Monday, 16 November 2015

മരണം പോലെ സത്യമായ പ്രണയ കഥ, അനാര്ക്കലി






ഇത് പ്രണയത്തിന് വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന സലീം, അനാര്‍ക്കലി അനശ്വര പ്രണയമല്ല. ശാന്തനു- നാദിറ പ്രണയമാണ്. കാത്തിരിപ്പിനെ പ്രണയിക്കുന്നവരുടെ പ്രണയം. പ്രണയം മരണം പോലെ സത്യമാണെന്ന് വിശ്വസിക്കുന്നവരുടെ പ്രണയം. അകമ്പടിയായി ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തിയുടെ കാണാക്കാഴ്ചകളും, ആഴക്കടലിന്റെ മനോഹാരിതയും, ചില വിസ്മയ പ്രകടനങ്ങളും, മനം കുളിര്‍പ്പിക്കുന്ന മാസ്മരിക സംഗീതവുമാകുമ്പോള്‍ അത് അനാര്‍ക്കലിയായി.

നിരവധി ഹിറ്റ് തിരക്കഥകളൊരുക്കിയ ടീമിലെ അംഗമായിരുന്ന സച്ചിയുടെ തിരക്കഥയും സംവിധാനവും പിഴച്ചില്ല. പ്രണയമെന്ന പറഞ്ഞു പഴകിയ പ്രമേയത്തെ സച്ചി സമീപിച്ച രീതിക്ക് കൈയ്യടി അര്‍ഹിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു പ്രണയ കഥയുടെ തീവ്രത പല സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും പ്രേക്ഷകന്‍ വെറും കാഴ്ചക്കാരനല്ലാതെയാകുന്നു. ഇന്ത്യന്‍ നേവിയിലെ രണ്ടുദ്യോഗസ്ഥരിലൂടെ കഥ പറയുന്ന ചിത്രം പ്രണയത്തിന്റെ വിവിധ  തലങ്ങളെ സ്പര്‍ശിച്ച് എത്തി നില്‍ക്കുന്നത് മലയാളം കണ്ടിട്ടില്ലാത്ത കവരത്തിയിലാണ്. കൊട്ടകയില്ലാത്ത നാട്ടിലേക്ക് ഒരു സംഘം സിനിമാക്കാര്‍ ചെന്നു ദ്വീപിന്റെ മനസ് കീഴടക്കിയ കാഴ്ച കൂടിയാണ് അനാര്‍ക്കലി. ചിത്രത്തില്‍ തന്നെ അത് പറയുന്നുണ്ട്, കവരത്തിക്കാര്‍ സിനിമ കാണണമെങ്കില്‍ 300 കിലോമീറ്റര്‍ സഞ്ചരിച്ച് കൊച്ചിയിലെത്തണം. ദ്വീപുകാര്‍ക്ക് സിനിമ ടിവിയില്‍ മാത്രമാണ്. സിനിമയോടുള്ള അവരുടെ ബന്ധം അതാണ്. കരയിലുള്ള അതായത് കേരളത്തിലുള്ള പലതും കവരത്തിയിലില്ല പോലും. കളവ്, അക്രമം, മദ്യം, പാമ്പ്, നായ തുടങ്ങി ചിലത്. കാണാത്ത് ദ്വീപാകുമ്പോള്‍ കാഴ്ചക്കാരന് അതൊരു പുതിയ അനുഭവം തന്നെ. ദ്വീപിലെ ഭാഷയും വേറിട്ടത്. മലയാളവും, തമിഴും, അറബിയും ചേര്‍ന്ന ഇസരിയാണ് അവരുടെ ഭാഷ. ചിലപ്പോള്‍ അത് പ്രേക്ഷകനെ കബളിപ്പിക്കും. ഒന്നും മനസിലാകില്ല. പ്രണയത്തിന് വേണ്ടി ജീവന്‍ കളയേണ്ടി വന്ന അനാര്‍ക്കലിയുടെ കഥ തന്നെയാണ് ഇവിടെയും പറയുന്നത്. കാരണം പ്രണയമെന്നത് പൊതുവായ വികാരമാണല്ലോ. ആദ്യ പകുതിയില്‍ ദൃശ്യ ഭംഗി കൊണ്ടും അവതരണ മികവ് കൊണ്ടും പ്രേക്ഷകനെ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ അനാര്‍ക്കലിയ്ക്കായി. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുന്നതോടെ കഥയും സിനിമയും അല്പമൊന്ന് പരുങ്ങി. അവസാനിപ്പിക്കാനുള്ള ഒരു വഴി തേടി അലയും പോലെ. പക്ഷെ വല്ല്യ തട്ടുകേടില്ലാതെ സിനിമ പറഞ്ഞവസാനിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ചലച്ചിത്ര പിന്നണിയില്‍ സുപരിചിതനെങ്കിലും നവാഗത സംവിധായകനെന്ന നിലയില്‍ സച്ചിക്ക് ലഭിച്ചത് മികച്ച തുടക്കം തന്നെ. ഒപ്പമുണ്ടായിരുന്ന മുഴുവന്‍ ക്രൂവും അനാര്‍ക്കലി സാധ്യമാക്കാന്‍ എടുത്ത പരിശ്രമങ്ങള്‍ ചിത്രത്തില്‍ വ്യക്തം. ഗാനരചയിതാവില്‍ നിന്നും നിര്‍മ്മാണ രംഗത്തെത്തിയ രാജീവ് നായര്‍ ചിത്രത്തിനായി ഒരുക്കിയിരിക്കുന്ന ഗാനങ്ങളത്രയും പ്രേക്ഷക മനസുകളില്‍ ഇടം നേടുന്നവയായി. വരികള്‍ കാഴ്ചക്കാരനെ പലതും ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആ ഗാനങ്ങള്‍ക്ക് ഇത്രമേല്‍ വശ്യത കൈവരരാന്‍ കാരണക്കാരനായത് സംഗീതമൊരുക്കിയ വിദ്യാസാഗറിന്റെ മായാജാലം തന്നെ. ചിലയിടങ്ങളില്‍ പശ്ചാത്തല സംഗീതം മുഴച്ചു നിന്നെങ്കിലും ഗാനങ്ങളോരോന്നും ഒന്നിനൊന്ന് മികച്ചു നിന്നു.

സലീമിന് വേണ്ടി കാത്തിരുന്ന അനാര്‍ക്കലി, സലീം എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാല്‍ ഇവിടെ കാത്തിപ്പിന് ഒരവസാനമുണ്ട്. അര്‍ത്ഥമുണ്ട്. നാദിറയും ശാന്തനുവും കാത്തിരിക്കുന്നത് ഒരു വികാര പൂര്‍ണ്ണത്‌യ്ക്ക് വേണ്ടി മാത്രമല്ല. അതാണ് പ്രമേയം പ്രണയമാണെങ്കിലും മറ്റു പ്രണയചിത്രത്തില്‍ നിന്നും അനാര്‍ക്കലിയെ വ്യത്യസ്തമാക്കുന്നത്. ഇത്ര അനശ്വര പ്രണയമാണ് അവരുടേതെങ്കില്‍ പിന്നെ ഈ ചിത്രപം പറയുന്നതെന്താണ്. നാദിറയ്ക്കും ശാന്തനുവിനും എന്തു സംഭവിച്ചു. ഇതൊക്കെയറിയണമെങ്കില്‍ അനാര്‍ക്കലിയൊന്ന് കണ്ടു തന്നെ നോക്കണം.

ചിത്രത്തെ ഇത്രമേല്‍ മനോഹരമാക്കുന്നത് സുജിത് വാസുദേവിന്റെ ക്യാമറ ചലനങ്ങള്‍ തന്നെയാണ്. കണ്ടു പരിചയമില്ലാത്ത ഫ്രെയിമുകളും പ്രകൃതിയുടെ സ്വാഭാവീക ഭംഗിയും കൂടിയായപ്പോള്‍ ഫ്രെയിമുകളങ്ങ് കസറി. പക്ഷെ സുജിത് വാസുദേവ് ഇത്തിരി കൂടി

ശ്രദ്ധിച്ചിരുന്നെങ്കില്‍ കവരത്തിയുടെ ദൃശ്യഭംഗി ഇനിയും കൂട്ടാമായിരുന്നു എന്നു തോന്നുന്നു. കടലിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുജിത് വാസുദേവന് ലഭിച്ച അംഗീകാരങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള സമ്മാനമായിരുന്നു. 2 മണിക്കൂര്‍ 47 മിനിറ്റ് പ്രപേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിച്ച ചിത്ര സംയോജകന്‍ രഞ്ജന്‍ ഏബ്രഹാം തന്റെ പണി ഭംഗിയായി ചെയ്‌തെങ്കിലും ദൈര്‍ഘ്യത്തിന്റെ കാര്യം അല്പം ശ്രദ്ധിക്കാമായിരുന്നു. സംഗീതം ആദ്യമേ പറഞ്ഞല്ലോ. ചിത്രം ഒരു സംഗീത സാന്ദ്രമായ പ്രണയ ചിത്രമാക്കിയത് വിദ്യാസാഗറിന്റെ കഴിവ് തന്നെ. ഇരുപത്തിയഞ്ചുകാരനായും മുപ്പത്തിയഞ്ചുകാരനായും പകര്‍ന്നാടിയ പൃഥ്വിരാജ് വീണ്ടും വിസ്മയിപ്പിച്ചു. നേവി ഓഫീസറായും, ഡൈവിംങ് ഇന്‍സ്ട്രക്ടറായും, കാമുകനായും എത്തിയ ശാന്തനുവിനെ പൃഥ്വിരാജ് ഗംഭീരമാക്കി. ഡ്യൂപ്പില്ലാതെ കടലിനടിയിലേക്ക് ഡൈവിംങ് നടത്തിയ പൃഥ്വി പാട്ടിലും, ഡാന്‍സിലും മാത്രമല്ല, കോമഡിയിലും, റൊമാന്റ്‌സിലും എല്ലാം മികവ് പുലര്‍ത്തി. തീയ്യേറ്ററുകളില്‍ തുടര്‍ച്ചയായ മൂന്നാം ഹിറ്റിലേക്ക് കടന്ന പൃഥ്വിരാജ് ഈ സിനിമ വര്‍ഷം തന്റേതാക്കി മാറ്റുകയാണ്. ബിജു മേനോന്‍ പതിവ് തെറ്റിച്ചില്ല. പ്രത്യേകിച്ച് ക്ലൈമാക്‌സിലെ പ്രകടനം പ്രേക്ഷകന്‍ നന്നായി ചിരിച്ചു. അതെ ചിരിച്ചു മറിഞ്ഞു. ലെഫ്റ്റനന്റ് സക്കറിയയും ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരനും മോശമാക്കിയില്ല. ജാഫര്‍ ഇമാം എന്ന കര്‍ക്കശക്കാരനായ നേവി ഓഫീസറേയും കഠിന ഹൃദയനായ അച്ഛനേയും അവതരിപ്പിച്ച കബീര്‍ ബേദി ശബ്ദം കൊണ്ടും ആകാരം കൊണ്ടും പ്രകടനം കൊണ്ടും മലയാളത്തിലെ അരങ്ങേറ്റം മനോഹരമാക്കി. ചിത്രത്തില്‍ നായികയായെത്തിയ അന്യഭാഷാ നായിക പ്രിയാല്‍ ഗോര്‍ മടുപ്പിച്ചില്ല. ചന്തത്തിലും, പ്രണയത്തിലും, നിലപാടിലും വേറിട്ടു നിന്ന പ്രിയാലിന്റെ നാദിറയെ അത്ര പെട്ടന്നൊന്നും മനസീന്ന് ഇറക്കി വിടാന്‍ പ്രേക്ഷകനാവില്ല. കവരത്തിയിലെ എല്ലാമെല്ലാമായ ജസ്‌രി ഭാഷ സംസാരിക്കുന്ന ആറ്റക്കോയ്ക്ക് ജീവന്‍ നല്‍കിയ സുരേഷ് കൃഷ്ണ കൈയ്യടക്കമുള്ള മികച്ച നടനാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഡോ ഷെറിന്‍ എന്ന ഡോക്ടര്‍ മിയ ജോര്‍ജ്ജിന്റെ കൈകളില്‍ ഭദ്രം. ഇടയ്ക്ക് ചിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ചില നിലപാടുകളെടുത്ത മിയയുടെ ഡോ ഷെറിന്‍ നേടിയ കൈയ്യടി കുറച്ചൊന്നുമല്ല. ജയരാജ് വാര്യര്‍, അരുണ്‍, സംസ്‌കൃതി ഷേണായി എന്നിവരാരും മോശമാക്കിയില്ല. അഞ്ച് സംവിധായകരാണ് വിവിധ വ്യത്യസ്ത വേഷങ്ങളില്‍ ചിത്രത്തില്‍ അണിനിരന്നത്. രഞ്ജി പണിക്കര്‍, മധുപാല്‍, മേജര്‍ രവി, ശ്യമപ്രസാദ്, വികെ പ്രകാശ് എന്നിവര്‍. ചിത്രം ക്ലൈമാക്‌സിലെത്തുമ്പോള്‍ കഥയുടെ ഗതി മാറിമറിയുമ്പോള്‍ മേജര്‍ രവി അവതരിപ്പിച്ച നേവി ഓഫീസര്‍ ഇന്ത്യന്‍ നേവിയെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന ചില വാചകങ്ങള്‍ തീയ്യേറ്ററിനെ ഇളക്കി മറിച്ചു. കോരിത്തരിപ്പിച്ചു. വികാരം മുറ്റിയ രംഗങ്ങളോ, ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ അല്ല സിനിമകളെ നിയന്ത്രിക്കുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. അനാര്‍ക്കലിയെ പ്രണയിച്ച സലീമിനെപ്പോലെ നാദിറയെ പ്രണയിച്ച ശാന്തനുവിന്റെ കഥ ആസ്വാദ്യകരമാകുന്നത് ഇങ്ങനെയൊക്കെയാണ്.

പ്രണയം മരണം പോലെ സത്യമാണത്രേ. കാത്തിരിക്കാം എന്ന വാക്ക് കമിതാക്കള്‍ക്ക് ജീവിക്കാന്‍ നല്‍കുന്ന പ്രേരണ കുറച്ചൊന്നുമല്ല. പ്രണയം സത്യമാകുമ്പോള്‍ ആ കാത്തിരിപ്പിന് സുഖം കൂടും. ആ പ്രണയം സ്വന്തമാക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ ആരും മടിക്കുന്നില്ല. മരണം വരെ കാത്തിരിക്കാന്‍ പോലും. ഇത് സ്ഥിരം കാവ്ചകള്‍ തന്നെ. പക്ഷെ സിനിമയിലാകുമ്പോള്‍ അത് സമീപിച്ച രീതി വ്യത്യസ്തമാകുമ്പോള്‍ അത് പ്രേക്ഷകന് ആസ്വാദ്യകരമാകുന്നു. കാത്തിരിക്കാന്‍ മനസുണ്ടെങ്കില്‍ ദൈര്യമായി പോയി കാണാം, ശാന്തനു-നാദിറ പ്രണയം പറഞ്ഞ അനാര്‍ക്കലി.



തോളില് കയറാതെ കഥ പറഞ്ഞ വേതാളം

ഒരു മുഴുനീള തല ചിത്രം. അതാണ് വേതാളം. കാര്യമായ കഥയും കാമ്പുമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്തിണക്കിയ ഒരു മാസ് എന്റര്‍ടൈനര്‍. പ്രമേയത്തില്‍ പുതുമയൊന്നുമില്ലെങ്കിലും ചിത്രത്തില്‍ നിരവധി പുതുമകളുമായാണ് വേതാളം എത്തിയത്. ഒരു കംപ്ലീറ്റ് തല ഷോയായി വിശേഷിപ്പിക്കാമെങ്കിലും ചിത്രത്തിന്റെ ക്രെഡിറ്റ് വേതാളം ക്രൂവിലെ നിരവധി പേര്‍ അര്‍ഹിക്കുന്നുണ്ട്. ആരാധകരല്ലാത്തവര്‍ക്ക് ശരാശരി ചിത്രമെന്ന് വിശേഷിപ്പിക്കാമെങ്കിലും ആരാധകര്‍ക്ക് ഇതൊരു മാസ് എന്റര്‍ടൈനര്‍ തന്നെയാണ്.

