Saturday, 31 May 2014

ബാഗ്ലൂര്‍ ഡെയ്‌സ്


മാസ് എന്റര്‍ടൈനര്‍. യുവാക്കളെ എങ്ങനെ കയ്യിലെടുക്കാമെന്ന് നന്നായി അറിയാവുന്ന അഞ്ജലി മേനോനും, അന്‍വര്‍ റഷീദും, സമീര്‍ താഹിറും, ഗോപീസുന്ദറുമൊന്നിച്ചപ്പോള്‍ പിറന്നത് മലയാളത്തിലെ എക്കാലത്തേയും മികച്ച എന്റര്‍ടൈനറുകളിലൊന്നാണ്. കൂട്ടത്തില്‍ ഈ വര്‍ഷത്തെ ഹിറ്റ് മേക്കേഴ്‌സായ നിവിന്‍ പോളിയും, നസ്‌റിയയും മലയാളത്തിലെ മറ്റു ജനപ്രിയ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും, ഫഹദ് ഫാസിലും, നിത്യാ മേനോന്‍, ഇഷ തല്‍വാര്‍, പാര്‍വതി തുടങ്ങിയവരും. പോരെ പൂരം. തീയ്യറ്ററുകള്‍ ഇളക്കി മറിക്കാന്‍ ഒന്നര മുഴം നീളമുള്ള ഡയലോഗുകളോ, കാതടപ്പിക്കുന്ന ഒച്ചകളോ, അതിഗംഭീര സ്റ്റണ്ടുകളോ, ന്യൂജന്‍ തെറിയോ ആവശ്യമില്ലെന്ന് അടിവരയിടുകയാണ് ഈ ചിത്രം. ഗോപീസുന്ദറിന്റെ ബി ജി എം കൂടി ആയപ്പോള്‍ പടം പൊളിച്ചു. ബാഗ്ലൂരിനെ പരിചയപ്പെടുത്തിയ സീനുള്‍പ്പെടെയുള്േളഫ സമീര്‍ താഹിറിന്റെ ഛായാഗ്രഹണം ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. ഷോട്ടുകളുടെ മനോഹാരിതയും വൈവിധ്യവും ഒന്നു വേറെ തന്നെയായിരുന്നു.
നായക കഥാപാത്രങ്ങള്‍ക്ക് തുല്ല്യ പ്രാധാന്യം നല്‍കുന്നതില്‍ അഞ്ജലി മേനോന്‍ വിജയിച്ചു. സിനിമ തുടങ്ങിയപ്പോ തോന്നി ഇതൊരു നിവിന്‍ പോളി ചിത്രമായിരിക്കുമെന്ന്. എന്‍ട്രിയില്‍ തന്നെ തീയ്യറ്റര്‍ ഇളക്കി മറിച്ച് ദുല്‍ഖറെത്തിയപ്പോ, ദുല്‍ഖറിന്റെ തനി ന്യൂജന്‍ തന്റേടം കണ്ടപ്പോ ഇതൊരു ദുല്‍ഖര്‍ ചിത്രമാണെന്ന് തീര്‍ച്ചയാക്കി. ഫഹദിന്റെ  അസാധാരണമായ ഭാവപ്പകര്‍ച്ചകള്‍ കണ്ടപ്പോ  ഇതൊരു ഫഹദ് ചിത്രമാണെന്ന് സംശയത്തിന് വഴിയില്ലാതെയായി. എന്നാല്‍ മൂന്ന് പേര്‍ക്കും ചിത്രത്തില്‍ഡ തുവല്ലയ പ്രാധാന്യമാണെന്ന് എന്‍ഡ് ടൈറ്റില്‍ വന്നപ്പോ തീര്‍ച്ചയാക്കി.
സിനിമ ലാഗ് ചെയ്യുമെന്ന് തോന്നിച്ചപ്പോഴെല്ലാം നിഷ്‌കളങ്കമായ ചിരിയും, ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന ഡയലോഗുകളുമായി നിവിന്‍ എത്തുന്നുണ്ടായിരുന്നു. കൃഷ്ണന്‍ പി പി, കുട്ടേട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട കുട്ടനെ അവതരിപ്പിക്കാന്‍ നിവിന്‍ പോളിയല്ലാതെ മലയാളത്തില്‍ മറ്റൊരു നടനുമാവില്ല. തനി നാടന്‍ യുവാവിനെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ നിവിന് കഴിഞ്ഞു. തീയ്യറ്ററിലെത്തിയവര്‍ നിവിന് ആകെയുള്ള മാര്‍ക്കിന്റെ മൂന്നിലൊന്നും നല്‍കി.
യുവത്വത്തിന്റെ മനസ് എങ്ങനെയാണെന്നറിയാന്‍ ദുല്‍ഖറിന് കഴിഞ്ഞു. അവസാനമെത്തിയ പട്ടം പോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളുടെ പരാജയം നല്‍കിയ ക്ഷീണത്തില്‍ നിന്നും മുക്തനായെന്നു മാത്രമല്ല, ദുല്‍ഖറിന്റെ കരിയറിലെ മികച്ചൊരു ബ്രേക്കായിരിക്കും ബാഗ്ലൂര്‍ ഡെയ്‌സ് എന്ന കാര്യത്തിലും സംശയമില്ല.  യു നോ, ബാഗ്ലൂര്‍ വാട്ട് എ റോക്കിംഗ് സിറ്റി എന്ന ദുല്‍ഖറിന്റെ ഡയലോഗ് ഏറെ നേരം കാതില്‍ മുഴങ്ങി നിന്നു. ക്ലൈമാക്‌സില്‍ സെറ(പാര്‍വതി)യുടെ അടുത്തെത്തുമ്പോള്‍ പശ്ചാത്തലം മുഴുവന്‍ വികാര നിര്‍ഭരമാക്കാന്‍ നെടു നീളന്‍ ഡയലോഗുകളൊന്നും  അര്‍ജുന്‍ പറയുന്നില്ല. പോകണ്ട എന്ന ഒറ്റ വാക്ക് മാത്രം. അവിടെ തീയ്യറ്ററിന്റെ മുഴുവന്‍ ശ്രദ്ധ നേടാനും ദുല്‍ഖറിനായി. നിഷേധി, തന്റേടി, മികച്ചൊരു ബൈക്ക് റൈഡര്‍ അങ്ങനെ ഇന്നിന്റെ യുവത്വം ആഗ്രഹിക്കുന്നതെല്ലാം ദുല്‍ഖറിന്റെ അര്‍ജുനിലുണ്ടായിരുന്നു. മൂന്നിലൊന്ന് മാര്‍ക്ക് അജുവിനും പ്രേക്ഷകര്‍ തീര്‍ച്ചയായും നല്‍കി.
ശിവ, ദാസ് എന്ന രണ്ട് പേരുകളിലെത്തിയ ഫഹദ് മികച്ചൊരു നടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഫഹദിനെപ്പറ്റി മറ്റൊന്നും പറയുന്നില്ല. ചിത്രം കണ്ട് തന്നെം മനസിലാക്കണം. മലയാളത്തില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ നേടിയ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടിരുന്ന മുഖം കൊണ്ടുള്ള അഭിനയത്തിന് ഇനി ഫഹദും അര്‍ഹനാണെന്ന് എനിക്ക് തോന്നിപ്പോയി.
ദിവ്യ(നസ്‌റിയ). വ്യത്യസ്തമായി ഒന്നുമില്ലെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും നസ്‌റിയക്കായി. ഓം ശാന്തി ഓശാനയിലെ കുറുമ്പുകാരിയില്‍ നിന്ന് പക്വതയുള്ള ഒരു നടിയിലേക്ക് എത്താനായില്ലെങ്കിലും നസ്‌റിയയുടെ ദിവ്യ മികച്ചൊരു സൃഹൃത്തായും, ഭാര്യയായും തിളങ്ങി.
നോട്ട്ബുക്കിലൂടെയെത്തിയ പാര്‍വ്വതിയുടെ ഗംഭീര തിരിച്ച് വരവ് കൂടിയായിരുന്നു ചിത്രം. ഗുഡ്‌മോണിംഗ് ബാഗ്ലൂര്‍ എന്ന ഡയലോഗുമായെത്തുന്ന സേറയുടെ ശബ്ദം വല്ലാത്തൊരാകര്‍ഷണം തന്നെയായിരുന്നു. അംഗവൈകല്ല്യമുള്ള കഥാപാത്രമാണെങ്കിലും അംബീഷ്യസായിരുന്നു സേറ. പ്രേക്ഷകനെ ഇടക്കൊക്കെ കണ്ണു നനയിക്കാനും, ആത്മവിശ്വാസത്തിന്റെ പരകോടിയിലെത്തിക്കാനും സേറക്കായി. അപ്രതീക്ഷിതവും, ഗംഭീരവും, വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്തതുമായ തിരിച്ച് വരവാണ് പാര്‍വതിയുടേത്.
നിത്യാ മേനോനും മലയാളത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു. അധികമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഉള്ളത്രയും ഭാഗം നടാഷയെ പ്രേക്ഷകന് ഇഷ്ടമായി. യുവാക്കളുടെ ഹരമായ ഒരു തെറിച്ച പെണ്ണ്.
ഇഷ തല്‍വാറിന്  കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല ചിത്രത്തില്‍. എന്നാലും മീനാക്ഷിയെന്ന എയര്‍ ഹോസ്റ്റസും നിവിനും തമ്മിലുള്ള രംഗങ്ങളില്‍ തട്ടത്തില്‍ മറയത്തിലെ ബി ജി എം ഉപയോഗിച്ചത് ആകര്‍ഷണിയമായിരുന്നു. നിവിന്റെ മുന്‍ഡ ചിത്രങ്ങളിലെ ഡയലോഗുകള്‍ അറിയാത്ത പോലെ ആവര്‍ത്തിച്ചെങ്കിലും വിരസത തോന്നിയില്ല. കല്‍പന, പ്രവീണ, മണിയന്‍പിള്ള രാജു, വിജയരാഘവന്‍ തുടങ്ങിയവര്‍ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
മാസ് മാസ് എന്റര്‍ടൈനറില്‍ അപ്രതീക്ഷിതമായത് ക്ലൈമാക്‌സാണ്. . . . . അപ്രതീക്ഷിതെമെങ്കിലും മനോഹരം. എ ബിഗ് സല്യൂട്ട് ടു അഞ്ജലി മേനോന്‍ ആന്‍ഡ് ക്രൂ.

