സിനിമ ആത്യന്തികമായി സിനിമ തന്നെയാണ്. ഫീല്‍ ഗുഡ് മൂവി എന്ന് ഒറ്റ വാക്കില്‍ പറഞ്ഞവസാനിപ്പിക്കാം. എന്നാല്‍ പറഞ്ഞാലും തീരാത്ത എന്തൊക്കെയോ ചിത്രത്തിലുണ്ടായിരുന്നു. ഹിറ്റ് മേക്കേഴ്‌സായ ലാല്‍ ജോസ്- ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്റെ ചിത്രം, ഏഴ് ഗാനരചയിതാക്കള്‍സ ചേര്‍ന്നൊരുക്കിയ വ്യത്യസ്തമായ ഏഴ് ഗാനങ്ങള്‍, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് തുടങ്ങിയ മലയാളത്തിലെ യുവതാര നിര ഒന്നിക്കുന്ന ചിത്രം, ബാഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിന് ശേഷം മലയാളത്തില്‍ പുറത്തിറങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം, അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്റെ അച്ഛന്‍ വേഷത്തിലെത്തുന്ന ചിത്രം, ദുല്‍ഖറിന്റെ മെട്രോ ബോയ് ഗെറ്റപ്പില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം ഇങ്ങനെ ഏറെ അവകാശവാദങ്ങളുമായാണ് വിക്രമാദിത്യന്‍ തീയ്യറ്ററുകളിലെത്തിയത്. എന്നാല്‍ പതിവ് പോലെ തന്നെ പ്രതീക്ഷകള്‍ കുറെയൊക്കെ തെറ്റി. എന്നും അങ്ങനെ തന്നെയാണല്ലോ, അമിത പ്രതീക്ഷയുമായി തീയ്യറ്ററുകളിലെത്തുമ്പോഴെല്ലാം തിരിച്ചടി കിട്ടിയിട്ടുണ്ട്.
ചെറുപ്പം മുതലേ കൂട്ടുകാരായ മൂന്ന് സൃഹൃത്തുക്കള്‍. വിക്രം ഷേണായി (ഉണ്ണി) ആദിത്യ മേനോന്‍ (ദുല്‍ഖര്‍) ദീപിക പൈ (നമിത). അവരുടെ ഇണക്കങ്ങളും, പിണക്കങ്ങളുമായി കാലം കടന്നു പോകുന്നു. വിക്രമനും ആദിത്യനും സൃഹൃത്തുക്കളാണെങ്കിലും പരസ്പരം ശത്രുക്കളെപ്പോലെയാണ്. എപ്പോഴും പരസ്പരം മത്സരിച്ചു കൊണ്ടിരിക്കും. തോല്ക്കുന്നയാള്‍ ജയിക്കുന്നയാളെ സല്യൂട്ട് ചെയ്യണം. ഇരുവരുടേയും മത്സരങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്നത് ദീപിക എന്ന കൊങ്കിണി കുട്ടിയും. മത്സരങ്ങളില്‍ എപ്പോഴും പരാജയപ്പെടുന്നത് ആദിത്യനാണ്. ചിത്രത്തിന്റെ കാതലെന്നു പറയാവുന്ന രണ്ടു പരീക്ഷകള്‍, ഒന്ന് ദീപികയും, മറ്റൊന്ന് ഒരു എസ് ഐ ടെസ്റ്റുമാണ്. എസ് ഐ ടെസ്റ്റില്‍ വിക്രമന്‍ പാസാകുമ്പോള്‍ ദീപിക എന്ന പരീക്ഷ പാസാകുന്നത് ആദിത്യനാണ്. മലയാലത്തില്‍ പല ചിത്രങ്ങളില്‍ കണ്ടു പഴകിയ ക്ലൈമാക്‌സ്. ആദിത്യന് പിന്നിലായിപ്പോയ വിക്രം ദീപികയെ അവന് നല്‍കുന്നു. ആദ്യം ഓര്‍മ്മ വന്നത് വിനയന്‍ ചിത്രം അത്ഭുത ദ്വീപിന്റെ ക്ലൈമാക്‌സാണ്. പുറത്തു നിന്നെത്തിയ നായകന് ദ്വീപിലെ രാജകുമാരന്‍ നല്‍കുന്നത് നായികയെ തന്നെയാണ്.
