Wednesday, 27 August 2014

മുന്നറിയിപ്പ് . . . മലയാള സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും.


സിനിമ കണ്ടിറങ്ങി കുറച്ച് സമയമെടുത്തു സ്ഥലകാല ബോധം വീണ്ടെടുക്കാന്‍. പഴുതുകളില്ലാത്ത സ്‌ക്രിപ്റ്റും, വേണു എന്ന സംവിധായകന്റെ അസാധാരണ ക്രാഫ്റ്റും, മ്മൂട്ടിയിലെ അതുല്ല്യ നടന വൈഭവവും ഒത്തു ചേര്‍ന്നപ്പോള്‍ വെള്ളിത്തിരയില്‍ പിറന്ന മികച്ചൊരു ദൃശ്യസംസ്‌കാരം തന്നെയായിരുന്നു മുന്നറിയിപ്പ്. വേണുവിലെ ഛായാഗ്രാഹകന്‍ ചിത്രത്തിലെ ഒരു രംഗത്ത് പോലും പരീക്ഷിക്കപ്പെട്ടിട്ടില്ല. വേണു എടുത്ത ഓരോ ഫ്രെയിമും അടുത്തതിലേക്കുള്ള വാതില്‍ തുറന്നിട്ടിരുന്നു. കാഴ്ചയുടെ തുടര്‍ച്ചയും, ദൃശ്യങ്ങളിലെ നിമഗ്നതയും ആദിയോടന്തം നിലനിര്‍ത്താന്‍ വേണുവിനായി. മലയാളത്തില്‍ വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങല്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നടിയാണ് താനെന്ന് അപര്‍ണ്ണ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം കൂടിയാണ് മുന്നറിയിപ്പ്.
വേണുവിന് പുറമെ ചിത്രത്തില്‍ ഏറെ കൈയ്യടി അര്‍ഹിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച സി കെ രാഘവന്‍. മമ്മൂട്ടിയെ ചിത്രത്തിലെവിടെയും കാണാനാവുന്നില്ലായിരുന്നു. കാരണം രാഘവേട്ടന്‍ എന്ന് അഞ്ജലി അറയ്ക്കല്‍(അപര്‍ണ്ണ ഗോപിനാഥ്)സംബോധന ചെയ്യുന്ന വ്യക്തി ചിത്രത്തിനവസാനം വരെയും ഓരോ പ്രേക്ഷകന്റെയും മനസിലും രാഘവേട്ടനായിരുന്നു. താരപ്രഭാവങ്ങളില്ലാതെ സി കെ രാഘവനെന്ന തടവുകാരനെ അവതരിപ്പിക്കാന്‍ മമ്മൂട്ടി കാണിച്ച മനസ് തന്നെ അഭിനന്ദനാര്‍ഹമാണ്. ജയിലറായ നെടുമുടി വേണു രാഘവനെ അഞ്ജലിക്ക് പരിചയപ്പെടുത്തുന്ന രംഗം ശ്രദ്ധേയമാണ്. തീയ്യറ്ററുകളിലെ സ്ഥിരം കയ്യടികളോ വരവേല്‍പ്പോ ഇല്ലാതെ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി രാഘവന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുകയാണ്. ആദ്യ സീന്‍ മുതല്‍ തന്നെ രാഘവന്റെ മുഖത്തെ നിഗൂഢത അയാളുട െകണ്ണുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ മുഖത്താണ് അഭിനയമെന്ന കാര്യം മനസിലാക്കി പ്രവര്‍ത്തിച്ച സംവിധായകനാണ് വേണു. അത് കൊണ്ടാണ് മമ്മൂട്ടിയുടെ മുഖത്തെ ക്ലോസുകള്‍ ചിത്രത്തിന്റെ പലയിടത്തും തെളിഞ്ഞു നില്‍ക്കുന്നത്. അപരിചിതത്വവും, നിഗൂഢതകളും നിറഞ്ഞ ആ മുഖത്ത് എക്‌സ്പ്രഷന്‍സ് മാറിമറിയുന്നത് ഏതൊരു പ്രേക്ഷകനേയും കോള്‍മയിര്‍ കൊള്ളിക്കും. സസ്പന്‍സ് നിഞ്ഞ ക്ലൈമാക്‌സില്‍ മ്മൂട്ടി എന്ന മഹാനടനെ പ്രേക്ഷകന്‍ തിരിച്ചറിയും, തീര്‍ച്ച. അഭിനയം എന്താണെന്ന് ആ മുഖം പറഞ്ഞ് തരും.
