Tuesday, 17 June 2014

ഒരു 'കൂതറ'പ്പടം.


സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കൂതറ ഹാഫ് ടൈമില്‍ നല്ല പ്രകടനവും, രണ്ടാം പകുതിയില്‍ കളിമറന്ന കളിക്കാരെയുമാണ് ഓര്‍മ്മിപ്പിച്ചത്. പ്രേക്ഷകരും കൂതറയും രണ്ട് ടീമായി കളിച്ച കളി സമനിലയില്‍ കലാശിച്ചെന്ന് പറയുന്നതാവും ശരി. ആദ്യ പകുതിയില്‍ മലയാള സിനിമ ലോകം മുന്‍പ്വ കണ്ട കളി തന്നെയാണ് നടന്നത്. ഭഗതും, സണ്ണിവെയ്‌നും, ടൊവീനോ തോമസും പ്രേക്ഷകരുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ക്കുകയായിരുന്നു. ഇടക്കിടെ ഗോള്‍ അടിച്ചും ഗോള്‍ വഴങ്ങിയും ഭഗതും കൂട്ടരും മുന്നോട്ട് പോയി. കളിയില്‍ ഏറ്റവും ഫോമായത് റഫറി ആയിരുന്ന കൂതറ എന്ന നായ തന്നെയായിരുന്നു. മോഹന്‍ലാല്‍ എന്ന കളിക്കാരനെ രണ്ടാം പകുതിയില്‍ ഇടക്കൊന്നിറക്കി നോക്കിയെങ്കിലും ഫലം കണ്ടില്ല. ശ്രീനാഥ് രാജേന്ദ്രന്‍ എന്ന കോച്ചില്‍ ആരാധകര്‍ അര്‍പ്പിച്ച് പ്രതീക്ഷ അത്രക്കങ്ങോട്ട് ഏശിയില്ല. മുന്‍പ് ഇതേ കോച്ച്ിന് കീഴില്‍ കളിച്ച സെക്കന്‍ഡ് ഷോ ടീം മൈതാനത്ത്  ഇത്രക്ക് മാനക്കേട് ഉണ്ടാക്കിയില്ലെന്ന് തോന്നുന്നു.
ഭഗത് മികച്ച് ഫോര്‍വേഡ് കളിക്കാരനാണെന്ന് എല്ലാ പ്രേക്ഷകര്‍ക്കും നന്നായി അറിയാം. മലയാളം തമിഴ് ഗ്രൗണ്ടുകളിലായി ഭഗത് നേടിയ ഗോളുകള്‍ അതിനുദാഹരണങ്ങളാണ്. കൂതറക്കളിയിലും ഭഗത് മോശമാക്കിയല്ല. കാലില്‍ കിട്ടിയ പന്തുകളോരോന്നും ഗോള്‍മുഖത്തേക്ക് തൊടുക്കാന്‍ ഭഗതിനായി. ചിലതൊക്കെ വല കുലുക്കിയെങ്കിലും മറ്റു ചിലത് വലക്ക് പുറത്തേക്ക് പോവുകയും, ഫൗളാവുകയും ചെയ്തു. മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം കാഴ്ച വച്ച സണ്ണി വെയ്ന്‍ അധികം ഗോളുകളൊന്നും നേടിയില്ലെങ്കിലും തന്റെ സ്വത സിദ്ധമായ ശൈലിയില്‍ കളിച്ചു. സണ്ണിയുടെ കളിയില്‍ മലയാളിക്ക് എന്നും സമ്മിശ്ര പ്രതികരണമാണുള്ളത്. ഇവിടേയും അതാവര്‍ത്തിച്ചു. എല്ലാ ഗ്രൗണ്ടിലേയും പോലെ ഇവിടേയും  . . . മലയാളിക്ക് അത്ര സുപരിചിതനല്ലാത്ത ടൊവീനോ തോമസാണ് ഫോര്‍ഡേഡ് കളിച്ച മറ്റൊരു കളിക്കാരന്‍. കളി കഴിയും വരെ അത്ര നല്ല കളിക്കാരനെന്ന് അഭിപ്രായം നേടാത്ത ടൊവീനോയുടെ ഫൗള്‍ മനസിലായത് അവസാന മിനിറ്റിലായിരുന്നുവെന്ന് മാത്രം. കളിയില്‍ ഏറ്റവും കൂതറ ടൊവീനോ തന്നെയായിരുന്നു.