Wednesday, 28 May 2014

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി.
മനുകൃഷ്ണ(ഫഹദ് ഫാസില്‍), മുഹമ്മദ് (ലാല്‍), അഡ്വ. മാത്തന്‍ തരകന്‍(ശ്രീനിവാസന്‍) എന്നിവരുടെ കൊച്ചിയിലെ ഒരു ദിവസമാണ് വാസുദേവ് സനലിന്റെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. കേരള സമൂഹം നേരിടുന്ന ഒരുപിടി പ്രശ്‌നങ്ങളുടെ നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ചിത്രമെന്ന് വേണമെങ്കില്‍ പറയാം.  ഫഹദിന്റെ സ്ഥിരം ഇമോഷണല്‍ രംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഒട്ടും വിരസമല്ലാത്ത ഒരു ചിത്രം. രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പിയില്‍ ഒരു കെട്ട് നോട്ട് പലരുടെ കൈമറിഞ്ഞ് അവസാനം തുടങ്ങിയിടത്ത് തന്നെ വരുന്നതിനെ ചിത്രം ഒര്‍മ്മിപ്പിക്കുന്നുണ്ട്. ഫഹദിന് നഷ്ടമാകുന്ന പണം പല കൈകള്‍ മാറി അവസാനം ഫഹദിന്റെ കയ്യില്‍ തന്നെയെത്തുന്നുണ്ട്.
മൂന്ന് പുരുഷന്‍മാര്‍ മൂന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ ചെലവഴിക്കുന്ന ഒരു വിവസം. സംഭവബഹുലമായ ഒരു ദിവസം, ചുരുക്കത്തില്‍ അതാണ് ചിത്രം. ഭാര്യയെ രക്ഷിക്കാനായി എത്തുന്ന മനു, മകളെ രക്ഷിക്കാന്‍ പെടാപാട് പെടുന്ന മുഹമ്മദ്, സമൂഹത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടി കേരളത്തിലെ എല്ലാ സ്ത്രീകളുടേയും രക്ഷയ്ക്കായി കോടതിയിലെത്തുന്ന അഡ്വ മാത്തന്‍ തരകന്‍. ഇന്ന് കേരളത്തില്‍ പുതുമയല്ലാത്ത പ്രശ്‌നങ്ങളാണ് മൂവര്‍ക്കുമുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റും സ്ഥിരം നടക്കുന്നതുമാണ്.
മനുകൃഷ്ണയുടെ ഭാര്യ ആശ, ഒരു വാഹനാപകടത്തിന്റെ പേരില്‍ ദുബൈയിലെ ജയിലിലകപ്പെടുന്നു. മോചനദ്രവ്യമായ് 75 ലക്ഷം രൂപ ആവശ്യമായി വരുന്നതോടെ മനു ഹവാലപ്പണത്തിന്റെ പിന്നാലെ പോകുന്നു. അങ്ങനെ കേരളത്തിലെത്തുന്ന മനു നേരിടുന്ന പ്രശ്‌നങ്ങളും അതിന്റെ പരിഹാരങ്ങളുമാണ് ചിത്രത്തിന്റെ മൂന്നിലൊന്ന് കഥ.
സ്വന്തം മകളുടെ മാറാരോഗെ ചികിത്സിക്കാനുള്ള പണത്തിന് വേണ്ടിയാണ് കൊച്ചിയില്‍ ടാക്‌സി ഡ്രൈവറായ മുഹമ്മദ് ശ്രമിക്കുന്നത്. മുട്ടുന്ന വാതിലുകള്‍ ഒന്നും തുറക്കാതെയാകുമ്പോള്‍ കടുംകൈയ്ക്ക് മുതിരേണ്ടിവരുന്ന മുഹമ്മദ് ചിത്രത്തിന്റെ മറ്റൊരു മുഖം. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും സ്വന്തം മകള്‍ക്കു വേണ്ടി മറ്റെല്ലാം മറക്കുന്ന, മനസില്‍ ഇത്തിരി നന്‍മ അവശേഷിക്കുന്ന ടാക്‌സി ഡ്രൈവറെ മുഹമ്മദില്‍ കാണാനാകും.  
സ്ത്രീപീഠനം പതിവായ കേരളത്തില്‍ അങ്ങനെയൊരു പീഠനത്തില്‍ പ്രതികളായ ഉന്നതര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനൊരുങ്ങുന്ന മാത്തന്‍ തരകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മാധ്യമങ്ങളേയും, രാഷ്ട്രീയക്കാരേയും കൂട്ടുപിടിച്ച് സാമൂഹത്തിന് വേണ്ടി മാത്തന്‍ തരകന്‍ നടത്തുന്ന യുദ്ധവും, നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മറ്റൊരു മുഖം.
മനുവിന്റെ സൃഹൃത്തായെത്തുന്ന മൈഥിലി തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. ചിത്രത്തിലെ മൈഥിലിയുടെ ആക്‌സിഡന്റ് സീന്‍ ഡ്യൂപ്പില്ലാതെയാണ് ചിത്രീകരിച്ചതെന്ന വാദം സത്യമാണെങ്കില്‍, എ ബിഗ് സല്യൂട്ട് ടു മൈഥിലി. പെര്‍ഫെക്ട് സീനായിരുന്നു.
അതിഭാവുകത്വങ്ങളോ, അസംഭവ്യമെന്നു തോന്നുന്ന രംഗങ്ങളോ ചിത്രത്തില്‍ ഉല്‍പ്പെടുത്താതിരുന്ന വാസുദേവ് സനലിന്റെ ഉന്നം പിഴച്ചില്ല. ചിത്രം കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. മുന്നും പിന്നും നോക്കാതെ വാഹനത്തിന് കുറുക്ക് കടക്കുന്ന യുവാക്കള്‍ അതിരാവിലെ തന്നെ ബീവറേജസിന് മുന്‍പില്‍ ക്യുവില്‍ നില്‍ക്കുന്നതും, കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളും, കേരളത്തില്‍ ഇന്നും സജീവമായ ഹവാല ഇടപാടുകളും, കേരളത്തിലെ രാഷ്ട്രീയ അരാജകത്വവും എല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട.
ഒരു ദിവസത്തെ കഥ പറയുന്ന ചിത്രങ്ങള്‍ മുന്‍പും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ പരസ്പരം ഒരു ബന്ധവുമില്ലാത്ത മൂന്ന് പേരുടെ കഥ ബോറടിപ്പിക്കാതെ പറഞ്ഞ് തീര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ശരാശരിക്ക് മുകളിലുള്ള ഒരു ചിത്രമെന്ന് അഭിപ്രായപ്പെടാം.




ഒടുവിലല്ലാത്ത ഒടുവിലാന്‍

മലയാളത്തിന്റെ ഒടുവിലാന്‍ ഓര്‍മ്മയായിട്ട് ഇന്ന് എട്ടു വര്‍ഷം. ശരാശരി കേരളീയന്റെ ദൈന്യതയും പരാധീനതയും നിറഞ്ഞ അച്ഛന്‍ വേഷങ്ങള്‍ക്കുള്ള ഇടം മലയാളത്തില്‍ ബാക്കിയാക്കിയാണ് 2006 മെയ് 27ന് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മ്മയായത്.
ജീവിത വഴികളില്‍ നിസഹായരായിപ്പോകുന്ന അച്ഛന്‍ വേഷങ്ങള്‍ക്ക് മലയാളത്തില്‍ ഒരേയൊരു നടന്‍ മാത്രമായിരുന്നു പരിപൂര്‍ണ്ണതയിലെത്തിയിരുന്നത്. നാട്ടിടവഴികളിലും, കൃഷിയിടങ്ങളിലും നാടന്‍ വേഷവിധാനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന സാധാരണ മലയാളിയെ അവതരിപ്പിക്കുന്നതിലായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മികവ്. ആരാച്ചാരുടെ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ മാനുഷിക അന്തര്‍ബോധത്തിന്റെ പിന്‍വാങ്ങലുകളെ അവതരിപ്പിച്ച കാളിയപ്പന്‍ എന്ന ഒറ്റ കഥാപാത്രം മാത്രം മതി മലയാളത്തില്‍ ഒടുവിലിന്റെ സ്ഥാനം അത്ര ഒടുവിലല്ലായിരുന്നു എന്നു മനസിലാക്കാന്‍.  മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ഒടുവിലിനെ അര്‍ഹനാക്കിയതും ഈ അടൂര്‍ഗോപാലകൃഷ്ണന്‍ ചിത്രമായിരുന്നു. സരസകവിയായിരുന്ന ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്റെ അനന്തിരവനായ ഉണ്ണികൃഷ്ണന്‍ തബല, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ സമര്‍ത്ഥനായിരുന്നു. കെ പി എസ് സി, കേരള കലാവേദി എന്നിവിടങ്ങളിലൂടെ എത്തി 1970 ല്‍ ദര്‍ശനം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെ് തന്റേതായ ഇടം കണ്ടെത്തിയ ഒടുവില്‍ മൂന്നര പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ നിറസാനിധ്യമായിരുന്നു. രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
സഥീര്‍ത്ഥ്യന്റെ  ക്ഷേമാന്വേഷണങ്ങളുമായെത്തുന്ന  ഊരുതെണ്ടിയേയും മലയാളി മറക്കാനിടയില്ല. ഇടയ്ക്ക കൊട്ടിപ്പാടുന്ന പെരിങ്ങോടന്റെ കീര്‍ത്തനം ഒടുവിലാന്റെ എട്ടാം ചരമ വാര്‍ഷികത്തിലും അദ്ദേഹത്തെ മലയാളി മനസുകളില്‍ അനശ്വരനാക്കുന്നു.