1992 ല്‍ സംഗീത് ശിവന്‍ ഒരുക്കിയ യോദ്ധയും വിക്രമാദിത്യനില്‍ എവിടെയൊക്കെയോ നിഴലിക്കുന്നുണ്ടായിരുന്നു. രണ്ട് ബാല്ല്യകാല സൃഹൃത്തുക്കള്‍ തമ്മിലുണ്ടായിരുന്ന പിണക്കങ്ങള്‍ മലയാള സിനിമയില്‍ ചിത്രീകരിക്കുന്നത് ഇതാദ്യമായല്ല. അതുകൊണ്ടു തന്നെ ചിത്രത്തില്‍ പലയിടത്തും കണ്ടു മടുത്ത കുറെ കാഴ്ചകള്‍ നിഴലിക്കുന്നുണ്ടായിരുന്നു.
തീരെ സഹിക്കാന്‍ കഴിയാതിരുന്നത് ക്ലൈമാക്‌സ് തന്നെയായിരുന്നു. ആരോ തീയ്യറ്ററിലിരുന്ന് കഥ പറഞ്ഞു തരും പോലെ ചിത്രം എങ്ങോട്ടു പോകുന്നുവെന്ന് മനസിലാകുന്നുണ്ടായിരുന്നു. ഈ തിരക്കഥ ഞാന്‍ മുന്‍പ് വായിച്ചുള്ളത് പോലെ തോന്നി. എസ് ഐ ആകാന്‍ കവിയാതിരുന്ന നായകന്‍, ഐ പി എസ് ഉദ്യോഗസ്ഥനായി മടങ്ങിയത്തുന്നത് അത്രക്ക് സ്വീകാര്യമായി തോന്നിയില്ല. ഇങ്ങനെ അപ്രതീക്ഷിത സ്വപ്‌നങ്ങള്‍ പലതും ഞാന്‍ കുട്ടിക്കാലത്ത് കണ്ടിട്ടുള്ളതു കൊണ്ടായിരിക്കും. പിന്നെ ദുല്‍ഖറിനേക്കാള്‍ അല്പം പ്രാധാന്യം ഉണ്ണിക്കു കൂടുതലുണ്ടോയെന്ന് സംശയിച്ചാലും കുറ്റം പറയാനാകില്ല. നമിതയ്ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. ജോയ് മാത്യുവിന്റെ ഹോമിയോ ഡോക്ടര്‍ കഥാപാത്രത്തോട് ഏറെക്കുറെ നീതി പുലര്‍ത്തിയെന്ന് തോന്നുന്നു. ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ട ലെനയുടെ കഥാപാത്രം എടുത്തു പറയേണ്ടതാണ്. 2010 ന് ശേഷമിറങ്ങിയ മിക്ക ചിത്രങ്ങളിലും കറിയില്‍ ഉപ്പു പോലെയുണ്ടായിരുന്ന ലെന വിക്രമാദിത്യനിലും തന്റെ കഥാപാത്രം മനോഹരമാക്കി. കഥയിലെ പ്രധാന ട്വിസ്റ്റായതും ലെനയുടെ കഥാപാത്രം തന്നെയാണ്.
സ്‌നേഹമുള്ള കുറച്ചു പിണക്കങ്ങളും, ഇണക്കങ്ങളുമായി എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷികക്കുന്ന ഒരു ചിത്രം. ഒരു മഹാ സംഭവമൊന്നുമല്ലെങ്കിലും കണ്ടിരിക്കാം. കുറെ നല്ല ഫ്രെയിമുകള്‍, പുതിയ കാഴ്ചകള്‍, ആരേയും ആകര്‍ഷിക്കുന്ന പ്രണയം, ഗാനങ്ങള്‍. ഏഴ് ഗാനരചയിതാക്കള്‍ ചേര്‍ന്നൊരുക്കിയ ഏഴ് ഗാനങ്ങള്‍. ബിജിബാവലിന്റെ സംഗീതത്തില്‍ അവയൊരോന്നും മികച്ചു നിന്നു. ഗാനരംഗത്തിലും ദൃശ്യവത്ക്കരണത്തിന് കോംപ്രമൈസിന് തയ്യാറാകാത്ത ലാല്‍ ജോസിന്റെ വിഷ്വലൈസേഷന്‍, കഥ പറച്ചില്‍ രീതി ഇവയൊക്കെ ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. ക്ലാസ്‌മേറ്റ്‌സില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച നൊസ്റ്റാള്‍ജിയ ഫാക്ടര്‍ വിക്രമാദിത്യനിലും ഉള്‍പ്പെടുത്താന്‍ ലാല്‍ ജോസ് ശ്രമിച്ചിട്ടുണ്ട്. വിക്രമാദിത്യന്‍ ഒരു മാസ് എന്റര്‍ടൈനറാണ് എന്നതില്‍ സംശയമില്ല.
No comments:
Post a Comment