വിസ്റ്റ്. സത്യ എന്ന വക്കീലിന്റെ (കുഞ്ചാക്കോ ബോബന്‍) സ്വഭാവം അവതരിപ്പിക്കാന്‍ സംവിധായകന്‍ തനത് മലയാള ചിത്രങ്ങളുടെ പാത തന്നെ പിന്തുടര്‍ന്നു. കഥയുമായി വല്ല്യ ബന്ധമൊന്നുമില്ലാത്ത ഒരു കേസിന്റെ വാദപ്രതിവാദങ്ങളും, നായകന്റെ എന്‍ട്രിയും. ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ ശ്രമങ്ങളെ ചിത്രം തുടങ്ങിയപ്പോഴെ അവതരിപ്പിച്ചതിനാല്‍ ഇതായിരിക്കും കഥാ തന്തുവെന്ന് ആദ്യമെ തോന്നും. അതു തന്നെയാണ് കഥാതന്തു. പണക്കാരനായ കാമുകന്‍ പ്രണയെ നിഷേധിക്കുന്നതാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നു. എവിടെയോ ഒരു സംശയം തോന്നാം. സ്വാഭാവികം. കേസ് ഒത്തു തീര്‍പ്പാക്കാന്‍ മധ്യസ്ഥനായെത്തുന്നത് കഥാനായകന്‍ അഡ്വ. സത്യ. കഥ എങ്ങോട്ടൊക്കെ പോകാം എന്നൊരൂഹം തോന്നിയാലും തെറ്റ് പറയാനാകില്ല. പക്ഷെ അതെല്ലാം തെറ്റിച്ചു കൊമ്ടാണ് സംവിധായകന്‍ കഥ പറഞ്ഞത്. കാമുകന്റെ വീട്ടുകാര്‍ ഓഫര്‍ ചെയ്യുന്ന ഒരു കോടി നഷ്ട പരിഹാരം സ്വീകരിക്കാന്‍ തയ്യാറാകാത്ത മായയും (നമിത പ്രമോദ്) അച്ഛനും (ജോയ് മാത്യു) കഥയുടെ ഗതി മാറ്റി. വെറും പ്രണയഭംഗമല്ല ആത്മഹത്യയ്ക്ക് കാറണമെന്ന് ഇവിടെ നിസംശയം മനസ്സിലാക്കാം. എന്തോ നിഗൂഡതയാണോ, വെറും സംശയമാണോ, അതോ ഇനി വേറെ വല്ലതുമാണോ എന്തോ. സത്യയും, ഒത്തുതീര്‍പ്പിന് വഴങ്ങാത്ത മായയും ഒന്നിച്ച് യാത്ര പുറപ്പെടുമ്പോള്‍ ഒന്നുറപ്പാണ് ഇത് ഒത്തുതീര്‍പ്പിലേക്കുള്‌ല പാലമാണ്. യാത്ര അവസാനിച്ചാല്‍ കേസ് ഒത്തുതീര്‍പ്പായത് തന്നെ. എന്താലും നഗരത്തില്‍ നിന്നും കേരളത്തിന്റെ പച്ചപ്പുകളുലേക്ക് പറിച്ച് നടുന്ന ചിത്രം ഇഴച്ചിലില്ലാതെ വേഗം മുന്നോട്ടു പോകുന്നു. കെ പി എസ് സി ലളിതയും, പി ബാലചന്ദ്രനും എത്തുന്നതോടെ കഥ വീണ്ടും വഴിമാറി സഞ്ചരിക്കാനൊരുങ്ങുന്നു. എന്നാല്‍ സംവിധായകന്‍ കടിഞ്ഞാണ്‍ കൈവിടാത്തതിനാല്‍ ചിത്രം വഴിതെറ്റിപോകുന്നില്ല. നഗരത്തിലല്ലാത്ത വിഷ്വലുകള്‍ എത്തുന്നതോടെ കാഴ്ചക്കാരും ഉഷാറാകും. ദൃശ്യഭംഗി സെലക്ട് ചെയ്യുന്നതില്‍ ലിജിന് പിഴച്ചിട്ടില്ല. മലയോരങ്ങളും. വിളവെടുപ്പിന് ശേഷം നിറയെ ഫലങ്ങളുമായി മടങ്ങുന്ന ട്രാക്ടറും, കര്‍ഷകരും, ഗ്രാമാന്തരീക്ഷത്തിലുള്ള വീടുകളും, വളര്‍ത്തു മൃഗങ്ങളും, പക്ഷികളും അങ്ങനെ ആകെയൗരു നിറകാഴ്ച തന്നെ. യാദൃശ്ചികമായോ, മനപ്പൂര്‍വ്വമോ ഇരുവരും സഞ്ചരിക്കുന്ന വാഹനം ബ്രേക്ക് ഡൗണാകുന്നത് മലയാള സിനിമയില്‍ പുതുമയല്ലല്ലോ. ഇരുവരും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ പ്രേക്ഷകന്‍ രസിക്കുന്നുമുണ്ട്. കഥയവിടെ തീര്‍ന്നെന്ന് കരുതെണ്ട. ഇനിയാണ് കഥ തുടങ്ങുന്നത്. മടക്കയാത്രയില്‍ സെന്റിമെന്റലാകുന്ന നായകന്‍ നായികയെ വീഴ്ത്തിയെന്ന് എല്ലാവരും കരുതി. കേസ് ഒത്തു തീര്‍പ്പായി. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വില്ലനെപ്പോലെ ചാടിയെത്തി. നായകന്‍ പറഞ്ഞതൊക്കെ കള്ളം, പിന്നെ നായിക പറഞ്ഞതൊക്കെ കള്ളം, കള്ളങ്ങല്‍ കൊണ്ടൊരു ട്വിസ്റ്റ് മഴ.
ചിത്രം അവസാനിച്ചപ്പോള്‍ അതും ഒരു ട്വിസ്റ്റാണെന്നാണ് കരുതിയത്. ചിത്രത്തില്‍ ഇടക്കിടെ എത്തുന്ന പഞ്ച് ഡയലോഗുകള്‍ പ്രേക്ഷകന് എവിടെയെങ്കിലും പ്രയോജനപ്പെടുംമെന്ന് തോന്നുന്നു. 2 മണിക്കൂര്‍ മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടൈനര്‍ അതാണ് ഒറ്റവാക്കില്‍ ഈ ലിജിന്‍ ജോസ് ചിത്രം.

Thursday, 8 May 2014

അക്ബര്‍ അലി മുതല്‍ അക്ബര്‍ അലി വരെ; മോസയിലെ കുതിരമീനുകള്‍.