Sunday, 25 May 2014

cannes 2014


 ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം ടര്‍ക്കിഷ് ചിത്രം വിന്റര്‍ സ്ലീപ്പും ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ദ് വണ്ടേഴ്‌സും കരസ്ഥമാക്കി. മേളയില്‍ തിമോത്തി സ്പാള്‍ മികച്ച നടനായും ജൂലിയാന മൂര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഈ മാസം 14നാണ് ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിലൊന്നായ കാന്‍ മേളയ്ക്ക് തുടക്കമായത്. ഹോളിവുഡിനോട് എന്നും ചിറ്റമ്മ നയം കാണിക്കുന്ന മേളയെന്ന ആക്ഷേപവുമായാണ് ഇത്തവണയും കാനില്‍ ചലച്ചിത്ര മേള ആരംഭിച്ചത്. മേളയ്ക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം നേടിയത് തുര്‍ക്കി ചിത്രമായ വിന്റപര്‍ സ്ലീപ്പാണ്. മദ്ധ്യ അനറ്റോളിയില്‍ ഹോട്ടല്‍ നടത്തുന്ന ഐഡിനും,ഭാര്യയും, വിവാഹമോചിതയായ ഐഡിന്റെ സഹോദരി ലെക്കഌയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പരസ്പരം അത്ര സ്‌നേഹത്തിലല്ലാത്ത മൂവരുമൊന്നിച്ച് മഞ്ഞ് കാലത്ത്  പുറത്തിറങ്ങാനാകാത്ത അവസ്ഥയില്‍ ഹോട്ടിനകത്ത് കഴിയേണ്ടി വരുമ്പോഴുണ്ടാകുന്ന സംഘര്‍ഷാവസ്ഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. നൂറി മില്‍ഗാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആലീസ് റോറാച്ചര്‍ ഒരുക്കിയ ഇറ്റാലിയന്‍ ചിത്രം ദ് വണ്ടേഴ്‌സാണ് മേളയില്‍ മികച്ച ചിത്രത്തിനുള്ള  ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയത്.
മൈക്ക് ലേഗ് ഒരുക്കിയ മിസ്റ്റര്‍ ടര്‍ണര്‍ എന്ന ചിത്രത്തില്‍ ജെ എം ഡബ്ല്യു ടര്‍ണര്‍ എന്ന ചിത്രകാരനെ അവതരിപ്പിച്ച തിമോത്തി സ്പാളാണ് കാനില്‍ മികച്ച  നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ബാല്ല്യത്തില്‍ തന്നെ അനാഥനായി, വിവിധ ചൂഷണങ്ങള്‍ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയുടെ ആത്മസംഘര്‍ഷളെ ക്യാന്‍വാസില്‍ പകര്‍ത്തുന്ന ചിത്രകാരനെ തന്‍മയത്വത്തോടെ അവതരിപ്പിച്ചതിനാണ്  തിമോത്തി അവാര്‍ഡിനര്‍ഹനായത്.
എഴുത്തുകാരി കൂടിയായ ജൂലിയാന മൂറിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഡേവിഡ് ക്രോണ്‍ബര്‍ഗ് ഒരുക്കിയ മാപ്‌സ് ടു ദ് സ്റ്റാര്‍സ് എന്ന ചിത്രത്തില്‍ പ്രശസ്തയായ ചലച്ചിത്രകാരിയെ അവതരിപ്പിച്ചാണ് മൂര്‍ കാനില്‍ മികച്ച നടിയായത്. അറിയപ്പെടുന്ന നടിയുടെ മകളായി ജനിച്ചതിനാല്‍ സ്വന്തം അസ്ഥിത്വം കണ്ടെത്താനാവാതെ പോകുന്ന ഹാവ്‌ന സെഗ്രാന്‍ഡ് എന്ന കഥാപാത്രത്തെയാണ് മൂര്‍ അവതരിപ്പിച്ചത്.
അമേരിക്കന്‍ ചിത്രമായ ഫോക്‌സ് ക്യാച്ചര്‍ ഒരുക്കിയ ബെനറ്റ് മില്ലറാണ് കാനില്‍ മികച്ച സംവിധായകനായത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത് റഷ്യന്‍ ചിത്രമായ ലെവിയാഥാന് തിരക്കഥയൊരുക്കിയ ആന്ദ്രെ ജിയാന്‍സേവ്, ഒലെഗ് നെഗിന്‍ എന്നിവരാണ്.
സെവ്യര്‍ ഡോലന്റെ മോമ്മി, ജീന്‍ ലൂക്ക് ഗൊദാര്‍ദിന്റെ ഗുഡ് ബൈ ടു ലാംഗ്വേജ്  എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനുമര്‍ഹമായി.
സൈമണ്‍ മേസ സോട്ടോ ഒരുക്കിയ ലെയ്ഡി കാനില്‍ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരലും കരസ്ഥമാക്കി.

Saturday, 24 May 2014

ഹൗ ഓള്‍ഡ് ആര്‍ യൂ.