എന്‍ജിനീയറിംഗ് കോളജിലെ സ്ഥിരം കളിയാണ് ആദ്യ പകുതിയില്‍ നടന്നതെങ്കിലും കണ്ടിരിക്കാന്‍ ഒരു സുഖമുണ്ടായിരുന്നു. മികച്ച പാസുകളും, സെല്‍ഫ് ഗോളുകളും, പെനാല്‍റ്റികളും, ഫ്രീകിക്കുകളും, അറ്റാക്കുകളുമായി ആകെയൊരു കളി ലഹരി തന്നെയായിരുന്നു. കളിക്ക് കൊഴുപ്പേകാന്‍ എത്തിയ ചിയര്‍ ഗേള്‍സിന് ഗ്രൗണ്ടില്‍ കാര്യമായ റോളൊന്നുമില്ലായിരുന്നു. എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നു എന്ന് തോന്നിയ ശ്രിത ശിവദാസും, ഭാവനയും നിരാശപ്പെടുത്തി. മറ്റു ചിയര്‍ ഗേള്‍സ് അത്ര ചിയര്‍ ചെയ്യിപ്പിച്ചുമില്ല. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളും, ഫോര്‍ ദ് പീപ്പിളും അനുസ്മരിപ്പിക്കുന്ന ചില ഷോട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഹാഫ് ടൈമിന് വിസില്‍ മുഴങ്ങുമ്പോള്‍ രണ്ടാം പകുതിയിലേക്ക് ഒരു പ്രതീക്ഷ കരുതി വച്ചിരുന്നു.
നിരാശപ്പെടുത്തിക്കൊണ്ട് വിരസമായ സെക്കന്‍ഡ് ഹാഫ് ആരംഭിച്ചു. കളി ആരുടെ പക്ഷത്താണെന്ന് മനസിലാകാത്ത കുറേ നേരം വെറുതെ പന്ത് തട്ടി. പെട്ടെന്ന് ആരവങ്ങളൊന്നുമില്ലാതെ ഉസ്താദ് സാലി (മോഹന്‍ ലാല്‍) ഗ്രൗണ്ടിലെത്തി. ഇടക്ക് ഗോളടിക്കുമെന്ന് തോന്നിയെങ്കിലും അത് സംഭവിച്ചില്ല. ആദ്യ പകുതി നന്നായി കളിച്ച ഫോര്‍വോഡ്കളും കളി മറന്നു. ലാലിന് പകരം മറ്റേത് കളിക്കാരന്‍ വന്നാലും സംഭവിക്കാവുന്നത് മാത്രം സംഭവിച്ചു. മുഖ ഭാവം കൊണ്ടും ഗെറ്റപ്പു കൊണ്ടും എതിര്‍ ടീമിനെ ലേശമൊന്ന് വിറപ്പിക്കാന്‍ സാലിക്കായത് മാത്രം മിച്ചം. കടലിലേക്ക് കളി മാറ്റിയ കോച്ച് കൈവിട്ടെന്ന് തെന്നിയ കളി ഏറെക്കുറെ തിരിച്ചു പിടിച്ചു. കടല്‍ ക്ഷോഭത്തിലകപ്പെട്ട ബോട്ടിലെ രംഗങ്ങള്‍ ഗാലറികളെ കുറേ നേരത്തേക്ക് നിശബ്ദമാക്കി. പിന്നീടങ്ങോട്ട് ഒരൊഴുക്കായിരുന്നു. ഇടക്കിടെ കളി അവസാനിക്കുമെന്ന് തോന്നിയെങ്കിലും എക്‌സ്ട്രാ ടൈമും ഇന്‍ജുറി ടൈമും കടന്ന് കളി മുന്നോട്ട് പോയി. ആരും ഗോളടിച്ചില്ല. ഒരു നല്ല ഷോട്ട് ഗോള്‍മുഖത്തേക്ക് എത്തി നോക്കിയത് പോലുമില്ല. ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം കൊടുക്കാന്‍ എന്നോട് പറഞ്ഞാല്‍ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ 'കളിക്കാരന്' ഞാനാ അവാര്‍ഡ് സമ്മാനിക്കും, തീര്‍ച്ച.
കളി അവസാനിക്കാനുള്ള റഫറിയുടെ വിസില്‍ കേട്ടപ്പോള്‍ ചെറിയൊരാശ്വാസം. ഒരു നല്ല കളി കണ്ട സംതൃപ്തി ഇല്ലാതെ, എന്നാല്‍ കോച്ചും കളിക്കാരും ചേര്‍ന്ന് ചെറിയൊരു കാഴ്ച വിരുന്ന് സമ്മാനിച്ച സമാധാനത്തില്‍ ഗ്രൗണ്ടില്‍ നിന്നിറങ്ങി.    