    ആഷിക് അബു ചിത്രം ചിത്രം ഗ്യാങ്‌സ്റ്ററിലെ അക്ബര്‍ അലിയെ അജിത് പിള്ളയുടെ മോസയിലെ കുതിരമീനുകളിലെ അക്ബര്‍ അലിയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല എന്നറിയാം. എന്നാല്‍ രണ്ട് അക്ബര്‍ അലിയും മലയാളിയുടെ തലയ്‌ക്കേറ്റ അടികളായിരുന്നു. ഛായാഗ്രഹണം ഒഴിച്ച് നിര്‍ത്തിയാല്‍ കുതിര മീനുകള്‍ക്ക് പുതിയതായി ഒന്നും സംഭാവന ചെയ്യാനായില്ല. മലയാള സിനിമയില്‍ വ്യത്യസ്തമായ കഥ പറഞ്ഞ ആമേന്റെ ഛായാഗാഹകനായിരുന്ന അഭിനന്ദ് രാമാനുജമാണ് ചിത്രത്തിനായും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമിലും ഒരു രാമാനുജം ടച്ച് കാണാനുണ്ടായിരുന്നു. അണ്ടര്‍വാട്ടര്‍ റിംഗ് ക്യാമറ ഉപയോഗിച്ചിരിക്കുന്നതിന്റെ ഭംഗി കടലിനടിയിലെ രംഗങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കി. ചിത്രം തീര്‍ച്ചയായും അറിയപ്പെടുന്നത് ഛായാഗ്രാഹകന്റെ പേരില്‍ തന്നെയായിരിക്കും. തിരക്കഥ എവിടെയൊക്കെയോ പാളിയെന്ന് തോന്നിയെങ്കിലും സംവിധായകന്‍ അതൊക്കെ പരിഹരിച്ചെന്ന് ചിലപ്പോള്‍ തോന്നും. പക്ഷെ ആകെയൊരു അപൂര്‍ണ്ണത ഫീല്‍ ചെയ്യുന്നു എന്നത് സത്യം.
കോട്ടയംകാരന്‍ അച്ചായനായി എത്തുന്ന അലക്‌സ് ജോസഫ് (ആസിഫ് അലി) വേറെ ഏതൊക്കെയോ സിനിമയിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചെന്ന് തോന്നുന്നു. കയ്യിലിരുപ്പ് കൊണ്ട് ജയിലിലകപ്പെടുന്ന അലക്‌സിനെ ചുറ്റിപ്പറ്റി പുരോഗമിക്കുന്ന കഥ ചിലപ്പോഴൊക്കെ തട്ടിതടഞ്ഞെങ്കിലും വീണില്ല. പലതവണ ജയില്‍ ചാടാനൊരുങ്ങുന്ന അലക്‌സ് മനപൂര്‍വം  തെരഞ്ഞെടുക്കുന്ന വഴികള്‍ മുന്‍പ് മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നുള്ളതായിരുന്നു. മറ്റൊരു വഴിയും ഇല്ലാത്തതിനാലും, ജയില്‍ ചാട്ടത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കിയതിനാലും, കുറ്റവാളികള്‍ക്ക് പ്രചോദനമാകുമെന്ന്കരുതിയുമായിരിക്കും സംവിധായകന്‍ ഇങ്ങനെയൊരു അടവ് പരീക്ഷിച്ചത്. പക്ഷെ അതങ്ങോട്ട് ഏറ്റില്ല. അവസാനം കൊലയറ വഴി പുറത്ത് ചാടുന്ന അലക്‌സിനടുത്തേക്ക് ജയില്‍ ചാടിയെത്തുന്ന പുതിയ കഥാപാത്രം കഥയില്‍ ട്വിസ്റ്റുണ്ടാക്കുന്നു. അത് വരെ സ്‌ക്രീനില്‍ ഇല്ലാതിരുന്ന പുതിയ മുഖം. അധികമൊന്നും സംസാരിക്കാത്ത അയാളുടെ പേര് മനസിലാക്കാനും കഥയില്‍ ദുരൂഹത വിതറാനുമായിരിക്കും ഒരു കത്ത് സംവിധായകന്‍ കൊണ്ടു വരുന്നത്. ദുരൂഹത എന്ന് ഇടക്കിടെ പറയേണ്ടി വരുമെന്ന് മാത്രം.
കേരളത്തില്‍ നിന്നും ലക്ഷ ദ്വീപിലേക്ക് കഥ മാറുന്നതോടെ അവ്യക്തതകളും കൂടെ കൂടുന്നു. ദ്വീപിലേക്കുള്ള കപ്പലില്‍ കറിപ്പറ്റാനായി തിരക്കഥാകൃത്ത് കണ്ടെത്തിയ വഴി അത്ര ദഹിച്ചില്ല. അക്ബര്‍ അലി അതാണ് അയാളുടെ പേര്. ഏതോ അദൃശ്യമായ ലക്ഷ്യവുമായാണ് അക്ബര്‍ അലി(സണ്ണി വെയ്ന്‍) ജയില്‍ ചാടിയത്. ചാടിയ ജയിലില്‍ തിരികെയെത്താന്‍ ഒരുങ്ങുന്ന അലക്‌സും കൂടെ കൂടുന്നതോടെ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ തുഴ നഷ്ടപ്പെട്ട് നടുക്കടലിലാവുകയാണ്. ജനനി അയ്യര്‍ അവതരിപ്പിക്കുന്ന പോസ്റ്റല്‍ അസിസ്റ്റന്റിന്റെ കഥാപാത്രം സിനിമയ്ക്ക് തീരെ യോജിക്കുന്നതായിരുന്നില്ല. ചിത്രത്തിന്റെ അവിടവിടെ എന്തോ മുഴച്ച് നില്‍ക്കുന്ന പോലെ. എന്നാല്‍ സ്വാതി റെഡ്ഢിയിലേക്കെത്തുന്നതോടെ ചിത്രം മാറുന്നു. ടിപ്പിക്കല്‍  മുസ്ലീം പെണ്‍കുട്ടിയായെത്തുന്ന സ്വാതി ഇസ എന്ന തന്റെ കഥാപാത്രത്തെ കൈയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കത്തിലെവിടെയോ പരാമര്‍ശിച്ച ഇസയേയും ആബിദിനേയും പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരുന്നു. ഉയര്‍ന്ന ജാതിയിലുള്ള ഇസയും അരയനായ അക്ബറും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ മനസില്‍ ഇത്തിരി പോലും പ്രണയം ജനിപ്പില്ല. പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ട് വല്ലാതെ ആകര്‍ഷിച്ചു. ഹൃദ്യമായ സംഗീതം, ശക്തമായ ആവിഷ്‌കാരം, ആരേയും ആകര്‍ഷിക്കുന്ന ഫ്രെയിമുകള്‍. തലച്ചോറില്‍ ഒരു ചെറിയ പ്രകാശം മിന്നി മാഞ്ഞു.