വേതാളത്തെ നന്നായൊന്ന് എക്‌സ്‌റേ ചെയ്ത് നോക്കിയാല്‍ ചിത്രത്തിന്റെ തല വലിപ്പമുള്ളതും ശരീരം ശോഷിച്ചതുമാണെന്ന് മനസിലാകും. പ്രമേയത്തിലെ പുതുമയില്ലായ്മയും അത്ര കാര്യമായ കഥയില്ലാത്തതും വേതാളത്തിന് തിരിച്ചടിയാകുമെന്ന് തോന്നുമെങ്കിലും അവതരണത്തിലെ വ്യത്യസ്തത വേതാളത്തെ നിലവാരത്തിലേക്കുയര്‍ത്തുന്നു. എഴുത്തും സംവിധാനവും ഒരാള്‍ തന്നെയാകുമ്പോള്‍ കാര്യം എളുപ്പമാകുമല്ലോ. ശിവ പ്രേക്ഷകരുടെ വിശ്വാസം തകര്‍ത്തില്ല. കണ്ടും കേട്ടും പരിചയിച്ച കുറേ സംഭവങ്ങള്‍ കൃത്യമായും രസകരമായും അത്ര മടുപ്പിക്കാതെയും കോര്‍ത്തിണക്കാന്‍ ശിവയ്ക്ക് കഴിഞ്ഞു. തിരക്കഥയില്‍ കാര്യമായ പാളിച്ചകളും കണ്ടെത്താനാകില്ല. കാര്യമായ കഥയൊന്നുമില്ലെങ്കിലും ഉള്ളതിലെ വലിച്ചു നീട്ടാതെയും ആറ്റിക്കുറുക്കാതെയും പ്രേക്ഷകന് ആസ്വദിക്കാനാവുന്ന തരത്തില്‍ പേപ്പറിലാക്കാന്‍ ശിവയിലെ തിരക്കഥാകാരനും ശ്രദ്ധിച്ചു. ചിത്രത്തിന്റെ അവതരണത്തില്‍ ശിവയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടി വരും. കാരണം ഒന്നുമല്ലാതിരുന്ന ഒരു പ്രമേയത്തെ മികവോടെയും മിഴിവോടെയും അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. പതിഞ്ഞ താളത്തില്‍ തുടങ്ങി ചടുല ട്രാക്കിലേക്ക് മാറുന്ന ചിത്രം ചിലയിടങ്ങളില്‍ ലാഗിംഗ് ഭീഷണി ഉയര്‍ത്തിയെങ്കിലും സംവിധാനത്തിലെ മികവും ചിത്രസംയോജകന്റെ അവസരോജിതമായ ഇടപെടലും രക്ഷപെടുത്തി. ഓരോരുത്തരേയും കൃത്യമായി വിന്യസിച്ച സംവിധായകന്‍ ശിവയുടെ വിജയം കൂടിയാണ് വേതാളം. പെണ്‍കടത്തിന്റെ രാഷ്ട്രീയം പറയാതെ പറയുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയതല്ല. ഇവിടെയും ചിത്രത്തിന്റെ പ്രധാന പ്രമേയം സഹോദര സ്‌നേഹമാണെങ്കിലും ഇരുവരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയും പെണ്‍കടത്ത് തന്നെ. ഒരാള്‍ ഒറ്റയ്ക്ക് നിരവധി വീരസ്യങ്ങളുടെ കൂട്ടത്തില്‍ അറിഞ്ഞോ അറിയാതെയോ ഒരു പാട് പെണ്‍കുട്ടികലെ കടത്തില്‍ നിന്നും രക്ഷപെടുത്തുമ്പോള്‍ ചെറിയൊരു അസ്വാഭീകത തോന്നിയാല്‍ അത്ഭുതപ്പെടാനുമില്ല. തമിഴ്‌നാട്ടില്‍ നിന്നും പെണ്‍കടത്തിനും സെക്‌സ് റാക്കറ്റിനും പിന്നാലെ കൊല്‍ക്കത്തയിലെത്തുന്ന നായകനെ അവിടെ വരെയെത്തിക്കാന്‍ വേണ്ടി സംവിധായകനും തിരക്കഥാക്കാരനും ഏറെ സഞ്ചരിക്കേണ്ടി വന്നു. തമിഴ്‌നാട്ടിലും കൊല്‍ക്കത്തയിലും പിന്നെ  മേമ്പൊടിക്ക് അല്പം വിദേശ രാജ്യങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ വേതാളം അവിടെയൊക്കെ സിനിമയോട് നീതി പുലര്‍ത്തി. ചിത്രത്തിലെ പാട്ടുകളുടെ ചിത്രീകരണവും എടുത്തു പറയേണ്ടത് തന്നെ. അത് ശരിക്കും മാസായി.

അത്യാവശ്യം കോമഡി, സെന്റിമെന്റ്‌സ്, ഡാന്‍സ്, അജിത്തിന്റെ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്, മനം നിറയ്ക്കുന്ന ചിരി, സഹോദരങ്ങളായ വില്ലന്‍മാര്‍, അത്യാവശ്യത്തിന് ഒരു ട്വിസ്റ്റും. വേതാളം ഏതാണ്ടിങ്ങനെയാണ്. അല്ല ഇങ്ങനെ തന്നെയാണ്. എന്റര്‍ടൈനര്‍ ഗണത്തില്‍ പെടുത്താവുന്ന അജിത്തിന്റെ ഒരു മാസ് ചിത്രമായി വേതാളം നിലനില്‍ക്കുന്നു.

സങ്കേതങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാരും മോശമാക്കിയില്ല. അനിരുദ്ധിന്റെ സംഗീതം ഗാനങ്ങളുടേയും ചിത്രത്തിന്റേയും നിലമാരമുയര്‍ത്തി. തുളച്ചു കയറുന്ന പശ്ചാത്തല സംഗീതം അരോചകമായില്ലെന്ന മാത്രമല്ല, സിനിമയ്‌ക്കൊപ്പം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നും അനിരുദ്ധിന്റെ പ്രതിഭയില്‍ പിറന്ന ഈ അസാധാരണ സംഗീതമായിരുന്നു. ഗാനങ്ങളും, പശ്ചാത്തലവും പരസ്പ്പരം മത്സരിച്ച് മുന്നേറി. സ്റ്റണ്ട് സില്‍വയുടെ ആക്ഷനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഓരോ ആക്ഷന്‍ രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതായി. ലോക്കല്‍ സ്റ്റണ്ട് മുതല്‍ നിലവാരമുള്ള ഇടി വരെ സില്‍വയില്‍ നിന്നും പിറന്നു. അതൊക്കെയും പുതുമ നിറഞ്ഞതുമായിരുന്നു. നായകന്‍ ഒറ്റയ്ക്ക് കുറെ പേരെ ഇടിച്ചു തെറിപ്പിക്കുമ്പോഴും പ്രേക്ഷകന് യാതൊരു അസ്വാഭാവീകതയും തോന്നുന്നുമില്ല.

പഞ്ച് ഇടികള്‍ മാത്രം. റൂബെന്റെ ചിത്രസംയോജനവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. വെട്രിയുടെ ക്യാമറയാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഗാനരംഗങ്ങളെ ദൃശ്യസമ്പന്നമാക്കി

യ വെട്രി ആവശ്യമുള്ളിടത്ത് അച്ചടക്കം പാലിച്ചു. മിതത്വവും.

വേതാളം ഗണേശായെത്തിയ തലയാണ് ചിത്രത്തിന്റെ ആത്മാവ്. വീരം, ആരംഭം തുടങ്ങിയ ചിത്രങ്ങളിലേതിന് സമാനമായ കഥാപാത്രമാണെങ്കിലും അജിത്തിന്റെ കൈകളില്‍ നിഷ്‌കളങ്കനായ സഹോദരന്‍ ഗണേശും, റൗഡി വേതാളവും ഭദ്രമായിരുന്നു. കൊല്ലുന്ന ചിരി, അത് മാത്രം മതി ആരാധര്‍ക്കും അല്ലാത്തവര്‍ക്കും ചിത്രവും തലയേയും ഇഷ്ടമാകാന്‍. ചിത്രത്തിന്‍രെ ക്രെഡിറ്റിന് തല തീര്‍ച്ചയായും അര്‍ഹന്‍ തന്നെ. ലക്ഷ്മി മേനോന് ലബിച്ച മികച്ചസ കഥാപാത്രങ്ങളിലൊന്നാവും വേതാളത്തിലെ തമിഴ്. അജിത്തിനൊപ്പം മുഴുനീള കഥാപാത്രം. അത് തീരെ മോശമാക്കിയുമില്ല എന്നാല്‍ നന്നാക്കുകയും ചെയ്തു. ശ്രുതി ഹാസന് വതിവ് പോലെ തന്നെ കാര്യമായിട്ടെന്നല്ല ഒന്നും ചെയ്യാനില്ലായിരുന്നു. ഇടവേളയ്ക്ക് മുന്‍പ് നായകന്റെ വില്ലത്തരം കണ്ടു നില്‍ക്കാന്‍ ഒരാള്‍, അതിന് ശ്രുതി ഹാസന്‍ തന്നെ വേണമെന്നില്ലായിരുന്നു. പിന്നെ മുന്‍ചിത്രങ്ങളിലേത് പോലെ കാര്യമായ ശരീരപ്രദര്‍ശനം ഇല്ലാതിരുന്നതും തുണയായി. തെന്നിന്ത്യന്‍ സിനിമകളില്‍ സ്ഥിരം വില്ലനായി മാറിയ രാഹുല്‍ ദേവ് തന്റെ ഭാഗം ഭംഗിയാക്കി. അശ്വിന്‍, രാജേന്ദ്രന്‍, സൂരി, കോവൈ സരള തുടങ്ങിയവരും കഥാപാത്രങ്ങളില്‍ മികവ് പുലര്‍ത്തി. തല ആരാധകര്‍ക്ക് മാസും അല്ലാത്തവര്‍ക്ക് മാസല്ലാതെയും വന്ന വേതാളം അജിത്തിനും, ശിവയ്ക്കും പ്രേക്ഷകര്‍ക്കും ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ തന്നെയാകും സമ്മാനിക്കുക എന്നുറപ്പ്.

വിക്രമാദിത്യന്റെ തോളിലിരിക്കുന്ന വേതാളമല്ല, ഇത് പ്രേക്ഷകര്‍ തോളിലേറ്റിയ വേതാളമാണ്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരു തലമുറയുടെ നിലവിലെ അവസ്ഥ. മനുഷ്യ ജീവനും പണവും ത്രീസിലിട്ടു തൂക്കുമ്പോള്‍ പകച്ചു പോകുന്ന മനുഷ്യന്‍രെ നിസഹായവസ്ഥ, പെണ്‍കടത്തിന്റെ കാഴ്ചകള്‍ അങ്ങനെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ തന്നെയാണ് വേതാളം പറയുന്നത്. ഇത് വിക്രമാദിത്യനോട് പറഞ്ഞ കഥയല്ല. അത്യാവസ്യം ആസ്വദിച്ച് കണ്ടിരിക്കാം, വേതാളത്തേയും കൂട്ടരേയും.


ചവര്പ്പില്ലാത്ത സാള്ട്ട് മാംഗോ ട്രീ



നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്ന, പ്രത്യേകിച്ച് ആദ്യമായി സ്‌കൂളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന കുരുന്നുകള്‍ നേരിടുന്ന പരീക്ഷണങ്ങള്‍ ബിജുമേനോന്റെ ഹാസ്യ നായക കഥാപാത്രത്തിന്റെ അകമ്പടിയില്‍ അവതരിപ്പിച്ച ഒരു കൊച്ചു കുടുംബ ചിത്രം, അല്ലെങ്കില്‍ കുട്ടി പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചിത്രം. കുട്ടികളുമായി ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സാള്‍ട്ട് മാംഗോ ട്രീ. ചെറുതും ഗൗരവമുള്ളതുമായ ഒരു പ്രമേയത്തെ രണ്ട് മണിക്കൂറോലം വലിച്ചിഴച്ച് എന്നാല്‍ അത്രയ്ക്ക് മടുപ്പിക്കാതെ അവതരിപ്പിച്ച ഒരു കൊച്ചു ചിത്രം.

വിനോദ് വിജയകുമാറും, വിനോദ് ജയകുമാറും ചേര്‍ന്നൊരുക്കിയ തിരക്കഥ അത്ര മോശമെന്നൊന്നും പറയാനാകില്ല. അല്പം വലിച്ചിഴച്ചു എന്നത് സത്യം തന്നെ. പിന്നെ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെ പുഴുക്കുത്തുകളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ ഇരട്ട തിരക്കഥാക്കാരന്‍മാര്‍ക്ക് കഴിഞ്ഞു. കുട്ടികളുടെ കെജി അഡ്മിഷന് വേണ്ടി

മാതാപിതാക്കളെ ഇന്റര്‍വ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടപടികളെ ശക്തമായ ഭാഷയില്‍ തന്നെ അവതരിപ്പിക്കാന്‍ തിരക്കഥാകാരന്‍മാര്‍ക്ക് സാധിച്ചു. തിരക്കഥയില്‍ ഒരുക്കിയ നര്‍മ്മങ്ങളായിരുന്നു സിനിമയിലെ യഥാര്‍ത്ഥ താരം. അത് തദവസരങ്ങളില്‍ പ്രേക്ഷകനെ രസിപ്പിച്ചു കൊണ്ടേയിരുന്നു. ഇംഗ്‌ളീഷ് അറിയാത്ത  അറിയാത്ത മലയാളികള്‍ തപ്പി പെറുക്കി ഇംഗ്ലീഷ് സംസാരിക്കുന്ന തമാശകള്‍ മലയാളത്തില്‍ പുതിയതല്ല. പക്ഷെ ഇവിടെ ആ ഇംഗ്ലീഷിനും, മംഗ്ലീഷിനും ഒരു പുതുമയുണ്ടായിരുന്നു. പ്രത്യേകിച്ച് ബിജു മേനോന്റെ അരവിന്ദന്‍ എന്ന നിഷ്‌കളങ്കനായ അച്ഛന്‍ ചൈല്‍ഡ് ലേബറിനെപ്പറ്റി സംസാരിക്കുന്ന രംഗം. തീയ്യേറ്ററൊന്നാകെ തലയറഞ്ഞു ചിരിക്കാന്‍ പോന്നതായിരുന്നു ആ രംഗം. പിന്നീട് അത്തരം നിരവധി രംഗങ്ങളും  ചെറിയ, നിഷ്‌കളങ്ക തമാശകളും ചിത്രത്തെ ആസ്വാദ്യകരമാക്കി. സംവിധായകനും കാര്യമായ പിഴവുകളൊന്നും സംഭവിച്ചില്ല. തിരുവനന്തപുരത്തിന്റെ ഇത്തിരി ഭൂപ്രദേശവും, സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ക്യാംപസും, പാലക്കാടിന്റെ ഇത്തിരി ഗ്രാമഭംഗിയും, കുറച്ച് സ്‌കൂളുകളും മാത്രമായി ഒരു കൊച്ചു പ്രമേയത്തെ താര പരിവേഷമില്ലാതെ സമീപിച്ച രാജേഷ് നായര്‍ അഭിനന്ദനമര്‍ഹിക്കുന്നു. പിഴവുകളും, പഴുതുകളുമില്ലാതെ സംവിധാനം പൂര്‍ത്തിയാക്കിയ രാജേഷ് പക്ഷെ പ്രമേയത്തിന്റെ വലിപ്പക്കുറവില്‍ പരീക്ഷിക്കപ്പെട്ടു. അവിടെ ചിത്രം വലിച്ചിഴയ്ക്കപ്പെട്ടു, എങ്കിലും സിനിമയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ രാജേഷ് നായര്‍ക്കായി. പാലക്കാടിന്‍രെ ഗ്രാമ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ഗാനം തന്നെ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞതായിരുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കിയ ഹാഷിം അബ്ദുള്‍ വഹാബും ഫസ്ചാത്തല സംഗീതമൊരുക്കിയ ബിജിബാലും തങ്ങളുടെ ദൗത്യം അതിമനോഹരമാക്കി.

ഗ്രാമത്തിന്റെ ഭംഗിയും, വിശുദ്ധിയും, മണവും, മമതയുമൊക്കെ നിറഞ്ഞ ഒരു ഗാനം. അതാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. അത്ര അത്യാവശ്യമൊന്നുമില്ലാതിരുന്നിട്ടും ചിത്രത്തെ പാലക്കേട്ട് കൊമ്ടു പോയ സംവിദായകന്‍ എന്താമ് പ്രേക്ഷകന് നല്‍കാന്‍ ആഗ്രഹിച്ചത് അത് ഛായാഗ്രാഹകന്‍ വിഷ്ണു ശര്‍മ്മ ഭദ്രമാക്കി. ആ ഗ്രാമ വിശുദ്ധി, പ്രേക്ഷകനെ പഴയ കാലത്തേക്കും, കുട്ടിക്കാലത്തേക്കും മടക്കി കൊണ്ടു പോകാന്‍ പോന്നതായിരുന്നു. വിഷ്ണു ശര്‍മ്മ ശരിക്കും പ്രേക്ഷകന്റെ സല്യൂട്ട് അര്‍ഹിക്കുന്നു.

