Thursday, 3 July 2014

മലയാള സിനിമ ആറ് മാസം.



പോയ വര്‍ഷം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയത് 150 ലധികം ചിത്രങ്ങളില്‍ വിജയംനേടാനായത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക് മാത്രമായിരുന്നു. ഇത്തവണയും സ്ഥിതി മറിച്ചല്ല. നവാഗതരും ചിരപരിചിതരുമായി നിരവധി സംവിധായകര്‍ ചിത്രങ്ങളൊരുക്കി. ഏറെയും തീയ്യറ്ററുകളില്‍ പരാജയത്തിന്റെ കയ്പ് രുചിച്ചപ്പോള്‍ വിജയം നേടിയത് 1983, ഓംശാന്തി ഓശാന, സെവന്‍ത് ഡേ, റിംഗ്മാസ്റ്റര്‍, ഹൗ ഓള്‍ഡ് ആര്‍യൂ, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് മാത്രമാണ്. ഇതില്‍ 1983, ഓംശാന്തി ഓശാന, സെവന്‍ത് ഡേ എന്നീ ചിത്രങ്ങളൊരുക്കിയത് നവാഗത സംവിധായകരാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ഭ്രാന്തും, സചിന്‍ തെന്‍ണ്ടുല്‍ക്കറിന്റെ വിരമിക്കലും ചേര്‍ത്ത് 1983 ഒരുക്കിയത് എബ്രിഡ് ഷൈന്‍ എന്ന് നവാഗതനായിരുന്നു. മലയാളികളുടെ ബലഹീനതയായ ഗൃഹാതുരത്വം കൂടി ചേര്‍ന്നപ്പോള്‍ ചിത്രം തീയ്യറ്ററുകളില്‍ നേടിയത് കണ്ണഞ്ചിക്കുന്ന വിജയമായിരുന്നു. 1990 കള്‍ പശ്ചാത്തലമാക്കി നവാഗതനായ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ഓം ശാന്തി ഓശാനയും ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടി. ലണ്ടന്‍ ബ്രിഡ്ജിന്റെ പരാജയത്തിലാഴ്ന്ന് പോയ പൃഥ്വിരാജിന് ആശ്വാസവും, മലയാളം ബോക്‌സോഫീസിന് മറ്റൊരു ഹിറ്റും സമ്മാനിച്ച് ചിത്രമായിരുന്നു സെവന്‍ത് ഡേ. സെവന്‍ത് ഡേ ഒരുക്കിയ ശ്യാംധറും നവാഗതനായിരുന്നു. വിഷുച്ചിത്രങ്ങളായെത്തിയ സിനിമകളൊക്കെ വിഷുപ്പടക്കം പോലെ പൊട്ടിയപ്പോള്‍ തീയ്യറ്ററുകളില്‍ പിടിച്ചു നിന്ന ചിത്രമാണ് റിംഗ് മാസ്റ്റര്‍. ദിലീപ് നായകനായതിനാല്‍ റിംഗ് മാസ്റ്ററിന് വിജയത്തിലേക്കുള്ള ഈസി വാക്കോവര്‍ ലഭിക്കുകയായിരുന്നു. 14 വര്‍ഷത്തിന് ശേഷം മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ ഹൗ ഓള്‍ഡ് ആര്‍യൂവാണ് ഈ വര്‍ഷം തീയ്യറ്ററുകളില്‍ പ്രതികരണം നേടിയ മറ്റൊരു ചിത്രം. മഞ്ജു വാര്യര്‍ തന്റെ മടങ്ങിവരവ് ഗംഭീരമാക്കിയപ്പോള്‍, ചിത്രത്തെ പ്രേക്ഷകര്‍ വിജയങ്ങളുടെ പട്ടികയില്‍ എഴുതി ചേര്‍ത്തു. പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി യുവ നിരയെ അണിനിരത്തി ഹിറ്റ് മേക്കര്‍ അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്‌സും തിയ്യറ്ററുകള്‍ നിറഞ്ഞോടി. ചില ചിത്രങ്ങള്‍ തീയ്യറ്ററുകളില്‍ പ്രേക്ഷകരുടെ അഭിപ്രായം നേടുമെന്ന് തോന്നിച്ചെങ്കിലും അവ വന്ന പോലെ മടങ്ങി. മലയാള സിനിമ 2014 പൂര്‍ത്തിയാക്കാന്‍ ഇനി ആറ് മാസം  മാത്രം ബാക്കി നില്‍ക്കെ മികച്ച ചിത്രങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഒശാനയിലെ പൂജ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നസ്‌റിയയാണ് വനിതാ തരംഗത്തിന് തുടക്കം കുറിച്ചത്. നിറഞ്ഞ ചിരിയും, ആരേയും ആകര്‍ഷിക്കുന്ന കൃസൃതിത്തരങ്ങളുമായി സ്‌ക്രീനില്‍ നിറഞ്ഞ നസ്‌റിയ മലയാളത്തില്‍ പുതിയൊരു തരംഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. പിന്നാലെയെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം നിരാശപ്പെടുത്തിയെങ്കിലും ബാഗ്ലൂര്‍ ഡെയ്‌സിലൂടെ ആ പരാജയത്തെ മറയ്ക്കാന്‍ നസ്‌റിയക്കായി. മലയാളത്തിലെ ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലുമായുള്ള നസ്‌റിയയുടെ വിവാഹം നിശ്ചയിച്ചതും 2014 ന്റെ ആദ്യ പകുതിയിലാണെന്നത് തികച്ചും യാദൃശ്ചികം.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യരാണ്  ഈ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വനിത. വിവാഹത്തെ തുടര്‍ന്ന് അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്ന മഞ്ജു, റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് മടങ്ങിയതാണ് താരത്തിന് ഇത്രയധികം വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ കാരണമായത്. മടങ്ങിവരവ് ഗംഭീരമാക്കിയ മഞ്ജു ആ വര്‍ഷം മലയാള സിനിമയെ സ്വീധീനിച്ച വനിതകളില്‍ ഒരാളാവുകയും ചെയ്തു. മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ നടന്‍ ദിലീപ് കോടതിയെ സമീപിച്ചതും അടുത്തിടെയാണ്.

മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി ചിത്രമൊരുക്കി വിജയം കണ്ട വനിത സംവിധായികയാണ് അഞ്ജലി മേനോന്‍.  അഞ്ജലി ഒരുക്കിയ മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നത്.

സ്വതസിദ്ധമായ ചിരിയും, ശൈലിയും ചുരുങ്ങിയ കാലം കൊണ്ട് നിവിന്‍ പോളിയെ മലയാളത്തിലെ മുന്‍നിര നായകന്‍മാരിലൊരാളാക്കി മാറ്റി. 2014 ലെ മികച്ച ഹിറ്റുകളുടെ തോഴനായി നിവിനെ മാറ്റിയതും ഈ സ്വാഭാവിക അഭിനയ ശൈലി തന്നെയാണ്.
എബ്രിഡ് ഷൈന്‍ ഒരുക്കിയ 1983, 2014 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ വിരമിക്കലും, പ്രേക്ഷകന്റെ ക്രിക്കറ്റ് വികാരവും പരമാവധി ചൂഷണം ചെയ്ത ചിത്രം ബോക്‌സോഫീസ് ഹീറ്റായി മാറി. ചിത്രത്തില്‍ പ്രധാന കഥാപാത്രമായത് നിവിന്‍ പോളിയും. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ അഭിനയ രംഗത്തെത്തിയ നിവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആഷിക് അബുവിന്റെ ടാ തടിയായിലെ നെഗറ്റീവ് വേഷം മാത്രമാണ് അത്ര പ്രേക്ഷക ശ്രദ്ധ നേടാതെ പോയത്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ ജൂഡ് അന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയും ബോക്‌സോഫില്‍ വന്‍ വിജയം നേടി. അവിടെയും കേന്ദ്രകഥാപാത്രം  നിവിന്‍ പോളി തന്നെ. ചിത്രത്തിന്റെ ഗതി വിഗതികള്‍ നിശ്ചയിച്ചത് പോലും നിവിന്റെ കഥാപാത്രമായിരുന്നു.
 ഇന്നലെ പുറത്തിറങ്ങിയ ബാഗ്ലൂര്‍ ഡെയ്‌സില്‍ മൂന്ന് നായകന്‍മാര്‍ക്കും തുല്ല്യ പ്രാധാന്യമാണെങ്കിലും തീയ്യറ്ററില്‍ നിവിന്റെ കഥാപാത്രത്തിന് ലഭിച്ച കൈയ്യടിക്ക് കുറവൊന്നുമില്ല. യുവതാരനിരയില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയതും നിവിന്‍ പോളി തന്നെ.  ചിത്രം ലാഗിംഗ് ഭീഷണി നേരിട്ടപ്പോഴെല്ലാം നിവിന്റെ കുട്ടന്‍ എന്ന കഥാപാത്രമാണ് കാണികളെ തിരികെ ചിത്രത്തിലേക്കെത്തിച്ചത്.
നിവിന്‍ പോളി വിജയങ്ങളുടെ പിന്നാലെയല്ല, വിജയങ്ങള്‍ നിവിന്റെ പിന്നാലെയാണെന്നാണ് ഈ വര്‍ഷം എത്തിയ ഓരോ ചിത്രങ്ങളും തെളിയിക്കുന്നത്. 2014 ലെ ആറ് മാസം നിവിന്റെ ഒപ്പമായിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് താരം നേടിയ വിജയങ്ങള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തില്‍ പരാജയമടഞ്ഞ നവാഗതരേയും ഏടുത്തു പറയേണ്ടതാണ്. മമ്മൂട്ടിയെ നായകനാക്കി ചിത്രങ്ങളൊരുക്കി പരാജയമടഞ്ഞ രണ്ട് നവാഗതരാണ് ഷിബു ഗംഗാധരനും, പ്രമോദ് പയ്യന്നൂരും. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്ല്യകാല സഖിക്ക് ചലച്ചിത്രാവിഷ്‌കാരമൊരുക്കിയ പ്രമോദ് പയ്യന്നൂരിനാണ് നന്നായി കൈ പൊള്ളിയത്. ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത് വളരെ മോശമായിരുന്നു. സക്കറിയായുടെ പ്രെയ്‌സ് ദ് ലോര്‍ഡിനെ വെള്ളിത്തിരയിലെത്തിച്ച് ഷ്ബു ഗംഗാധരനും കരയാനായിരുന്നു വിധി. സന്തോഷ് ഖാന്‍, അനില്‍ ഗോപിനാഥ്, എം ബി പദ്മകുമാര്‍, സുരേഷ് നായര്‍ തുടങ്ങി ചിത്രമൊരുക്കി പരാജിതരായി മടങ്ങിയ സംവിധായകരുടെ നിര നീളുകയാണ്.
കഴിഞ്ഞു പോയ ആറ് മാസത്തിനുള്ളില്‍ ഒന്നിലധികം ചിത്രമൊരുക്കിയ സംവിധായകരാരും മലയാളത്തില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാര്‍ഡ് ലഭിച്ചതും, അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പാര്‍ലമെന്റംഗമായതും മലയാള സിനിമയ്ക്ക് ഇരട്ടി മധുരമായി. . . . .

No comments:

Post a Comment