 ഇന്ത്യയിലെ പതിനാല് പ്രധാന മന്ത്രിമാരില്‍ 13 പേരും പുരുഷന്‍മാര്‍, 15 പ്രസിഡന്റുമാരില്‍ 14 പേരും പുരുഷന്‍മാര്‍. ഇന്ത്യയില്‍ കഴിവുള്ള സ്ത്രീകള്‍ ഇല്ലാതിരുന്നിട്ടോ അതോ ആരെങ്കിലും കഴിവുള്ള സ്ത്രീകളുടെ സ്വപ്‌നങ്ങളെ തല്ലിക്കൊഴിച്ചതോ എന്ന അര്‍ത്ഥവത്തായ ചോദ്യമാണ് ഈ ചിത്രം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ.
യുവര്‍ ഡ്രീം ഈസ് യുവര്‍ സിഗ്നേച്ചര്‍. മഞ്ജുവിന്റെ സ്വപ്‌നം സിനിമയാണ്. ഓരോ സിനിമയും മഞ്ജു എന്ന നടിയുടെ കയ്യെപ്പിന് മിഴിവ് കൂട്ടുകയാണ്. പഴകുന്തോറും വീര്യം കൂടുന്ന പലതും നമുക്ക് ചുറ്റുമുണ്ട്. വീര്യം കൂടിയില്ലെങ്ങിലും മഞ്ജു വാര്യര്‍ ഒരു നടി തന്നെ. അഭിനയ മികവിന് ഉടവ് തട്ടാത്ത പ്രകടനം കൊണ്ട് മഞ്ജു അരങ്ങ് തകര്‍ത്ത ചിത്രം. സാമൂഹിക അരക്ഷിതാവസ്ഥകളെ ഉള്‍പ്പെടുത്താനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ച ചിത്രം. നാടകീയതകള്‍ മുഴച്ച് നിന്ന ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രം. ഇങ്ങനെ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാനാവുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യൂ.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന മഞ്ജുവിന്റെ അഭിനയ മികവു കൊണ്ടു മാത്രം മലയാള സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്താനാവുന്ന ചിത്രമാണ് ഹൊ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസ് അവകാശപ്പെടുന്നത് പോലെ കൊച്ചി മാരത്തണില്‍ ഓടിയെത്തിയ ശേഷം ലെന്‍സിലേക്ക് നോക്കുന്ന മഞ്ജുവിന്റെ നോട്ടം മാത്രം മതി മഞ്ജുവിലെ നടിയെ കണ്ടെത്താന്‍. കേരളത്തില്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയെ മഞ്ജു അഭിനയിച്ച് ഫലിപ്പിക്കുകയായിരുന്നു. നിരുപമ രാജീവ് എന്ന യു ഡി ക്ലര്‍ക്ക് നമുക്ക് ചുറ്റുമുള്ള പലരേയും പ്രതിഫലിപ്പിക്കുകയായിരുന്നു. പ്രായമല്ല ജീവിതമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറക്കുന്നത്.
അണ്‍ മേല്‍കോയ്മകളല്ല സമൂഹത്തിന് ആവശ്യമെന്നും, സ്ത്രീയുടെ സ്വപ്‌നങ്ങളെ നിയന്ത്രിക്കേണ്ടത് പുരുഷനല്ലെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഗൃഹസ്ഥരാകുന്ന സ്ത്രീകള്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മറന്നു പോകുന്നു. വിവാഹം കഴിയുന്നതോടെ മറ്റൊരു വ്യക്തിയായി മാറാന്‍ കേരളത്തിലെ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ച് വീട്ടമ്മയായി ഒരു പരകായ പ്രവേശം. എന്നാല്‍ സ്വപ്‌നങ്ങള്‍ക്ക് ഭാവിയില്‍ കയ്യൊപ്പുകള്‍ പതിപ്പിക്കാന്‍ കഴിയുമെന്ന് ചിത്രം പറയാതെ പറയുന്നു. സ്ത്രീ ആയാലും പുരുഷനായാലും സ്വപ്‌നങ്ങള്‍ ഉണ്ടാകണം, അതിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള മനസുണ്ടാകണമെന്ന സാധാരണ തത്വം തന്നെയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ ചര്‍ച്ച ചെയ്തത്. എന്നാല്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയ മികവും, റോഷന്‍ആന്‍ഡ്രൂസിന്റെ സംവനിധാനവും, അത്ര മോശമല്ലാത്ത തിരക്കഥയും ചേര്‍ന്ന് ചിത്രത്തെ സാധാരണയില്‍ നിന്നുയര്‍ത്തുകയായിരുന്നു.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് അച്ഛന് ചെയ്ത് കൊടുക്കാവുന്നതിലും അപ്പുറം ഒരമ്മയ്ക്ക് ചെയ്യാനും, മനസിലാക്കാനുമുണ്ടെന്ന നിരുപമയുടെ വാക്കുകള്‍ ഇന്നതെ അമ്മമാര്‍ക്കുള്ള മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ വളരേണ്ടത് അമ്മമാരുടെ തണലിലാണെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞു.
പ്രായമായവരുടെ കൂട്ടായാമകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്ന മറ്റൊരു സാമൂഹ്യ വിഷയം. നിരുപമയുടെ അമ്മയും കൂട്ടരും ചേര്‍ന്ന് അവര്‍ക്കിരിക്കാന്‍  (എല്ലാവരും റിട്ടയര്‍മെന്റ് പ്രായത്തിലുള്ളവര്‍) വേണ്ടി ഒരുക്കുന്ന മലഞ്ചരിവ് നല്ലൊരാശയമാണ് മുന്നോട്ടു വയ്ക്കുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സീനിയര്‍ സിറ്റിലണ്‍സിന് ഒന്നിച്ചെരു കൂട്ടായാമയുണ്ടായാല്‍ അതൊരുക്കുന്ന സ്‌ന്തോഷം, അതൊന്നു വേറെ തന്നെയാണ്. ബസില്‍ വച്ച് കാണുന്ന വയസായ സ്ത്രീയെ കാണാന്‍ നിരുപമ പച്ചക്കറിയുമായി പോകുന്ന രംഗവും പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്നു. വല്ലപ്പോഴുമെങ്കിലും കാണാന്‍ വരണമെന്നും, ഇപ്പോ എങ്ങനെയുണ്ടെന്ന് ചോദിക്കാന്‍ ആരെങ്കിലുമുണ്ടെന്ന് തോന്നിയാല്‍ രോഗം പകുതി കുറയുമെന്ന ഡയലോഗുകള്‍ സമൂഹത്തിനുള്ള മുന്നറിയിപ്പുകളാണ്.
മലയാളി ദിവസേന കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശമാണ് ചിത്രം ഉയര്‍ത്തിക്കാട്ടിയ മറ്റൊരു സാമൂഹ്യ വിഷയം. എന്‍ഡോസള്‍ഫാനടക്കമുള്ള വിഷ പദാര്‍ത്ഥങ്ങള്‍ അടങ്ങിയ പച്ചക്കറികളാണ് നാം ഉപയോഗിക്കുന്നതെന്നും അത് ഒഴിവാക്കണമെന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. അടുക്കളത്തോട്ടങ്ങളും, ടെറസ് കൃഷിയും പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞു.
മഞ്ജുവിന്റെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന ആരോപണങ്ങളെ ശരി വയ്ക്കുന്ന രംഗങ്ങളുമുണ്ട് ചിത്രത്തില്‍. ചില ഡയലോഗുകളും, രംഗങ്ങളും ദിലീപിനുള്ള പരോക്ഷമായ മറുപടി ആണെന്ന് പ്രേക്ഷകന് തോന്നിയാല്‍ അതിശയോക്തിയില്ല. മഞ്ജുവിനെ കണ്ടല്ല തിരക്കഥയൊരുക്കിയതെന്ന സംവിധായകന്റെ വാദം ശരിയാണെങ്കില്‍ ചിത്രം ഗമഭീരമായി എന്നു തന്നെ പറയാം.
പച്ചക്കറികൃഷി നടത്തിയാള്‍ രാഷ്ട്രപതി ഭവനില്‍ പോയി വിരുന്നു സത്കാരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ചോദ്യം മാത്രമാണ് അവശേഷിപ്പിക്കുന്നത്. അതാണ് നാടകീയത. സിനിമയുടെ ഒഴുക്കിന് വേണ്ടിയുള്ള ചില വളച്ചൊടിക്കലുകള്‍. പിന്നെ മഞ്ജു വാര്യര്‍ എന്ന സൂപ്പര്‍താരത്തിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായി മാത്രം മറ്റു കഥാപാത്രങ്ങള്‍ ചുരുങ്ങിപ്പോയോ എന്നൊരു സംശയവും ഉണ്ടാകുന്നു. തെസ്‌നിഖാനും, മുത്തുമണിയും, കലാരഞ്ജിനിയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയപ്പോള്‍ നായക സ്ഥാനത്തുള്ള കുഞ്ചാക്കോ ബോബന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. വെളിളിത്തിരയില്‍ മിന്നി മറഞ്ഞ ദേവനും, സുരാജ് വെഞ്ഞാറമ്മൂടും വെറുപ്പിച്ചില്ല. 14 വര്‍ഷം വെള്ളിവെളിച്ചത്തില്‍ നിന്നും മാറി നിന്നിട്ടും അഭിനയ പ്രതിഭയ്ക്ക് മാറ്റു കുറയാതെ, അതിന് മൂര്‍ച്ച കൂട്ടിയ മഞ്ജുവിന് ഹൃദയം നിറഞ്ഞ ഒരു കൈയ്യടി. മലാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രപങ്ങള്‍ ചെയ്യാന്‍ ഇനി ആരുമില്ലെന്ന പരിഭവത്തിന് മഞ്ജുവിന്റെ രണ്ടാം വരവ് പരിഹാരമാകുമെന്ന് കരുതാം.