അക്ബര്‍ അലിയുടെ ലക്ഷ്യം സാധിച്ച് ഇരുവരും മടങ്ങുന്നിടത്ത് ശുഭാവസാനമാകുമെന്നാണ് കരുതിയത്. പക്ഷെ പതിവ് ട്വിസ്റ്റ് ഇവിടെയും കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രണയ സാഫല്ല്യം, കരച്ചില്‍, സന്തോഷം അങ്ങനെ അങ്ങനെ . . . . എന്തൊക്കെയായാലും മോസയിലെ കുതിരമാനുകളും അതിന് അണിയറക്കാര്‍ നല്‍കിയ അര്‍ത്ഥവും എനിക്ക് മസ്സിലായില്ല. പരസ്പരം പോരടിക്കുന്ന മീനുകള്‍, തിരമാലകള്‍, . . ..  വി ടി പറഞ്ഞത് പിന്നെയും ഇവിടെ ചേരുന്നുണ്ടെന്ന് തോന്നുന്നു. തിരമാലകള്‍ ഒരോ തവണയും കരയിലെ മണല്‍തരികളെ തട്ടിത്തെറിപ്പിക്കുന്നു. വീണ്ടും തിരമാല ചിരിച്ചുകൊണ്ട് തിരിച്ച് വരും. . . . .

Saturday, 3 May 2014

ത്രീ അയേണ്‍.


പ്രമുഖ ദക്ഷിണ കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡൂക്കിന് വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ത്രീ അയേണ്‍. ചിത്രത്തിന്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് സംഭാഷണങ്ങള്‍ ഇല്ലാത്തതാണ്  ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രമാണ് നായിക കഥാപാത്രമായ സുന്‍ഹ വായ തുറക്കുന്നത്. എന്നിരുന്നാലും ചിത്രപത്തിന്റെ ആശയമെന്നാണെന്നും, സംവിധായകന്‍ എന്താണ് പറയാനുദ്ദേശിക്കുന്നതെന്നും ചിത്രത്തില്‍ നിന്നും കാഴ്ചക്കാരന് അനായാസം വായിച്ചെടുക്കാനാകും. സെക്‌സും ക്രൈമും തന്റെ ചിത്രങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളായി കരുതുന്ന ഡൂക്കിന്റെ മറ്റു ചിത്രങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാണ് ത്രീ അയേണ്‍.
തെരുവുകള്‍ തോറും സഞ്ചരിച്ച് വീടുകളുടെ വാതിലുകളില്‍ അടയാളങ്ങള്‍ സ്ഥാപിക്കുന്ന തേ സൂക്ക് എന്ന യുവാവാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം. രാവിലെ വാതിലുകളില്‍ സ്ഥാപിക്കുന്ന അടയാളങ്ങള്‍ വൈകിട്ടും മാറ്റപ്പെട്ടിട്ടില്ലെങ്കില്‍ അതൊരു ഒഴിഞ്ഞ വീടാണെന്ന് മനസിലാക്കുന്ന തേ സൂക്ക് വീട് തുറന്ന് അവിടെ തങ്ങുന്നു. സ്വന്തം വീട് പോലെ കരുതിയാണ് തേ സൂക്കിന്റെ പെരുമാറ്റങ്ങള്‍. ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നു, വസ്ത്രങ്ങള്‍ അലക്കുന്നു, വീട് വൃത്തിയാക്കുന്നു, കേടായ വസ്തുക്കള്‍ നന്നാക്കുന്നു. ഉറക്കം വരുമ്പോള്‍ ഉറങ്ങുന്നു. വീട്ടുകാര്‍ മടങ്ങി വരുമ്പോള്‍ അടുത്ത വാസസ്ഥലം തേടി പോകുന്നു. യാദൃച്ഛികമായി ഒരു വീട്ടില്‍ വച്ച് സുന്‍ഹ്വാ എന്ന വിവാഹിതയായ യുവതിയെ കാണാനിടയാകുന്ന തേ സൂക്ക് മെല്ലെ അവളുമായി പ്രണയത്തിലാകുന്നു. യുവതിയെ അകാരണമായി പീഠിപ്പിക്കുന്ന ഭര്‍ത്താവിനെ ഗോള്‍ഫ് പന്തുപയോഗിച്ച് അക്രമിച്ച് കീഴ്‌പ്പെടുത്തുന്ന തേ സൂക്ക് യുവതിയേയും കൂടെ കൊണ്ട് പോകുന്നു. തുടര്‍ന്നുള്ള യാത്ര ഇരുവരുമൊന്നിച്ചാണ്. ബൈക്കില്‍ നാട് ചുറ്റുന്ന  ഇരുവരും ചേര്‍ന്ന് തേ സൂക്കിന്റെ പഴയ പണി തുടരുന്നു. സംഭാഷണമില്ലാത്ത രംഗങ്ങളിലും പ്രണയം മെല്ലെ മെല്ലെ വളരുന്നത് കാഴ്ചക്കാരന് ബോധ്യം വരുന്നുണ്ട്.
ഗോള്‍ഫ് പന്തില്‍ കേബിള്‍ കൊണ്ട് ബന്ധിച്ച് മരത്തില്‍ കെട്ടിയിട്ട് തേ സൂക്ക് ഗോള്‍ഫ് പരിശീലനം നടത്തുന്നത് സിനിമയില്‍ ഇടക്കിടെ കടന്നു വരുന്നുണ്ട്. തൊടുക്കുന്ന ഒരോ പന്തും ലക്ഷ്യത്തിലെത്തുന്നു എന്ന ഭാവം അയാളുടെ മുഖത്ത് മിന്നിമറയുന്നുമുണ്ട്.
ഒരു ബോക്‌സറുടെ വീട്ടില്‍ പ്രണയാര്‍ദ്രരായി കെട്ടിപ്പിടിച്ചുറങ്ങുന്ന ഇരുവരം പിടിക്കപ്പെടുന്നു. ബോക്‌സറുടെ ഇടിയില്‍ തളര്‍ന്നു പോകുന്ന തേ സൂക്ക് തന്റെ ദേഷ്യം തീര്‍ക്കാനെന്നോണം അടിക്കുന്ന ഗോള്‍ഫ് പന്ത് കേബിള്‍ പൊട്ടിച്ച് ഒരു കാറില്‍ പതിക്കുകയും, കാറിന്റെ ചില്ല് തകര്‍ന്ന് ഉള്ളിലിരിക്കുന്ന സ്ത്രീക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്യുന്നു.
