Saturday, 3 May 2014

2 states

അഭിഷേക് വര്‍മ്മന്‍ ഒരുക്കിയ ദൃശ്യ വിരുന്നായിരുന്നു ടു സ്‌റ്റേറ്റ്‌സ്. തമിഴ് യുവതിയായ അനന്യ സ്വാമിനാഥനും, പഞ്ചാബി യുവാവായ ക്രിഷ് മല്‍ഹോത്രയും തമ്മിലുള്ള പ്രണയം. അത് മാത്രമായിരുന്നില്ല ഈ ചിത്രം. രണ്ട് സംസ്‌കാരങ്ങളുടെ സമന്വയം, പിടിച്ചിരുത്തുന്ന വിഷ്വലുകള്‍, മനോഹരമായ പാട്ടുകള്‍, ഏങ്ങനെ ഒരു നല്ല സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ടു സ്റ്റേറ്റ്‌സിലുണ്ടായിരുന്നു.
അഹമ്മദാബാദ് ഐ ബി എംല്‍ തുടങ്ങുന്ന കഥ രണ്ട് യുവാക്കളുടെ ജീവിതത്തില്‍ അവസാനിക്കുമ്പോള്‍ പ്രണയവും, വിരഹവും, വേദനയും, ബന്ധങ്ങളുടെ ആഴവുമെല്ലാം അതിലുണ്ടായിരുന്നു. അനന്യയും ക്രിഷും ഐ ബി എം ക്യാംപസില്‍ ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്. മെസില്‍ നിന്നും അപ്രതീക്ഷിതമായി പരിചയപ്പെടുന്ന അവര്‍ തമ്മില്‍ ഉടലെടുക്കുന്ന പ്രണയം കാഴ്ചക്കാരനേയും പ്രണയത്തിന്‍രെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. പണ്ടെങ്ങോ പ്രണയിക്കാന്‍ മറന്നു പോയവരും പ്രണയിച്ച് കൊതി തീര്‍ന്നവരും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ഒരു നിമിഷം പഴയ ക്യാപസുകളിലേക്ക് മടങ്ങുമെന്നുറപ്പ്. ഹൈടെക് പ്രണയമാണെങ്കിലും മനസിലൊന്ന് തൊടാന്‍ അനന്യക്കും ക്രിഷിനുമായി. പ്രണയം മുന്നോട്ടു പോകുമ്പോള്‍ പ്രേക്ഷകരും കൂടെ സഞ്ചരിക്കുകയാണ്. ഇരുവര്‍ക്കും പ്ലേസ്‌മെന്റില്‍ ജോലിയായി പിരിയുമ്പോള്‍ സാധാരണ പ്രേക്ഷകരിലുണ്ടാകുന്ന ആകാംക്ഷയോ, ഉല്‍കണ്ഠയോ ഇവിടെ ഉടലെടുക്കുന്നില്ല.  ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പിലിരിക്കുന്ന അനന്യയുടെ മുന്‍പിലെത്തി പ്രണയം അവതരിപ്പിക്കുന്ന ക്രിഷിനെ സാധാരണ ഇന്ത്യന്‍ സിനിമയ്ക്ക് അന്യമാണ്. അപ്പോഴത്തെ ആലിയയുടെ പെര്‍ഫോമന്‍സ് ആരേയും ആകര്‍ഷിക്കുന്നതാണ്. ആം കംഫര്‍ട്ടബിള്‍, ബോള്‍ഡ് എന്ന ഡയലോഗുകള്‍ ബോര്‍ഡിന് മുന്‍പില്‍ അവതരിപ്പിക്കുന്ന ആലിയയുടെ പ്രകടനത്തിന് മുന്‍പില്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കാന്‍ തോന്നിയാലും അത്ഭുതപ്പെടാനില്ല.
അനന്യയ്ക്ക് ജോലി ലഭിക്കുന്നത് ചെന്നൈയിലാണ്. അത് കൊണ്ട് തന്നെ തന്റെ ജോലിയും ചെന്നൈയിലാക്കി അവിടേക്കെത്തുന്ന ക്രിഷ് സിനിമയുടെ ഗതി തിരിച്ചു വിടുകയാണ്.
ടിപ്പിക്കല്‍ പഞ്ചാബി കുടുംബമാണ് ക്രിഷിന്റേത്. കോണ്‍വെക്കേഷന് എത്തുന്ന ക്രിഷിന്റെയും, അനന്യയുടേയും മാതാപിതാക്കള്‍ തമ്മിലുള്ള സംഭാഷണം അത് വ്യക്തമാക്കുന്നുണ്ട്. രേവതി തന്റെ കഥാപാത്രത്തേട് നൂറ് ശതമാനം നീതി വുലര്‍ത്തിയിട്ടുണ്ട്. കാഞ്ചീപുരം പട്ടുസാരിയുമുടുത്ത് ഓര്‍ത്തഡോക്‌സ് തമിഴ് ബ്രാഹ്മണ സ്ത്രീ. മറ്റുള്ളവരുടെ അഭിനയത്തോട് കിട പിടിക്കുന്ന പ്രകടനം.
ക്രിഷിന്റെ അച്ഛനായെത്തുന്ന റോണിത് റോയിയാണ് കൈയ്യടി അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. കണ്ടിരിക്കുന്നവര്‍ക്ക് മനസില്‍ അമര്‍ഷം ഉണ്ടാക്കുന്ന കഥാപാത്രം. ഏതൊരു മകനും ഒന്ന് തല്ലിപോകും ആ അച്ഛനെ. എന്നാല്‍ ക്ലൈമാക്‌സ് രംഗത്തില്‍ കല്ല്യാണ മണ്ഡപത്തിലെത്തുന്ന വിക്രം മല്‍ഹോത്ര എന്ന അച്ഛനോട് തോന്നിയ ആദരവും, ബഹുമാനവും പറഞ്ഞറിയിക്കാനാവാത്തതാണ്.
ചിത്രത്തിലെ ഗാനങ്ങളും, ദൃശ്യവല്‍ക്കരണവും അതീവ മനോഹരമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പിന്നെ മസാലയെന്ന് തോന്നിക്കാത്ത ചൂടന്‍ രംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഒന്ന് രണ്ട് ലിപ് ലോക്കും, സിരകളെ ത്രസിപ്പിക്കുന്ന രംഗങ്ങളുമില്ലാതെ എന്ത് ബോളിവുഡ്. . .
പ്രണയ സാഫല്ല്യമാണ് ചിത്രത്തിന്റെ പ്രമേയമെന്നതു കൊണ്ട് തന്നെ യുവാക്കള്‍ ചിത്രത്തിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടുന്നു. പിന്നെ ബോളിവുഡിലെ സുന്ദരിമാരുടെ ഗണത്തിലെണ്ണപ്പെടുന്ന ആലിയഭട്ടിന്റെ ഭംഗിയും കണ്ടിരിക്കാനുണ്ട്. പെണ്‍സൗന്ദര്യം ആസ്വദിക്കാന്‍ തോന്നുന്ന പ്രകടനം.
വളരെ നാളുകള്‍ക്ക് ശേഷം ആസ്വദിച്ച് കണ്ട സിനിമ. ചേതന്‍ഭഗതിന്റെ നോവലിനോട് കൂറ് പുലര്‍ത്തിയ ചിത്രം. ചേതന്‍ഭഗതും ടു സ്റ്റേറ്റ്‌സും പൈക്രിളിയാണെങ്കില്‍ ഢാനും ഇത്തിരി. . . .

No comments:

Post a Comment