Monday, 28 July 2014

ഹായ് ആം ടോണി.


സൈക്കോ ത്രില്ലറെന്നു പറഞ്ഞാല്‍ ഇതാണോ ? ചിലപ്പോ ആയിരിക്കും. ലാലിനെ സംവിധാനം ചെയ്യാന്‍ ജൂനിയര്‍ ലാലിന് ഒരവസരം, സിനിമയുടെ സാങ്കേതികത ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ചിത്രം, ആദിയോടന്തം ഭീതി നിറഞ്ഞു നില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുന്നതിനാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാനാവാത്ത ചിത്രം അങ്ങനെയൊക്കെ വിശേഷിപ്പിക്കാം ടോണിയെ. സബ്ജക്ട് പഴയത് തന്നെ, അവതരണത്തില്‍ നേരിയ പുരോഗതിയൊക്കെയുണ്ട്, ടെക്‌നോളജീസിന്റെ അമിതമായ ഉപയോഗം ചിത്രത്തിന് ഏറെക്കുറെ പൂര്‍ണ്ണത നല്‍കിയിട്ടുണ്ട്. മികച്ച ആര്‍ട്ട് വര്‍ക്കാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാല്‍, ആസിഫ് അലി, മിയ ജോര്‍ജ്ജ് എന്നിവര്‍ മാത്രമാണ് ചിത്രത്തിന്റെ സിംഹഭാഗവും സ്‌ക്രീനിലുള്ളത്. ഇടക്കിടെ വന്നു പോയ ലെനയും, ബിജുമേനോനും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.
ഒളിച്ചോടി ബാഗ്ലൂരിലെത്തുന്ന സമീര്‍ (ആസിഫ് അലി) ടീന (മിയ ജോര്‍ജ്ജ്) ദമ്പതികളുടെ ആദ്യ രാത്രിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ടോണി (ലാല്‍) ഒറ്റ രാത്രി കൊണ്ട് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ പകുതി നന്നായി ലാഗ് ചെയ്യുന്നുണ്ടെങ്കിലും രണ്ടാം പകുതി വയലന്‍സ് കൊണ്ട് രക്ഷിച്ചെടുത്തു. ക്രൂരമായ മര്‍ദ്ദനങ്ങളും, കുറെ രക്തവും മാത്രമായിരുന്നു രണ്ടാം പകുതിയില്‍ ഉണ്ടായിരുന്നത്. പലതവണ പേടിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല. സ്വന്തം ജീവിതത്തിനേറ്റ പരാജയം സമ്മാനിച്ച സൈക്കിക്ക് ഡിസോര്‍ഡറുമായെത്തുന്ന ടോണിയുടെ വൈകൃതങ്ങളെ അവതരിപ്പിക്കുന്നതില്‍ ലാല്‍ ഏറെക്കുറെ വിജയിച്ചു. മറ്റു ചിത്രങ്ങളിലേത് പോലെ ഇവിടെയും മിയക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ആസിഫ് അലിയുടെ വികാരാവേശങ്ങള്‍ കാണേണ്ടി വരില്ലെന്ന് കരുതിയെങ്കിലും അവസാനം പേടിച്ചത് തന്നെ സംഭവിച്ചു. പതിവ് അലര്‍ച്ചകളും, ഞരക്കങ്ങളും, നിലവിളികളുമായി ആസിഫ് അരങ്ങു തകര്‍ത്തു. അത് കഥാപാത്രത്തിന് എത്രമാത്രം അനിവാര്യമായിരുന്നുവെന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ഇപ്പോഴുള്ള മലയാള സിനിമകളില്‍ ഒഴിച്ചു കൂടാനാവാത്ത കഥാപാത്രങ്ങളിലൊരാളായ ലെന ഇവിടെയും നിരാശപ്പെടുത്തിയില്ല. വളരെ കുറച്ചു മാത്രമാണ് രംഗത്തുണ്ടായിരുന്നതെങ്കിലും ചിത്രത്തിന്റെ മര്‍മ്മ പ്രധാനമായ കഥാപാത്രം തന്നെയായിരുന്നു ലെനയുടേത്. പുതുതലമുറ ചിത്രങ്ങളുടെ അനിവാര്യതയായ അശ്ലീല സംഭാഷണങ്ങളില്‍ ചിലത് ചിത്രത്തിലും ഇടക്കിടെ തലയുയര്‍ത്തിയെങ്കിലും അത് ചിത്രത്തിന്റെ ഭീകരതയ്ക്കിടയില്‍ മുങ്ങിപ്പോയി.
രണ്ടാം പകുതിയില്‍ മുഴുവന്‍ സമയവും ആസിഫ് അലി ഇഴഞ്ഞു  മാത്രമാണ് നീങ്ങിയിരുന്നത്. ഭ്രാന്തമായ ചില മൂവ്‌മെന്റുകളൊഴിച്ചു നിര്‍ത്തിയാല്‍ ചിത്രത്തില്‍ ആസിഫിനും അവകാശപ്പെടാന്‍ കാര്യമായൊന്നുമില്ല.
ടൈറ്റില്‍ കാര്‍ഡിനൊപ്പം വന്ന മ്യൂസുക്കിലെ ഭീകരതയുടെ ടെമ്പോ അവസാനം വരെ നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. ചിത്രം തുടങ്ങിയതു മുതല്‍ അവസാനം വരെ ഒരു നിഗൂഡത നിഴലിക്കുന്നുണ്ടായിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നല്‍ ഓരോ പ്രേക്ഷകനിലും ഉണ്ടാക്കിയെടുക്കാന്‍ ചിത്രത്തിലെ ഓരോ സീനിനും കഴിഞ്ഞു. അതില്‍ സംവിധായകന്‍ ലാല്‍ ജൂനിയര്‍ വിജയിച്ചു എന്നതില്‍ സംശയമില്ല. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച ആല്‍ബിയും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കാത്ത ചിത്രം സിനിമയുടെ സാങ്കേതികത ഇഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തും. മികച്ച സൈക്കോ ത്രില്ലറെന്ന് പറയാനാവില്ലെങ്കിലും ടിക്കറ്റു മുതലാകും. ലാല്‍ ജൂനിയര്‍ എന്ന സംവിധായകന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി. അത് പൊന്‍തൂവലാകണോ എന്ന് തീരുമാനിക്കേണ്ടത് ഞാന്‍ മാത്രമല്ലല്ലോ . . .  അത് പ്രേക്ഷകര്‍ക്കു വിടുന്നു. . . . .

No comments:

Post a Comment