Saturday, 31 May 2014

ബാഗ്ലൂര്‍ ഡെയ്‌സ്


മാസ് എന്റര്‍ടൈനര്‍. യുവാക്കളെ എങ്ങനെ കയ്യിലെടുക്കാമെന്ന് നന്നായി അറിയാവുന്ന അഞ്ജലി മേനോനും, അന്‍വര്‍ റഷീദും, സമീര്‍ താഹിറും, ഗോപീസുന്ദറുമൊന്നിച്ചപ്പോള്‍ പിറന്നത് മലയാളത്തിലെ എക്കാലത്തേയും മികച്ച എന്റര്‍ടൈനറുകളിലൊന്നാണ്. കൂട്ടത്തില്‍ ഈ വര്‍ഷത്തെ ഹിറ്റ് മേക്കേഴ്‌സായ നിവിന്‍ പോളിയും, നസ്‌റിയയും മലയാളത്തിലെ മറ്റു ജനപ്രിയ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും, ഫഹദ് ഫാസിലും, നിത്യാ മേനോന്‍, ഇഷ തല്‍വാര്‍, പാര്‍വതി തുടങ്ങിയവരും. പോരെ പൂരം. തീയ്യറ്ററുകള്‍ ഇളക്കി മറിക്കാന്‍ ഒന്നര മുഴം നീളമുള്ള ഡയലോഗുകളോ, കാതടപ്പിക്കുന്ന ഒച്ചകളോ, അതിഗംഭീര സ്റ്റണ്ടുകളോ, ന്യൂജന്‍ തെറിയോ ആവശ്യമില്ലെന്ന് അടിവരയിടുകയാണ് ഈ ചിത്രം. ഗോപീസുന്ദറിന്റെ ബി ജി എം കൂടി ആയപ്പോള്‍ പടം പൊളിച്ചു. ബാഗ്ലൂരിനെ പരിചയപ്പെടുത്തിയ സീനുള്‍പ്പെടെയുള്േളഫ സമീര്‍ താഹിറിന്റെ ഛായാഗ്രഹണം ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. ഷോട്ടുകളുടെ മനോഹാരിതയും വൈവിധ്യവും ഒന്നു വേറെ തന്നെയായിരുന്നു.
നായക കഥാപാത്രങ്ങള്‍ക്ക് തുല്ല്യ പ്രാധാന്യം നല്‍കുന്നതില്‍ അഞ്ജലി മേനോന്‍ വിജയിച്ചു. സിനിമ തുടങ്ങിയപ്പോ തോന്നി ഇതൊരു നിവിന്‍ പോളി ചിത്രമായിരിക്കുമെന്ന്. എന്‍ട്രിയില്‍ തന്നെ തീയ്യറ്റര്‍ ഇളക്കി മറിച്ച് ദുല്‍ഖറെത്തിയപ്പോ, ദുല്‍ഖറിന്റെ തനി ന്യൂജന്‍ തന്റേടം കണ്ടപ്പോ ഇതൊരു ദുല്‍ഖര്‍ ചിത്രമാണെന്ന് തീര്‍ച്ചയാക്കി. ഫഹദിന്റെ  അസാധാരണമായ ഭാവപ്പകര്‍ച്ചകള്‍ കണ്ടപ്പോ  ഇതൊരു ഫഹദ് ചിത്രമാണെന്ന് സംശയത്തിന് വഴിയില്ലാതെയായി. എന്നാല്‍ മൂന്ന് പേര്‍ക്കും ചിത്രത്തില്‍ഡ തുവല്ലയ പ്രാധാന്യമാണെന്ന് എന്‍ഡ് ടൈറ്റില്‍ വന്നപ്പോ തീര്‍ച്ചയാക്കി.
സിനിമ ലാഗ് ചെയ്യുമെന്ന് തോന്നിച്ചപ്പോഴെല്ലാം നിഷ്‌കളങ്കമായ ചിരിയും, ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന ഡയലോഗുകളുമായി നിവിന്‍ എത്തുന്നുണ്ടായിരുന്നു. കൃഷ്ണന്‍ പി പി, കുട്ടേട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട കുട്ടനെ അവതരിപ്പിക്കാന്‍ നിവിന്‍ പോളിയല്ലാതെ മലയാളത്തില്‍ മറ്റൊരു നടനുമാവില്ല. തനി നാടന്‍ യുവാവിനെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞു. തീയ്യറ്ററിലെത്തിയവര്‍ നിവിന് ആകെയുള്ള മാര്‍ക്കിന്റെ മൂന്നിലൊന്നും നല്‍കി.
യുവത്വത്തിന്റെ മനസ് എങ്ങനെയാണെന്നറിയാന്‍ ദുല്‍ഖറിന് കഴിഞ്ഞു. അവസാനമെത്തിയ പട്ടം പോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളുടെ പരാജയം നല്‍കിയ ക്ഷീണത്തില്‍ നിന്നും മുക്തനായെന്നു മാത്രമല്ല, ദുല്‍ഖറിന്റെ കരിയറിലെ മികച്ചൊരു ബ്രേക്കായിരിക്കും ബാഗ്ലൂര്‍ ഡെയ്‌സ് എന്ന കാര്യത്തിലും സംശയമില്ല.  