Thursday, 22 May 2014

മിസ്റ്റര്‍ ഫ്രോഡ്


സിനിമ കണ്ടിറങ്ങുമ്പോള്‍ ഞാനതിനൊരു മറു പേര് കണ്ടുപിടിച്ചു. ഹീറോയിസം. 90 കളില്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്ന അതേ ഹീറോയിസം. നായകന്‍ ഒറ്റയ്ക്ക് പത്ത് വില്ലന്‍മാരെ അടിച്ച് നിരപ്പാക്കുന്നു. നായകന് പ്രിയ്യപ്പെട്ടവര്‍ക്ക് അപകടം ഉണ്ടാകുമ്പോള്‍ ആകസ്മികമായെന്നോണം അവിടെയെത്തുന്ന നായകന്‍ ഗുണ്ടകളെ ഒറ്റയ്ക്ക് തല്ലി തോല്‍പ്പിക്കുന്നു. വില്ലന്‍മാരോടൊപ്പം ചേര്‍ന്ന് കേരളത്തിന് പുറത്ത് നിന്നും കേരളത്തില്‍ വലിയൊരു ലക്ഷ്യവുമായെത്തുന്ന സല്‍സ്വഭാവിയല്ലാത്ത നായകന്‍ നാട്ടിലെത്തി നന്‍മയുള്ള ഹൃദയവുമായി കൈയ്യടി നേടുന്നു. വില്ലന്‍ മനസില്‍ കാണുന്നത് മുന്‍കൂട്ടികണ്ട് അതിനെ സാഹസികമായും അല്ലാതംയും നേരിടുന്ന സ്ഥിരം നായകന്‍ തന്നെ. ഉണ്ണികൃഷ്ണന്റെ വിവാദങ്ങളുടെയത്ര പോലും നിലവാരം ചിത്രത്തിനില്ല എന്ന് പറഞ്ഞാല്‍ അധികമാകില്ല. സാങ്കേതിക വിദ്യകളും കഥാപാത്രങ്ങളേയും ഒഴിച്ച് നിര്‍ത്തിയാല്‍ പഴയ സിബി മലയില്‍ ചിത്രം ഹിസ് ഹൈനസ് അബ്ദുള്ളയുടെ ഒരു നിഴല്‍ ചിത്രത്തിലുണ്ടായിരുന്നു. കൊട്ടാരം സ്വത്ത് സ്വന്തമാക്കാന്‍ കൊട്ടാരത്തില്‍ തന്നെയുള്ളവര്‍ തമ്പുരാനെ കൊല്ലാന്‍ വാടകയ്ക്ക് കൊണ്ടു വരുന്ന അബ്ദുള്ള (മോഹന്‍ലാല്‍) എന്ന കഥാപാത്രം കൊട്ടാരത്തിലെത്തുന്നതോടെ നല്ലവനാകുന്നു. കൊട്ടാരത്തിലെ തമ്പുരാന്റെ വളര്‍ത്തു മകളായ രാധ (ഗൗതമി) പാട്ടു പാടുന്നതും അബ്ദുള്ള ബാക്കി പാടുന്നതുമൊല്ലാം മിസ്റ്റര്‍ ഫ്രോഡിലും അതേപടിയുണ്ട്. പ്രമദ വനത്തിന് പകരം സദാ പാലയാ ആണെന്ന് മാത്രം.
ഇവിടെ ഗൗതമിയുടെ സ്ഥാനത്ത് മിയ എത്തുന്നു. തീരെ പക്വതയില്ലാത്ത അഭിനയമെന്ന് തോന്നിപ്പോകുന്ന പ്രകടനം. ഇമോഷണല്‍ സീനുകള്‍ അഭിനയിക്കാന്‍ മിയക്ക് കഴിയുന്നില്ല. മിയയുടെ വികാരതീവ്രമായ രംഗങ്ങള്‍ കണ്ടാല്‍ പ്രേക്ഷകന് കാര്യമായ ഭാവവ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല.  നെടുമുടി വേണു അവതരിപ്പിച്ച ഉദയ വര്‍മ്മ തമ്പുരാന്റെ കഥാപാത്രത്തിന്റെ സ്ഥാനത്ത് എത്തുന്നത് സിദ്ദിക്കിന്റെ സഖാവ് ചന്ദ്രശേഖര വര്‍മ്മ എന്ന കഥപാപാത്രമാണ്. നായകന്‍ അടുപ്പം കാണിക്കുന്നതും ഇതേ കഥാപാത്രത്തോട് തന്നെ.  ഇടക്കിടെ എത്തുന്ന ഫ്‌ലാഷ്ബാക്കിലും പഴയ സിബി മലയില്‍ ചിത്രം തന്നെ മുഴച്ചു നിന്നു.
വില്ലന്റെ കാര്യമാണ് ഏറെ കഷ്ടം. മഗധീരയില്‍ കണ്ട ദേവ് ഗില്‍ മിസ്റ്റര്‍ ഫ്രോഡിലെത്തിയപ്പോള്‍ വില്ലത്തരമെല്ലാം മറന്നു പോയോ. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയമാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. കൊട്ടാരത്തിന്റെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ് കമ്മ്യൂണിസം കൊണ്ട് വരാന്‍ ശ്രമിക്കുന്ന സഖാവും, ആദര്‍ശങ്ങളും, നിലപാടുകളും എല്ലാം വ്യക്തമായ രാഷ്ട്രീയ സൂചനകളാണ് നല്‍കുന്നത്. സിദ്ദിക്കിന്റെ ക്യാരക്ടറുകളെപ്പറ്റി ഒരൂഹം ഉള്ളത് കൊണ്ട് ആദ്യം മുതല്‍ വില്ലനാകുന്നത് സിദ്ദിക്കാകുമെന്ന് കരുതി. പിന്നെ സ്ഥിരം വില്ലന്‍മാരായ സുരേഷ് കൃഷ്ണയിലേക്കും, ബാലചന്ദ്രന്‍ ചുള്ളിക്കാടിലേക്കും സംശയം നീണ്ടു. എന്തിന് പി ബാലചന്ദ്രനെപ്പോലും സംശയിച്ചു. പക്ഷെ മലയാളിക്ക് അത്ര സുപരിചിതരല്ലാത്ത രണ്ട് പേരാണ് മോഹന്‍ലാലിന്റെ എതിരാളികളായത്. സി സി എല്ലിലൂടെ മാത്രം കണ്ടു പരിചയിച്ച രാഹുല്‍ മാധവിന് അത്ര വലിയൊരു വേഷം ചെയ്യാനുള്ള കരുത്തുണ്ടായിരുന്നോ എന്നൊരു സംശയം. പുതിയതായി ഒന്നും മിസ്റ്റര്‍ ഫ്രോഡില്‍ കൊണ്ടുവരാന്‍ ഉണ്ണികൃഷ്ണനായില്ല. ഓടിത്തേഞ്ഞ പഴയ നമ്പരുകള്‍ മാത്രം. അവസാനമെത്തിയ വെടിവയ്പും, മ്യൂസിക്കിലെ വൈവിധ്യവും ഒഴിച്ചു നിര്‍ത്തിയാല്‍ ചിത്രം 90 ലേത് തന്നെ. ഹിസ് ഹൈനസ് അബ്ദുള്ള കണ്ടവര്‍ പിന്നെ ഈ ചിത്രം കാണണമെന്നില്ല.
മോഹന്‍ലാലിന്റെ ലുക്ക് കാണാതിരിക്കാനാവില്ല. ഗമംഭീരം.
ഗോപി സുന്ദറിന്റെ ബി ജി എമ്മും, പാട്ടുകളും ചിത്രത്തിന് നല്‍കുന്ന മൈലേജ് ചെറുതല്ല. പാട്ടുകള്‍ ഒന്നിനൊന്നു മികച്ച് നില്‍ക്കുകയാണ്. മാസ് എന്റര്‍ടൈനര്‍ എന്ന് പോസ്റ്ററുകളിലും, പരസ്യത്തിലും പറയാന്‍ മാത്രകം കൊള്ളാം. ചിത്രം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം സമൂഹത്തിന് സുപരിചിതമാണ്. വരിക്കാശേരി മന വീണ്ടും മലയാള സിനിമയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാനും ചിത്രം വഴിയൊരുക്കി. തീയ്യറ്ററുകളെ ഇളക്കി മറിക്കാനായില്ലെങ്കിലും ഈ വര്‍ഷം മാസ് എന്റര്‍ടൈനറുകളുടെ ബാനറില്‍ എത്തിയ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് മിസ്റ്റര്‍ ഫ്രോഡ് എത്രയോ ഭേദം.

Saturday, 17 May 2014

അടി തെറ്റിയാല്‍



2014 ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ സിനിമാതാരങ്ങളും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ലോക് സഭയിലേക്ക ടിക്കറ്റ് ലഭിച്ചവരും ഇന്ദ്രപ്രസ്ഥത്തിന്റെ പടികാണാനാകാതെ പോയവരും അതില്‍പ്പെടുന്നു.

വെള്ളിത്തിരയില്‍ പ്രേക്ഷകരെ കയ്യിലെടുത്ത താരങ്ങള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടിയാണ് ഇത്തവണ ജനവിധി തേടിയത്. കിരണ്‍ഖേര്‍, ഗുല്‍പനാഗ്, മനോജ് തിവാരി, നഗ്മ, രവികൃഷ്ണ ശുക്ല, രാജ് ബാബര്‍,വിനോദ് ഖന്ന,ശത്രുഖ്‌നന്‍ സിന്‍ഹ, മൂണ്‍ മൂണ്‍ സെന്‍, ബാപ്പി ലാഹിരി,പരേഷ് റാവല്‍,ബാബുല്‍ സുപ്രിയോ,ജോയ് ബാനര്‍ജി, ഹേമ മാലിനി, രാഖി സാവന്ത്, മഹേഷ് മന്‍ജ്രേക്കര്‍, കമല്‍ ആര്‍ ഖാന്‍, സ്മൃതി ഇറാനി തുടങ്ങിയവരാണ് 2014 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയവരില്‍ പ്രമുഖര്‍. ശക്തമായ ത്രികോണ മത്സരം നടന്ന താര മണ്ഡലമായിരുന്നു ചണ്ഡിഗഢും മുംബൈ നോര്‍ത്ത്‌വെസ്റ്റും. ചണ്ഡിഗഢില്‍ മുന്‍ കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, ബോളിവുഡ് താരവും മോഡലുമായ ഗുല്‍പനാഗ് എന്നിവര്‍ക്കെതിരെ മത്സരിച്ച് ചലച്ചിത്രതതാരം കിരണ്‍ഖേര്‍ 191,362 വോട്ടുകള്‍ക്ക് വിജയിച്ചു.  മഹേഷ് മഞ്ജരേക്കര്‍, രാഖിസാവന്ത്, കമാല്‍ ഖാന്‍ എന്നീ താരങ്ങള്‍ മത്സരിച്ച മുംബൈ നോര്‍ത്ത്‌വെസ്റ്റ് മണ്ഡലത്തിന്‍ താരങ്ങളെ തോല്‍പ്പിച്ച് ഗജനന്‍കൃതികറാണ് വിജയിച്ചത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ  അമേത്തിയില്‍ ടെലിവിഷന്‍ താരം സ്മൃതി ഇറാനി ബി ജെ പി  ടിക്കറ്റില്‍  മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച് സ്മൃതി പരാജയപ്പെടുന്നത് .മുന്‍പ് 2004ല്‍ ബിജെപിക്കുവേണ്ടി ഡെല്‍ഹിയില്‍ കബില്‍സിബലിനെതിരെ മത്സരിച്ചപ്പോഴും താരം പരാജയപ്പെട്ടിരുന്നു.  ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സ് ഒന്നിലധികം താരങ്ങളുമായി മത്സരത്തിനിറക്കിയെങ്കിലും വിജയിക്കാനായില്ല. മീററ്റില്‍ നഗ്മയും, ജോന്‍പൂരില്‍ ബോജ്പുരി നടന്‍ രവി കിഷനും, ഗാസിയാബാദില്‍ രാജ് ബബ്ബറും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച സിറ്റിംഗ് എം പി കൂടിയായ രമ്യയും പരാജയം രുചിച്ചു.   ശത്രുഖ്‌നന്‍സിന്‍ഹ, വിനോദ് ഖന്ന, ഹേമമാലിനി, മൂണ്‍മൂണ്‍ സെന്‍, മനോജ് തിവാരി എന്നിവരും പാര്‍ലമെന്റിലേക്ക് ടിക്കറ്റ് ലഭിച്ചവരുടെ പട്ടികയില്‍ പെടുന്നു.
 

Friday, 9 May 2014

ലോ പോയന്റ്.