വീണ്ടും യാത്ര തുടരുന്ന ഇരുവരും ചില ഗുരുതരമായ കുഴപ്പങ്ങളില്‍ പെട്ട് ജയിലാവുകുന്നു. പ്രതീക്ഷിച്ചതെന്തോ സംഭവിച്ച പ്രതീതിയാണ് അപ്പോഴുണ്ടാകുന്നത്. വിരഹത്തനിന്റെ നേരിയ വേദന പ്രേക്ഷകനും സമ്മാനിക്കുന്ന രംഗങ്ങള്‍ക്കൊടുവുല്‍ തേ സൂക്ക് സുന്‍ഹ്വയുടെ വീട്ടിലെത്തി അവര്‍ക്ക് മാത്രം കാണാവുന്ന അദൃശ്യ സാനിധ്യമായി ജീവിക്കുകയും ടെയ്യുന്നു.
പ്രണയം, വിരഹം, വേദന, ഇത്തിരി സന്തോഷം, നിര്‍വികാരത തുടങ്ങി നിരവധി അനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. നിശബ്ദതയുടെ സംഭാഷണങ്ങള്‍ ചിത്രത്തിലുടനീളം മുഴങ്ങുന്നുണ്ട്. പ്രണയത്തിന് ശബ്ദത്തിന്റെ ആവശ്യം വേണ്ട എന്ന് കിം കി ഡൂക്ക് തെളിയിക്കുകയാണ് ത്രീ അയേണിലൂടെ. ഡൂക്കിനോട് പ്രേക്ഷകര്‍ക്കുള്ള വിശ്വാസ്യത നഷ്ട്ടപ്പെട്ടില്ല എന്ന്  ചുരുക്കം. . . . . .

2 states

അഭിഷേക് വര്‍മ്മന്‍ ഒരുക്കിയ ദൃശ്യ വിരുന്നായിരുന്നു ടു സ്‌റ്റേറ്റ്‌സ്. തമിഴ് യുവതിയായ അനന്യ സ്വാമിനാഥനും, പഞ്ചാബി യുവാവായ ക്രിഷ് മല്‍ഹോത്രയും തമ്മിലുള്ള പ്രണയം. അത് മാത്രമായിരുന്നില്ല ഈ ചിത്രം. രണ്ട് സംസ്‌കാരങ്ങളുടെ സമന്വയം, പിടിച്ചിരുത്തുന്ന വിഷ്വലുകള്‍, മനോഹരമായ പാട്ടുകള്‍, ഏങ്ങനെ ഒരു നല്ല സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ടു സ്റ്റേറ്റ്‌സിലുണ്ടായിരുന്നു.
അഹമ്മദാബാദ് ഐ ബി എംല്‍ തുടങ്ങുന്ന കഥ രണ്ട് യുവാക്കളുടെ ജീവിതത്തില്‍ അവസാനിക്കുമ്പോള്‍ പ്രണയവും, വിരഹവും, വേദനയും, ബന്ധങ്ങളുടെ ആഴവുമെല്ലാം അതിലുണ്ടായിരുന്നു. അനന്യയും ക്രിഷും ഐ ബി എം ക്യാംപസില്‍ ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്. മെസില്‍ നിന്നും അപ്രതീക്ഷിതമായി പരിചയപ്പെടുന്ന അവര്‍ തമ്മില്‍ ഉടലെടുക്കുന്ന പ്രണയം കാഴ്ചക്കാരനേയും പ്രണയത്തിന്‍രെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. പണ്ടെങ്ങോ പ്രണയിക്കാന്‍ മറന്നു പോയവരും പ്രണയിച്ച് കൊതി തീര്‍ന്നവരും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ഒരു നിമിഷം പഴയ ക്യാപസുകളിലേക്ക് മടങ്ങുമെന്നുറപ്പ്. ഹൈടെക് പ്രണയമാണെങ്കിലും മനസിലൊന്ന് തൊടാന്‍ അനന്യക്കും ക്രിഷിനുമായി. പ്രണയം മുന്നോട്ടു പോകുമ്പോള്‍ പ്രേക്ഷകരും കൂടെ സഞ്ചരിക്കുകയാണ്. ഇരുവര്‍ക്കും പ്ലേസ്‌മെന്റില്‍ ജോലിയായി പിരിയുമ്പോള്‍ സാധാരണ പ്രേക്ഷകരിലുണ്ടാകുന്ന ആകാംക്ഷയോ, ഉല്‍കണ്ഠയോ ഇവിടെ ഉടലെടുക്കുന്നില്ല.  ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പിലിരിക്കുന്ന അനന്യയുടെ മുന്‍പിലെത്തി പ്രണയം അവതരിപ്പിക്കുന്ന ക്രിഷിനെ സാധാരണ ഇന്ത്യന്‍ സിനിമയ്ക്ക് അന്യമാണ്. അപ്പോഴത്തെ ആലിയയുടെ പെര്‍ഫോമന്‍സ് ആരേയും ആകര്‍ഷിക്കുന്നതാണ്. ആം കംഫര്‍ട്ടബിള്‍, ബോള്‍ഡ് എന്ന ഡയലോഗുകള്‍ ബോര്‍ഡിന് മുന്‍പില്‍ അവതരിപ്പിക്കുന്ന ആലിയയുടെ പ്രകടനത്തിന് മുന്‍പില്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കാന്‍ തോന്നിയാലും അത്ഭുതപ്പെടാനില്ല.
അനന്യയ്ക്ക് ജോലി ലഭിക്കുന്നത് ചെന്നൈയിലാണ്. അത് കൊണ്ട് തന്നെ തന്റെ ജോലിയും ചെന്നൈയിലാക്കി അവിടേക്കെത്തുന്ന ക്രിഷ് സിനിമയുടെ ഗതി തിരിച്ചു വിടുകയാണ്.
ടിപ്പിക്കല്‍ പഞ്ചാബി കുടുംബമാണ് ക്രിഷിന്റേത്. കോണ്‍വെക്കേഷന് എത്തുന്ന ക്രിഷിന്റെയും, അനന്യയുടേയും മാതാപിതാക്കള്‍ തമ്മിലുള്ള സംഭാഷണം അത് വ്യക്തമാക്കുന്നുണ്ട്. രേവതി തന്റെ കഥാപാത്രത്തേട് നൂറ് ശതമാനം നീതി വുലര്‍ത്തിയിട്ടുണ്ട്. കാഞ്ചീപുരം പട്ടുസാരിയുമുടുത്ത് ഓര്‍ത്തഡോക്‌സ് തമിഴ് ബ്രാഹ്മണ സ്ത്രീ. മറ്റുള്ളവരുടെ അഭിനയത്തോട് കിട പിടിക്കുന്ന പ്രകടനം.
