അതുക്കും മേലെ ഒരു സിനിമ. അങ്ങനെയൊന്നും പറയാനാകില്ലെങ്കിലും കണ്ടിരിക്കാം. മൂന്ന് മണിക്കൂര്‍ ബോറടിപ്പിക്കാതെ ഷങ്കര്‍ വീണ്ടും ഇതിഹാസ സംവിധായകനായി. വിക്രം എന്ന നടന്റെ അര്‍പ്പണബോധവും, വ്യത്യസ്ത ഗെറ്റപ്പുകളും, എ ആര്‍ റഹ്മാന്റെ സംഗീതവും ഷങ്കറിന്റെ ക്രാഫ്റ്റും, നയനമനോഹരങ്ങളായ ലൊക്കേഷനുകളുമായപ്പോള്‍ ചിത്രം ആസ്വാദ്യകരമായി തീര്‍ന്നു. സുരേഷ്‌ഗോപിയുടെ പ്രകടനമാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത.
വീഞ്ഞ് പഴയതാണെങ്കിലും കുപ്പി പുതിയത് തന്നെ. മിസ്റ്റര്‍ ഇന്ത്യയാകാന്‍ ആഗ്രഹിക്കുന്ന സാധാരണ തമിഴ് യുവാവായ ലിങ്കേശനിലൂടെയാണ് ചിത്രം കഥപറയുന്നത്. മിസ്റ്റര്‍ തമിഴ്‌നാടാകാന്‍ നിരന്തരം വര്‍ക്കൗട്ട് ചെയ്യുന്ന ലിങ്കേശന്‍ ആ ലക്ഷ്യം നേടിയെടുക്കുന്നു. ഇതിനിടെ മോഡലായ ദിയയെ (എമി ജാക്‌സണ്‍ അവതരിപ്പിച്ച കഥാപാത്രം) അന്ധമായി ആരാധിക്കുന്ന ലിങ്കേശന്‍ അവളെ കണ്ടുമുട്ടുന്നു. മോഡലിംഗ് രംഗത്തെ സ്ഥിരം ഭീഷണികള്‍ നേരിടുന്ന ദിയ ലിങ്കേശനെ സമീപിക്കുന്നു, പരസ്യ ചിത്ര ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകുന്നു. അവിടെ പ്രണയബന്ധരാകുന്ന ഇരുവര്‍ക്കുമിടയിലേക്ക് കടന്നുവരുന്ന ഓസ്മ ജാസ്മിന്‍ എന്ന സ്റ്റൈലിസ്റ്റ് ലിങ്കേശനെന്ന ലീയെ പ്രണയിക്കുന്നു. അവിടെ മൂന്നാം ലിഭ്കക്കാരെ മുഴുവന്‍ സംവിധായകന്‍ ഷങ്കര്‍ അധിഷേപിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നു. എന്തോ എനിക്കങ്ങനെ തോന്നുന്നില്ല. ഇത് സിനിമയാണ്. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സ്വാതന്ത്ര്യം. ദിയയെ ആഗ്രഹിച്ച ജോണും, ലീയെ ആഗ്രഹിച്ച ഓസ്മയും അങ്ങനെ ലീയുടെ ശത്രുക്കളായി മാറുന്നു. മോഡലിംഗ് രംഗത്ത് അതിവേഗം പ്രശസ്തനായി മാറുന്ന ലീ ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തില്‍ അഭിനയിക്കാതെ സാമൂഹിക പ്രതിബന്ധത വെളിവാക്കിയതോടെ ഒരു കോര്‍പ്പറേറ്റ് ബൂര്‍ഷ്വയുടെയും ശത്രുതയ്ക്ക് പാത്രമാകുന്നു. പ്രണയത്തിലായ ലീയുടേയും ദിയയുടേയും വിവാഹം വീട്ടുകാര്‍ ഇടപെട്ട് തീരുമാനിക്കുന്നു. അവിടെ നിന്നും കഥയക്ക് ട്വിസ്റ്റുണ്ടാകുന്നു. അത്ഭുതകരമായ ഒരു രോഗത്തിന് അടിമയാകുന്ന ലീ മാനസിക നില തകര്‍ന്നപോലെ തന്റെ വൈരൂപ്യം മറയ്ക്കാന്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ ഡോക്ടര്‍ കഥാപാത്രവുമായി വിവാഹം നിശ്ചയിക്കുന്ന ദിയയെ കല്ല്യാണ ദിവസം വിരൂപനായ ലീ കടത്തിക്കൊമ്ട് പോകുന്നു. കഥകളൊക്കെ അറിയുന്ന ദിയ ലീയെ അനുകൂലിക്കുന്നതോടെ ലീ തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നു. ക്രൂരമായ പ്രതികാരങ്ങള്‍. എല്ലാത്ത്ക്കും മേലെയുള്‌ള പ്രതികാരം.