കഥാപാത്രങ്ങളില്‍ ബിജു മേനോനേക്കാള്‍ മുന്നില്‍ നിന്നത് മാസ്റ്റര്‍ വര്‍ക്കിച്ചനായിരുന്നു. കുട്ടികള്‍ കൂടി പ്രധാന കഥാപാത്രമാകുന്ന ചിത്രമാകുമ്പോള്‍ കുട്ടികളുടെ പ്രകടനമാണല്ലോ ശ്രദ്ധേയമാകുന്നത്. മാസ്റ്റര്‍ വര്‍ക്കിച്ചന്‍ പ്രേക്ഷകന്‍രെ വിശ്വാസം കാത്തു. പ്രേക്ഷകനെ വിസ്മയിപ്പിച്ച പ്രകടനം തന്നെ. കുട്ടിത്തം വിടാതെ, എല്ലാവരും ഇഷ്ടപ്പെടുന്ന തരത്തില്‍, എന്നാല്‍ ഓവറാക്കാതെ മാസ്റ്റര്‍ വര്‍ക്കിച്ചന്‍ അറുമാദിച്ചു. ബിജുമേനോന്‍ തനിക്ക് ലഭിച്ച ഹാസ്യ നായക പരിവേഷത്തിന് തെല്ലും മാറ്റം വരുത്തിയില്ല. ചടുലമായ, സ്വാഭാവികമായ ആ തമാശകള്‍, പ്രേക്ഷകനെ രസിപ്പിക്കാന്‍ഡ പോന്നതായിരുന്നു. നിഷ്‌കളങ്കനായ, മെഡിക്കല്‍ ഷോപ്പുടമസ്ഥനായ, കുടുംബത്തെ, അതിരറ്റ് സ്‌നേഹിക്കുന്ന, ഇംഗ്ലീഷ് അറിയാത്ത, മണ്ടത്തരങ്ങള്‍ക്ക് കുറവില്ലാത്ത, വീട്ടച്ഛനായ അരവിന്ദ് ടിപി ബിജു മേനോന്റെ കൈകളില്‍ ഭദ്രമായിരുന്നു. പ്രിയ എന്ന നാട്ടുമ്പുറത്തുകാരി വീട്ടമ്മയെ അവതരിപ്പിച്ച തമിഴ് താരം ലക്ഷ്മി ചന്ദ്രമൗലിയും മോശമാക്കിയില്ല. അന്യ ഭാഷാ നായികമാരുടെ സ്വാഭാവിക ഭാഷാല പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും ടിപ്പിക്കല്‍ മലയാളി വീട്ടമ്മയാകാന്‍ ലക്ഷ്മിയ്ക്കായി. അത്യാവശ്യം അസൂയയും, കുശുമ്പും, തന്റെ കുടുംബത്തെപ്പറ്റി നല്ല സ്വാര്‍ത്ഥതയുമുള്ള തനി വീട്ടമ്മ. അതിഥി വേഷമെന്ന് പറയാമെങ്കിലും സുഹാസിനിയും പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്നതായി. ദീപിക മേഡം, അത്ര മോശമല്ലായിരുന്നുവെന്ന് ചുരുക്കം. കോമഡി ഷോകളില്‍ സ്ഥിരമായി ചിരി പടര്‍ത്തിയിരുന്ന ഹരീഷ് തന്റെ കൗണ്ടറുകളിലൂടെയും, സംഭാഷണ ശൈലിയിലൂടെയും തീയ്യേറ്ററുകളിലും ചിരി പടര്‍ത്തി. ശേഷമെത്തിയ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, പാരിസ് ലക്ഷ്മി അടക്കമുള്ളവരും മികവു കാട്ടി. അണിയറയിലും അരങ്ങത്തുമുള്ളവര്‍ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ സാള്‍ട്ട് മാംഗോ ട്രീ ഒരു കൊച്ച് കുടുംബ ചിത്രമായി അവശേഷിക്കുന്നു.

എവിടെ പഠിക്കുന്നു എന്നതല്ല, എന്ത് പഠികകുന്നു എന്നതല്ലേ കാര്യം. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ ആകുലപ്പെടേണ്ടത് തന്നെ. കാരണം ലോകത്തെ മാറ്റി മറിയ്ക്കാന്‍ വിദ്യാഭ്യാസത്തിനാകും എന്നത് തന്നെ. അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ സ്വസ്ഥമായിരുന്ന് കാണാവുന്ന ഒരു ചിത്രം. അത്ര ഭീകര സിനിമയൊന്നുമല്ല എന്ന് വ്യക്തം. കുടുംബ പ്രേക്ഷകരേയും, കുട്ടി പ്രേക്ഷകരേയും രസിപ്പിക്കുന്ന സാള്‍ട്ട് മാംഗോ ട്രീയുടെ ഉപ്പിന് അത്ര ചവര്‍പ്പൊന്നുമില്ല. എന്നാല്‍ ചെറിയൊരാസ്വാദ്യതയുണ്ട് താനും. അത് കൊണ്ട് തന്നെ പുതുതലമുറയെന്ന ലേബലില്ലാതെ പോയി കാണാം.


ഗൌരവമുള്ള പ്രമേയവുമായി ബെന്


ബെന്‍,  ഒരു മുന്നറിയിപ്പാണ്, സന്ദേശമാണ്, കുട്ടികളെ വളര്‍ത്തുന്ന എല്ലാ മാതാപിതാക്കള്‍ക്കും ഇതൊരു താക്കീതാണ്. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും കുഞ്ഞു മനമസുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സകല മതങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും, അവയെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചക്കാര്‍ക്കുമെതിരെയുള്ള ഒരൊളിയമ്പ്. ആദ്യ പകുതി പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം വലിച്ചിഴച്ചും രണ്ടാം പകുതിയില്‍ ചില യാഥാര്‍ത്ഥ്യങ്ങളെ ഉറക്കെ വിളിച്ചു പറഞ്ഞും ബെന്‍ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാവുകയാണ്.

തിരക്കഥാകൃത്തില്‍ നിന്നും നടനില്‍ നിന്നും സംവിധായകനിലേക്കും സിനിമയുടെ മറ്റ് സങ്കേതങ്ങളിലേക്കും വളര്‍ന്ന വിപിന്‍ ആറ്റ്‌ലിയുടെ പ്രമേയം ബെന്നിനെ തുണച്ചു. കുട്ടികള്‍ അനുഭവിക്കുന്ന ചില അടിച്ചേല്‍പ്പിക്കലുകള്‍, അവയിലൂടെ അവര്‍ക്ക് സംഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍, മാതാപിതാക്കളുടെ പിടിവാശിയിലൂടെ ഒറ്റപ്പെടുന്ന ചെറുബാല്ല്യങ്ങള്‍, അങ്ങനെ അവര്‍ക്ക് നഷ്ടപ്പെടുന്ന ബാല്ല്യം, സൗഹൃദം അങ്ങനെ മലയാളത്തില്‍ മുന്‍പ് തൊട്ടും തലോടിയും പോയ ഒരു പ്രമേയത്തെ കൊച്ചിയുടെ പശ്ചാത്തലത്തില്‍ വിപിന്‍ ആറ്റ്‌ലി പറഞ്ഞവസാനിപ്പിച്ചു. ആറ്റ്‌ലി തന്നെ ഒരുക്കിയ തിരക്കഥയാണ് ശരിക്കും ഈ ചിത്രത്തിലെ പ്രധാന താരം. പഴുതുകളടച്ച തിരക്കഥ എന്നൊന്നും പറയാനാകില്ല. എങ്കിലും താന്‍ തന്നെ സംവിധാനം ചെയ്യേണ്ട ഒരു ചിത്രത്തിനായി ഒരുക്കിയ തന്റെ രണ്ടാമത്തെ തിരക്കഥ അത് വല്ല്യ തട്ടുകേടുകളില്ലാതെ ആറ്റ്‌ലി പൂര്‍ത്തിയാക്കി. തിരക്കഥാകാരന്‍ കണ്ട ജീവിതമാണ് ഈ തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയ ചിത്രം എന്ന് തിരക്കഥാകാരന്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ നടക്കുന്ന സമാനമായ നിരവധി സംഭവങ്ങളില്‍ ഒന്ന് തിരക്കഥാകാരന്‍ കണ്ടു. അത് കുട്ടികള്‍ക്കായി, അവരുടെ മാതാപിതാക്കള്‍ക്കായി ആറ്റ്‌ലി വെള്ളിത്തിരയിലേക്കെഴുതി. ആദ്യ പകുതിയില്‍ പ്രേക്ഷകനെ മടുപ്പിക്കുന്ന ലാഗിംഗ്, അല്ലെങ്കില്‍ അവിടെ തിരക്കഥ ശരിക്കും കുട്ടിക്കഥ ആയിപ്പോയി. കുട്ടിക്കളി ആയിപ്പോയി. ആദ്യ ഭാഗത്തെ ചില രംഗങ്ങള്‍ അപക്വതയെ വിളിച്ചറിയിക്കുന്നതായി. സംവിധായത്തിലും ആറ്റ്‌ലി മോശമാക്കിയില്ല. ചടുലമായ താളമായിരുന്നില്ല ചിത്രത്തിന്റേത്. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രേക്ഷകന്‍ സീറ്റിലമര്‍ന്നിരിക്കുമ്പോള്‍ ചിത്രത്തിന്റെ താളെ മാറുന്നു, ഭാവവും. കുട്ടിപ്പടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം സംവിധായകനില്‍ സുരക്ഷിതമായിരുന്നു. സംവിധായകന്‍ കാര്യമായി പരീക്ഷിക്കപ്പെട്ടുമില്ല. പക്ഷെ പാളുമെന്ന് തോന്നിയിടത്തൊക്കെ സംവിധാനം പാളുക തന്നെ ചെയ്തു. എന്നാല്‍ അതിനെ മറികടക്കാനുള്ള മരുന്നുണ്ടായിരുന്നു ആറ്റ്‌ലിയുടെ പക്കല്‍. ആദ്യ ചിത്രത്തിനായി കഠിന പ്രയന്തം ചെയ്ത ആറ്റ്‌ലി ഈ ചിത്രത്തിനായും അത്രയും തന്നെ പണിയെടുത്തെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം മുന്നോട്ട് പോയില്ല. അത് സംവിധായകന്‍രെ മാത്രം പരാജയമല്ല. മുഴുവന്‍ ക്രൂവിനും അതിലുത്തരവാദിത്വമുണ്ട്. എന്തൊക്കെയായാലും ഗൗരവമുള്ള ഒരു പ്രമേയത്തെ രണ്ട് മണിക്കൂര്‍ കൊണ്ട് അത്ര ഗൗരവമല്ലാതെയാണെങ്കിലും ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍തിരക്കഥാകാരനും, സംവിധായകനും സാധിച്ചു.

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുമ്പോഴുള്ള അവസ്ഥ. നാടിനും, കൂട്ടുകാര്‍ക്കും, നാടന്‍ പള്ളിക്കൂടത്തിനുമൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയെ പിടിച്ച് നഗരത്തിലെ അപരിചിതമായ സ്‌കൂളിലേക്കയച്ചാല്‍ എങ്ങനെയിരിക്കും. മീനിനെ പിടിച്ച് കരയിലിട്ടാല്‍ ഉള്ള അവസ്ഥയായിരിക്കും. എന്നാല്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ ആഗ്രഹിച്ചു കൂടെ. അതുമാവാം. പിന്നെയെന്താണ് പ്രശ്‌നം. അതാണ് ഈ ചിത്രം പറഞ്ഞു വയ്ക്കുന്നത്.

കൊച്ചിക്കായലിന് സമീപമുള്ള മുളവുകാട് എന്ന ഗ്രാമം. അവിടെ താമസിക്കുന്ന പരമ്പരാഗത കുടുംബം. മൂന്ന് കുട്ടികള്‍, അവരാണ് കഥയുടെ ഗതി നിര്‍ണ്ണയിക്കുന്നത്. ബെന്‍, ചിക്കൂച്ചി, ചാമി. മൂവരും ഒന്നിച്ച് അടിച്ചു പൊളിച്ച് അറുമാദിച്ച് ജീവിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍. ഒരുമിച്ച കളിച്ച്, ഒരുമിച്ച് തല്ലിപ്പൊളി നടത്തുന്ന ടീം. ഒന്നുമറിയാതെ വല്ല പട്ടിയോ പൂച്ചയോ ആയി ജീവിച്ചാല്‍ പോരെ എന്ന നിഷ്‌കളങ്കമായ ചേദ്യമുയര്‍ത്തുന്ന ഒരു കുഞ്ഞു ടീം. പെട്ടെന്നൊരു ദിവസം ബെന്നിന് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അവനെ പറിച്ചു നടാന്‍ അവന്റെ അമ്മ തീരുമാനിക്കുന്നു. അങ്ങനെ നഗരത്തിലെ സ്‌കൂളിലേക്ക് പോകുന്ന ബെന്നിന് പക്ഷെ അവിടെ അഡ്ജസ്റ്റ് ചെയ്യാനാകുന്നില്ല. കൂട്ടുകൂടി പറന്നു നടന്ന കിളിയെ കൂട്ടിലടച്ച മാതിരി അവന്‍ ഞെളിപിരി കൊള്ളുകയാണ്. ഒന്നും നശ്രദ്ധിക്കാന്‍ കഴിയാതെ, നഗരത്തിലെ കുട്ടികള്‍ക്കൊപ്പമെത്താനാകാതെ അവന്‍ ഒറ്റപ്പെടുന്നു. മാനസികമായി ഒന്നിനോടും പൊരുത്തപ്പെടാനാകാതെ പോകുന്ന ബെന്‍ അങ്ങനെ ചില വിശ്വാസങ്ങളിലേക്കും, അന്ധ വിശ്വാസങ്ങളിലേക്കും വലിച്ചെറിയപ്പെടുന്നു. അവിടെ അവന് നേരിടേണ്ടി വരുന്നത് അത്ര നല്ല അനുഭവങ്ങളല്ല. മാനസികമായി തളരുന്ന ബെന്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കാതല്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന പല അന്ധ വിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ നെഞ്ചുവിരിച്ച് ശബ്ദമുയര്‍ത്താന്‍ ചിത്രം മടിക്കുന്നില്ല. ഇതല്ല ശരിയെന്ന് അല്ലെങ്കില്‍ ഇത് തെറ്റാണെന്ന് തുറന്നു പറയാതെ തന്നെ ചിത്രം പ്രേക്ഷകന് മനസിലാക്കി കൊടുക്കുന്നു. കുട്ടികള്‍ വളരേണ്ടത് അവരുടെ ചുറ്റുപാടിലാണ്, അവരിഷ്ടപ്പെടുന്ന സാഹചര്യത്തിലാണ്. പറിച്ചു നടുമ്പോള്‍ അവരുടൈ മാനസികാവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കഥാപാത്രങ്ങളില്‍ മികച്ചു നിന്നത് ബെന്നിനെ അവതരിപ്പിച്ച മാസ്റ്റര്‍ ഗൗരവ് മേനോന്‍ തന്നെ. ബെന്നിന്റെ നിസംഗതയും, തല്ലിപ്പൊളിത്തരവും, കൃസൃതിയും, നിഷ്‌കളങ്കതയും, മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം ഗൗരവ് വളരെ കൃതൃതയോടെ അവതരിപ്പിച്ചു. പ്രേക്ഷകന്റെ മനസില്‍ തറഞ്ഞു കയറുന്ന തരത്തില്‍. അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനം തന്നെ. ചിക്കൂച്ചിയും ചാമിയും തകര്‍ത്തു. കൂട്ടത്തില്‍ ചാമിയാണ് ശരിക്കും അറുമാദിച്ചത്. ആ കൊച്ചു ബാല്ല്യത്തിന്റെ ചെയ്തികളും തമാശകളും ശരിക്കും ആസ്വാദ്യകരമായിരുന്നു. ചില ഡയലോഗുകള്‍ അതും രസിപ്പിക്കാന്‍ പോന്നതായി. അമ്മ വേഷത്തിലെത്തിയ അഞ്ജലി ഉപാസന തനിക്ക് ലഭിച്ച വേഷം ഗംഭീരമാക്കി. ടിപ്പിക്കല്‍ അമ്മ തന്നെ. താഴേക്കിറങ്ങി വന്ന സുരാജ് വെഞ്ഞാറമ്മൂട് ജസ്റ്റിന്‍ എന്ന സാധാരണ പാവം ഭര്‍ത്താവിനേയും അച്ഛനേയും മനോഹരമാക്കി. സംവിധായകന്‍ ജിബു ജേക്കബ് തനിക്ക് ലഭിച്ച മൂത്ത ജേഷ്ഠന്റെ വേഷം നന്നായി കൈകാര്യം ചെയ്തു. മൊത്തത്തില്‍ സ്‌ക്രീനില്‍ വന്നു പോയവരെല്ലാം തകര്‍ത്തു. സംവിധായകന്‍ വിപിന്‍ ആറ്റ്‌ലി

മുകളിലില്‍ ആകാശം താഴെ ഭൂമി ഇതു മാത്രമാണ് ഒരു സാധാരണകുട്ടിയ്ക്ക് വേണ്ട വിദ്യാഭ്യാസമെന്ന് സിനിമ അവസാനം പറഞ്ഞു വയ്ക്കുന്നു. അതെ കുഞ്ഞു മനസുകളിലേക്ക് കുത്തി വയ്‌ക്കേണ്ടത് ഭാരിച്ച കാര്യങ്ങളല്ല. ലളിതമായ അവര്‍ക്ക് താങ്ങാവുന്ന കാര്യങ്ങള്‍ മാത്രമാണ്. പിന്നെ അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും കൊണ്ട് ചതെറുപ്പത്തിലെ കുട്ടികളുടെ മനസുകളില്‍ വിഷം നിറയ്ക്കരുത് എന്ന സ്‌ന്ദേശവും ചിത്രം പറഞ്ഞു വയ്ക്കുന്നു. എന്റര്‍ടൈനറാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാലും ഒന്നു കണ്ടു നോക്കൂ.