ക്രിഷിന്റെ അച്ഛനായെത്തുന്ന റോണിത് റോയിയാണ് കൈയ്യടി അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. കണ്ടിരിക്കുന്നവര്‍ക്ക് മനസില്‍ അമര്‍ഷം ഉണ്ടാക്കുന്ന കഥാപാത്രം. ഏതൊരു മകനും ഒന്ന് തല്ലിപോകും ആ അച്ഛനെ. എന്നാല്‍ ക്ലൈമാക്‌സ് രംഗത്തില്‍ കല്ല്യാണ മണ്ഡപത്തിലെത്തുന്ന വിക്രം മല്‍ഹോത്ര എന്ന അച്ഛനോട് തോന്നിയ ആദരവും, ബഹുമാനവും പറഞ്ഞറിയിക്കാനാവാത്തതാണ്.
ചിത്രത്തിലെ ഗാനങ്ങളും, ദൃശ്യവല്‍ക്കരണവും അതീവ മനോഹരമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പിന്നെ മസാലയെന്ന് തോന്നിക്കാത്ത ചൂടന്‍ രംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഒന്ന് രണ്ട് ലിപ് ലോക്കും, സിരകളെ ത്രസിപ്പിക്കുന്ന രംഗങ്ങളുമില്ലാതെ എന്ത് ബോളിവുഡ്. . .
പ്രണയ സാഫല്ല്യമാണ് ചിത്രത്തിന്റെ പ്രമേയമെന്നതു കൊണ്ട് തന്നെ യുവാക്കള്‍ ചിത്രത്തിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടുന്നു. പിന്നെ ബോളിവുഡിലെ സുന്ദരിമാരുടെ ഗണത്തിലെണ്ണപ്പെടുന്ന ആലിയഭട്ടിന്റെ ഭംഗിയും കണ്ടിരിക്കാനുണ്ട്. പെണ്‍സൗന്ദര്യം ആസ്വദിക്കാന്‍ തോന്നുന്ന പ്രകടനം.
വളരെ നാളുകള്‍ക്ക് ശേഷം ആസ്വദിച്ച് കണ്ട സിനിമ. ചേതന്‍ഭഗതിന്റെ നോവലിനോട് കൂറ് പുലര്‍ത്തിയ ചിത്രം. ചേതന്‍ഭഗതും ടു സ്റ്റേറ്റ്‌സും പൈക്രിളിയാണെങ്കില്‍ ഢാനും ഇത്തിരി. . . .

Saturday, 26 April 2014

പോരാട്ടങ്ങളുട രാഷ്ട്രീയം



'ഞങ്ങളുടെ കിളിര്‍പ്പുകള്‍ക്ക്
ഒരാകാശം കിട്ടുന്നു
ഉഷ്ണ വേദനകള്‍ക്ക്
ഒരു തണല്‍ കിട്ടുന്നു.
പിന്നെയും പിന്നെയും പിമ്പെ വരുന്നവര്‍ക്ക്
ഒരു ജീവന്‍ സ്മൃതി കിട്ടുന്നു
പൂര്‍വ്വ ശേഷിപ്പായി
ഒരു തരി മണ്ണു കിട്ടുന്നു.'

    ഒരു തരി മണ്ണിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ഭൂസമരമെന്നും, ഭൂപരിഷ്‌കരണമെന്നും വിളിക്കുമ്പോഴും മലയാളി അടുത്തിടെ ശ്രദ്ധിച്ച ഒരു വാക്കാണു ഹരിതരാഷ്ട്രീയം എന്നത്. ഏതാനും യുവ രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് രൂപം കൊടുത്ത ഒന്നല്ല ഹരിതരാഷ്ട്രീയം. രാഷ്ട്രത്തെ സംബന്ധിക്കുന്നതെല്ലാം  രാഷ്ട്രീയമാണന്നത് പോലെ ഹരിതാഭമായ രാജ്യത്തെ സംബന്ധിക്കുന്നത് ഹരിതരാഷ്ട്രീയവുമാകാം. എന്നാല്‍ അടിസ്ഥാന പക്ഷത്ത് നിന്നു കൊണ്ട് പൊതു രാഷ്ട്രീയത്തെ നിര്‍ണ്ണായകമാക്കുന്നത് എന്തോ അത് ഹരിതരാഷ്ട്രീയമാണ്. ഊര്‍ജ്ജത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് ഊര്‍ജ്ജരാഷ്ട്രീയമാണങ്കല്‍ പരിസ്ഥിതിയെ സംബന്ധിക്കുന്നത് തീര്‍ച്ചയായും ഹരിതരാഷ്ട്രീയം തന്നെയാണ്. ഭാരതത്തിലങ്ങോളമിങ്ങോളം ഹരിതരാഷ്ട്രീയത്തിന്റെ അലയൊലികള്‍ ആഞ്ഞടിച്ചിട്ടുണ്‍്. നര്‍മ്മദ ബച്ചാവോ ആന്തോളന്‍, സൈലന്റ് വാലി സമരം, ആതിരപ്പള്ളി, ചാലക്കുടി പുഴ പ്രശ്‌നം തുടങ്ങി നെല്ലിയാമ്പതിയിലുമെത്തി ആ രാഷ്ട്രീയ അലകള്‍. പരിസ്ഥിതിയെന്നാല്‍ പ്രകൃതി മാത്രമാണോ? അങ്ങനെ കരുതുന്നവര്‍ക്ക് തെറ്റി. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളെല്ലാം ഹരിതരാഷ്ട്രീയ സമരങ്ങളാണ്.
    ഉടമസ്ഥനില്ലാത്തതിന് ഉടമസ്ഥാവകാശം, കൈയടക്കുന്നവനോടുള്ള പ്രതിരോധം, അരാഷ്ട്രീയവല്‍ക്കരണം കാരണം പ്രാദേശവല്‍ക്കരിച്ച് പോയ പ്രതിഭാസം, സ്വയം ചരിത്രവും സ്വഭാവതനിമയുമുള്ള സമര മാര്‍ഗ്ഗം, അധിനിവേശത്തിനെതിരായുള്ള അടരാട്ടം, അധികാരത്തിനും വര്‍ഗ്ഗവിവേചനത്തിനും വംശീയ വിധ്വേഷത്തിനുമെതിരായി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സാധാരണക്കാരന്റെ ആര്‍ത്തനാദം ഇവയെല്ലാം ഹരിത രാഷ്ട്രായത്തിന്റെ അലയൊലികളാണ്.