നല്ല സിനിമയ്ക്കായി പണമിറക്കിയ രന്‍ജിത്തും സൃഹൃത്തുക്കളും, ഗസറ്റ് റോളിലെത്തിയ പൃഥ്വിരാജും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിനായി അണിനിരന്ന മറ്റ് സീനിയര്‍ താരങ്ങളാണ് ചിത്രത്തിന്റെ മറ്റാകര്‍ഷണങ്ങള്‍. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും തന്റെ കഥാപാത്രത്തിലൂടെ സിനിമയുടെ ഗതിയില്‍ സുപ്രധാന പങ്കു വഹിച്ച കൊച്ചുപ്രേമനും, സുധീഷും, മുത്തുമണിയും എല്ലാം മികച്ചു നിന്നു.
ജോയ് മാത്യുവിന്‍രെ ചന്ദ്രാജി ഇന്ന കാണുന്ന പല സീനിയര്‍ മാധ്യമപ്രവര്‍ത്തകരേയും അനുസ്മരിപ്പിക്കുന്നു. നവ മാധ്യമപ്രവര്‍കരെ കണ്ണടച്ച് വിമര്‍ശിക്കാന്‍ ചന്ദ്രാജി മടിക്കുന്നില്ല. ടെലിവിഷന്‍ ചര്‍ച്ചകളേയും, പുതിയ മാധ്യമപ്രവര്‍ത്തകരുടെ കാട്ടിക്കുട്ടലുകളേയും വിമര്‍ശിക്കുന്നതില്‍ ആ കഥാപാത്രം പിശുക്ക് കാട്ടുന്നില്ല. ആ കഥാപാത്രം ഒരു  പഴയ മാധ്യമപ്രവര്‍ത്തകനാണെന്നതും, തിരക്കഥ ഒരുക്കിയ ഉണ്ണി ആര്‍ കേരളത്തിലെ മറ്റൊരു മികച്ച മാധ്യമപ്രവര്‍ത്തകനാണെന്നതും ഈ മാധ്യമ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.
ചിത്രത്തിന്റെ ലൊക്കേഷനാണ് എടുത്തു പറയേണ്ടമറ്റൊരു സംഗതി. മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം താവളങ്ങളും, കോഴിക്കോടിന്റെ തെരുവുകളും, ബീച്ചും എല്ലാം ചെര്‍ന്ന് ഒരു ദൃശ്യ വിരുന്നു തന്നെ ആയിരുന്നു മുന്നറിയിപ്പിലേത്. രാഘവനെ താമസിപ്പിക്കാനായി അഞ്ജലി ഒരുക്കുന്ന രണ്ട് സ്ഥലങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. തെരുവിലെ രണ്ടാം നിലവീടും, പുഴയോരത്തെ പഴമ നിറഞ്ഞ കൊച്ചു വീടും കാഴ്ച്ചക്ക് ഹൃദ്യമായിരുന്നു.
ചിത്രത്തിലെ പഞ്ച് ഡയലോഗുകള്‍ പലതും സാധാരണങ്ങളായിരുന്നു എങ്കിലും ഇതു വരെ പലരും ചിന്തിക്കാന്‍ മറന്നവയായിരുന്നു. അര്‍ത്ഥവത്തായ ചോദ്യങ്ങളും ചിന്തകളും. അത് സിനിമ കണ്ട് തന്നെ മനസിലാക്കണം. മമ്മൂട്ടിയിലെ നടന്‍ മരിച്ചിട്ടില്ലന്നതിന്റെ തെളിവ് കൂടിയാണ് ഈ ചിത്രം. ദയ എന്ന ഒറ്റച്ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വേണുവിലെ സംവിധായകന്റെ ക്രാഫ്റ്റും, മികച്ച കഥാപാത്രങ്ങള്‍ക്കും, ആകര്‍ഷണീയമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ജന്‍മം നല്‍കുന്ന തിരക്കഥ ഒരുക്കിയ ഉണ്ണി ആറിന്റെ സൃഷ്ടിപാടവവും വ്യകാതമാക്കുന്ന ചിത്രമെന്ന വിശേഷണവും മുന്നറിയിപ്പിന് നന്നായിണങ്ങും. കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ ഉണ്ണി ആറിനും, അതിനെ വെള്ളിത്തിരയില്‍ അന്വര്‍ത്ഥമാക്കാന്‍ വേണുവിനും, നടനവൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മമ്മൂട്ടിക്കും ഇനിയും കഴിയട്ടെ എന്നാശംസിക്കാം.