പത്ത് എണ്ണുന്നതിനുള്ളില് എന്തും സംഭവിക്കാമോ



പത്ത് എണ്ണുന്നതിനുള്ളില്‍ എന്ത് പ്രശ്‌നവും പരിഹരിക്കുന്ന നായകന്‍, പത്ത് നിമിഷത്തിനുള്ളില്‍ തീയ്യേറ്റര്‍ വിട്ടിറങ്ങി പോകാന്‍ കൊതിക്കുന്ന പ്രേക്ഷകര്‍. പാഞ്ഞു പോകുന്ന കാറുകള്‍ കണ്ടാല്‍ അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ചിത്രത്തിലെ നായകനുണ്ടാകുമെന്ന് തീര്‍ച്ച. അമാനുഷിക പ്രകടനങ്ങളും, കാറിന്‍രെ കാതടപ്പിക്കുന്ന ഒച്ചയും, നിര്‍ത്താതെയുള്ള ഇടിയും പിന്നെ സമാന്തരമായ ഒരു പ്രണയവും ഇതാണ് പത്ത് എണ്ണുന്നതിനുള്ളില്‍ പ്രേക്ഷകനെ ഒരേ പോലെ വെറുപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യാന്‍ പോന്ന പത്ത് എണ്‍റതുക്കുളഅളൈ.

ഗോലി സോഡ എന്ന വ്യത്യസ്ത വിരുന്നൊരുക്കിയ വിജയ് മില്‍ട്ടണ്‍ ഇവിടെയും വ്യത്യസ്തതയ്ക്ക് കുറവ് വരുത്തിയില്ല. തനി തമിഴ് പടമാകാതെ കടുത്ത വിക്രം ആരാധകര്‍ക്ക്, അല്ലെങ്കില്‍ തമിഴ് സിനിമകളിലെ അതിമാനുഷിക പ്രകടനങ്ങള്‍ ആസ്വദിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. മിനിട്ടു വച്ച് പ്രേക്ഷകരെ മടുപ്പിക്കാനെത്തുന്ന പാട്ടുകള്‍ എന്ന പതിവ് തമിഴ് ശൈലിയ്ക്ക് മാറ്റം വരുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അവിടെയു വിജയ് മില്‍ട്ടന്‍ വ്യത്യസ്തനായി. ചാര്‍മിയുടെ ഐറ്റം ഡാന്‍സ് ചിത്രത്തില്‍ അധികപറ്റായി അവതരിപ്പിച്ചു. ഒരാവശ്യവുമില്ലാതെ. മേനി പ്രദര്‍ശനമാണ് ഉദ്ദേശിച്ചതെങ്കില്‍ ഓകെ. ചാര്‍മിയും സംഘവും തകര്‍ത്തു. പിഴവുകളില്ലാത്ത തിരക്കഥ എന്നൊന്നും പറയാനാകില്ല, കാരണം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത, പ്രേക്ഷകരെ വിദഗ്ധമായി പറ്റിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്. ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള കാര്‍ യാത്രയും, റെയില്‍വേ പാളത്തിലൂടെ കാറോടിക്കുന്നതും, മരത്തിന് മുകളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന നായികയുടെ അസാമാന്യ പ്രകടനും, അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകന് കല്ലു കടിയ്ക്കുന്നുണ്ട്. മാസ് എന്റര്‍ടൈനര്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്ന എന്നാല്‍ വിക്രമിന്റെ ഗ്ലാമറും, ഡാന്‍സും ആവോളം ഉപയോഗിക്കാന്‍ പാകത്തില്‍ ഒരുക്കിയ തിരക്കഥയായിരുന്നു പത്ത് എന്‍ട്രതുക്കുള്ളൈയുടേത്. വിജയ് മില്‍ട്ടന്‍ എന്ന സംവിധായകന്‍ കാര്യമായി പരീക്ഷിക്കപ്പെടാത്ത ചിത്രം കൂടിയാണിത്. വേറിട്ടൊരു പ്രമേയം കൊണ്ടു വരാന്‍ ശ്രമിക്കുന്നുണടെങ്കിലും അതൊരു അടിത്തറ മാത്രമായി അവശേഷിക്കുന്നു. ബാക്കിയെല്ലാം സ്ഥിരം സ്റ്റണ്ടും, ഡയലോഗും, പ്രണയവും, പാട്ടുകളുമായി മാറഉന്നു. സംവിധായകന്‍ ആഗ്രഹിച്ച വ്‌യത്യസ്തത ഇതാണോ എന്തോ. പ്രേക്ഷകരെ പിടിച്ചിരുത്താനോ ചിന്തിപ്പിക്കാനോ കഴിഞ്ഞില്ലെങ്കിലും കാര്യായി ബോറടിപ്പിക്കാതെ എന്നാല്‍ ഒരു ആവറേജ് ചിത്രമായി അവശേഷിച്ചു. പ്രണയം ചിത്രീകരിച്ചിടത്തൊന്നും ഒരു ഫീല്‍ കൊണ്ടുവരാനായില്ല എന്നത് പരാജയം തന്നെ. പിന്നെ കാറിന്റെ സ്പീഡല്ലാതെ സിനിമയിലൊരിടത്തും പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം ഓടിക്കാനും കഴിഞ്ഞില്ല. മടുപ്പിക്കുന്ന ചില രംഗങ്ങളില്‍ പ്രേക്ഷകന്‍ അന്തം വിടും. എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത്. പക്ഷെ അതൊക്കെ അല്പ നേരത്തേക്ക് മാത്രമാണ്. പിന്നെ ഇടയ്ക്കിടെ ഇടി, കിടിലന്‍ ഡയലോഗുകള്‍. അത് സംവിധായകനും തിരക്കഥാകൃത്തുമായ വിജയ് മില്‍ട്ടന്റെ തന്ത്രമായിരുന്നിരിക്കണം. പ്രേക്ഷകനെ ശബ്ദം കൊണ്ടും, കാഴ്ചകള്‍ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തി. പക്ഷെ വിഎഫ്എക്‌സ് ശരിക്കും മടുപ്പിച്ചു. വിക്രമിന്റെ എന്‍ട്രിയടക്കമുള്ള രംഗങ്ങള്‍ വിഷ്വല്‍ ഇഫക്ട്‌സില്‍ നശിപ്പിച്ചു.

വടക്കേ ഇന്ത്യയില്‍ മാത്രമല്ല കേരളത്തിലടക്കം രാജ്യത്താകമാനം അസിഷ്ണുത സൃഷ്ടിക്കുന്ന ജാതിക്കോമരങ്ങളുടെ ദുഷ്പ്രവണതകള്‍ തന്നെയായിരുന്നു ചിത്രം ചര്‍ച്ച ചെയ്ത രാഷ്ട്രീയം. മേല്‍ജാതിക്കാരനും കീഴ്ജാതിക്കാരനും തമ്മിലുള്ള അന്തരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. പക്ഷെ അത് പ്രമേയത്തില്‍ മാത്രകമായി ഒതുങ്ങിയപ്പോള്‍ ചിത്രം പതിവ് എന്റര്‍ടൈനര്‍ മൂഡില്‍ യാത്ര ചെയ്തു. അതെവിടേയും ഇടിച്ചു നില്‍ക്കാതിരുന്നത് ഭാഗ്യം.

ജാതി പ്രശ്‌നത്തില്‍ അടിത്തറയിട്ട് അമാനുഷീകതയില്‍ പടുത്തുയര്‍ത്തിയ ഒരു അസ്വഭാവീക ചിത്രം. അതാണ് പത്ത് എന്‍ട്രതുക്കുള്ളൈ. പ്രായത്തില്‍ കവിഞ്ഞ പ്രകടനച്ചിലൂടെ ഒരിക്കല്‍ കൂടി വിക്രം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. താരത്തിന്റെ മുന്‍ പ്രകടനങ്ങളോട് താരതമ്യപ്പെടുത്താനാകില്ലെങ്കിലും ഭേദം തന്നെ. പിന്നെ അഭിനയത്തിന്റെ കാര്യം, അതിന് തിരക്കഥ വിക്രത്തെ അനുവദിക്കുന്നില്ല. കാരണം അതിനും മാത്രമുള്ള രംഗങ്ങളൊന്നും തിരക്കഥയിലില്ല എന്നത് തന്നെ. പക്ഷെ ഉള്ളത് വൃത്തിയാക്കി സ്‌ക്രീനിലെത്തിക്കാന്‍ ചീയാനായി. ഇനി സമാന്തയാണെങ്കിലോ പതിവില്‍ നിന്നും വ്യത്യസ്തമായ വേഷം തന്നെ. ഷക്കീല എന്ന പേരും തികച്ചും വ്യത്യസ്തമായ ഇരട്ട വേഷവും. പതിവ് ശൈലികളില്‍ നിന്നും മാറി പ്രാധാന്യമുള്ള നായിക വേഷം തന്നെ. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിലെ കീ റോള്‍ ചെയ്തിരിക്കുന്നത് സമാന്ത തന്നെയാണ്. പിന്നെ സമാന്തയുടെ അല്ലറ ചില്ലറ ഗ്ലാമറസ് രംഗങ്ങള്‍, അല്ലെങ്കില്‍ പ്രേക്ഷകനെ ആകര്‍ഷിക്കുന്ന ചില രംഗങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. ചില സ്പര്‍ശനങ്ങള്‍, ചില ചുംബനങ്ങള്‍. പ്രേക്ഷകര്‍ക്ക് സുപരിചിതവും അല്ലാത്തതുമായി മറ്റ് നിരവധി താരങ്ങള്‍ ചിത്രത്തില്‍ വന്നു പോകുന്നു. തമിഴ്‌നാടിന് പുറമെ വടക്കേ ഇന്ത്യയും കുറച്ച് നേപ്പാളും ചിത്രത്തിലെത്തുന്നുണ്ട്. നേപ്പാളിന്റെ ദൃശ്യഭംഗി തനിമ ചോരാതെ പ്രേക്ഷകരിലെത്തിക്കുന്നതില്‍ കെ എം ഭാസ്‌ക്കരന്റെ ഛായാഗ്രഹണം ശ്രദ്ധിച്ചു. നേപ്പാളിലെ ക്ഷേത്രങ്ങളുടേയും തനത് നേപ്പാള്‍ വീടുകളുടേയും ചാരുതയും, ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള യാത്രയും, മസൂറിയുടെ മനോഹര ദൃശ്യങ്ങളും കെ എം ഭാസ്‌ക്കരന്‍ എന്ന ക്യാമറാമാന്റെ കൈയ്യില്‍ ഭദ്രം. ഐറ്റം ഗാനമടക്കമുള്ള സംഗീതവും മടുപ്പിച്ചില്ല. ഡി ഇമ്മന്റെ സംഗീതം ചിത്രത്തിന് മിഴിവ് കൂട്ടി. പക്ഷെ ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന കാതടപ്പിക്കുന്ന ടൈറ്റില്‍ സോംഗ് അരോചകമായി. ശ്രീകര്‍ പ്രസാദിന്റെ ചിത്രസംയോജനം എടുത്തു പറയേണ്ടത് തന്നെ. നിലവാരം പുലര്‍ത്തിയ എഡിറ്റിംഗ്. രംഗങ്ങളില്‍ നിന്നും രംഗങ്ങളിലേക്കുള്ള കൂടുമാറ്റവും, ഗാനരംഗങ്ങളും ശ്രീകര്‍ പ്രസാദിന്റെ മിടുക്കില്‍ മികവ് കാട്ടി. സ്റ്റണ്ടും നിലവാരം പുലര്‍ത്തി. ഓരോ വിഭാഗം വില്ലന്‍മാര്‍ക്കും ഓരോ തരത്തിലുള്ള ഇടി. അത് കൊള്ളാം, പിന്നെ കോട്ടും സ്യൂട്ടുമിട്ട വില്ലന്‍മാരെല്ലാം കത്തിയും, വടിവാളുമായി സ്റ്റണ്ടിനിറങ്ങുമ്പോള്‍ പ്രേക്ഷകന്‍ ഒന്നമ്പരക്കും. എന്നാലും പോട്ടെ. ഇടിയല്ലെ.

ജാതി പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ പത്ത് എന്‍ട്രതുക്കുള്ളൈ, ഒരു മാസ് എന്റര്‍ടൈനര്‍ ഗണത്തില്‍ പെടുത്താനാവില്ല. ചെന്നൈയില്‍ നിന്നും മസൂറിയിലേക്കുള്ള യാത്ര എന്ന തരത്തില്‍ ഒരു ട്രാവല്‍ മൂവി ഗണത്തില്‍ പെടുത്താമോ എന്നു ചോദിച്ചാല്‍ ഇതൊരു കംപ്ലീറ്റ് ട്രാവല്‍ മൂവിയുമല്ല. എന്നാലും അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ ചില അമാനുഷിക പ്രകടനങ്ങള്‍ക്ക് കണ്ണടച്ചാല്‍ വിജയ് മില്‍ട്ടനെ കുറ്റം പറയാതെ സിനിമ കണ്ടിറങ്ങാം.


പ്രേക്ഷകനോട് നീതി പുലര്ത്തിയ റൌഡിപ്പടം



വിഘ്‌നേശ് ശിവന്‍ എന്ന സംവിധായകനില്‍ നിന്നും ലഭിച്ച ഒരു മുഴുനീള എന്റര്‍ടൈനര്‍, നയന്‍താരയുടെ തുടര്‍ച്ചയായ വിജയ ചിത്രം, വിജയ് സേതുപതിയുടെ മോശമല്ലാത്ത പ്രകടനം, തമാശ നിറഞ്ഞ പ്രതികാരം, ബോറടിപ്പിക്കാത്ത അവതരണം, അങ്ങനെ പ്രേക്ഷകനോട് നീതി പുലര്‍ത്തിയ ഒരു ചിത്രം. അതാണ് നാനും റൗഡി താന്‍. തമിഴ് സിനിമ ലോകത്തെ വമ്പന്‍ ചിത്രങ്ങള്‍ക്ക് സമാന്തരമായി സഞ്ചരിച്ച് വിപ്ലവം തീര്‍ക്കുന്ന ചെറു ചിത്രങ്ങളുടെ പട്ടികയില്‍ ഈ സിനിമയേയും ഉള്‍പ്പെടുത്താം.