    കേരളത്തില്‍ ചില വക്താക്കള്‍ മുന്നോട്ടുവച്ച ഹരിത രാഷ്ട്രീയത്തിന്റെ വീണ്ടുവിചാരങ്ങള്‍ എന്തെല്ലാമാണ്? ഭരണവര്‍ഗ്ഗത്തില്‍ സ്വാധീനം ചെലുത്താനാകുന്നവന്‍,  പരിസ്ഥിതി വാദികള്‍ രാഷ്ട്ര -പരിസ്ഥിതി സംരക്ഷണത്തിന് ഒരുമ്പെടുകയായിരുന്നു. കേരള രാഷ്ട്രീയത്തിലെ ' പുലിക്കുട്ടി 'കളുടേത് സദുദ്ദേശപരമായ നീക്കമായിരുന്നോ എന്നറിയാന്‍ അവരോട് തന്നെ ചോദിക്കണം. ഭരണകൂടത്തില്‍ സ്വാധീനമുള്ളതിനാല്‍ സമ്മദിദാന അവകാശം നല്‍കി നിയമസഭയുടെ അകത്തളങ്ങളിലേക്കയച്ചവര്‍ക്ക് മുന്‍പില്‍ ഒന്നു ഷൈന്‍ ചെയ്യണമെങ്കില്‍ എന്തങ്കിലുമൊക്കെ ചെയ്യണ്ടെ? . . . തങ്ങളുടെ മാതൃസംഘടനയുടെ തലപ്പത്തിരിക്കുന്നവരെല്ലാം പോഷക സംഘടനകളിലെ വിഖ്യാതമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരായിരുന്നു.  ഭാവിയിലെങ്കിലും നേതാവാകണമെങ്കില്‍ ഏതെങ്കിലും സമരം നയിക്കണ്ടെ? . . . ഇതൊന്നുമില്ലങ്കിലും വിഷയം പരിസ്ഥിതിയാകുമ്പോള്‍ നാലാള്‍ ശ്രദ്ധിക്കും, മന്ത്രിസഭയില്‍ വല്ല ഒഴിവും വന്നാല്‍ ആ വിടവില്‍ കയറിപ്പറ്റാന്‍ തലമൂത്ത നേതാക്കന്‍മാര്‍ അനുവദിച്ചാലോ? . . . എന്തൊക്കെയായാലും ഇവയൊന്നും നോക്കിയിട്ടല്ല നല്ല ഉദ്ദേശ്യത്തോടുകൂടി പ്രകൃതിസംരക്ഷണമായിരുന്നു കുട്ടിനേതാക്കളുടെ ലക്ഷ്യമെങ്കില്‍ അവര്‍ക്കും കേരളപരിസ്ഥിതിക്കും കൊള്ളാം.
    ഭരണവും നിയമ നിര്‍മാണവും മാത്രമല്ല സാമൂഹികപ്രതിബദ്ധതയും നിറഞ്ഞതാണ ് രാഷ്ട്രീയം എന്നതിന്റെ അനന്തരഫലമാണ് ഹരിത രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങള്‍. നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ മാത്രമല്ല അവ നടപ്പിലാക്കാനും, അതിന് കഴിഞ്ഞില്ലങ്കില്‍ നിയമധ്വംസനത്തിനെതിരായി ശക്തമായ ശബ്ദമുയര്‍ത്താനും, ജനപിന്തുണ നേടാനുമാവുക എന്നത് ചെറിയകാര്യമല്ല. 1964 മുതലുള്ള ഭൂപരിഷ്‌കരണ നിയമവും, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും, കാര്‍ഷിക ബില്ലുകളുമെല്ലാം കേരളത്തിലുള്ളപ്പോഴും ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ല എന്നതാണ് ഹരിത രാഷ്ട്രീയത്തിന്റെ ആപ്തവാക്യം. ഭാരതത്തിലെവിടെയും സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നുണ്ട്. കേരളത്തില്‍നിന്നും കുടിയാന്‍ വ്യവസ്ഥയും കുടിയിറക്കലും തുടച്ച് മാറ്റിയതുമാണ്. കുമളിക്കടുത്തുള്ള അമരാവതിയില്‍ സംഭവിച്ചതും, മറ്റ് അതിദാരുണമായ കുടിയിറക്കലുകളും മലയാളി മറക്കാറായിട്ടുമില്ല. അങ്ങനെയുള്ളപ്പോഴാണ് ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച്‌കൊണ്ട് കുടിയിറക്കലുകള്‍ ആഘോഷമായി നടക്കുന്നത്. അവിടെ നിലനില്‍പ്പിനായ് പോരടിക്കുന്നവര്‍, ജീവരക്ഷക്കായും മൗലീക അവകാശ സംരക്ഷണത്തിനുമായി അവസാന ശ്വാസം വരെ പ്രതിഷേധത്തിന്റെ പ്രതിരോധം തീര്‍ക്കുന്നവര്‍ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കാനൊരുങ്ങി നില്‍ക്കുന്നത്.
    പാട്ട വ്യവസഥ ലംഘിച്ച തോട്ടങ്ങളും, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടക്കുമ്പോള്‍ ഒരു വിഭാഗത്തിനു സന്തോഷമാകും. ഉടമസ്ഥനില്ലാത്ത ഭൂമിക്ക് സ്വയം ഉടമസ്ഥാവകാശം സൃഷ്ടിച്ച ഭൂസ്വാമിമാര്‍ക്ക് തക്കതായ പ്രതിഫലം കിട്ടിയല്ലോ എന്നോര്‍ത്ത് പ്രകൃതി സ്‌നേഹികളാണ് അവിടെ സന്തോഷിക്കുന്നത്. എന്നാല്‍ 2011 ലെ കണക്കനുസരിച്ച് 15 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിലെ തോട്ടങ്ങളില്‍ പണിയെടുക്കുന്നത്. തോട്ടമായ തോട്ടമെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പിന്നെ ഈ തൊഴിലാളികള്‍ എന്തു ചെയ്യും? ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താതെ തോട്ടം ഏറ്റെടുക്കലും ഒഴിപ്പിക്കലും നടന്നാല്‍ വീണ്ടും പട്ടിണി  മരണങ്ങള്‍ക്കും, സമരങ്ങള്‍ക്കും, തോട്ടം തൊഴിലാളികളുടെ രോദനങ്ങള്‍ക്കും നമ്മള്‍തന്നെ സാക്ഷിയാകേണ്ടി വരും. സര്‍ക്കാര്‍ തോട്ടങ്ങള്‍ മിച്ചഭൂമിയായി കണ്ട് തോട്ടങ്ങള്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കിയാല്‍ ലക്ഷക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികള്‍ എന്ത് ചെയ്യും?. അവരെങ്ങോട്ട് പോകും?
    സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വനഭൂമിയല്ലാത്ത തോട്ടങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലോ, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏതെങ്കിലും വ്യക്തിയോ, സഥാപനമോ, അതുമല്ലങ്കില്‍ തോട്ടം തൊഴിലാളികള്‍ ചേര്‍ന്ന് രൂപം കൊടുക്കുന്ന സഹകരണ സംഘങ്ങളോ, വീണ്ടും തോട്ടമായിത്തന്നെ സംരക്ഷിക്കട്ടെ. പ്രകൃതിയും രക്ഷപെടും, തോട്ടം തൊഴിലാളികള്‍ക്ക് അന്നവും കിട്ടും.
    കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന തോട്ടങ്ങളും കേരളത്തിലുണ്ട്. ഇത് പാട്ടക്കരാറിന് വിരുദ്ധമാണന്ന് മാത്രമല്ല  പ്രകൃതിക്കും, ഒരു നേരത്തെ ആഹാരത്തിനും ഒരു കൂരക്കും കൊതിക്കുന്ന സാധാരണക്കാരന് ദോഷവുമാണ്. അവരോടുള്ള ക്രൂരതയുടെ മുഖമാണ് തരിശ് നിലങ്ങള്‍. ചില തോട്ടങ്ങളില്‍ ഭൂമിയുയെ വിസ്തീര്‍ണ്ണവും തൊഴിലാളികളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തില്‍ വൈരുധ്യമേറെയാണ്. അതിനര്‍ത്ഥം ധാരാളം ഭൂമി തരിശായി കിടക്കുന്നു എന്നാണ്. ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കട്ടെ. (വാസയോഗ്യമാണങ്കില്‍) ആ തരിശ് ഭൂമികളല്ലെ യഥാര്‍ത്ഥത്തില്‍ മിച്ചഭൂമി. ഇവിടെ മറ്റൊരു പ്രശ്‌നം ഉദിക്കുന്നത് വനഭൂമി കൈയ്യേറി തോട്ടമുണ്ടാക്കിയ കേരളത്തിലെ മാന്യരായ ഭൂപ്രഭൂക്കന്‍മാരാണ്. തിന്ന് തിന്ന് ഭൂമിയെ അപ്പാടെ വിഴുങ്ങാന്‍ യാതൊരു മടിയുമില്ലാത്തവര്‍. ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങള്‍ ചെയ്തത് പോലെ അവിടെയുള്ള ഗ്രാമീണര്‍ ആ വനഭൂമി കൈയ്യേറി അവിടെ നഷ്ടപ്പെട്ട വനസൗന്ദര്യം പുനസൃഷ്ടിക്കാന്‍ ഒരുങ്ങിയാല്‍ അതിനെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഒത്താശയോടെ ഭൂപ്രഭൂക്കന്‍മാര്‍ ശ്രമിക്കും. പിന്നെയുള്ള ഏക പോംവഴി അധികാര ധന മോഹമില്ലാത്ത കേരളത്തിലെ പണച്ചാക്കുകളുടെ മുന്നില്‍ പതറാത്ത സംസ്‌കാര സമ്പന്നരായ അധികാരി വര്‍ഗ്ഗം രുപം കൊള്ളുകയും നഷ്ടപ്പെട്ട വന മേഖലയില്‍ വനവല്‍ക്കരണം നടത്താനുള്ള ആര്‍ജ്ജവം കാണിക്കുകയും ചെയ്യുക എന്നതാണ്.
     ഹരിത രാഷ്ട്രീയക്കാരും മറ്റനവധി സമുന്നത നേതാക്കളും ശക്തമായി എതിര്‍ക്കുന്ന ഒന്നായിരുന്നു ഭൂപരിഷ്‌കരണ നിയമത്തില്‍ 2002 ല്‍ കൊണ്ടുവന്ന ഭേദഗതി. 1964 ല്‍ നിയമത്തില്ലിലാതിരുന്ന കശുമാവും, വാനിലയും ഔഷധസസ്യങ്ങളും തോട്ടങ്ങളുടെ പരിധിയില്‍ എത്തിച്ചതാണ് 2002 ലെ പ്രധാന ഭേദഗതി. കേരളത്തിന് കയറ്റുമതിയിനത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന കശുമാവും, വാനിലയും തോട്ടത്തിന്റെ പരിധിയില്‍ വരുന്നത് അത്ര വലിയ അപരാധമാണോ? കടല്‍ കടന്നെത്തിയ വിദേശി അകൃഷ്ടനായ കശുവണ്ടി കേരളത്തിന്റെ വ്യവസായ ഭൂപടത്തില്‍ ഇടം നേടിയ കാര്‍ഷിക വിളയാണ്. ചെറുകിട കര്‍ഷകന്‍ 5 ഏക്കറില്‍ കശുമാവ് കൃഷി ചെയ്താല്‍ അത് തോട്ടമാകില്ലെ? 76,000 ല്‍ അധികം ഏക്കര്‍ (രേഖകളില്‍)ഭൂമി കൈവശമുള്ള കേരളത്തിലെ ഏറ്റവും വലിയ ഭൂഉടമയായ ഹാരിസണ്‍ മാത്രമല്ലല്ലോ തോട്ടക്കാരന്‍. ഔഷധസസ്യങ്ങളെ തോട്ടങ്ങളുടെ പരിധിയില്‍പ്പെടുത്തിയത് നന്നായി എന്നാണ് നമ്മ്ുടെ പരിസ്ഥിതി വിളിച്ച് പറയുന്നത്. കാരണം വംശനാശം സംഭവിക്കുന്നതും എന്നാല്‍ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഗുണം ചെയ്യുന്നതുമായ  ഔഷധസസ്യങ്ങല്‍ അങ്ങനെയെങ്കിലും സംരക്ഷിക്കപ്പെടട്ടെ. അതിന്റെ മറവിലുള്ള ചൂഷണം തടയാന്‍ ശ്രമിക്കുന്നതായിരിക്കും വിമര്‍ശനങ്ങളെക്കാള്‍ നല്ലത്. അത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും. കുടിയിറക്കലുകള്‍ കേരളത്തിന് പുതിയ അനുഭവമല്ല. ഇനി ഏതെങ്കിലും ആവശ്യത്തിനായി (ആവശ്യത്തിന് മാത്രം) കുടയിറക്കേണ്ടി വന്നാല്‍ അത് പുനരധിവാസത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയതിന് ശേഷമാകണം. അതും പരിസ്ഥിതി സംരക്ഷണമാണ്. അതിനായുള്ള ശബ്ദമുയര്‍ത്തലും ഹരിത രാഷ്ട്രീയമാണ്.