എആര്‍ റഹ്മാന്റെ സംഗീതമാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ടത്. ഒരിക്കല്‍ കൂടി പ്രേക്ഷകരെ സംഗീതത്തിന്‍രെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ റഹ്മാന്‍ സംഗീതത്തിന് കഴിഞ്ഞു. പ്രണയവും, വിരഹവും, നിരാശയും, ആഘോഷവുമെല്ലാം അതിരു വിടാതെ, എന്നാല്‍ സാധാരണക്കാരന്റെ മനസില്‍ തട്ടുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ ഐയിലെ ഓരോ ഗാനത്തിനും സംഗീതത്തിനും കഴിഞ്ഞു.
സാങ്കതിക വിദ്യകളാണ് ചിത്രത്തില്‍ കൈയ്യടി അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. കാഴ്ചയുടെ വസന്തം തന്നെ സൃഷ്ടിക്കാന്‍ വേണ്ടി ഹോളിവുഡിലെ വിദ്യകള്‍ കടമെടുത്തെങ്കിലും കോടികള്‍ മുടക്കിയത് കാഴ്ചക്കാര്‍ക്ക് ഗുണമായി. ഇന്ത്യന്‍ സിനിമയിലെ കാണാകാഴ്ചക്കള്‍ക്ക് ഏറ്റവും ചെലവേറിയ ചിത്രം സാക്ഷ്യം വഹിക്കുന്നതിനും ഐ കാരണമായി.
വിക്രമിന്റെ അര്‍പ്പണബോധവും, ഷങ്കറിന്റെ മേക്കിംഗും പറയാതെ ഐ പൂര്‍ത്തിയാകില്ലല്ലോ. മൂന്ന് വര്‍ഷത്തോളം ഒരു ചിത്രത്തിന് വേണ്ടി ചിലവഴിച്ച വിക്രം വീണ്ടും നടനത്തോടുള്ള അഭിനിവേശം തെളിയിച്ചു. നാല് വ്യത്യസ്ത ഗെറ്റപ്പുകള്‍ക്കായി സ്വന്തം ശരീരത്തെ പണയം വച്ച വിക്രത്തിന് പ്രേക്ഷകരുടെ ഹാറ്റ്‌സ് ഓഫ്. ഷങ്കര്‍ ഇതിഹാസ ചിത്രങ്ങളുടെ നിരയിലേക്ക് ഒരു ചിത്രത്തെക്കൂടി കൈപിടിച്ചു കൊണ്ടു വന്നു. ഇന്ത്യന്‍ സംവിധായകരുടെ ചിന്തകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞ ഷങ്കര്‍ ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ തന്നെയാണ് ഐയിലുടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സാമാന്യബുദ്ധിക്കും യുകിതിക്കും നിരക്കാത്ത കാര്യങ്ങള്‍ ചിത്രത്തിലുള്ളതിനാല്‍ അതൊക്കെ ഒവിവാക്കി ചിത്രം കാണാന്‍ പോകുന്നവര്‍ക്ക് ഐ തീര്‍ച്ചയായും ഒരു കാഴ്ചാ വിരുന്നു തന്നെ സമ്മാനിക്കും.
മദ്ധ്യവര്‍ഗത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിലൂടെ ദിശാബോധത്തിന്റെ പാതയും, പരസ്യ സംസ്‌കാരത്തിന്റെ ആധിക്യത്തിലൂടെ ആഗോളവത്കരണത്തിലൂന്നിയ മോഡേണിസവും, മൂന്നാം ലിങ്കക്കാരെ സിനിമയുടെ ഭാഗമാക്കിയതിലൂടെ അവരെ അധിക്ഷേപിച്ചുവെന്നും, അവരുടെ അമ്മമാരുടെ കണ്ണീര്‍ വിറ്റാണ് സിനിമ വിജയിപ്പിച്ചതെന്ന ആക്ഷേപവും, 90 കളില്‍ ഇന്ത്യയില്‍ നിലവില്‍ വന്ന കോസ്റ്റ്യൂം റവല്യൂഷന്റെ ബാക്കിപത്രവുംഎല്ലാം പേറിയാണ് ഐ തീയ്യറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്നത്. കാണാന്‍ പറ്റിയ സിനിമ, കണ്ടിരിക്കേണ്ട സിനിമയല്ല, കാണേണ്ട സിനിമയുമല്ല. എന്നാലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ . . . കൊള്ളാം !
ജോണ്‍ മാത്യു പിണറ്റുംമൂട്ടില്‍
03.02.2015