തമിഴ് സിനിമ ലോകത്ത് വിപ്ലവങ്ങള്‍ ആദ്യമായല്ല. വമ്പന്‍ ചിത്രങ്ങള്‍ക്ക് സമാന്തരമായി സഞ്ചരിക്കാനും വിപ്ലവം തീര്‍ക്കാനും, വിജയം കൊയ്യാനും എന്നും ഇത്തരം ചിത്രങ്ങല്‍ക്ക് കഴിയാറുണ്ട്. വിഘ്‌നേശ് ശിവന്‍ എന്ന സംവിധായകന്‍ തന്നെ തിരക്കഥയും ഒരുക്രകിയിരിക്കുന്ന ചിത്രം പറയുന്നത് പറഞ്ഞു പഴകിയ പ്രമേയം തന്നെയാണ്. പ്രതികാരം. അച്ഛനേയും അമ്മയേയും കൊന്നയാളിനോട് പ്രതികാരം ചോദിക്കാന്‍ മക്കള്‍ ഇറങ്ങിത്തിരിക്കുന്ന പഴയ പ്രമേയം. പ്രതികാരവുമായി ഇറങ്ങുന്ന നായകനോ നായികയ്‌ക്കോ കൂട്ടായി മറ്റൊള്‍ രൂടെ എത്തുന്നതോടെ സിനിമ ട്രാക്കിലാകും. അപ്പോള്‍ പിന്നെ പ്രതികാരത്തിന് സമാന്തരമായി ഒരു പ്രണയവും ഉണ്ടാകുമല്ലോ. പിന്നെയുള്ള പ്രതികാരം ഇരുവരും ഒന്നിച്ച്. പ്രതികാരം ചെയ്യുന്നു, പ്രണയം പൂവണിയുന്നു. ചിത്രം ശുഭപര്യവസാനിയാകുന്നു. സംഭവമൊക്കെ അത് തന്നെ. പക്,#െ ഇവിടെ ചിത്രത്തെ സംവിധായകനും തിരക്കഥാകൃത്തുമായ വിഘ്‌നേശ് ശിവന്‍ സമീപിച്ചിരിക്കുന്ന വ്യത്യസ്തമായ രീതിയാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. കോമഡിയാമ് ചിത്രത്തിന്‍രെ ട്രാക്ക്. പ്രതികാരമെങ്ങനെ കോമഡിയില്‍ പൊതിയുമെന്ന സംശയം തോന്നുന്നത് സ്വാഭാവികം. പക്ഷെ ഇവിടെ സംവിധായകന്‍ ചിന്തിച്ചത് പ്രേക്ഷകനെക്കുറിച്ച് മാത്രമാണ്. ചിരിപ്പിക്കുക, എല്ലാ സന്ദര്‍ഭങ്ങളിലും ചിരി നിറയ്ക്കുക. അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പോലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിയുന്നുണ്ട്. ഹാസ്യത്തിന് പ്രേക്ഷകന്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്ന ുണ്ടെന്ന തിരിച്ചറിവാണ് ഈ സിനിമയെ തീയ്യേറ്ററുകളില്‍ ഇത്ര ജനപ്രിയമാക്കുന്നത്. ഓരോ ഡയലോഗുകളിലും ഓരോ സാഹചര്യങ്ങളിലും ട്രാക്ക് കാത്തു സൂക്ഷിക്കാന്‍ തിരക്കഥാകാരന് കഴിയുന്നുണ്ട്. യുക്തി മാറ്റി നിര്‍ത്തിയാല്‍ തിരക്കഥാകാരന് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടി വരും. സിനിമകള്‍ മുഴുവന്‍ യുക്തി ഭദ്രമായാല്‍ പിന്നെ എന്ത് രസം. സംവിധായകന്റെ അവതരണ രീതിയും, മേക്കിംഗും മോശമാക്കിയില്ല. പരീക്ഷണ ചിത്രമെന്ന ഗണത്തില്‍ നോക്കിയാല്‍ ഇത് പരീക്ഷിച്ച് വിജയിച്ച ചിത്രമാണ്. ഇതൊരു ടീം വര്‍ക്കിന്റെ മികവ് കണ്ട ചിത്രം കൂടിയാണ്. നയന്‍താര ഒഴികെ വെള്ളിത്തിരയിലെത്തിയ താരങ്ങളാരും സൂപ്പര്‍ സ്റ്റാറുകളോ തമിഴകത്ത് വന്‍ ആരാധക പിന്തുണ ഉള്ളവരോ അല്ല. ടെക്‌നിക്കല്‍ ടീമും അങ്ങനെ തന്നെ.

സാധാരണ പ്രേക്ഷകന്റെ കടിഞ്ഞാണ്‍ പൂര്‍ണ്ണമായും തിരക്കഥാകരാനും സംവിധായകനും നിയന്ത്രിച്ച ഒരു ചിത്രമാണ് നാനും റൗഡി താന്‍. പ്രതികാര കഥയിലെ തമാശകള്‍ അസാധാരണമായും സാധാരണമായും അവതരിപ്പിക്കുമ്പോള്‍ അത് പ്രേക്ഷകന് എങ്ങനെ രസിക്കുമെന്നും അണിയറക്കാര്‍ക്ക് നന്നായറിയാമായിരുന്നു. എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന അവതരണവും, ചെറിയ, എന്നാല്‍ വ്യത്യസ്തമായ  ആഖ്യാനരീതിയും കൊണ്ട് പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നാനും റൗഡി താന്‍ ഒരു വിരുന്നു തന്നെയാണ്.



ആകാരം കൊണ്ടോ ശബ്ദം കൊണ്ടോ രൂപം കൊണ്ടോ ഒരു നായകന്റെ ഭാവങ്ങളില്ലാത്ത വിജയ് സേതുപതിയുടെ പാണ്ഡ്യന്‍ ഈ ചിത്രത്തില്‍ ഒരു ചിരിക്കുടുക്കയായിരുന്നു. കീ കൊടുത്താല്‍ ചിരിക്കുന് പാവ പോലെ വിജയ് വായ തുറന്നാല്‍ പ്രേക്ഷകന്‍ ചിരിക്കും, വിജയ് സേതുപതി എന്ത് ചെയ്താലും അത് മണ്ടത്തരമായിരിക്കും അപ്പോഴും പ്രേക്ഷകന്‍ ചിരിക്കും. ഈ ചിരിയാണ് സംവിധായകന്‍ ആഗ്രഹിച്ചതും. അത് ഭംഗിയാക്കാന്‍ വിജയ് സേതുപതിയ്ക്കായി. തമിഴിലെ ചില പരീക്ഷണ ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് പ്രിയ്യങ്കരനായ വിജയ് സേതുപകി ഇവിടേയും പ്രേക്ഷകനെ രസിപ്പിച്ചു. മടുപ്പിച്ചതുമില്ല. തമിഴില്‍ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയ നയന്‍താരയുടെ പ്രകടനം മികച്ചു നിന്നു. നായികയ്ക്കും പ്രാധാന്യമുള്ള കഥാപ്രാത്രങ്ങല്‍ തെരഞ്ഞെടുക്കുന്നതില്‍ നയന്‍താര സ്രദ്ധിക്കുന്നു എന്നതിന്റെ തെളിവാമ് തനി ഒരുവനും മായയ്ക്കും പിനാനാലെയെത്തിയ ഈ ചിത്രത്തിലെ കാദംബരി എന്ന കതാപാത്രം. നായകന്‍രെ നിഴലില്‍ നില്‍ക്കാന്‍ മാത്രമല്ല നായകനെ പ്രണയിക്കാന്‍ മാത്രമുള്ളതല്ല നായിക എന്ന് നയന്‍താര ഈ ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. കാത് കേല്‍ക്കാത്ത എന്നാല്‍ സംസാരിക്കുന്ന ആളിന്റെ ചുണ്ടനക്കം നോക്കി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്ന കാദംബരി ആദ്യം അത്ഭുതമായെങ്കിലും വേഗം പ്രേക്ഷകന്‍ കാദംബരിയെ അംഗീകരിച്ചു. നയന്‍സിന്‍രെ പ്രകടനം അത്രത്തോളം മികവാര്‍ന്നതായിരുന്നു എന്നു ചുരുക്കം. ചിത്രത്തിന് വേണ്ട ഭാവങ്ങളത്രയും നയന്‍താരയുടെ മുഖത്ത് പല സമയത്തായി തെളിഞ്ഞു. സ്‌ക്രീനിലെത്തിയ ബാക്കി താരങ്ങളും മോശമാക്കിയില്ല. ചിരിപ്പടക്കത്തിന് തിരികൊളുത്തിയ അവരെല്ലാവരും ചേര്‍ന്ന് തീയ്യേറ്ററുകലെ ആവേശത്തിലാക്കി. അനിരുദ്ധിന്‍രെ സംഗീതം ചിത്രത്തിന് മാറ്റ് കൂട്ടി. അനാവശ്യത്തിനുപയോഗിക്കാനുള്ളതല്ല, മറിച്ച് പ്രേക്ഷകന് രസിക്കുന്ന തരത്തില്‍ ആവശ്യമുള്ളിടത്ത് ആവശ്യത്തിന് മാത്രം ഉപയോഗിക്കതേണ്ടതാണ് സംഗീതമെന്ന് അനിരുദ്ധ് പറഞ്ഞു വച്ചു. ജോര്‍ജ്ജ് സി വില്ല്യംസിന്‍രെ ക്യാമറയും മോശമാക്കിയില്ല. പോണ്ടിച്ചേരിയും ചെന്നൈയും തമിഴ്‌നാടിന്‍രെ തനിമയും ചിത്രത്തിലെത്തിക്കുന്നതിവ് ജോര്‍ജ്ജ് സി വില്ല്യംസ് വിജയിച്ചു. ചിത്രസംയോജനത്തില്‍ അത്ഭുതങ്ങളൊന്നും കാ#ോ#്ടിയില്ലെഹ്കിലും ഇവിടെയും ശ്രീകര്‍ പ്രസാദിന്‍രെ പ്രതിഭ തെളിഞ്ഞു കമ്ടു. ബ്ലാക്ക് കോമഡിയെന്ന ഗണം ഇന്ത്യന്‍ സിനിമ അമഗീകരിച്ചു തുടങഅഹിയിട്ട് അധികമായിട്ടില്ല. അത് ഏറ്റവുമധികം തരംഗമായതാകട്ടെ തമിഴകത്തും. ഇതും അങ്ങനെ ഒരു ചിത്രമാണെങ്കില്‍ കറുത്ത ബാല്യത്തിനും ഇവിടെ പ്രേക്ഷകരുണ്ടന്നന് ഈ സിനിമയുടെ ജനപ്രീതി തെളിയിക്കുന്നു.

ഹോളിവുഡിനോട് കിടപിടിക്കുന്നതൊന്നുമല്ലെങ്കിലും പരീക്ഷണങ്ങള്‍ക്ക് തമിഴ് സിനിമ ലോകത്ത് പഞ്ഞമില്ല. കോടികള്‍ മുടക്കി തീയ്യേറ്ററില്‍ പാരാജയപ്പെടുന്ന സൂപ്പര്‍സ്റ്രാര്‍ ചിത്രങ്ങളല്ല. മറിച്ച് അവതരണത്തിലും പ്രമേയത്തിലും പ്രേക്ഷകനോട് അടുത്തു നില്‍ക്കുന്ന ചെറു വിപ്ലവ സിനിമകള്‍. ആ പരീക്ഷണങ്ങളില്‍ മിക്കതും വിജയങ്ങളുമായിരുന്നു. അതാണ് ചലച്ചിത്ര ലോകം ആവശ്യപ്പെടുന്നതും. കോടികള്‍ മുടക്കി പൊട്ടിക്കുന്ന പടക്കങ്ങളല്ല, മറിച്ച് നല്ല സിനിമകളെയാണ്, ആസ്വാദ്യകരമായ സിനിമകളെയാമ് പ്രേക്ഷകന് ആവശ്യം. അത് കിട്ടിയാല്‍ അത് വിപ്ലവമായാലും, പരീക്ഷണമായാലും പ്രേക്ഷകന്‍ അംഗീകരിക്കുമെന്നുറപ്പ്. അതിന് തെളിവാണ് നാനും റൗഡിതാന്‍.


പോകാം റാണിയ്ക്കും പദ്മിനിയ്ക്കുമൊപ്പം ഒരു ഹിമാലയന് യാത്ര

വീണ്ടുമൊരു യാത്രാ സിനിമ. അതെ റാണിയുടേയും പദ്മിനിയുടേയും കഥ ഒരു യാത്രയാണ്. അല്ലെങ്കില്‍ യാത്രയിലൂടെയാണ് റാണിയുടേയും പദ്മിനിയുടേയും കഥ പറയുന്നത്. ശക്തരായ രണ്ട് നായികാ കഥാപാത്രങ്ങള്‍ പ്രധാന വേഷം കൈകാര്യം ചെയ്ത ചിത്രം. വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പോന്ന ചിലതുണ്ടായിരുന്നു. സമാനതകളില്ലാത്ത, തികച്ചും വ്യത്യസ്തമായ ജീവിതം നയിക്കുന്ന രണ്ട് പേരുടെ ഹിമാലയന്‍ യാത്ര മടുപ്പിക്കാതെ അവതരിപ്പിച്ച ഫീല്‍ ഗുഡ് മൂവിയാണ് റാണി പദ്മിനി.

മലയാള സിനിമയെ കൊച്ചിയിലേക്ക് കൈപിടിച്ച് നടത്തിയ സംവിധായകരില്‍ പ്രമുഖനായ ആഷിഖ് അബു ഇവിടെയും വ്യത്യസ്തത കൈവിട്ടില്ല. മനകളില്‍ നിന്നും മലയാള സിനിമയെ വിളിച്ചിറക്കിയ സംവിധായകന്റെ മിക്ക ചിത്രങ്ങളും മലയാളിക്ക് വ്യത്യസ്ത കാഴ്ചാനുഭവം പകര്‍ന്നിരുന്നു. റാണി പദ്മിനിയും അങ്ങനെ തന്നെ. മലയാളം വീണ്ടും വടക്കേ ഇന്ത്യയിലേക്ക് യാത്ര പോകുന്നു. ഹൈവേയ്ക്കും, ക്യൂനിനും ശേഷമെത്തിയെങ്കിലും ഈ യാത്രാ ചിത്രം പക്ഷെ അവയ്ക്ക് സമാനമല്ല. ഇത് മലയാളത്തിന്റെ യാത്രയാണ്. സിനിമയുടെ വേറിട്ട തലത്തിലേക്കുള്ള യാത്ര. സ്ത്രീകളുടെ സിനിമയെന്നും പറയാം. ഒരു മുഴുനീള മഞ്ജുവാര്യര്‍, റിമകല്ലിംഗല്‍ സിനിമ. സിനിമ തുടങ്ങുന്നത് തന്നെ ഒരു ഹിമാലയന്‍ റാലിയിലാണ്. കണ്ടിരിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ഒരു പോലെ സിരകളില്‍ ഹരം പടര്‍ത്തുന്ന റാലി. ആ റാലിക്ക് സമാന്തരമായി രണ്ട് സ്ത്രീകള്‍ നടത്തുന്ന യാത്ര. അവര്‍ വെല്ലുവിളിക്കുന്നത് ലോകത്തെയോ, ആണ്‍ മേല്‍ക്കോയ്മയെയോ അല്ല. മറിച്ച് സ്ത്രീയുടെ അടക്കിപ്പിടിച്ച സ്വാതന്ത്ര്യത്തെയാണ്. ചിറകടക്കി പിടിച്ച് ജീവിക്കാനായി സമൂഹം പെണ്‍കുട്ടികള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന അടക്കവും ഒതുക്കവും എന്ന ചട്ടക്കൂടിനെയാണ് റാണിയും പദ്മിനിയും ചേര്‍ന്ന് വെല്ലുവിളിക്കുന്നത്. അടുക്കളയ്ക്കുള്ളില്‍ മാത്രം അടങ്ങിയൊതുങ്ങി കഴിയാനല്ല,  ചിറകു വിടര്‍ത്തി പറക്കാനാണ് ചിത്രം സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നത്. സ്വന്തം സ്വത്വത്തെ മറച്ചു പിടിക്കാതെ സ്ത്രീയെന്ന പേരില്‍ സ്വയം വേലിക്കെട്ടുകള്‍ തീര്‍ക്കാതെ പറന്നോളൂ, സമൂഹമല്ല നിങ്ങളെ നിയന്ത്രിക്കുന്നത്. അത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ മാത്രമാണ്. ഇനി ഇതൊരു സ്ത്രീ പക്ഷ ചിത്രമാണോയെന്നു ചോദിച്ചാലോ, അല്ല, കാരണം ചിത്രം നല്‍കുന്ന സന്ദേശം മുഴുവന്‍ സമൂഹത്തിനുമുള്ളതാണ്. സ്വാതന്ത്ര്യം ആസ്വദിക്കാനുള്ളതാണ്. അത് അടക്കിവയ്ക്കാനുള്ളതല്ല. പ്രകടിപ്പിക്കാനുള്ളതാണ്. സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെ.

യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് ദിവസങ്ങള്‍ നീണ്ടും നില്‍ക്കുന്ന വടക്കേ ഇന്ത്യന്‍ സൗന്ദ്ര്യം ആസ്വദിക്കാനുള്ള യാത്ര പോകാനാഗ്രഹിക്കുന്നവര്‍ക്ക് മലയാളത്തിന് അപരിചിതമായിരുന്ന ഈ വഴിയെ പോകാം. കണ്‍നിറയെ കാണാം. എന്ത് കാണാമെന്ന് ചോദിക്കരുത്. വഴി തെളിച്ചിട്ടുണ്ട്, പോകേണ്ടവര്‍ക്ക് പോകാം. പിന്നെ മറ്റുള്ളവര്‍ക്ക് നല്ലത് വരുന്നു എന്നു കേള്‍ക്കുമ്പോള്‍ മനസിലുണ്ടാകുന്ന വിങ്ങലിനെ ചിത്രം ഒരു കഥാപാത്രത്തെ കൊണ്ട് പ്രേക്ഷകനോട് പറയിക്കുന്നുമുണ്ട്.

