Wednesday, 28 May 2014

ഒടുവിലല്ലാത്ത ഒടുവിലാന്‍

മലയാളത്തിന്റെ ഒടുവിലാന്‍ ഓര്‍മ്മയായിട്ട് ഇന്ന് എട്ടു വര്‍ഷം. ശരാശരി കേരളീയന്റെ ദൈന്യതയും പരാധീനതയും നിറഞ്ഞ അച്ഛന്‍ വേഷങ്ങള്‍ക്കുള്ള ഇടം മലയാളത്തില്‍ ബാക്കിയാക്കിയാണ് 2006 മെയ് 27ന് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മ്മയായത്.
ജീവിത വഴികളില്‍ നിസഹായരായിപ്പോകുന്ന അച്ഛന്‍ വേഷങ്ങള്‍ക്ക് മലയാളത്തില്‍ ഒരേയൊരു നടന്‍ മാത്രമായിരുന്നു പരിപൂര്‍ണ്ണതയിലെത്തിയിരുന്നത്. നാട്ടിടവഴികളിലും, കൃഷിയിടങ്ങളിലും നാടന്‍ വേഷവിധാനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന സാധാരണ മലയാളിയെ അവതരിപ്പിക്കുന്നതിലായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മികവ്. ആരാച്ചാരുടെ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ മാനുഷിക അന്തര്‍ബോധത്തിന്റെ പിന്‍വാങ്ങലുകളെ അവതരിപ്പിച്ച കാളിയപ്പന്‍ എന്ന ഒറ്റ കഥാപാത്രം മാത്രം മതി മലയാളത്തില്‍ ഒടുവിലിന്റെ സ്ഥാനം അത്ര ഒടുവിലല്ലായിരുന്നു എന്നു മനസിലാക്കാന്‍.  മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ഒടുവിലിനെ അര്‍ഹനാക്കിയതും ഈ അടൂര്‍ഗോപാലകൃഷ്ണന്‍ ചിത്രമായിരുന്നു. സരസകവിയായിരുന്ന ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്റെ അനന്തിരവനായ ഉണ്ണികൃഷ്ണന്‍ തബല, മൃദംഗം തുടങ്ങിയ വാദ്യോപകരണങ്ങളില്‍ സമര്‍ത്ഥനായിരുന്നു. കെ പി എസ് സി, കേരള കലാവേദി എന്നിവിടങ്ങളിലൂടെ എത്തി 1970 ല്‍ ദര്‍ശനം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെ് തന്റേതായ ഇടം കണ്ടെത്തിയ ഒടുവില്‍ മൂന്നര പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ നിറസാനിധ്യമായിരുന്നു. രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
സഥീര്‍ത്ഥ്യന്റെ  ക്ഷേമാന്വേഷണങ്ങളുമായെത്തുന്ന  ഊരുതെണ്ടിയേയും മലയാളി മറക്കാനിടയില്ല. ഇടയ്ക്ക കൊട്ടിപ്പാടുന്ന പെരിങ്ങോടന്റെ കീര്‍ത്തനം ഒടുവിലാന്റെ എട്ടാം ചരമ വാര്‍ഷികത്തിലും അദ്ദേഹത്തെ മലയാളി മനസുകളില്‍ അനശ്വരനാക്കുന്നു.

No comments:

Post a Comment