Saturday, 9 August 2014

മംഗ്ലീഷ്.


ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മംഗ്ലീഷ് പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. എന്നാല്‍ അത്രക്കങ്ങോട്ട് തൃപ്തിപ്പെടുത്തിയുമില്ല.സലാം ബാപ്പുവിന്റെ രണ്ടാമത്തെ ചിത്രം എന്നതിലുപരി മമ്മൂട്ടിയുടെ തുടര്‍ക്കഥയായ പരാജയങ്ങള്‍ക്ക് വിരാമമിട്ട ചിത്രമെന്ന വിശേഷണമാകും മംഗ്ലീഷിന് കൂടുതല്‍ ചേരുക. മമ്മൂട്ടി എന്ന പ്രതിഭയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ്. ഒരു കംപ്ലീറ്റ് മമ്മൂട്ടി ചിത്രമാണ് മംഗ്ലീഷ്. സലാം ബാപ്പുവിന്റെ ക്രാഫ്റ്റ് കൂടി ചേര്‍ന്നതോടെ ഒരു മികച്ച എന്റര്‍ടൈനര്‍ പിറക്കുകയായിരുന്നു. ഹോളണ്ടുകാരി കരോളിന്‍ ബെക്കിന്റെ മംഗ്ലീഷ് ഇത്തിരി അധികമായോ എന്ന സംശയമൊഴിച്ചാല്‍ കണ്ടിരിക്കുവുന്ന ഒരു ചിത്രമാണ് മംഗ്ലീഷ്.
ചിത്രത്തില്‍ കൊച്ചി നഗരം അടക്കി ഭരിക്കുന്ന ഒരു ഡോണാണ് മമ്മൂട്ടി എന്ന ധാരണയുണ്ടെങ്കില്‍ തെറ്റി. കൊച്ചിന്‍ ഹാര്‍ബറിലെ ഒരു മത്സ്യ കച്ചവടക്കാരനാണ് മാലിക് ഭായ് (മമ്മൂട്ടി). പക്ഷെ മട്ടാഞ്ചേരിയിലും, ഫോര്‍ട്ടു കൊച്ചിയിലും എന്തിന് കൊച്ചി നഗരത്തില്‍ പോലും മാലിക് ഭായ് അറിയാതെ ഒരീച്ച പോലും പറക്കില്ല. ഹാര്‍ബറും നഗരവും ഭരിക്കാന്‍ വേറെ ആളുണ്ടെങ്കിലും മാലിക് ഭായിയാണ് ഇതൊക്കെ ചെയ്യുന്നത്. കടലില്‍ കിടക്കുന്ന മീനിന് കരയില്‍ വിലപറയുന്ന ഹാര്‍ബറിന്റെ ഹീറോയാണ് മാലിക് ഭായ്. രാഷ്ട്രീയക്കാര്‍ക്കും, സമൂഹത്തിലെ ഉന്നതര്‍ക്കും എന്താവശ്യത്തിനും മാലിക് ഭായി ഉണ്ടാവണം തുടങ്ങിയ ക്ലീഷേ ഹീറോ പരിവേഷങ്ങളാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെ നിഴലായി എത്തുന്നത് ടിനി ടോമാണ്. മാലിക് ഭായിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത ഭാര്യ അച്ഛന്റെ ആവശ്യപ്രകാരം ഭായിയെ ഉപേക്ഷിച്ച് പോകുന്നു. മറ്റൊരാളെ നിക്കാഹ് ചെയ്ത അവളുടെ മനസിലും, ഭായിയുടെ മനസിലും ഇപ്പോഴും പഴയ സ്‌നേഹം ബാക്കി നില്‍ക്കുന്നുണ്ട. അത് ചിത്രത്തിന്റെ പല രംഗങ്ങളിലും നിഴലിക്കുന്നുമുണ്ട്. നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കള്ളപ്പണം കണ്ടെത്താനായി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരായി എത്തുന്ന ജോജു ജോര്‍ജ്ജും, പി ബാലചന്ദ്രനും കലക്കി. സാഹചര്യങ്ങള്‍ക്കനുസരിച്ച്  ഇരുവരും ചേര്‍ന്നൊരുക്കുന്ന തമാശകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടായിരുന്നു. തുടക്കം മുതലെ നായിക കരോളിന്‍ ബെക്ക് ചിത്രത്തിലുണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത് കുറെ കഴിഞ്ഞാണ്. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും, കള്ളത്തരങ്ങളും അവതരിപ്പിക്കാന്‍ സലാം ബാപ്പു ശ്രമിക്കുന്നുണ്ട്.