ചിത്രത്തോട് ആഷിഖ് അബു പുലര്‍ത്തിയ അര്‍പ്പണവും, ആത്മാര്‍ത്ഥതയും കാണാതിരിക്കാനാവില്ല. സംവിധായകന്‍ എന്ന നിലയില്‍ ആഷിഖിന്റെ വിജയമാണ് റാണി പദ്മിനി. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്തു കൊണ്ടുള്ള ഒരു ബലൂണ്‍ യാത്ര തന്നെ പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം കൂടാന്‍ പ്രേരിപ്പിക്കുന്നു. സാധാരണയിലും താഴ്ന്ന ഒരു പ്രമേയത്തെ തിരക്കഥാകാരന്‍മാരായ ശ്യം പുഷ്‌ക്കരനും രവിശങ്കറും ചേര്‍ന്ന് പഴുതുകളില്ലാതെ എന്നാല്‍ ചില ചേരായ്മകളുമായി സിനിമയുടെ വഴിയിലെത്തിച്ചു. സംവിധായകന്‍ പരീക്ഷിക്കപ്പെടുമെന് തോന്നിയിടത്തെല്ലാം പക്ഷെ മികച്ച കൈയ്യടക്കത്തോടെ ആഷിഖ് മികവ് പുലര്‍ത്തി. തുടക്കത്തിലെ ഗാനത്തിലൂടെ രണ്ട് നായികമാരുടെ സ്വഭാവ സവിശേഷതകള്‍ പരിചയപ്പെടുത്തുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് കൗതുകമായി. സമാനതകളില്ലാത്ത രണ്ട് പെണ്‍കുട്ടികളുടെ സ്വഭാവ പ്രകടനങ്ങള്‍ ഒരു പീട്ടിലൂടെ എത്തുമ്പോള്‍ പക്ഷെ അത് സിനിമയ്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് പ്രേക്ഷകന്‍ അപ്പോല്‍ കരുതുന്നില്ല. പത്മിനിയുടെ കല്ല്യാണം പഴയ കല്ല്യീണ വീഡിയോയുടെ ശൈലിയില്‍ അവതരിപ്പിച്ചതും കൗതുകമായി. ഇനി യാത്രയിലേക്ക് വീണ്ടും. രണ്ട് പെണ്‍കുട്ടികള്‍ ഹിമാലയന്‍ യാത്രയ്‌ക്കൊരുങ്ങണമെങ്കില്‍ എന്തെങ്കിലും കാരണം വേണമല്ലോ. ഉണ്ട് ഇവിടെ കാരണം ഉണ്ട്. പത്മിനിയുടെ കാരമം ഓകെ, മനസിലാക്കാം. പക്ഷെ റാണിയെ ഹിമാലയന്‍ പാതയിലെത്തിച്ച വഴികളത്രയും പ്രേക്ഷകനങ്ങോട്ട് ദഹിച്ചില്ല. കോമഡിക്കു വേണ്ടിയുള്ള കോമഡികളും, കാരണത്തിന് വേണ്ടിയുള്ള കാരണങ്ങളും. തനി ഗ്രാണീണ പെണ്‍കുട്ടിയായ പത്മിനിയായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനടിച്ചു. താന്‍ ചെയ്യേണ്ടതെല്ലാം മഞ്ജു വാര്യര്‍ ഭംഗിയാക്കി. ആ പൊട്ടിപ്പെണ്ണിനെ പ്രേക്ഷകന്‍ വെറുക്കില്ലെന്നുറപ്പ്. കൂട്ടിന് സാഹസികയായ, അണ്‍കുട്ടിയാകാനാഗ്രഹിക്കുന്ന റാണിയായി റിമ കല്ലിംഗലും എത്തുന്നതോടെ ചിത്രം ഒഴുക്കിനെതിരെ നീന്തി തുടങ്ങി. റിമയുടെ റാണി മോശമാക്കിയില്ല. ചില സാഹസികതകള്‍ പ്രേക്ഷകരെ ത്രസിപ്പിച്ചു എന്നും പറയാം. പത്മിനിയുടെ ഭര്‍ത്താവായ റാലി ചാമ്പ്യനായി എത്തിയ ജിനു ജോസഫ് വേറിട്ട അനുഭവമായി. അമ്മാവിയമ്മയായി സജിത മഠത്തിലും, റാലിയില്‍ ഗരിയുടെ നാവിഗേറ്ററായി ബിനു പപ്പുവും റാണിയുടെ ജീവിതത്തിലെ വില്ലനായി ഹരീഷ് ഖന്നയും, ട്രക്കിംഗ് ടീമംഗമായി ശ്രീനാഥ് ഭാസിയും, മലയാളം മാധ്യമപ്രവര്‍ത്തകനായി ദിലീഷ് പോത്തനുമെല്ലാം മടുപ്പിക്കാതെ വന്നു പോയി. ഇവരില്‍ ചിലരെങ്കിലും അത്യാവശ്യമില്ലാത്ത ചില കഥാപാത്രങ്ങളായിരുന്നു. പക്ഷെ അതൊക്കെ സംവിധായകന്റെ ഇഷ്ടം. ഇനി ഈ ചിത്രമൊരു മനോഹര വിഷ്വല്‍ ട്രീറ്റ്‌മെന്റാണെങ്കില്‍ പ്രേക്ഷകന്‍ സിനിമയ്‌ക്കൊപ്പം ഹിമാലയത്തിലേക്ക് പോകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ ചിത്രത്തിന്‍രെ ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ തന്നെ. ഹിമാചലിനെ മലയാള സിനിമയ്ക്കും പ്രേക്ഷകനും പരിചയപ്പെടുത്തുകയാണ് ഛായാഗ്രാഹകന്‍. പ്രേക്ഷകന് സങ്കോചമില്ലാതെ കാണാന്‍ പാകത്തിന്. ബിജിബാലിന്‍രെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

ഹോര്‍ലിക്‌സ് വാങ്ങുമ്പോള്‍ ഫ്രീ കിട്ടുന്നതല്ല പോലും ഭാര്യ. വീടിന്റെ നാലാ ചുവരുകളക്കുള്ളില്‍ മാത്രം ഒതുങ്ങി കഴിയേണ്ടവളല്ല സ്ത്രീയെന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു. അതെ സിനിമ പറയാനുള്ളതൊക്കെ പറഞ്ഞേച്ചും പോയി, ഇനിയൊക്കെ പ്രേക്ഷകന് തീരുമാനിക്കാം. ആണത്തമുള്ള റാണിക്കും, പെണ്ണത്തമുള്ള പദ്മിനിയ്ക്കുമൊപ്പം ഹിമാലയം കയറണോ വേണ്ടയോ എന്ന്. പക്ഷെ തീയ്യേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ നഷ്ടബോധമുണ്ടാകില്ലെന്നുറപ്പ്.


എരിഞ്ഞടങഅങാത്ത കനല്

പെയ്ഡ് ന്യൂസ് ഈസ് പെയ്ഡ് മര്‍ഡര്‍. മാധ്യമപഠന ക്ലാസുകളില്‍ കേട്ടു പഠിച്ച, ചൊല്ലി പഠിപ്പിച്ച ആദ്യപാഠങ്ങളിലൊന്നുമില്ലാത്ത ഒരു പാഠം. കനല്‍ പറഞ്ഞു വയ്ക്കുന്നത് ഇതാണ്. വരും തലമുറ മാധ്യമപ്രവര്‍ത്തനത്തിന്റെ ആദ്യ പാഠം ഇതായിക്കുമോ എന്തോ. എന്തായാലും കനലൊരു മുഴുനീള എന്റര്‍ടൈനറൊന്നുമല്ല. വ്യത്യസ്തമായ പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു ചിത്രം. പ്രേക്ഷകനെ ബോറടിപ്പിക്കാതെ എന്നാല്‍ സ്ലോ മൂഡിലൊഴുകുന്ന കനല്‍ പ്രേക്ഷകന്റെ മനസില്‍ കനല്‍ കോരിയിടാനൊന്നും ശ്രമിക്കുന്നുമില്ല എന്നത് വാസ്തവം.



പ്രതികാരത്തിന്റെ കഥ മലയാളത്തില്‍ ആദ്യമൊന്നുമല്ല. അങ്ങനെയാകുമ്പോള്‍ മറ്റു വപ്രതികാര ചിത്രങ്ങളില്‍ നിന്നും കനലെങ്ങനെ വ്യത്യസ്തമാകുന്നു എന്നു ചോദിച്ചാല്‍ അത്ര ത്രില്ലടിപ്പിക്കാത്ത എന്നാല്‍ അപ്രതീക്ഷിതമായ സസ്‌പെന്‍സും ഇത്തിരി ലാഗും ഒക്കെയായി തീയ്യേറ്ററിലെത്തിയ ഒരു പത്മകുമാര്‍ ചിത്രം. ആദ്യ പകുതിയില്‍ പ്രേക്ഷകന് മുന്‍പിലേക്ക് നിരവധി സംശയങ്ങള്‍ കനലെറിഞ്ഞു കൊടുക്കുന്നുണ്ടെങ്കില്‍ രണ്ടാം പകുതി ആ സംശയങ്ങള്‍ക്കൊക്കെയുള്ള ഉത്തരമാണ്. പ്രവാസി ജീവിതത്തില്‍ നിന്നും കഥ പറഞ്ഞു തുടങ്ങുമ്പോള്‍ ചിത്രമെങ്ങോട്ട് പോകുന്നു എന്ന് തോന്നിപ്പോകും. പക്ഷെ ഇതിവരുടെ കൂടി കഥയാണ് എന്ന പശ്ചാത്തല വിവരണം അവരെ പ്രേക്ഷക മനസുകളില്‍ നിലനിര്‍ത്തുന്നു. ഒരു ഗംഭീര എക്‌സ്പീരിയന്‍സ് പകര്‍ന്ന് നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല എന്നത് സത്യം.  പ്രവചിക്കാനാവാത്ത കഥയൊന്നുമല്ല കനലിന്റേത്. പ്രതികാര സിനിമകളിലെല്ലാം പ്രതികാരത്തിന് കാരണം ഫ്‌ലാഷ് ബാക്കില്‍ കാണിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ പ്രതികാരത്തെ അവസാനം വരെ നിഗൂഢമായി സൂക്ഷിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാത്രമാണ് പ്രതികാരത്തിന്റെ കഥ പ്രേക്ഷകന്‍ അറിയുന്നത്. സസ്‌പെന്‍സ് ക്ലൈമാക്‌സ് വരെ സൂക്ഷിച്ചത് ഗുണമായോ എന്ന് കണ്ടു തന്നെയറിയണം. പത്മകുമാറിന്റെ പ്രതിഭ ഒരിക്കല്‍ കൂടി കനലില്‍ പരീക്ഷിക്കപ്പെട്ടു. കനലില്‍ ഊതിക്കാച്ചാന്‍ ശ്രമിച്ചത് പോലെ. പരീക്ഷണങ്ങളെ പത്മകുമാര്‍ ഏറെക്കുറെ അതിജീവിച്ചു. ചിത്രത്തിന്‍രെ മേക്കിംഗിനും കഥ പറഞ്ഞ രീതിയ്ക്കും സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ ചിത്രം ഇഴഞ്ഞതിന് ഉത്തരവാദി സംവിധായകന്‍ മാത്രമല്ലേ. ചിത്രത്തിലെ പല രംഗങ്ങളുടേയും ദൈര്‍ഘ്യം അല്പം കുറച്ച് ടൈറ്റാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്രയധികം ലാഗ് അനുഭവപ്പെടില്ലായിരുന്നു. അക്കാര്യത്തില്‍ സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചത് എന്നറിയാത്തതിനാല്‍ ഒന്നും പറയാനില്ല. തിരക്കഥയും മികച്ചു തന്നെ നിന്നു. ശിക്കാറിലേത് പോലെ പ്രതികാര കഥയാണ് പറഞ്ഞത്. ആധുനികവും, ആനുകാലീകവുമായി പ്രമേയത്തെ പ്രഷുബ്ധമായി പ്രേക്ഷകരിലെത്തിക്കാനായിരുന്നു തിരക്കഥാകാരന്റെ ശ്രമം. ആദ്യം പ്രതികാരത്തിനെത്തുന്നു, പ്രതികാരത്തിനിടെയില്‍ കാരണം പ്രേക്ഷകനിലേക്കെത്തുന്നു. പതിവ് ആവര്‍ത്തിച്ചു. പക്ഷെ തിരക്കഥയില്‍ പിഴവുകളെന്ന് പറയാന്‍ ഒന്നുമില്ല. തിരക്കഥ കനലില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ചുരുക്കം. പ്രവാസിയുടെ ജീവിതത്തെ സാമ്പത്തിക മാന്ദ്യം എങ്ങനെ ബാധിച്ചുവെന്നും വിവിധ മേഖലകളില്‍ അത് എങ്ങനെ പ്രതിഫലിച്ചെന്നും പ്രതികാര കഥയ്ക്കിടെ പറഞ്ഞു വയ്ക്കാന്‍ തിരക്കഥാകാരന്‍ ശ്രമിച്ചു. ഐശ്വര്യത്തിന് വേണ്ടി നാഗമാണിക്യത്തിനും, വെള്ളിമൂങ്ങയ്ക്കുമൊക്കെ പിന്നാലെ പോകുന്ന  മലയാളിയുടെ വികല ചിന്താഗതിയെ കാര്യമായി വിമര്‍ശിക്കാനും ചിത്രം മറക്കുന്നില്ല. അത്തരം ആളുകളെ കാത്തിരിക്കുന്നത് നഷ്ടങ്ങള്‍ മാത്രമാകുമെന്നും കനല്‍ പറഞ്ഞു വയ്ക്കുന്നു.

കാട്ടിലെ നിയമമാണ് ശരി. വിശക്കുമ്പോള്‍ നായാടി കൊല്ലുന്നത് പാപമല്ല. അത് കാട്ടിലെ നിയമമല്ലെ, നാട്ടിലും അങ്ങനെ തുടങ്ങിയാലോ. ഗതികേട് മറികടക്കാന്‍ മുന്നില്‍ കാണുന്നവനെ കൊല്ലുന്നതാണോ ന്യായം. അതോ തന്റെ പ്രിയ്യപ്പെട്ടവരെ കൊന്നവനെ തേടിപ്പിടിച്ച് പ്രതികാരമായി കൊന്നു കൂട്ടുന്നതാണോ ന്യായം. തിന്നാന്‍ വേണ്ടിയല്ലാതെ കൊല്ലുന്ന മനുഷ്യന്റെ മനോഗതി. ഇവിടെ ന്യായാന്യായങ്ങള്‍ക്ക് സ്ഥാനമില്ല. കാരണം മനുഷ്യന്‍ ചിന്തിക്കുന്നത് അവന്റെ ചുറ്റുപാടില്‍ നിന്നു മാത്രമാണ്. എല്ലാ അവസാനങ്ങള്‍ക്കും ഒരു പഴയ തുക്കമുണ്ടാകുമെന്ന ടാഗ് ലൈന്‍. ചിത്രം രാണുമ്പോള്‍ ആ വരികള്‍ എപ്പോഴെങ്കിലും മനസിലെത്തിയാല്‍ അത് മാത്രം മതി പ്രേക്ഷക മനസുകളില്‍ കനലെരിയാന്‍.