Saturday, 7 June 2014

അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.

സ്ത്രീ സംവിധായകരെ അധികമൊന്നും പ്രോത്സാഹിപ്പിക്കാത്ത മേഖലയാണ് മലയാള സിനിമ. എന്നാല്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് അഞ്ജലി മേനോന്‍ എന്ന വനിത സംവിധായിക പ്രതിഭ.
2009 ല്‍ കേരള കഫേയിലെ ഹാപ്പി ജേര്‍ണി, 2012 ല്‍ മഞ്ചാടിക്കുരു, 2014 ല്‍ ബാഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് അഞ്ജലി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് സ്വന്തം  അക്കൗണ്ടില്‍ ചേര്‍ത്ത ചിത്രങ്ങള്‍. 2012 ല്‍ ബോക്‌സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലിയുടെ കരിയറിലെ പ്ലസ് പോയന്റ്.
മലയാളത്തില്‍ മുന്‍പും വനിത സംവിധായകര്‍ ഉദയം ചെയ്തിട്ടുണ്ട്. ജന്‍മദിനം ഒരുക്കിയ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക സുമ ജോസന്‍, സഞ്ചാരം സംവിധാനം ചെയ്ത ലിജി ജോസ്, കേരള കഫേയില്‍ മകളൊരുക്കിയ ചലച്ചിത്ര താരം രേവതി ഫഹദ്, അനുമോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അകം എന്ന ചിത്രമൊരുക്കിയ ശാലിനി ഉഷ എന്നിവരാണ് മലയാളത്തില്‍ സംവിധായക തൊപ്പി അണിഞ്ഞ വനിതകള്‍. ഒന്നിലധികം ചിത്രങ്ങളൊരുനോ സംവിധായക കസേരയില്‍ ഉറച്ചിരിക്കാനോ ഇവര്‍ക്കാര്‍ക്കും ഇതു വരെ കഴിഞ്ഞില്ല. മലയാളത്തിന് പുറത്ത് മിച്ച ചിത്രങ്ങളൊരുക്കി ദേശീയ അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഗീതുമോഹന്‍ദാസ് മാത്രമാണ്  ഇവര്‍ക്കൊരപവാദം. ഗാതുവിന്റെ ലയേഴ്‌സ് ഡയസ് ഇത്തവണ ദേശിയ അവാര്‍ഡില്‍ ഒന്നിലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും, നിരവധി വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വേറിട്ട വഴികളിലൂടെ മലയാളത്തില്‍ പുരുഷ മേധാവിത്വ മേഖലയായിരുന്ന ചലച്ചിത്ര സംവിധാന മേഖലയില്‍ ഉറച്ചിരിക്കാന് കഴിഞ്ഞത് അഞ്ജലി മോനോന് മാത്രമാണ്. അണിയിച്ചൊരുക്കിയ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാന്‍ അവര്‍ക്ക്് കഴിഞ്ഞതാണ് മലയാളത്തില്‍ അഞ്ജലിക്ക് സ്വന്തമായൊരിടം ഉണ്ടാക്കി കൊടുക്കുന്നത്. മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എംന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കരെ ലഭിക്കുന്നത്.  മലയാളത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അഞ്ജലിക്ക് കഴിയുമെന്നാണ് ചലച്ചിത്ര ലോകം വിശ്വസിക്കുന്നത്.