യു നോ, ബാഗ്ലൂര്‍ വാട്ട് എ റോക്കിംഗ് സിറ്റി എന്ന ദുല്‍ഖറിന്റെ ഡയലോഗ് ഏറെ നേരം കാതില്‍ മുഴങ്ങി നിന്നു. ക്ലൈമാക്‌സില്‍ സെറ(പാര്‍വതി)യുടെ അടുത്തെത്തുമ്പോള്‍ പശ്ചാത്തലം മുഴുവന്‍ വികാര നിര്‍ഭരമാക്കാന്‍ നെടു നീളന്‍ ഡയലോഗുകളൊന്നും  അര്‍ജുന്‍ പറയുന്നില്ല. പോകണ്ട എന്ന ഒറ്റ വാക്ക് മാത്രം. അവിടെ തീയ്യറ്ററിന്റെ മുഴുവന്‍ ശ്രദ്ധ നേടാനും ദുല്‍ഖറിനായി. നിഷേധി, തന്റേടി, മികച്ചൊരു ബൈക്ക് റൈഡര്‍ അങ്ങനെ ഇന്നിന്റെ യുവത്വം ആഗ്രഹിക്കുന്നതെല്ലാം ദുല്‍ഖറിന്റെ അര്‍ജുനിലുണ്ടായിരുന്നു. മൂന്നിലൊന്ന് മാര്‍ക്ക് അജുവിനും പ്രേക്ഷകര്‍ തീര്‍ച്ചയായും നല്‍കി.
ശിവ, ദാസ് എന്ന രണ്ട് പേരുകളിലെത്തിയ ഫഹദ് മികച്ചൊരു നടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഫഹദിനെപ്പറ്റി മറ്റൊന്നും പറയുന്നില്ല. ചിത്രം കണ്ട് തന്നെം മനസിലാക്കണം. മലയാളത്തില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ നേടിയ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടിരുന്ന മുഖം കൊണ്ടുള്ള അഭിനയത്തിന് ഇനി ഫഹദും അര്‍ഹനാണെന്ന് എനിക്ക് തോന്നിപ്പോയി.
ദിവ്യ(നസ്‌റിയ). വ്യത്യസ്തമായി ഒന്നുമില്ലെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും നസ്‌റിയക്കായി. ഓം ശാന്തി ഓശാനയിലെ കുറുമ്പുകാരിയില്‍ നിന്ന് പക്വതയുള്ള ഒരു നടിയിലേക്ക് എത്താനായില്ലെങ്കിലും നസ്‌റിയയുടെ ദിവ്യ മികച്ചൊരു സൃഹൃത്തായും, ഭാര്യയായും തിളങ്ങി.
നോട്ട്ബുക്കിലൂടെയെത്തിയ പാര്‍വ്വതിയുടെ ഗംഭീര തിരിച്ച് വരവ് കൂടിയായിരുന്നു ചിത്രം. ഗുഡ്‌മോണിംഗ് ബാഗ്ലൂര്‍ എന്ന ഡയലോഗുമായെത്തുന്ന സേറയുടെ ശബ്ദം വല്ലാത്തൊരാകര്‍ഷണം തന്നെയായിരുന്നു. അംഗവൈകല്ല്യമുള്ള കഥാപാത്രമാണെങ്കിലും അംബീഷ്യസായിരുന്നു സേറ. പ്രേക്ഷകനെ ഇടക്കൊക്കെ കണ്ണു നനയിക്കാനും, ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിക്കാനും സേറക്കായി. അപ്രതീക്ഷിതവും, ഗംഭീരവും, വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്തതുമായ തിരിച്ച് വരവാണ് പാര്‍വതിയുടേത്.
നിത്യാ മേനോനും മലയാളത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു. അധികമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഉള്ളത്രയും ഭാഗം നടാഷയെ പ്രേക്ഷകന് ഇഷ്ടമായി. യുവാക്കളുടെ ഹരമായ ഒരു തെറിച്ച പെണ്ണ്.
ഇഷ തല്‍വാറിന്  കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല ചിത്രത്തില്‍. എന്നാലും മീനാക്ഷിയെന്ന എയര്‍ ഹോസ്റ്റസും നിവിനും തമ്മിലുള്ള രംഗങ്ങളില്‍ തട്ടത്തില്‍ മറയത്തിലെ ബി ജി എം ഉപയോഗിച്ചത് ആകര്‍ഷണിയമായിരുന്നു. നിവിന്റെ മുന്‍ഡ ചിത്രങ്ങളിലെ ഡയലോഗുകള്‍ അറിയാത്ത പോലെ ആവര്‍ത്തിച്ചെങ്കിലും വിരസത തോന്നിയില്ല. കല്‍പന, പ്രവീണ, മണിയന്‍പിള്ള രാജു, വിജയരാഘവന്‍ തുടങ്ങിയവര്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
മാസ് മാസ് എന്റര്‍ടൈനറില്‍ അപ്രതീക്ഷിതമായത് ക്ലൈമാക്‌സാണ്. . . . . അപ്രതീക്ഷിതെമെങ്കിലും മനോഹരം. എ ബിഗ് സല്യൂട്ട് ടു അഞ്ജലി മേനോന്‍ ആന്‍ഡ് ക്രൂ.

No comments:

Post a Comment