    ശ്രദ്ധേയമായ മറ്റൊരു നിലപാടാണ് നദീതടങ്ങളിലേക്ക് ഇറങ്ങി വരുന്ന ഹരിത രാഷ്ട്രീയം. ചാലക്കുടിപുഴയും, ആതിരപ്പള്ളി പദ്ധതിയും പറയുന്നതും ഇതു തന്നെയാണ്. അവസാന ശ്വാസത്തിനായി കേഴുന്ന ജലസ്രോതസ്സുകള്‍ക്ക് വേണ്ടിയുള്ള ശബ്ദം കേവലം ഒരു സുഗതകുമാരിയിലൊതുങ്ങിപ്പോവരുത്. ഖദറിനുള്ളിലെ ' പച്ച 'മനുഷ്യന്‍ മറ്റൊരു സുഗതകുമാരിയാകട്ടെ. പ്രകൃതിയുടെ ജീവനാഡികളാണ് ജലസ്രോതസ്സുകള്‍. അതിനെ സംരക്ഷിക്കാതെ എന്ത് ഹരിതരാഷ്ട്രീയം?എന്ത് പരിസ്ഥിതി വാദം. നദീസംയോജനത്തിന് സുപ്രീം കോടതി വിധി നിലവിലുണ്ട്. എന്നാല്‍ കേരളത്തിലെ പമ്പയും അച്ചന്‍കോവിലും സംയോജിപ്പിച്ച് തമിഴ്‌നാടിന് ജലസേചനം ഒരുക്കിയാല്‍ വേമ്പനാട്ടുകായല്‍മറ്റൊരു ദുരന്തത്തിന് പാത്രമാകും. കേരളത്തിന്റെ നല്ലൊരു ഭാഗം മരുഭൂമിക്ക് തുല്യമാകും. തോട്ടം ഏറ്റെടുക്കാനും, തൊഴിലാളികളെയും, ആദിവാസികളെയും, ദളിതനെയും കുടിയിറക്കാനും വെമ്പല്‍ കൊള്ളുന്ന ഹരിതരാഷ്ട്രീയക്കാരാ ഇങ്ങോട്ടു നോക്ക്! ഈ നദികള്‍ മരണ ശയ്യയിലാണ്. ജീവാവുഷധം സംരക്ഷണം മാത്രമാണ്. അധികാരത്തിന്റെയും  ഭരണവര്‍ഗ്ഗത്തിന്റെയും ധാര്‍ഷ്ഠ്യത്തിന്റെയും കറപിടിച്ച് കറുത്ത് പോയ നിന്റെ പുറം കുപ്പായം ഊരിയെറിഞ്ഞ് മരിക്കാന്‍ കിടക്കുന്ന നിന്റെ ജീവന്റെ ആധാരമായ, നിന്റെ നിലനില്‍പ്പിന്റെ, കാലിനടിയിലെ അവസാന തരിമണ്ണായ ഈ ജലസ്രോതസ്സുകള്‍ക്ക്
വേണ്ടി നിന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ഉയരട്ടെ, കിരാതമായ ചിന്തകളാലും പൈശാചികമായ പ്രവര്‍ത്തികളാലും മനുഷ്യത്യരഹിതമായ നടപടികളാലും നെറികെട്ട് പോയ നിന്റെ പ്രവൃത്തികളും ഉപേക്ഷിച്ച താഴേക്കിറങ്ങി വാ. അതാണ് ഹരിതരാഷ്ട്രീയം. അലക്കി തേച്ച ഖദറിനുള്ളില്‍ ഇരുന്ന് അലങ്കാരിക ഭാഷാപ്രയോഗവും നാവിലേറ്റി തോട്ടങ്ങളും വനവും സന്ദര്‍ശിക്കാനല്ല നിന്നെ ഈ ജനം തെരഞ്ഞെടുത്തത്. അധികാര മോഹത്തിന്റെ കല്‍ക്കെട്ടില്‍ അള്ളിപിടിക്കാതെ നിന്നിലെ മനുഷ്യനെ പുറത്ത് കൊണ്ടുവന്ന് നിന്റെ പ്രകൃതിക്ക് വേണ്ടി, ഇനിയും മരിക്കാത്ത അല്പപ്രാണമായ ഈ നാടിന് വേണ്ടി പ്രവൃത്തിക്കാന്‍ തയ്യാറാകുക.
    ജലം,ഭൂമി, തൊഴില്‍ ഇവ മൂന്നും അടിസഥാന ഘടകങ്ങളാണല്ലോ.നിലനില്‍പ്പിനായുള്ള ഭൂമിയും സാമൂഹ്യതക്കായുള്ള തൊഴിലും ലഭിക്കുമ്പോള്‍ ഒരാള്‍ അടിസഥാന പക്ഷമുള്ള മനുഷ്യനാകുന്നു. ഇവക്കായുളള പോരാട്ടങ്ങളെല്ലാം ഹരിതരാഷ്ട്രീയമാകുന്നു. കേരളത്തിന്റെ ഭൂരിഭാഗം വരുന്ന അടിസഥാനവര്‍ഗ്ഗത്തിന്റെ  നിലനില്‍പ്പിനും ഉന്നമനത്തിനുമായുള്ള പോരാട്ടങ്ങള്‍ ഹരിതരാഷ്ട്രീയത്തിന്റെ പരിധിയില്‍ വരുമ്പോള്‍ കാല ദേശാന്തരങ്ങളുടെ അതിര്‍വരമ്പുകളെ ഭേദിക്കുന്ന വിപ്ലവമായോ രാഷ്ട്രീയ പരിസ്ഥിതി പ്രവര്‍ത്തനമായോ ഹരിതരാഷ്ട്രീയത്തെ കണക്കാക്കാം. യുവ മനസ്സുകളില്‍ വിതറുന്ന മാറ്റത്തിന്റെ തീപ്പൊരികള്‍ ആളികത്തുക തന്നെ ചെയ്യും, തലവുറകളിലൂടെ.
    'കുറച്ചാളുകള്‍ ഒരു ദിവസം പത്ത് നേരം
    ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാളുകള്‍
    പത്ത് ദിവസം കൂടുമ്പോള്‍ ഒരു നേരമെങ്കിലും
    വയര്‍ നിറക്കാനാഗ്രഹിക്കുന്നു '
        ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കുവാന്‍ ഹരിതരാഷ്ട്രീയത്തിനോ മറ്റേതങ്കിലും രാഷ്രീയത്തിനോ കഴിയുമെങ്കില്‍ അതാണെന്റെ രാഷ്ട്രീയം.