Monday, 7 July 2014

cr no 89; ഒരു സമാന്തര സിനിമ


സമാന്തര സിനിമപ്രസ്ഥാനങ്ങല്‍ മലയാളത്തില്‍ ആദ്യമായല്ല. 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം,  ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ പാതയാണ്  പെരിങ്ങോട്ടുകാരന്‍ സുദേവനും പിന്‍തുടര്‍ന്നതെന്നാണ് നിരൂപക വിദ്വാന്‍മാരുടെ പക്ഷം. എന്നാല്‍ മലയാള ചലച്ചിത്ര മേഖല എന്നും സമാന്തര സിനിമകളോട് ചിറ്റമ്മ നയം മാത്രമാണ് കാണിച്ചിരുന്നത്. പ്രതിഭ കൊണ്ട് മാത്രം പിടിച്ചു നിന്നവരാണ് ഇന്ന് പ്രഗത്ഭരായ സംവിധായക പ്രമുഖരെല്ലാം. സുദേവനും അതേ പാതയിലാണെന്നാണ് ചിത്രം തെളിയിക്കുന്നത്. ഏഴ് ലക്ഷം മുതല്‍മുടക്കി, ഏഴ് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സി ആര്‍ നമ്പര്‍ 89 മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള സംസ്ഥാന പുരസ്‌കാരം, നാറ്റാപ്ാക്ക് പുരസ്‌കാരം, അരവിന്ദന്‍ പുരസ്‌കാരം, ജോണ്‍ ഏബ്രഹാം പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് നേടിയെട
ുത്തത്. രണാടാളുകള്‍ ചേര്‍ന്ന് ഒരു ജീപ്പില്‍ ഗ്രാമത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ജീപ്പ് കേടാകുന്നതും, അതേതുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന് പക്ഷെ പരിമിതികള്‍ ഏറെയില്ല. ബുദ്ദിയുടേയും, പരസ്പര വിദ്വേഷത്തിന്റെയും പരീക്ഷണ ഘട്ടില്‍ കൂടി കടന്നു പോകുന്ന കഥാസന്ദര്‍ഭങ്ങള്‍ ശരിക്കും ഒഴുകി നടക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ കഴിയുന്നത് അറിയാനാകില്ലെന്ന് ചുരുക്കം. ചിത്രത്തില്‍ വര്‍ക്ക്‌ഷോപ്പ് പണിക്കാരനായെത്തുന്ന അശോകന്‍ മുന്‍നിര നായകന്‍മാരെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വര്‍ക്ക് ഷോപ്പിലെ സ്റ്റൂളിന്‍മേല്‍ സഹായിയുമൊത്ത് സ്‌ക്രൂ കളിക്കുന്ന കതാനായകനെ കാണുമ്പോള്‍ തന്നെ അയാളെക്കുറിച്ച് ഒരു ദിശാബോധം കാണികള്‍ക്കു ലഭിക്കുന്നു. കണിശതയോടെയെങ്കിലും ഏകാഗ്രനായി കളിയില്‍ മുഴുകുന്ന നായകന്‍ ഒരു തലമുറയുടെ പ്രതീകമായി പിന്നീട് വിലയിരുത്തപ്പെടുന്നു. നന്നാക്കാനായി എത്തുന്ന ജീപ്പില്‍ നിറയെ ആയുധങ്ങളാണെന്നറിയുമ്പോള്‍ മാനസികമായി കരുത്തനാകുന്ന തനി നാട്ടുമ്പുറത്തുകാരന്‍. ആയുധക്കടത്തിന് കൂട്ടു നില്‍ക്കാതെ വരുമ്പോള്‍ കൈ വെട്ടാനൊരുങ്ങുന്ന പ്രതിനായകന്റെ മുന്‍പില്‍ ഇരു കൈയ്യും നീട്ടിക്കൊടുക്കുന്ന ധീരനായ മനുഷ്യന്‍. ദൃശ്യത്തില്‍ നിശബ്ദതയുടെ സംഭാഷണമാണെങ്കിലും, എന്റെ രണ്ട് കൈയ്യും വെട്ടിയിട്ട് നീ മറ്റുള്ളവന്റെ തല വെട്ടിയാല്‍ മതിയെന്ന ധീരമായി ഉറക്കെ പറയുമ്പോലെ തോന്നും. നാട്ടിന്‍പുറത്തുകാരനാണെങ്കിലും ദേശീയ ബോധവും, സഹജീവി സ്‌നേഹവും ഉള്ള ഒരു പഴയ തലമുറക്കാന്‍. പഴഞ്ചനെങ്കിലും മനസില്‍ ധൈര്യം നിറച്ച, മനക്കരുത്തിന്റെ ആള്‍രൂപമായ കേവലമൊരു വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍. തല്ലിച്ചതച്ചിട്ടും, ഭീഷണിപ്പെടുത്തിയിട്ടും ആയുധക്കടത്തു പോലെയുള്ള രാജ്യദ്രോഹത്തിന് കൂട്ടു നില്‍ക്കാന്‍ മടിക്കുന്ന സാധാരണക്കാരന്‍. യാതനകളേറെ സഹിച്ചെങ്കിലും ഒടുവിലയാള്‍ വിജയിക്കുന്നു. പ്രതിനായകന്‍മാര്‍, ആയുധക്കടത്തുകാര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നു. ജീപ്പിന്റെ നാല് ചക്രത്തിന്റെയും കാറ്റൂരിവിട്ട് സംഭവ സ്ഥലത്ത് നിന്നും പിന്‍വാങ്ങുമ്പോഴും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന് അതൊരു സാധാരണ സംഭവം മാത്രം. യഥാര്‍ത്ഥ പൗരന്‍, മൂല്ല്യ ബോധമുള്ള പഴയ തലമുറയുടെ പ്രതീകം.