ഫ്രൈഡേയ്ക്ക് ശേഷം ലിജിന്‍ ജോസൊരുക്കുന്ന ചിത്രം, കുഞ്ചാക്കോ ബോബന്‍ ആദ്യമായി വക്കീല്‍ കുപ്പായമണിയുന്ന ചിത്രം, പ്രേക്ഷകര്‍ക്കിടയില്‍ അംഗീകാരം നേടിയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ലോ പോയിന്റ് എത്തിയത്. ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ തീരും വരെ ട്വിസ്റ്റ്. ട്വിസ്‌റ്റോട് ട്വിസ്റ്റ്. ഒരോ ഡയലോഗിലും, സീനിലും, എന്തിന് കഥാപാത്രം ഒന്ന് തിരിഞ്ഞാല്‍ പോലും ട്വിസ്റ്റ്. സത്യ എന്ന വക്കീലിന്റെ (കുഞ്ചാക്കോ ബോബന്‍) സ്വഭാവം അവതരിപ്പിക്കാന്‍ സംവിധായകന്‍ തനത് മലയാള ചിത്രങ്ങളുടെ പാത തന്നെ പിന്തുടര്‍ന്നു. കഥയുമായി വല്ല്യ ബന്ധമൊന്നുമില്ലാത്ത ഒരു കേസിന്റെ വാദപ്രതിവാദങ്ങളും, നായകന്റെ എന്‍ട്രിയും. ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ ശ്രമങ്ങളെ ചിത്രം തുടങ്ങിയപ്പോഴെ അവതരിപ്പിച്ചതിനാല്‍ ഇതായിരിക്കും കഥാ തന്തുവെന്ന് ആദ്യമെ തോന്നും. അതു തന്നെയാണ് കഥാതന്തു. പണക്കാരനായ കാമുകന്‍ പ്രണയെ നിഷേധിക്കുന്നതാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നു. എവിടെയോ ഒരു സംശയം തോന്നാം. സ്വാഭാവികം. കേസ് ഒത്തു തീര്‍പ്പാക്കാന്‍ മധ്യസ്ഥനായെത്തുന്നത് കഥാനായകന്‍ അഡ്വ. സത്യ. കഥ എങ്ങോട്ടൊക്കെ പോകാം എന്നൊരൂഹം തോന്നിയാലും തെറ്റ് പറയാനാകില്ല. പക്ഷെ അതെല്ലാം തെറ്റിച്ചു കൊമ്ടാണ് സംവിധായകന്‍ കഥ പറഞ്ഞത്. കാമുകന്റെ വീട്ടുകാര്‍ ഓഫര്‍ ചെയ്യുന്ന ഒരു കോടി നഷ്ട പരിഹാരം സ്വീകരിക്കാന്‍ തയ്യാറാകാത്ത മായയും (നമിത പ്രമോദ്) അച്ഛനും (ജോയ് മാത്യു) കഥയുടെ ഗതി മാറ്റി. വെറും പ്രണയഭംഗമല്ല ആത്മഹത്യയ്ക്ക് കാറണമെന്ന് ഇവിടെ നിസംശയം മനസ്സിലാക്കാം. എന്തോ നിഗൂഡതയാണോ, വെറും സംശയമാണോ, അതോ ഇനി വേറെ വല്ലതുമാണോ എന്തോ. സത്യയും, ഒത്തുതീര്‍പ്പിന് വഴങ്ങാത്ത മായയും ഒന്നിച്ച് യാത്ര പുറപ്പെടുമ്പോള്‍ ഒന്നുറപ്പാണ് ഇത് ഒത്തുതീര്‍പ്പിലേക്കുള്‌ല പാലമാണ്. യാത്ര അവസാനിച്ചാല്‍ കേസ് ഒത്തുതീര്‍പ്പായത് തന്നെ. എന്താലും നഗരത്തില്‍ നിന്നും കേരളത്തിന്റെ പച്ചപ്പുകളുലേക്ക് പറിച്ച് നടുന്ന ചിത്രം ഇഴച്ചിലില്ലാതെ വേഗം മുന്നോട്ടു പോകുന്നു. കെ പി എസ് സി ലളിതയും, പി ബാലചന്ദ്രനും എത്തുന്നതോടെ കഥ വീണ്ടും വഴിമാറി സഞ്ചരിക്കാനൊരുങ്ങുന്നു. എന്നാല്‍ സംവിധായകന്‍ കടിഞ്ഞാണ്‍ കൈവിടാത്തതിനാല്‍ ചിത്രം വഴിതെറ്റിപോകുന്നില്ല. നഗരത്തിലല്ലാത്ത വിഷ്വലുകള്‍ എത്തുന്നതോടെ കാഴ്ചക്കാരും ഉഷാറാകും. ദൃശ്യഭംഗി സെലക്ട് ചെയ്യുന്നതില്‍ ലിജിന് പിഴച്ചിട്ടില്ല. മലയോരങ്ങളും. വിളവെടുപ്പിന് ശേഷം നിറയെ ഫലങ്ങളുമായി മടങ്ങുന്ന ട്രാക്ടറും, കര്‍ഷകരും, ഗ്രാമാന്തരീക്ഷത്തിലുള്ള വീടുകളും, വളര്‍ത്തു മൃഗങ്ങളും, പക്ഷികളും അങ്ങനെ ആകെയൗരു നിറകാഴ്ച തന്നെ. യാദൃശ്ചികമായോ, മനപ്പൂര്‍വ്വമോ ഇരുവരും സഞ്ചരിക്കുന്ന വാഹനം ബ്രേക്ക് ഡൗണാകുന്നത് മലയാള സിനിമയില്‍ പുതുമയല്ലല്ലോ. ഇരുവരും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ പ്രേക്ഷകന്‍ രസിക്കുന്നുമുണ്ട്. കഥയവിടെ തീര്‍ന്നെന്ന് കരുതെണ്ട. ഇനിയാണ് കഥ തുടങ്ങുന്നത്. മടക്കയാത്രയില്‍ സെന്റിമെന്റലാകുന്ന നായകന്‍ നായികയെ വീഴ്ത്തിയെന്ന് എല്ലാവരും കരുതി. കേസ് ഒത്തു തീര്‍പ്പായി. പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വില്ലനെപ്പോലെ ചാടിയെത്തി. നായകന്‍ പറഞ്ഞതൊക്കെ കള്ളം, പിന്നെ നായിക പറഞ്ഞതൊക്കെ കള്ളം, കള്ളങ്ങല്‍ കൊണ്ടൊരു ട്വിസ്റ്റ് മഴ.
ചിത്രം അവസാനിച്ചപ്പോള്‍ അതും ഒരു ട്വിസ്റ്റാണെന്നാണ് കരുതിയത്. ചിത്രത്തില്‍ ഇടക്കിടെ എത്തുന്ന പഞ്ച് ഡയലോഗുകള്‍ പ്രേക്ഷകന് എവിടെയെങ്കിലും പ്രയോജനപ്പെടുംമെന്ന് തോന്നുന്നു. 2 മണിക്കൂര്‍ മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടൈനര്‍ അതാണ് ഒറ്റവാക്കില്‍ ഈ ലിജിന്‍ ജോസ് ചിത്രം.

Thursday, 8 May 2014

അക്ബര്‍ അലി മുതല്‍ അക്ബര്‍ അലി വരെ; മോസയിലെ കുതിരമീനുകള്‍.