ജീവിതം കൈവിടുമെന്ന തോന്നിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ജീവിതവും കുടുംബവും മുറുകെപ്പിടിക്കുവാന്‍ വേണ്ടി ചെയ്യുന്ന പാതകങ്ങള്‍ സ്വയം ന്യായീകരിക്കാനും ശ്രമിക്കുന്ന കഥാപാത്രങ്ങള്‍. നാല് പിഞ്ചു കുഞ്ഞുങ്ങളേയും അമ്മയേയും, വൃദ്ധ മാതാപിതാക്കളേയും കാറിനുള്ളിലിട്ട് ക്രൂരമായി കൊല്ലുന്നതിനേയും ന്യായീകരിക്കാന്‍, കുറ്റബോധം ഇല്ലാതെ നേരിടാന്‍ കഴിയുന്ന മനുഷ്യ മനസിന്റെ അവസ്ഥ. ശാന്തമായി ഒഴുകുന്ന ചിത്രത്തെ ഒരിക്കല്‍ പോലും വഴിതിരിച്ചു വിടുന്നതായി അനുഭവപ്പെട്ടില്ല. ഇടയ്ക്കിടെ നായകന്റെ ചില ശബ്ദമുയര്‍ത്തലുകളും വെടിയൊച്ചകളും മാത്രം. ബാക്കിയൊക്കെ ശാന്തം. മരുഭൂമിയിലെ പണത്തിന്റെ പച്ചപ്പില്‍ സ്വന്തം നാടും, ചുറ്റുപാടും പടുത്തുയര്‍ത്തിയ മലയാളികളടങ്ങുന്ന പ്രവാസിക്ക് ഒരു സുപ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ മാന്ദ്യം കാരണം നഷ്ടമാകുന്നത് അന്നു വരെ സ്വന്തമായിരുന്നത് മുഴുവനുമാണ്. അവിടെ പ്രവാസിയുടെ നിസഹായാവസ്ഥ വെളിവാകുന്നു. മുഴുവന്‍ സമയ പ്രവാസി ചാനല്‍ എന്ന സ്വപ്നം സാക്ഷാതാക്കരിക്കാന്‍ ശ്രമിക്കുന്ന യുവാവിനെ പ്രതികാര കഥയിലേക്ക് അവതരിപ്പിക്കുമ്പോള്‍ ഇതിനിവിടെന്ത് കാര്യമെന്ന് തോന്നുമെങ്കിലും കഥയുടെ അവസാനം വരുന്ന മാധ്യമ സന്ദേശം ആ സംശയത്തിനും ഉത്തരമാകുന്നു. മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തിലെ അരക്ഷിതാവസ്ഥ, പ്രത്യേകിച്ച് ഇന്നത്തെ കാലത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ ജീവിതം ചിത്രം ഭംഗീയായി അവതരിപ്പിക്കുന്നു. കുടുംബത്തിലെ ദമ്പതികള്‍ മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ പറയുകയും വേണ്ട. ജീവിതം അതി രൂക്ഷമായി അരക്ഷിതമായിരിക്കും. ഗ്ലാമറസ് പ്രൊഫഷനുകളിലൊന്നായി കണക്കാക്കപ്പെടുന്ന ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഇതത്ര സുഖമുള്ള പണിയല്ല എന്ന് വരും തലമുറയ്ക്കുള്ള താക്കീത് കൂടിയാവുകയാണത്. കുറ്റം ചെയ്യുന്നതാണോ, അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോണോ ന്യായം. രണ്ടും ന്യായമല്ല. പ്രത്യേകിച്ച് കാണുന്നത് ഒരു മാധ്യമപ്രവര്‍ത്തകനാണെങ്കില്‍. അവന്‍ കാണുന്ന അനീതി കണ്ടില്ലെന്ന് നടിച്ചാല്‍ അത് അധാര്‍മ്മികത. ഇനി കണ്ട കാര്യം ജനങ്ങള്‍ക്ക് മുന്‍പിലെത്തിച്ചാല്‍ കുറ്റം ചെയ്തവര്‍ മാധ്യമപ്രവര്‍ത്തകനോട് ചെയ്യുന്നതോ, അന്യായം, അധാര്‍മ്മികത.

ജോണ്‍ ഡേവിഡ് എന്ന ക്രിയേറ്റീവ് ഡയറക്ടറായെത്തിയ മോഹന്‍ലാല്‍ പതിവ് പോലെ തന്നെ പ്രേക്ഷകനെ കൈയ്യിലെടുത്തു. പക്ഷെ ട്രെയിനിലെ രംഗങ്ങള്‍ മോഹന്‍ലാലില്‍ നിന്നും മുന്‍പും പ്രേക്ഷകന്‍ ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. പ്രതികാര ദാഹവുമായി നടക്കുന്ന നെഗറ്റീവ് ടച്ചുള്ള നായകനെ മോഹന്‍ലാല്‍ ഗംഭീരമാക്കി. ചിത്രത്തിലുടനീളം മോഹന്‍ലാലിനൊപ്പം അഭിനയിച്ച് തകര്‍ത്ത അന്തരാമന്‍ എന്ന മാധ്യമപ്രവര്‍ത്തകനായെത്തുന്ന അനൂപ് മേനോന്‍ മടുപ്പിച്ചില്ല. ഇരുവരും തമ്മിലുള്ള കോംപിനേഷന്‍ സീനുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹന്‍ലാലിന്‍രെ നായികയായെത്തുന്ന ഹണി റോസും മോശമാക്കിയില്ല. ചെയ്യാനുള്ളത് ഭംഗിയാക്കി. ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും നെഗറ്റീവ് ടച്ചുള്ള വരായിരുന്നു. മികച്ചു നിന്ത് അതുല്‍ കുല്‍ക്കര്‍ണി തന്നെ. എല്ലാം നഷ്ടപ്പെട്ട പ്രവാസിയേയും കാട്ടിലെ നിയമത്തിലൂടെ നിഷ്‌ക്കരുണം ആളുകളെ കൊല്ലുന്ന അതിനെ ന്യായീകരിക്കുന്ന കുരുവിളയേയും കുല്‍ക്കര്‍ണി പ്രേക്ഷകന്‍ മുന്‍പില്‍ എത്തിച്ചു. പ്രതാപ് പോത്തന്‍, ദേവി അജിത്ത് തുടങ്ങി എല്ലാ നെഗറ്റീവ് കഥാപാത്രങ്ങളും ചേര്‍ന്ന് പക്ഷെ പ്രേക്ഷകന് ഒരു നെഗറ്റീവും സമ്മാനിച്ചില്ല എന്നു പറയാം. വിനോദ് ഇല്ലംപള്ളിയുടെ ക്യാമറയും ഔസേപ്പച്ചന്റെ സംഗീതവും മികവു പുലര്‍ത്തി. മിഡില്‍ ഈസ്റ്റിന്റെ മനോഹര കാഴ്ചകളും, നാടിന്റെ ദൃസ്യങ്ങളും, തീവണ്ടിയുടെ ആകാശ കാഴ്ചയും, തീവണ്ടിക്കുള്ളിലെ രംഗങ്ങളുമെല്ലാം ഇല്ലംപള്ളിയിലെ ഛായാഗ്രാഹകനില്‍ സുരക്ഷിതമായിരുന്നു. ഏത് കരം പ്രേക്ഷകര്‍ക്ക് എന്ന തരംതിരിവിന് കനല്‍ നിന്നു തരില്ല. കാരണം തീയ്യേറ്ററിലെത്തുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് അത് ഏതെന്ന് പ്രേക്ഷകന് തീരുമാനിക്കാം, അവര്‍ക്ക് വേണ്ടി കൂടിയുള്ള ചിത്രമാണിത്.

പെയ്ഡ് ന്യൂസ് ഈസ് പെയ്ഡ് മര്‍ഡര്‍, മെമ്മറീസ് ഓഫ് എ ബ്രോക്കണ്‍ ജേണലിസ്റ്റ്. പ്രതികാര കഥയില്‍ ഈ വാക്കുകല്‍ക്ക് എന്ത് കാര്യമെന്നല്ലേ. ഇതാണ് ചിത്രത്തിന്റെ അവസാന വാക്ക്. മാധ്യമപ്രവര്‍ത്തകന്റെ തകര്‍ന്ന ജീവിതത്തിന്റെ ബാക്കി പത്രം. അതെന്താണെന്നറിയണമെങ്കില്‍ സിനിമ കണ്ടു തന്നെ നോക്കണം. ഒരു മുഴുനീള എന്റര്‍ടൈനറൊന്നുമല്ലാത്ത കനല്‍ പ്രേക്ഷകന്റെ ഉള്ളില്‍ അത്ര കനലെരിച്ചില്ലെങ്കിലും മടുപ്പിക്കില്ല.


യാത്രാനുഭവം ലോര്ഡ് ലിവിങ്സ്റ്റണ്



വനത്തിനുള്ളില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്ന, മനോഹരമായ ട്രക്കിംഗ് നടത്താനിഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകനും കണ്ടിരിക്കാവുന്ന മനോഹരമായ കാഴ്ചാ വിരുന്നാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടി. നിലവാരമുള്ള സിനിമകളുടെ പ്രതിനിധി. കാഴ്ചകളൊരുക്കുന്നെങ്കില്‍ ഇങ്ങനെ വേണം. കാരണം സിനിമ ദൃശ്യ മാധ്യമമാണല്ലോ. വനനശീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശവും നല്‍കിയാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രേക്ഷകരെ മടക്കി അയക്കുന്നത്.

കാടും, നാടും, എന്തിന് പരസ്പം വില്പന ചരക്കാക്കുന്ന നെറികെട്ട മനുഷ്യന്റെ ചെയ്തികള്‍ക്കെതിരെയുള്ള ശബ്ദമാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍. തീയ്യേറ്ററിലിരുന്നാല്‍ ശാന്തമായി ഒഴുകുന്ന അരുവിയുടെ ഒച്ച കേള്‍ക്കാം, കാചിന്റെ സ്വച്ഛത ആസ്വദിക്കാം, ചെവിയോര്‍ത്താല്‍ കാടിന്റെ ശബ്ദം കേള്‍ക്കാം, ഇലകളുടെ മര്‍മ്മരം കേള്‍ക്കാം, പേടിപ്പിക്കുമെന്ന് തോന്നുന്ന എന്നാല്‍ കാടിന്റെ വന്യത അടുത്തു നിന്നാസ്വദിക്കാം. ഒരു സിനിമ ഇതില്‍ കൂടുതലായി എന്താണ് പ്രദാനം ചെയ്യേണ്ടത്. നാടും നഗരവും തീര്‍ന്നപ്പോള്‍ കാടിനുള്ളിലേക്ക് കയറി അതും കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള ത്വരയും അതിനെ ചെറുക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കൂട്ടരുടെ പരിശ്രമവുമാണ് ചിത്രത്തിന്റെ ആകെയൊരു വണ്‍ലൈന്‍. സംവിധായകന്‍ ഇതിനെ സമീപിച്ചിരിക്കുന്ന രീതിയാണ് എടുത്തു പറയേണ്ടത്. തികച്ചും വ്യത്യസ്തമായി എന്നാല്‍ പ്രേക്ഷകനോട് അടുത്തു നിന്നു കൊണ്ട്. തിരക്കഥയിലുടനീളം തിരക്കഥാകാരന്‍ കൂടിയായ സംവിധായകന്‍ പ്രകൃതിയിലേക്കിറങ്ങിചെല്ലാന്‍ ശ്രദ്ധിച്ചിരുന്നു. ശ്വാസമചക്കി പിടിച്ച് കാണേണ്ട ഒന്നല്ല ഈ ചിത്രം. മറിച്ച് റിലാക്‌സ്ഡ് ആയി തീയ്യേറ്ററില്‍ ഇരുന്ന് ആസ്വദിച്ച് കാണാനാകുന്ന ഒന്ന്. സാധാരണക്കാര്‍ കടന്നു ചെല്ലാത്ത കാട്, അവിടെ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍, നൃത്തം ചെയ്യുന്ന, പീലികള്‍ പൊഴിക്കുന്ന ആണ്‍ മയിലുകള്‍,  രാത്രിയെ പകലാക്കുന്ന മിന്നാമിന്നിക്കൂട്ടങ്ങള്‍, കാടിന് മുഴുവന്‍ കുട പിടിക്കുന്ന കൂറ്റന്‍ മരത്തലപ്പുകള്‍, ആരോരുമറിയെ കാടിനുള്ളില്‍ കിടക്കുന്ന ഏഴായിരം കണ്ടി ഗ്രാമം, അവിടുത്തെ പ്രാചീന മനുഷ്യര്‍, അവരുടെ വ്യത്യസ്തമായ ആചാരങ്ങള്‍, ജാതി വ്യത്യാസങ്ങള്‍ , നിഷ്‌കളങ്കത. അങ്ങനെ ശ്രദ്ധിച്ചിരുന്നാല്‍ കാണാനാകുന്നത് വ്യത്യസ്തമായ വിസ്മയങ്ങളാണ്. ശത്രുക്കള്‍ക്ക് കീഴടങ്ങാതിരിക്കാനായി 500 വര്‍ഷം മുന്‍പ് കാട് കയറിയ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു ഗ്രാമത്തിലെ ജനത. അവര്‍ ശരിക്കും പ്രേക്ഷകര്‍ക്ക് അപരിചിതരാണ്. അവര്‍ക്ക് ഏഴായിരം കണ്ടി സമ്മാനിച്ച ജീവിതം വളരെ വിലപ്പെട്ടതായിരുന്നു. കാലമെത്ര മാറിയിട്ടും രൂപത്തിലോ ഭാവത്തിലോ ആചാരങ്ങളിലോ യാതൊരു മാറ്റവും ഇല്ലാത്ത ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍. ശത്രുക്കള്‍ക്കെതിരെ തന്ത്രങ്ങള്‍ മെനയാനോഅവര്‍ ശത്രുക്കളാണെന്ന് തിരിച്ചറിയാനോ അവര്‍ തങ്ങളുടെ ആവാസ വ്യവസ്ഥ കവരുമെന്നോ അറിയാതെ ജീവിക്കുന്ന അവര്‍ക്ക് പകഗ്‌ഷെ നിലനില്പിന് വേണ്ടി പോരാടേണ്ടി വരുന്നു. അതിന് കൂട്ടു നില്‍ക്കുന്നതാകട്ടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഒരു കൂട്ടായ്മയും. ഒരു കഥയ്ക്കപ്പുറം പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങലെയാമ് സംവിധായകന്‍ വരച്ചു കാട്ടിയത്. ഇത്രയങികം വൈവിധ്യങ്ങലെ കാണാക്കാഴ്ച്ചകളെ നിലവാരത്തോടെ അവതരിപ്പിക്കണമെഹ്കില്‍ഡ സംവിധായകന്‍ നടത്തിയ റിസേര്‍ച്ച് കുറച്ചൊന്നുമല്ലെന്ന് വ്യക്തം. മുന്‍ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന്‍ സംവിധായകനില്‍ അര്‍പ്പിച്ച വിശ്വാസം സംവിധായകന്‍ കാത്തു സംരക്ഷിച്ചു. ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാന മികവ് കാണാനാകാതെ പോകുന്നത് ന്യായമല്ല. അത്രയ്ക്കും മനോഹരമായാണ്, സൂഷ്മതയോടെയാണ് ചിത്രത്തിനായി ഓരോ വസ്തുക്കളും ഒരുക്കിയിരിക്കുന്നത്. കാടിനുള്ളില്‍ മരത്തിന് മുകളില്‍ സൃഷ്ടിച്ച ഒരു ഗ്രാമം. മൂന്ന തട്ടുകളായി ജീവിക്കുന്ന പ്രാകൃത മനുഷ്യര്‍. ഇതിനായി പണിയെടുത്തവര്‍ ഈ ചിത്രത്തിനായി കാഴ്ച വച്ച അര്‍പ്പണം, പ്രതിഭ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ.

അപരിചിതരായ കുറച്ച് ആളുകള്‍ ഒരുമിച്ച് കൂടുന്നു, അവരൊന്നിച്ച് ഒരേ ലക്ഷ്യത്തിനായി യാത്ര ചെയ്യുന്നു. ജീവിത യാത്ര, അല്ലെങ്കില്‍ യഥാര്‍ത്ഥ യാത്ര. ഇത് അനില്‍ രാധാകൃഷ്ണ മേനോന്റെ മൂന്ന് ചിത്രങ്ങളുടേയും പൊതു സ്വഭാവമായിരുന്നു. അവിടെയൊരു കാഴ്ചാ വിരുന്നും സമൂഹത്തിനായി ഒരു മുന്നറിയിപ്പുമുണ്ടെങ്കില്‍ ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഏഴായിരം കണ്ടിയായി. ഗംഭീര വിഷ്വല്‍ ട്രീറ്റ്‌മെന്റ് കൂടിയാണ് ഈ അനില്‍ രാധാകൃഷ്ണ മേനോന്‍ ചിത്രം.