ക്ലൈമാക്‌സാണെന്നു തോന്നിച്ചില്ലെങ്കിലും അവസാന രംഗത്ത് ചിത്രത്തിലതു വരെ ഇല്ലാതിരുന്ന ഒരു സാധാരണക്കാരനെത്തുന്നു. കേടായിക്കിടക്കുന്ന ജീപ്പില്‍ ആകമാനം പരതുമ്പോള്‍ ലഭിക്കുന്ന കുറച്ച് തക്കാളിയും(ആയുധം കടത്തുന്നത് തക്കാലി നിറച്ച പെട്ടികളിലാണ്), ഒരു വടുവാളുമെടുത്ത് സ്ഥലം വിടുന്നു. വീട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിനുള്ള തക്കാളിയും, പരിസരത്ത് വളരുന്ന അടിക്കാടുകള്‍ വെട്ടാനായി ഒരു വടിവാളും. സാധാരണക്കാരില്‍ സാധാരണക്കാരനായ അയാള്‍ക്ക് ആ വാഹനെ അത്ര മാത്രമായിരുന്നു.
മലയാള സിനിമയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്‍രെയും, അസഹിഷ്ണുതയുടേയും അടിക്കാടുകള്‍ വെട്ടാന്‍ ചിത്രത്തിനായെന്നാണ്ചിലരുടെ പക്ഷം. ചിത്രത്തില്‍ പിന്നീടെന്തുണ്ടായി എന്ന സംശയം ബാക്കി നിര്‍ത്താതെ അവസാന സീനില്‍ ക്രൈം നമ്പരും, ആയുധക്കടത്തില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന സെക്ഷന്‍സും, കേരളാ പോലീസിന് എട്ടിന്റെ പണി കൊടുക്കുന്ന രീതിയില്‍ അണ്‍ ഡിക്റ്റക്റ്റഡ് എന്ന തലവാചകവുമാണ് തെളിയുന്നത്. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇനിയും ആയുധപ്പുരകള്‍ അവശേഷിക്കുന്നുണ്ടെന്നും, പോലീസ് രജിസ്റ്റര്‍ ചെയ്ത ഏറിയ കേസും വഴിയില്‍ അവസാനിക്കുകയാണെന്നും ചിത്രം പറയാതെ പറയുന്നു. ഏതെങ്കിലുമൊരു സംഘടനയെയോ പ്രസ്ഥാനത്തേയോ, മതത്തേയോ പ്രതിയാക്കിയാല്‍ കുറ്റക്കാരായ മറ്റുള്ളവര്‍ രക്ഷപെടുമെന്നാണ് സംവിധായകന്റെ പക്ഷം. അതാണ് പോലും ചിത്രം അര്‍ത്ഥോക്തിയില്‍ നിര്‍ത്തി പോയത്. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്നറിഞിട്ടും അതിനെ വെള്‌ളിത്തിരയിലെത്തിക്കാന്‍ സുദേവനും, പെരിങ്ങോട്ടുകാരും, പെയ്‌സ് ട്രസ്റ്റും കാണിച്ച ചങ്കൂറ്റം അംഗീകരിക്കാതെ വയ്യ. സിനിമ മനസിലാക്കാന്‍ എളുപ്പമായതിനാല്‍ വിശദീകരിക്കാന്‍ പ്രയാസമാണല്ലോ. അത് കൊണ്ട് ഇത്തവണത്തേക്ക് പോട്ടെ.
നിലവിലുള്ള വ്യവസ്ഥകളെ വെല്ലുവിളിക്കാന്‍ മുന്‍പും പലരും മുതിര്‍ന്നിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട ചുവട് വയ്പ് തന്നെ. ചിത്രത്തിന്റെ ഫ്രെയിമുകള്‍ എടുത്തു പറയേണ്ടത് തന്നെയാണ്. വൈഡ് ഫ്രെയിമില്‍ പ്രകൃതിയെ പകര്‍ത്തുന്ന പാശ്ചാത്ത്യ ശൈലി തന്നെയാണ് സി ആര്‍ നമ്പറിലും ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ഫ്രെയിമില്‍ഡ ഒന്നിലധികം സ്വീക്വന്‍സുകള്‍ കാണിക്കുന്ന മികച്ച രീതി. ചിത്രത്തില്‍ സ്വാഭാവികത മാത്രമാണുണ്ടായിരുന്നത്. അഭിനയവും, പ്രകൃതിയും എന്തിന് ഇടക്കിടെ എത്തിയ കാറ്റ് പോലും. സകലതിനെയും വെല്ലു വിളിച്ച സുദേവന്റെ ലൊക്കേഷന്‍ പോലും വേറിട്ട പാതയാണ് തിരഞ്ഞെടുത്തത്. എന്തായാലും ചിത്രം കൊള്‌ളാം.  സിനിമ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. സ്‌പെഷല്‍ സ്്ക്രീനിംഗുകള്‍ മാത്രം. ഒരു വേദിയിവല്‍ പ്രദര്‍ശിപ്പിക്കാന്‍ 10,000 രൂപ നല്‍കണം. ടിക്കറ്റില്ല. അങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ചിത്രത്തിനായി സമാഹരിക്കും.
ട്രസ്റ്റായാലും, സമാന്തര സിനിമയായാലും മലയാള സിനിമയെന്ന വല്ല്യേട്ടനോടാണ് പോരിനിറങ്ങുന്നതെന്ന സത്യം സുദേവന്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ മനസിലാക്കിയാല്‍ കൊള്ളാം. നിലനില്പ് അവനവന്റെ തന്നെ ഉത്തരവാദിത്വമാണെന്ന്  . . .. .

No comments:

Post a Comment