ഏറെ രസകരമായത് ശ്രിന്ദ അഷാബിന്റെ സംഭാഷണങ്ങളായിരുന്നു. കൊച്ചി സ്ലാംങ്ങില്‍ ഇടതടവില്ലാതെ വഴക്കടിക്കുന്ന ശ്രിന്ദയുടെ മുംതാസ് എന്ന കഥാപാത്രം സിനിമ അവസാനിച്ചാലും പ്രേക്ഷകരുടെ മനസില്‍ നിന്നും മായില്ല. കൊച്ചിയുടെ പശ്ചാത്തലത്തില്‍ പ്രണയ ജോഡികളായ അന്നയുടേയും റസൂലിന്റെയും കഥ പറഞ്ഞ ചിതച്രത്തില്‍ എന്താ ഇക്ക നോക്കി നില്കുന്നത്, അടിക്കിക്ക എന്നു പറഞ്ഞ് പ്രേക്ഷകരുടെ മനസിലേക്ക് ഓടിക്കയറിയ ശ്രിന്ദ 1983 ല്‍ ആരാണ് സചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് നിഷ്‌കളങ്കമായി ചോദിച്ച് പ്രേക്ഷക മനസില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ശ്രിന്ദയുടെ മുംതാസ്.
ചിത്രം തികഞ്ഞ മമ്മൂട്ടി ഷോ ആയിരുന്നു എന്നത് യാഥാര്‍ത്ഥ്യം. എങ്‌ലും ചിത്രം ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. മാലിക് ഭായിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ മമ്മൂട്ടിക്കായി. ആവശ്യത്തിന് നര്‍മവും, സ്റ്റണ്ടും, സെന്റിമെന്‍സും എല്ലാം സമം ചാലിച്ച മാലിക് ഭായിയെ പ്രേക്ഷകര്‍ വെറുക്കാനിടയില്ല.
കരോളിന്‍ ബെക്ക് വെള്ളിത്തിരയില്‍ ചലനമുണ്ടാക്കിയാണ് മടങ്ങുന്ന്ത്.  കരോളിന്റെ മിഷേല്‍ എന്ന കഥാപാത്രത്തിന്റെ മംഗ്ലീഷ് മോശമല്ലാത്ത കൈയ്യടി നേടി. പക്ഷെ മിഷേലിന്റെ മംഗ്ലീഷ് ഇത്തിരി കൂടി പോടെ എന്ന് സംശയം ബാക്കിയാകുന്നുണ്ട്.
കുറച്ച് സ്വീക്ക്വലുകള്‍ മാത്രമാണ് സ്‌ക്രീനിലുള്ളതെങ്കിലും വിനയ് ഫോര്‍ട്ടും നിരാശപ്പെടുത്തിയില്ല.
വിദേശികള്‍ കേരളത്തില്‍ വന്നപ്പോള്‍ ഉ്ണ്ടാക്കിയ കസാലിന്‍ഡ കള്ളക്കളികളിലൂടെ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്‍ സ്വന്തമാക്കുന്നു. അത് കച്ചവടമാക്കാന്‍ ശ്രമിക്കുന്നതിനിടെ കസാലിന്‍ഡയുടെ യഥാര്‍ത്ഥ അവകാശി മിഷേല്‍ മടങ്ങിയെത്തുന്നതും സ്വത്ത് തിരിച്ചു പിടിക്കാന്‍ സ്വയമായും മാലിക് ഭായിയെ കൂട്ടു പിടിച്ചും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒപ്പം നിന്നവരെയെല്ലാം പിണക്കി മാലിക് ഭായി കസാലിന്‍ഡ മിഷേലിന് നേടിക്കൊടുക്കുന്നിടത്ത് പടം ഫിനിഷാണ്.