    ആഷിക് അബു ചിത്രം ചിത്രം ഗ്യാങ്‌സ്റ്ററിലെ അക്ബര്‍ അലിയെ അജിത് പിള്ളയുടെ മോസയിലെ കുതിരമീനുകളിലെ അക്ബര്‍ അലിയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല എന്നറിയാം. എന്നാല്‍ രണ്ട് അക്ബര്‍ അലിയും മലയാളിയുടെ തലയ്‌ക്കേറ്റ അടികളായിരുന്നു. ഛായാഗ്രഹണം ഒഴിച്ച് നിര്‍ത്തിയാല്‍ കുതിര മീനുകള്‍ക്ക് പുതിയതായി ഒന്നും സംഭാവന ചെയ്യാനായില്ല. മലയാള സിനിമയില്‍ വ്യത്യസ്തമായ കഥ പറഞ്ഞ ആമേന്റെ ഛായാഗാഹകനായിരുന്ന അഭിനന്ദ് രാമാനുജമാണ് ചിത്രത്തിനായും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമിലും ഒരു രാമാനുജം ടച്ച് കാണാനുണ്ടായിരുന്നു. അണ്ടര്‍വാട്ടര്‍ റിംഗ് ക്യാമറ ഉപയോഗിച്ചിരിക്കുന്നതിന്റെ ഭംഗി കടലിനടിയിലെ രംഗങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമാക്കി. ചിത്രം തീര്‍ച്ചയായും അറിയപ്പെടുന്നത് ഛായാഗ്രാഹകന്റെ പേരില്‍ തന്നെയായിരിക്കും. തിരക്കഥ എവിടെയൊക്കെയോ പാളിയെന്ന് തോന്നിയെങ്കിലും സംവിധായകന്‍ അതൊക്കെ പരിഹരിച്ചെന്ന് ചിലപ്പോള്‍ തോന്നും. പക്ഷെ ആകെയൊരു അപൂര്‍ണ്ണത ഫീല്‍ ചെയ്യുന്നു എന്നത് സത്യം.
കോട്ടയംകാരന്‍ അച്ചായനായി എത്തുന്ന അലക്‌സ് ജോസഫ് (ആസിഫ് അലി) വേറെ ഏതൊക്കെയോ സിനിമയിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചെന്ന് തോന്നുന്നു. കയ്യിലിരുപ്പ് കൊണ്ട് ജയിലിലകപ്പെടുന്ന അലക്‌സിനെ ചുറ്റിപ്പറ്റി പുരോഗമിക്കുന്ന കഥ ചിലപ്പോഴൊക്കെ തട്ടിതടഞ്ഞെങ്കിലും വീണില്ല. പലതവണ ജയില്‍ ചാടാനൊരുങ്ങുന്ന അലക്‌സ് മനപൂര്‍വം  തെരഞ്ഞെടുക്കുന്ന വഴികള്‍ മുന്‍പ് മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നുള്ളതായിരുന്നു. മറ്റൊരു വഴിയും ഇല്ലാത്തതിനാലും, ജയില്‍ ചാട്ടത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കിയതിനാലും, കുറ്റവാളികള്‍ക്ക് പ്രചോദനമാകുമെന്ന്കരുതിയുമായിരിക്കും സംവിധായകന്‍ ഇങ്ങനെയൊരു അടവ് പരീക്ഷിച്ചത്. പക്ഷെ അതങ്ങോട്ട് ഏറ്റില്ല. അവസാനം കൊലയറ വഴി പുറത്ത് ചാടുന്ന അലക്‌സിനടുത്തേക്ക് ജയില്‍ ചാടിയെത്തുന്ന പുതിയ കഥാപാത്രം കഥയില്‍ ട്വിസ്റ്റുണ്ടാക്കുന്നു. അത് വരെ സ്‌ക്രീനില്‍ ഇല്ലാതിരുന്ന പുതിയ മുഖം. അധികമൊന്നും സംസാരിക്കാത്ത അയാളുടെ പേര് മനസിലാക്കാനും കഥയില്‍ ദുരൂഹത വിതറാനുമായിരിക്കും ഒരു കത്ത് സംവിധായകന്‍ കൊണ്ടു വരുന്നത്. ദുരൂഹത എന്ന് ഇടക്കിടെ പറയേണ്ടി വരുമെന്ന് മാത്രം.
കേരളത്തില്‍ നിന്നും ലക്ഷ ദ്വീപിലേക്ക് കഥ മാറുന്നതോടെ അവ്യക്തതകളും കൂടെ കൂടുന്നു. ദ്വീപിലേക്കുള്ള കപ്പലില്‍ കറിപ്പറ്റാനായി തിരക്കഥാകൃത്ത് കണ്ടെത്തിയ വഴി അത്ര ദഹിച്ചില്ല. അക്ബര്‍ അലി അതാണ് അയാളുടെ പേര്. ഏതോ അദൃശ്യമായ ലക്ഷ്യവുമായാണ് അക്ബര്‍ അലി(സണ്ണി വെയ്ന്‍) ജയില്‍ ചാടിയത്. ചാടിയ ജയിലില്‍ തിരികെയെത്താന്‍ ഒരുങ്ങുന്ന അലക്‌സും കൂടെ കൂടുന്നതോടെ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ തുഴ നഷ്ടപ്പെട്ട് നടുക്കടലിലാവുകയാണ്. ജനനി അയ്യര്‍ അവതരിപ്പിക്കുന്ന പോസ്റ്റല്‍ അസിസ്റ്റന്റിന്റെ കഥാപാത്രം സിനിമയ്ക്ക് തീരെ യോജിക്കുന്നതായിരുന്നില്ല. ചിത്രത്തിന്റെ അവിടവിടെ എന്തോ മുഴച്ച് നില്‍ക്കുന്ന പോലെ. എന്നാല്‍ സ്വാതി റെഡ്ഢിയിലേക്കെത്തുന്നതോടെ ചിത്രം മാറുന്നു. ടിപ്പിക്കല്‍  മുസ്ലീം പെണ്‍കുട്ടിയായെത്തുന്ന സ്വാതി ഇസ എന്ന തന്റെ കഥാപാത്രത്തെ കൈയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കത്തിലെവിടെയോ പരാമര്‍ശിച്ച ഇസയേയും ആബിദിനേയും പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരുന്നു. ഉയര്‍ന്ന ജാതിയിലുള്ള ഇസയും അരയനായ അക്ബറും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ മനസില്‍ ഇത്തിരി പോലും പ്രണയം ജനിപ്പില്ല. പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ട് വല്ലാതെ ആകര്‍ഷിച്ചു. ഹൃദ്യമായ സംഗീതം, ശക്തമായ ആവിഷ്‌കാരം, ആരേയും ആകര്‍ഷിക്കുന്ന ഫ്രെയിമുകള്‍. തലച്ചോറില്‍ ഒരു ചെറിയ പ്രകാശം മിന്നി മാഞ്ഞു.
അക്ബര്‍ അലിയുടെ ലക്ഷ്യം സാധിച്ച് ഇരുവരും മടങ്ങുന്നിടത്ത് ശുഭാവസാനമാകുമെന്നാണ് കരുതിയത്. പക്ഷെ പതിവ് ട്വിസ്റ്റ് ഇവിടെയും കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രണയ സാഫല്ല്യം, കരച്ചില്‍, സന്തോഷം അങ്ങനെ അങ്ങനെ . . . . എന്തൊക്കെയായാലും മോസയിലെ കുതിരമാനുകളും അതിന് അണിയറക്കാര്‍ നല്‍കിയ അര്‍ത്ഥവും എനിക്ക് മസ്സിലായില്ല. പരസ്പരം പോരടിക്കുന്ന മീനുകള്‍, തിരമാലകള്‍, . . ..  വി ടി പറഞ്ഞത് പിന്നെയും ഇവിടെ ചേരുന്നുണ്ടെന്ന് തോന്നുന്നു. തിരമാലകള്‍ ഒരോ തവണയും കരയിലെ മണല്‍തരികളെ തട്ടിത്തെറിപ്പിക്കുന്നു. വീണ്ടും തിരമാല ചിരിച്ചുകൊണ്ട് തിരിച്ച് വരും. . . . .

Saturday, 3 May 2014

ത്രീ അയേണ്‍.


പ്രമുഖ ദക്ഷിണ കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡൂക്കിന് വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ത്രീ അയേണ്‍. ചിത്രത്തിന്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് സംഭാഷണങ്ങള്‍ ഇല്ലാത്തതാണ്  ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ അവസാന ഭാഗത്ത് മാത്രമാണ് നായിക കഥാപാത്രമായ സുന്‍ഹ വായ തുറക്കുന്നത്. എന്നിരുന്നാലും ചിത്രപത്തിന്റെ ആശയമെന്നാണെന്നും, സംവിധായകന്‍ എന്താണ് പറയാനുദ്ദേശിക്കുന്നതെന്നും ചിത്രത്തില്‍ നിന്നും കാഴ്ചക്കാരന് അനായാസം വായിച്ചെടുക്കാനാകും. സെക്‌സും ക്രൈമും തന്റെ ചിത്രങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളായി കരുതുന്ന ഡൂക്കിന്റെ മറ്റു ചിത്രങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാണ് ത്രീ അയേണ്‍.
തെരുവുകള്‍ തോറും സഞ്ചരിച്ച് വീടുകളുടെ വാതിലുകളില്‍ അടയാളങ്ങള്‍ സ്ഥാപിക്കുന്ന തേ സൂക്ക് എന്ന യുവാവാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം. രാവിലെ വാതിലുകളില്‍ സ്ഥാപിക്കുന്ന അടയാളങ്ങള്‍ വൈകിട്ടും മാറ്റപ്പെട്ടിട്ടില്ലെങ്കില്‍ അതൊരു ഒഴിഞ്ഞ വീടാണെന്ന് മനസിലാക്കുന്ന തേ സൂക്ക് വീട് തുറന്ന് അവിടെ തങ്ങുന്നു. സ്വന്തം വീട് പോലെ കരുതിയാണ് തേ സൂക്കിന്റെ പെരുമാറ്റങ്ങള്‍. ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നു, വസ്ത്രങ്ങള്‍ അലക്കുന്നു, വീട് വൃത്തിയാക്കുന്നു, കേടായ വസ്തുക്കള്‍ നന്നാക്കുന്നു. ഉറക്കം വരുമ്പോള്‍ ഉറങ്ങുന്നു. വീട്ടുകാര്‍ മടങ്ങി വരുമ്പോള്‍ അടുത്ത വാസസ്ഥലം തേടി പോകുന്നു. യാദൃച്ഛികമായി ഒരു വീട്ടില്‍ വച്ച് സുന്‍ഹ്വാ എന്ന വിവാഹിതയായ യുവതിയെ കാണാനിടയാകുന്ന തേ സൂക്ക് മെല്ലെ അവളുമായി പ്രണയത്തിലാകുന്നു. യുവതിയെ അകാരണമായി പീഠിപ്പിക്കുന്ന ഭര്‍ത്താവിനെ ഗോള്‍ഫ് പന്തുപയോഗിച്ച് അക്രമിച്ച് കീഴ്‌പ്പെടുത്തുന്ന തേ സൂക്ക് യുവതിയേയും കൂടെ കൊണ്ട് പോകുന്നു. തുടര്‍ന്നുള്ള യാത്ര ഇരുവരുമൊന്നിച്ചാണ്. ബൈക്കില്‍ നാട് ചുറ്റുന്ന  ഇരുവരും ചേര്‍ന്ന് തേ സൂക്കിന്റെ പഴയ പണി തുടരുന്നു. സംഭാഷണമില്ലാത്ത രംഗങ്ങളിലും പ്രണയം മെല്ലെ മെല്ലെ വളരുന്നത് കാഴ്ചക്കാരന് ബോധ്യം വരുന്നുണ്ട്.
ഗോള്‍ഫ് പന്തില്‍ കേബിള്‍ കൊണ്ട് ബന്ധിച്ച് മരത്തില്‍ കെട്ടിയിട്ട് തേ സൂക്ക് ഗോള്‍ഫ് പരിശീലനം നടത്തുന്നത് സിനിമയില്‍ ഇടക്കിടെ കടന്നു വരുന്നുണ്ട്. തൊടുക്കുന്ന ഒരോ പന്തും ലക്ഷ്യത്തിലെത്തുന്നു എന്ന ഭാവം അയാളുടെ മുഖത്ത് മിന്നിമറയുന്നുമുണ്ട്.
ഒരു ബോക്‌സറുടെ വീട്ടില്‍ പ്രണയാര്‍ദ്രരായി കെട്ടിപ്പിടിച്ചുറങ്ങുന്ന ഇരുവരം പിടിക്കപ്പെടുന്നു. ബോക്‌സറുടെ ഇടിയില്‍ തളര്‍ന്നു പോകുന്ന തേ സൂക്ക് തന്റെ ദേഷ്യം തീര്‍ക്കാനെന്നോണം അടിക്കുന്ന ഗോള്‍ഫ് പന്ത് കേബിള്‍ പൊട്ടിച്ച് ഒരു കാറില്‍ പതിക്കുകയും, കാറിന്റെ ചില്ല് തകര്‍ന്ന് ഉള്ളിലിരിക്കുന്ന സ്ത്രീക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്യുന്നു.
വീണ്ടും യാത്ര തുടരുന്ന ഇരുവരും ചില ഗുരുതരമായ കുഴപ്പങ്ങളില്‍ പെട്ട് ജയിലാവുകുന്നു. പ്രതീക്ഷിച്ചതെന്തോ സംഭവിച്ച പ്രതീതിയാണ് അപ്പോഴുണ്ടാകുന്നത്. വിരഹത്തനിന്റെ നേരിയ വേദന പ്രേക്ഷകനും സമ്മാനിക്കുന്ന രംഗങ്ങള്‍ക്കൊടുവുല്‍ തേ സൂക്ക് സുന്‍ഹ്വയുടെ വീട്ടിലെത്തി അവര്‍ക്ക് മാത്രം കാണാവുന്ന അദൃശ്യ സാനിധ്യമായി ജീവിക്കുകയും ടെയ്യുന്നു.
പ്രണയം, വിരഹം, വേദന, ഇത്തിരി സന്തോഷം, നിര്‍വികാരത തുടങ്ങി നിരവധി അനുഭവങ്ങള്‍ പങ്കു വയ്ക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. നിശബ്ദതയുടെ സംഭാഷണങ്ങള്‍ ചിത്രത്തിലുടനീളം മുഴങ്ങുന്നുണ്ട്. പ്രണയത്തിന് ശബ്ദത്തിന്റെ ആവശ്യം വേണ്ട എന്ന് കിം കി ഡൂക്ക് തെളിയിക്കുകയാണ് ത്രീ അയേണിലൂടെ. ഡൂക്കിനോട് പ്രേക്ഷകര്‍ക്കുള്ള വിശ്വാസ്യത നഷ്ട്ടപ്പെട്ടില്ല എന്ന്  ചുരുക്കം. . . . . .

