Saturday, 7 June 2014

അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.

സ്ത്രീ സംവിധായകരെ അധികമൊന്നും പ്രോത്സാഹിപ്പിക്കാത്ത മേഖലയാണ് മലയാള സിനിമ. എന്നാല്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.
2009 ല്‍ കേരള കഫേയിലെ ഹാപ്പി ജേര്‍ണി, 2012 ല്‍ മഞ്ചാടിക്കുരു, 2014 ല്‍ ബാഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് അഞ്ജലി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് സ്വന്തം  അക്കൗണ്ടില്‍ ചേര്‍ത്ത ചിത്രങ്ങള്‍. 2012 ല്‍ ബോക്‌സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലിയുടെ കരിയറിലെ പ്ലസ് പോയന്റ്.
മലയാളത്തില്‍ മുന്‍പും വനിത സംവിധായകര്‍ ഉദയം ചെയ്തിട്ടുണ്ട്. ജന്‍മദിനം ഒരുക്കിയ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക സുമ ജോസന്‍, സഞ്ചാരം സംവിധാനം ചെയ്ത ലിജി ജോസ്, കേരള കഫേയില്‍ മകളൊരുക്കിയ ചലച്ചിത്ര താരം രേവതി ഫഹദ്, അനുമോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അകം എന്ന ചിത്രമൊരുക്കിയ ശാലിനി ഉഷ എന്നിവരാണ് മലയാളത്തില്‍ സംവിധായക തൊപ്പി അണിഞ്ഞ വനിതകള്‍. ഒന്നിലധികം ചിത്രങ്ങളൊരുനോ സംവിധായക കസേരയില്‍ ഉറച്ചിരിക്കാനോ ഇവര്‍ക്കാര്‍ക്കും ഇതു വരെ കഴിഞ്ഞില്ല. മലയാളത്തിന് പുറത്ത് മിച്ച ചിത്രങ്ങളൊരുക്കി ദേശീയ അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഗീതുമോഹന്‍ദാസ് മാത്രമാണ്  ഇവര്‍ക്കൊരപവാദം. ഗാതുവിന്റെ ലയേഴ്‌സ് ഡയസ് ഇത്തവണ ദേശിയ അവാര്‍ഡില്‍ ഒന്നിലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും, നിരവധി വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വേറിട്ട വഴികളിലൂടെ മലയാളത്തില്‍ പുരുഷ മേധാവിത്വ മേഖലയായിരുന്ന ചലച്ചിത്ര സംവിധാന മേഖലയില്‍ ഉറച്ചിരിക്കാന് കഴിഞ്ഞത് അഞ്ജലി മോനോന് മാത്രമാണ്. അണിയിച്ചൊരുക്കിയ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാന്‍ അവര്‍ക്ക്് കഴിഞ്ഞതാണ് മലയാളത്തില്‍ അഞ്ജലിക്ക് സ്വന്തമായൊരിടം ഉണ്ടാക്കി കൊടുക്കുന്നത്. മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എംന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കരെ ലഭിക്കുന്നത്.  മലയാളത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അഞ്ജലിക്ക് കഴിയുമെന്നാണ് ചലച്ചിത്ര ലോകം വിശ്വസിക്കുന്നത്.

No comments:

Post a Comment