ഭാ.യറിയാത്ത മാലിക് ഭായുടെ പരാക്രമങ്ങളോ, അമരത്തിന് ശേഷം മമ്മൂട്ടിയുടെ തീരദേശ ശൈലിയോ, ബെസ്റ്റ് ആക്ടറിലെപ്പോലുള്ള എന്റര്‍ടൈന്‍മെന്റോ, രാജമാണിക്യത്തിലെ ഹീറോയിസമോ പ്രതീക്ഷിച്ച് തീയ്യറ്ററില്‍ പോയവര്‍ക്ക് തെറ്റിയെന്നുറപ്പ്. ഇതൊന്നുമല്ലാത്ത് ഒരു മമ്മൂട്ടിയെയാണ് സലാം ബാപ്പു മംഗ്ലീഷിലൂടെ അവതരിപ്പിക്കുന്നത്.  നേരം പോക്കായി കണ്ടിരിക്കാവുന്ന ഒരു ചിത്രം, അതാണ് മംഗ്ലീഷ്.

Friday, 8 August 2014

ഞാന്‍ സ്റ്റീവ് ലോപ്പസ് അഥവാ പുതുമകള്‍ നിറഞ്ഞ കവിത.


ഈ വര്‍ഷത്തെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ആദ്യ ചിത്രം, അറുപതു പേരടങ്ങുന്ന കളക്ടീവ് ഫേസിന്റെ രണ്ടാമത്തെ സംരംഭം, ഒരു പിടി പുതുമുഖങ്ങള്‍ക്കൊപ്പം തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ചിത്രം, പൂര്‍ണ്ണമായും തിരുവനന്തപുരം ലൊക്കേഷനാക്കിയ ചിത്രം ഇങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ഞാന്‍ സ്റ്റീവ് ലോപ്പസ് തീയ്യറ്ററുകളിലെത്തിയത്. രാജീവ് രവിയും, രാജേഷ് രവിയും, ഗീതു മോഹന്‍ദാസും, സന്തോഷ് എച്ചിക്കാനവും ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ വെള്ളിത്തിരയില്‍ വരച്ചിട്ട ഹൃദ്യമായ വരികളായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്. കളക്ടീവ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷഹബാസ് അമനും, തൈക്കുടം ബ്രിഡ്ജും ചേര്‍ന്നായിരുന്നു.
സംഗീതത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്ന രാജീവ് രവി ഈ ചിത്രത്തിലും മ്യൂസിക്കിനും ഗാനങ്ങള്‍ക്കും അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തെരുവുകളില്‍ എന്നു തുടങ്ങുന്ന ഗാനവും അതിന്റെ ഫീമെയ്ല്‍ വേര്‍ഷനും ചിത്രത്തെ കൂടുതല്‍ കാവ്യാത്മകമാക്കി. തീരദേശത്തിന്റെ തനതായ ശൈലിയില്‍ ഒരുങ്ങിയ ഗാനവും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ജാസിഗിഫ്റ്റിന്റെ ആലാപനം ഗാനത്തെ കൂടുതല്‍ മനോഹരമാക്കി. ഇനി ചിത്രത്തിലേക്ക് വരാം.
സ്റ്റീവും (ഫര്‍ഹാല്‍ ഫാസില്‍) അഞ്ജലിയുമാണ് (അഹാന കൃഷ്ണകുമാര്‍) ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തിരുവന്തപുരം നഗരത്തില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന ആധുനിക യുവത്വത്തിന്റെ പ്രതിനിധിയാണ് സ്റ്റീവ്. പ്രണയത്തിനപ്പുറത്ത് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങുന്ന സ്റ്റീവിന്റെ ജീവിതമാമ് ചിത്രം. അഞ്ജലിയില്ലാതെ സ്റ്റീവ് പൂര്‍ത്തിയീകുന്നില്ല. ചിത്രത്തിന്റെ നേര്‍ പാതിയാണ് അഞ്ജലി. തിരുവന്തപുരം ലൊക്കേഷനായിട്ടും പ്രാദേശികതയോ, സംസാര ശൈലിയുടെ അഭംഗികളോ ചിത്രത്തില്‍ നിഴലിച്ചിരുന്നില്ല.