2 states

അഭിഷേക് വര്‍മ്മന്‍ ഒരുക്കിയ ദൃശ്യ വിരുന്നായിരുന്നു ടു സ്‌റ്റേറ്റ്‌സ്. തമിഴ് യുവതിയായ അനന്യ സ്വാമിനാഥനും, പഞ്ചാബി യുവാവായ ക്രിഷ് മല്‍ഹോത്രയും തമ്മിലുള്ള പ്രണയം. അത് മാത്രമായിരുന്നില്ല ഈ ചിത്രം. രണ്ട് സംസ്‌കാരങ്ങളുടെ സമന്വയം, പിടിച്ചിരുത്തുന്ന വിഷ്വലുകള്‍, മനോഹരമായ പാട്ടുകള്‍, ഏങ്ങനെ ഒരു നല്ല സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ടു സ്റ്റേറ്റ്‌സിലുണ്ടായിരുന്നു.
അഹമ്മദാബാദ് ഐ ബി എംല്‍ തുടങ്ങുന്ന കഥ രണ്ട് യുവാക്കളുടെ ജീവിതത്തില്‍ അവസാനിക്കുമ്പോള്‍ പ്രണയവും, വിരഹവും, വേദനയും, ബന്ധങ്ങളുടെ ആഴവുമെല്ലാം അതിലുണ്ടായിരുന്നു. അനന്യയും ക്രിഷും ഐ ബി എം ക്യാംപസില്‍ ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ്. മെസില്‍ നിന്നും അപ്രതീക്ഷിതമായി പരിചയപ്പെടുന്ന അവര്‍ തമ്മില്‍ ഉടലെടുക്കുന്ന പ്രണയം കാഴ്ചക്കാരനേയും പ്രണയത്തിന്‍രെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. പണ്ടെങ്ങോ പ്രണയിക്കാന്‍ മറന്നു പോയവരും പ്രണയിച്ച് കൊതി തീര്‍ന്നവരും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ഒരു നിമിഷം പഴയ ക്യാപസുകളിലേക്ക് മടങ്ങുമെന്നുറപ്പ്. ഹൈടെക് പ്രണയമാണെങ്കിലും മനസിലൊന്ന് തൊടാന്‍ അനന്യക്കും ക്രിഷിനുമായി. പ്രണയം മുന്നോട്ടു പോകുമ്പോള്‍ പ്രേക്ഷകരും കൂടെ സഞ്ചരിക്കുകയാണ്. ഇരുവര്‍ക്കും പ്ലേസ്‌മെന്റില്‍ ജോലിയായി പിരിയുമ്പോള്‍ സാധാരണ പ്രേക്ഷകരിലുണ്ടാകുന്ന ആകാംക്ഷയോ, ഉല്‍കണ്ഠയോ ഇവിടെ ഉടലെടുക്കുന്നില്ല.  ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പിലിരിക്കുന്ന അനന്യയുടെ മുന്‍പിലെത്തി പ്രണയം അവതരിപ്പിക്കുന്ന ക്രിഷിനെ സാധാരണ ഇന്ത്യന്‍ സിനിമയ്ക്ക് അന്യമാണ്. അപ്പോഴത്തെ ആലിയയുടെ പെര്‍ഫോമന്‍സ് ആരേയും ആകര്‍ഷിക്കുന്നതാണ്. ആം കംഫര്‍ട്ടബിള്‍, ബോള്‍ഡ് എന്ന ഡയലോഗുകള്‍ ബോര്‍ഡിന് മുന്‍പില്‍ അവതരിപ്പിക്കുന്ന ആലിയയുടെ പ്രകടനത്തിന് മുന്‍പില്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കാന്‍ തോന്നിയാലും അത്ഭുതപ്പെടാനില്ല.
അനന്യയ്ക്ക് ജോലി ലഭിക്കുന്നത് ചെന്നൈയിലാണ്. അത് കൊണ്ട് തന്നെ തന്റെ ജോലിയും ചെന്നൈയിലാക്കി അവിടേക്കെത്തുന്ന ക്രിഷ് സിനിമയുടെ ഗതി തിരിച്ചു വിടുകയാണ്.
ടിപ്പിക്കല്‍ പഞ്ചാബി കുടുംബമാണ് ക്രിഷിന്റേത്. കോണ്‍വെക്കേഷന് എത്തുന്ന ക്രിഷിന്റെയും, അനന്യയുടേയും മാതാപിതാക്കള്‍ തമ്മിലുള്ള സംഭാഷണം അത് വ്യക്തമാക്കുന്നുണ്ട്. രേവതി തന്റെ കഥാപാത്രത്തേട് നൂറ് ശതമാനം നീതി വുലര്‍ത്തിയിട്ടുണ്ട്. കാഞ്ചീപുരം പട്ടുസാരിയുമുടുത്ത് ഓര്‍ത്തഡോക്‌സ് തമിഴ് ബ്രാഹ്മണ സ്ത്രീ. മറ്റുള്ളവരുടെ അഭിനയത്തോട് കിട പിടിക്കുന്ന പ്രകടനം.
ക്രിഷിന്റെ അച്ഛനായെത്തുന്ന റോണിത് റോയിയാണ് കൈയ്യടി അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. കണ്ടിരിക്കുന്നവര്‍ക്ക് മനസില്‍ അമര്‍ഷം ഉണ്ടാക്കുന്ന കഥാപാത്രം. ഏതൊരു മകനും ഒന്ന് തല്ലിപോകും ആ അച്ഛനെ. എന്നാല്‍ ക്ലൈമാക്‌സ് രംഗത്തില്‍ കല്ല്യാണ മണ്ഡപത്തിലെത്തുന്ന വിക്രം മല്‍ഹോത്ര എന്ന അച്ഛനോട് തോന്നിയ ആദരവും, ബഹുമാനവും പറഞ്ഞറിയിക്കാനാവാത്തതാണ്.
ചിത്രത്തിലെ ഗാനങ്ങളും, ദൃശ്യവല്‍ക്കരണവും അതീവ മനോഹരമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പിന്നെ മസാലയെന്ന് തോന്നിക്കാത്ത ചൂടന്‍ രംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഒന്ന് രണ്ട് ലിപ് ലോക്കും, സിരകളെ ത്രസിപ്പിക്കുന്ന രംഗങ്ങളുമില്ലാതെ എന്ത് ബോളിവുഡ്. . .
പ്രണയ സാഫല്ല്യമാണ് ചിത്രത്തിന്റെ പ്രമേയമെന്നതു കൊണ്ട് തന്നെ യുവാക്കള്‍ ചിത്രത്തിലേക്ക് ഏറെ ആകര്‍ഷിക്കപ്പെടുന്നു. പിന്നെ ബോളിവുഡിലെ സുന്ദരിമാരുടെ ഗണത്തിലെണ്ണപ്പെടുന്ന ആലിയഭട്ടിന്റെ ഭംഗിയും കണ്ടിരിക്കാനുണ്ട്. പെണ്‍സൗന്ദര്യം ആസ്വദിക്കാന്‍ തോന്നുന്ന പ്രകടനം.
വളരെ നാളുകള്‍ക്ക് ശേഷം ആസ്വദിച്ച് കണ്ട സിനിമ. ചേതന്‍ഭഗതിന്റെ നോവലിനോട് കൂറ് പുലര്‍ത്തിയ ചിത്രം. ചേതന്‍ഭഗതും ടു സ്റ്റേറ്റ്‌സും പൈക്രിളിയാണെങ്കില്‍ ഢാനും ഇത്തിരി. . . .