 2013 ല്‍ പുറത്തിറങ്ങിയ രാജീവ് രവിയുടെ ആദ്യ ചിത്രമായ അന്നയും റസൂലുമിന്റെ മറ്റൊരു പതിപ്പാണ് ഞാന്‍ സ്റ്റീവ് ലേപ്പസ്. പ്രണയം, ക്വട്ടേഷന്‍, അടി പിടി, ദുരന്ത ക്ലൈമാക്‌സ് എല്ലാം ചേര്‍ത്തു വായിച്ചാല്‍ പ്രമേയത്തിന് വലിയ വ്യത്യാസമൊന്നും കമ്‌ടെത്താമാകില്ല. എന്നാല്‍ അവിടെയും ഒരു പുതുമ കണ്ടെത്താന്‍ രാജീവ് രവിക്കായി. കണ്ടു മടുത്ത പ്രണയങ്ങളല്ല സ്‌ക്രീനില്‍ തെളിഞ്ഞത്. മലയാളത്തില്‍ പ്രണയം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ സ്റ്റീവിന്റെയും അഞ്ജലിയുടേയും പ്രണയം തികച്ചും വ്യത്യസ്തമായിരുന്നു. നിഷ്‌കളങ്കമായ പ്രണയ രംഗങ്ങള്‍ സാധാരണ യുവാക്കളുടെ മനസില്‍ ചെറിയൊരു തരംഗം സൃഷ്ടിച്ചു. (എന്റേയും). എനിക്ക് നിന്നോട് ഐ ലവ് യൂ എന്ന് മടിച്ചു മടിച്ചാണെങ്കിലും നിഷ്‌കളങ്കമായി പറയുന്ന സ്റ്റീവിനെ ഇഷ്ടമല്ലെന്ന് പറയാന്‍ അഞ്ജലിക്കെന്നല്ല ഒരു പെണ്‍കുട്ടിക്കും കഴിയില്ല എന്നാണ് എനിക്ക് തോന്നിയത്. കോംപിനേഷന്‍ സീനുകള്‍ വളരെ കുറവാണെങ്കിലും ഇരുവരും തമ്മിലുള്ള കെമ്‌സ്ട്രി നന്നായി വര്‍ക്കായിട്ടുണ്ട്. അന്നയുടേയും റസൂലിന്റെയും പ്രണയത്തിലൂടെ  പ്രണയത്തിന് പുതിയ മാനം നല്‍കിയ രാജീവ് രവിയുടെ സ്റ്റീവും, അഞ്ജലിയും പ്രേക്ഷകന് സമ്മാനിച്ചത് കാഴ്ചയുടെ നവ്യാനുഭവം തന്നെയായിരുന്നു. ക്ലൈമാക്‌സ് ദുരന്തമാണെേേന്നാ അല്ലെന്നോ പറയാനാകാത്ത തരത്തില്‍ അവസാനിച്ച ചിത്രം ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുന്നതായിരിക്കും. മനോഹരമായ ഒരു കവിത കേട്ട്ു തീര്‍ന്ന അനുഭൂതി സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട. സ്‌ക്രീനില്‍ എന്‍ഡ് ടൈറ്റില്‍ എഴുതു കാണിച്ചിട്ടും തീയ്യറ്ററില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരാകര്‍ഷണീയത ചിത്രത്തിനുണ്ടായിരുന്നു. വിനായകന്‍ ഒഴിയുള്ള മിക്ക അഭിനേതാക്കളും പുതുമുഖങ്ങളോ തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകളോ ആയിരുന്നു എന്നതും ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. കണ്ടു മടുത്ത മുഖങ്ങളുടെ ക്ലീഷേ അഭിനയമോ, ജാഡകളോ കാണേണ്ടി വന്നില്ല എന്നത് തന്നെ വലിയ കാര്യം.
ചിത്രത്തില്‍ സിങ്ക് സൗണ്ട് ഉപയോഗിച്ചതാണ് മറ്റൊരു പ്രത്യേകത. സ്വാഭാവികമായുള്ള സംഭാഷണങ്ങള്‍ ചിത്രത്തിന് പൂര്‍ണ്ണത നല്‍കി. പാരിസ് ചന്ദ്രന്റെ പശ്ചാത്തല സംഗീതവും ചേര്‍ന്നപ്പോള്‍ കവിത പൂര്‍ത്തിയായി. സ്‌ക്രീനില്‍ മാത്രമല്ല പ്രേക്ഷകന്റെ മനസിലും കോറിയിട്ട മനോഹരമായ  ഒരു കവിതയായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്.
നിഷ്‌കളങ്കത മരിക്കുമ്പോഴാണ് എല്ലാ കലാപങ്ങളും തുടങ്ങുന്നത് എന്ന ടൈറ്റിലോടെയാണ് ചിത്രം തുടങ്ങുന്നത്. അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയൊരാശയത്തെ ചിത്രം അന്വര്‍ത്ഥമാക്കുന്നുണ്ട്. സിനിമയെ സ്‌നേഹിക്കുന്നവരും അല്ലാത്തവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്റ്റീവ് ലോപ്പസ്.