കുഞ്ചാക്കോ ബോബന്റെ വളരെ വ്യത്യസ്തമായ വേഷം, ഒരു പക്ഷെ കരിയറിലെ  നാഴികക്കല്ലായേക്കാവുന്ന ഒരു കഥാപാത്രം. ഒരു കൂട്ടം അപരിചിതരെ ഒന്നിച്ച് കൂട്ടി ഒരു ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ട ഒരു പ്രകൃതി സ്‌നേഹി. പ്രകൃതിയുടെ ശബ്ദങ്ങളും ചലനങ്ങളും ഒപ്പിയെടുത്ത് പ്രകൃതിയോട് സംവദിക്കുന്ന ഫിലിപ്പോസ് ജോണ്‍ വര്‍ക്കി. മലയാളത്തിന്റെ, ഒരു കാലഘട്ടത്തിന്റെ മുഴഉവന്‍ ചോക്ലേറ്റ് ഹീറോ ആയിരുന്ന ചാക്കോച്ചന്‍ വളരെ പക്വതയോടെ ഫിലിപ്പോസ് ജോണ്‍ വര്‍ക്കിയെ പകര്‍ന്നാടിയ പ്പോള്‍ ഇത്തരം വേഷങ്ങള്‍ തനിക്ക് നന്നായിണങ്ങുമെന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിക്കുകയായിരുന്നു. സംവിധായകന്റെ മൂന്ന് ചിത്രങ്ങളിലും ആവര്‍ത്തിച്ച ചെമ്പന്‍ വിനോദ്, കാഷ്ഠങ്ങളില്‍ ഗവേഷണം നടത്തുന്ന പ്രൊഫ. നീലകണ്ഠനെ വളരെ ഭംഗിയായി അവതരിപ്പിച്ചു. സ്വാഭാവികമായ അഭിനയത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകന്റെ ആസ്വാദന തലത്തില്‍ഡ കയറിക്കൂടിയ ചെമ്പന്‍ ഇവിടെയും പതിവ് തെറ്റിച്ചില്ല. നെടുമുടി വേണുവാണ് മൂന്ന് ചിത്രങ്ങളിലും ആവര്‍ത്തിച്ച മറ്റൊരു കഥാപാത്രം. റിട്ടയര്‍ഡ് ഐപിഎസ് ഓഫീസറായ സികെഎകെ മേനോനായി നെടുമുടി വേണുവും കസറി. മുന്‍ചിത്രങ്ങളിലെ യാത്രയുടെ പൊതു സ്വഭാവം പ്രേക്ഷകന് വേഗം മനസിലാക്കാന്‍ വേണുച്ചേട്ടന്റെ കഥാപാത്രത്തിനായി. രണ്ട് ചിത്രങ്ങളില്‍ ആവര്‍ത്തിച്ച ഗണ്‍ടെസ്റ്ററുടെ റോളിലെത്തിയ റീനുമാത്യൂസ്, തെരുവ് മജീഷ്യനെ അവതരിപ്പിച്ച സണ്ണി വെയ്ന്‍, അഡ്വഞ്ചറിസ്റ്റങായ സാമിനെ സ്‌ക്രീനിലാക്കിയ ഭഗത് മാനുവല്‍, കെമിസ്റ്റായ അനന്തകൃഷ്ണ അയ്യരായെത്തിയ ജേക്കബ് ഗ്രിഗറി, തുടങ്ങി എല്ലാവരും തങ്ങളഉടെ വേഷം മനോഹരമാക്കി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന സുധീര്‍ കരമന ഇത്തവണയും ഞെട്ടിച്ചു. കോസ്റ്റ്യൂംസില്‍ മാത്രമല്ല പ്രകടനത്തിലും സുധീര്‍ കരമന പ്രേക്ഷകര്‍ക്ക് തന്നിലെ പ്രതിഭയുടെ മറ്റൊരു മുഖം കാട്ടി തന്നു. ജയേഷ് നാരായണന്റെ ഛായാഗ്രഹണവും മികച്ചു നിന്നു. കാടിന്റെ കാഴ്ചകളെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ച ജയേഷിന്റെ മിടുക്കാണ് ഇത് കാഴ്ചയുടെ സിനിമയാക്കി മാറ്റിയത്. ചിത്രത്തിനൊപ്പം നീങ്ങുന്ന സംഗീതമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. ചിത്രത്തിന്‍രെ യാത്രയ്ക്കനുസരിച്ചുള്ള പാട്ടുകള്‍ ഒരുക്കിയത് റെക്‌സ് വിജയനാണ്. അഭിനന്ദനമര്‍ഹിക്കുന്ന പാട്ടുകള്‍ തന്നെ.

നിരവധി പ്രതിഭകളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായ ഒരു കാഴ്ചാ ചിത്രമാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ, കുടുകുടെ ചിരിപ്പിക്കുന്ന തമാശകളോ ഇല്ലാത്ത, എന്നാല്‍ കുറഞ്ഞ ചെലവില്‍ ഒരുക്കിയ ഒരു ലോക നിലവാരത്തിലുള്ള ചിത്രമാണ് ഇത്. ബോറടിപ്പിക്കാത്ത ഈ സിനിമ ശരിക്കും പ്രേക്ഷകനെ ആസ്വാദ്യകരമായ ഒരു യാത്രചെയ്യിച്ച് മടക്കിയെത്തിക്കും. കാണുന്നെങ്കില്‍ തീയ്യേറ്ററില്‍ പോയി തന്നെ ഇത് കാണണം, തീര്‍ച്ചയായും ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും.

ചിരിപ്പിച്ച് അമറും അക്ബറും അന്തോണിയും

ചിരിക്കാനിഷ്ടമാണെങ്കില്‍, മനസു തുറന്നു ചിരിക്കാനിഷ്ടമാണെങ്കില്‍ മറ്റൊന്നുമാലോചിക്കാതെ തീയ്യേറ്ററില്‍ പോയി കണ്ടിരിക്കാവുന്ന സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. മുഴുനീള കോമഡി എന്റര്‍ടൈനറില്‍ സമൂഹത്തിനായി ഒരു സന്ദേശവും ചിത്രം കാത്തു വയ്ക്കുന്നുണ്ട്. ഒരു കരുതല്‍ സന്ദേശം. കൊച്ചിയിലെ കഥയാണെങ്കിലും കേരളത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും വളരെ എളുപ്പം മനസിലാക്കാവുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളൊന്നുമില്ലാത്ത, ഒരു ചെറിയ വലിയ ചിത്രം. അതാണ് അമര്‍ അക്ബര്‍ അന്തോണി.



മിമിക്രി, സ്റ്റേജ് ഷോ, പാരഡി ഇതൊന്നുമല്ല സിനിമ എന്ന് നാദിര്‍ഷ കന്നി സംവിധാന സംരഭത്തിലൂടെ തെളിയിച്ചിരിക്കുന്നു. പ്രേക്ഷകരെ വെറുപ്പിക്കാതെ എന്നാല്‍ രസകരമായി തന്നെ സിനിമ പറഞ്ഞവസാനിപ്പിക്കാന്‍ നാദിര്‍ഷയ്ക്ക് സാധിച്ചു. കേള്‍ക്കാന്‍ മാത്രമല്ല കാണാനുമുള്ള നിരവധി നര്‍മ സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ചിരി തന്നെ ചിരി. ഇടയ്ക്ക് ഇടിച്ചു കയറി വന്ന ഒരു സാമൂഹിക പ്രതിബന്ധതയും ആയപ്പോള്‍ പൂര്‍ണ്ണമായി. പക്ഷെ ആ ഇടിച്ചു കയറ്റം പ്രേക്ഷകരെ തെല്ലിട ചിന്തിപ്പിച്ചു, നിശബ്ദരാക്കി. ചിത്രത്തിന്‍രെ ഗതിവിഗതികള്‍ കൃത്യമായി മനസിലാകുമ്പോഴും അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന് പ്രേക്ഷഖന്‍ ചിന്തിച്ചു പോയെങ്കില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചു. യുവ ഇരട്ട തിരക്കഥാകൃത്തുക്കള്‍ ഒരു പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ തന്നെയാമ് ലക്ഷ്യമിട്ടത്. ആദിയോടന്തം അത് നിഴലിക്കുന്നുമുണ്ടായിരുന്നു. കോമഡി ട്രാക്കില്‍ നിന്നും മാറി സഞ്ചരിക്കാന്‍ തിരക്കഥാകൃത്തുക്കള്‍ ശ്രമിച്ചിരുന്നില്ല എന്ന് വ്യക്തം. പിന്നെ കോമഡു മാത്രമായാല്‍ അത് സിനിമയായി പ്രേക്ഷകന് മുന്‍പിലെത്തിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവും സിനിമ അവസാനിപ്പിക്കാനുള്ള ഉത്തമ മാര്‍ഗ്ഗവുമായി ട്രാക്കൊന്നു മാറ്റിപ്പിടിക്കാന്‍ തിരക്കഥാകാരന്‍മാരും സംവിധായകനും നിര്‍ബന്ധിതരാകുനന്നു. സൗഹൃദ കഥകളെ പ്രത്യേകിച്ച് പ്രായ ഭേദമെന്യേ, സമപ്രായക്കാരായ ചങ്ങാതിമാരുടെ സമകാലീന നര്‍മം നിറഞ്ഞ ചങ്ങാത്തങ്ങളെ മലയാളി പ്രേക്ഷകര്‍ ഏതെങ്കിലും തരത്തില്‍ സ്വീകരിക്കുന്നത് പതിവായിരിക്കുകയാണ്. പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്, ചേട്ടായീസ്, വിക്രമാദിത്യന്‍ തുടങ്ങി ട്രെന്‍ഡ് അങ്ങനെ മാറി വരികയായിരുന്നു. ഇവിടെയും മറിച്ചൊന്നും സംഭവിച്ചില്ല. ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഫ്രീക്കന്‍മാരുടേയും, ക്വട്ടേഷന്‍കാരുടേയുമല്ല  മിഡില്‍ ക്ലാസിന്റെ കഥയെന്ന ജാമ്യത്തോടെ കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ പ്രേക്ഷകന്‍ തെല്ലൊന്നു മുന്നോട്ടാഞ്ഞിരുന്നു. മൂവര്‍ സംഘത്തിന്റെ ചങ്ങാത്തത്തിലേക്ക് ഓരോ പ്രേക്ഷകനും കയറി. അവരിലൊരാളായി. ചിത്രത്തില്‍ നിരവധി മുഖങ്ങള്‍ ആ ചങ്ങാതിമാരിലേക്ക് വന്നു പോകുന്നുണ്ടെങ്കിലും പക്ഷെ പ്രേക്ഷകന്‍ അവരുടം നടുവിലിരുന്നു പോയി. അവരുടെ തമാശയ്ക്ക് പ്രേക്ഷകന്റെ മനസില്‍ വരുന്ന കൗണ്ടറുകള്‍ കൃത്യമായി ചിത്രത്തില്‍ എത്തുന്നുമുണ്ട്. ആ തമാശകള്‍ക്ക് തലയറഞ്ഞു ചിരിക്കാനുമാകുന്നുണ്ട്. രണ്ടാം പകുതിയോടെ ചിത്രത്തിന്റെ തുടക്കില്‍ പറഞ്ഞു വച്ച ഗൗരവമേറിയ സാമൂഹിക പ്രശ്‌നം ഇടക്കിടെ തലപൊക്കുന്നതോടെ പ്രേക്ഷകനും അതിനൊപ്പം പോകുന്നു. പതിവ് രീതിയില്‍ പറഞ്ഞവസാനിപ്പിക്കാതെ ഒരു ട്വിസ്റ്റു കൂടി ഉള്‍പ്പെടുത്തി ഞെട്ടിക്കാനും തിരക്കഥാകാരന്‍മാര്‍ക്ക് കഴിഞ്ഞത് അവരുടെ വിജയം. നാദിര്‍ഷ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാരഡി പാട്ടുകള്‍ കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച നാദിര്‍ഷ ഇത്തവണയും മോശമാക്കിയില്ല. മൂന്ന് ഗാനങ്ങള്‍, രണ്ട് അടിച്ചു പൊളി ഗാനങ്ങള്‍, അത് എല്ലാത്തരം പ്രേക്ഷകനേയും, പ്രത്യേകിച്ച് യുവാക്കളെ നന്നായി രസിപ്പിച്ചു. പക്ഷെ മൂന്നാമത്തെ ഗാനത്തിലാണ് നാദിര്‍ഷയിലെ കലാകാരന്റെ കഴിവ് പ്രേക്ഷകന്‍ കണ്ടത്. അതുവരെ മറ്റൊരു മൂഡിലായിരുന്ന പ്രേക്ഷകന്റെ മനസിനെ പെട്ടെന്ന് മാറ്റിമറിയ്ക്കാന്‍ ആ കുഞ്ഞു ശബ്ദത്തില്‍ കേട്ട ഗാനത്തിനായി.

ചേരുവകളൊക്കെ കൃത്യമായാല്‍ രുചിക്ക് കുറവൊന്നും വരില്ലല്ലോ. ചേരുവകളെല്ലാം കൃത്യമായാലും ചൂട് അല്പം കൂടിയാലോ നന്നായി കുറഞ്ഞാലോ അതും പ്രശ്‌നമാണ്. കഴിക്കുന്നതിന്റെ ആസ്വാദനം നഷ്ടമാകും. പക്ഷെ ഇവിടെ ഇരട്ട തിരക്കഥാകാരന്‍മാരും നാദിര്‍ഷ എന്ന പരിചയ സമ്പന്നനായ എന്നാല്‍ നവാഗതനായ സംവിധായകനും ടീമും ചേര്‍ന്നൊരുക്കിയത് ആസ്വാദ്യകരമായ വിരുന്ന് തന്നെയായിരുന്നു. ചെറിയ നൊമ്പരം വിതറിയ ചിരി വിരുന്ന്.

നിരവധി ഇന്ത്യന്‍ സിനിമകള്‍ക്ക് ബീജോപാവം നടത്തിയ 87 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം അമര്‍ അക്ബര്‍ അന്തോണിയുടെ പേര് കോപ്പി ചെയ്‌തെങ്കിലും ആ ചിത്രത്തോട് ഇതിന് യാതൊരു സാദ്യശ്യവപമില്ലായിരുന്നു. ലോകത്ത് നടക്കുന്ന ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ ഒന്നുമറിയാതെ അവരവരുടെ ലോകത്ത് മാത്രം ജീവിക്കുന്ന മൂന്ന് ചങ്ങാതിമാര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര പ്രസാദ് എന്നല്ലേ എന്നു ചോദിക്കുന്നത്ര നിഷ്‌കളങ്കരായ മൂന്ന് ചങ്ങാതിമാര്‍. കൊച്ചിയിലെ കായലിന്‍രെ കാറ്റേറ്റ്, ആ തെരുവില്‍ അടിപിടി കൂടി, കളി പറഞ്ഞ്, കുട്ടിക്കാലം മുതലേ ഒന്നിച്ച് ജീവിച്ച മൂന്ന് ഉറ്റ ചങ്ങാതിമാര്‍. പട്ടായയില്‍ പോയി കുറച്ചു ദിവസം സുഖിക്കണമെന്ന ആഗ്രഹം ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്ന അമര്‍, അക്ബര്‍, അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്. ക്ലാസ്‌മേറ്റ്‌സിന് ശേഷം മൂവരുമൊന്നിച്ചൊരുക്കിയ ഒരു ഹിറ്റ്. ഒരാള്‍ ഷോപ്പിംഗ് മാളിലെ ടോയ്കാര്‍ ഡ്രൈവര്‍, മറ്റൊരാള്‍ പിസ ഡെലിവറി ബോയ്, ഇനിയൊരാളാകട്ടെ ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്ററും. ലുക്കിലും പ്രകടനത്തിലും ഒരു പടി മുന്നിട്ടു നിന്നത് പൃഥ്വിരാജാണെന്ന് വേണമെങ്കില്‍ പറയാം. പഥ്വിയുടെ എന്‍ട്രി അത്രയ്ക്കും ഗംഭീരമായിരുന്നു. കഥയ്‌ക്കോ, സിനിമയ്‌ക്കോ ആവശ്യമില്ലാതിരുന്നിട്ട് കൂടി ആ വരവ് തീയ്യേറ്ററിലെ നിശ്ചലമാക്കുകയോ ആരവത്തിലാഴ്ത്തുകയോ ചെയ്‌തെന്നത് സത്യം. ലുക്ക് തന്നെ. ചിത്രത്തിലുടനീളം പൃഥ്വിക്ക് ആ മേല്‍ക്കൈ തുടരാനുമായി. താരപരിവേഷങ്ങള്‍ എത്തിനോക്കാത്ത സാധാരണ നര്‍മ്മം കൊണ്ടും അസാധാരണമായ പ്രകടനം കൊണ്ടും പൃഥ്വിരാജ് വിസ്മയിപ്പിച്ചു. യുവ നടന്‍മാരില്‍ ഇത്തരം ഭാവപ്പകര്‍ച്ചകള്‍ തനിക്ക് മാത്രമിണങ്ങുന്നതാണെന്ന് അല്ലെങ്കില്‍ തനിക്കിത് നന്നായി വഴങ്ങുമെന്ന് പൃഥ്വിരാജ് ഒരിക്കല്‍ കൂടി തെളിയിച്ചു. തീയ്യേറ്ററില്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്‍രെ മാനറിസങ്ങള്‍ പകര്‍ത്തിക്കൊണ്ട് എത്തുന്ന പൃഥ്വിരാജിനെ പ്രേക്ഷകന്‍ വരവേറ്റത് നിറഞ്ഞ കൈയ്യടികളോടെയായിരുന്നു. അനുജനൊപ്പം നിന്നില്ലെങ്കിലും പ്രകടനത്തില്‍ ഇന്ദ്രജിത്തും മോശമാക്കിയില്ല. ഇത്തരം ഹാസ്യ വേഷങ്ങല്‍ മുന്‍പും വിജയിപ്പിച്ചിട്ടുള്ള ഇന്ദ്രജിത് ചിത്രത്തിലെ അന്തോണിയെ മനോഹരമാക്കി. കോമഡിയില്‍ നിന്നും സിനിമയിലെത്തിയ ജയസൂര്യയാണ് കൂട്ടത്തില്‍ ഇത്തിരി മികച്ചു നിന്നതെന്ന് തോന്നുന്നു. തമാശകളെ സ്വാഭാവികമായി അവതരിപ്പിച്ച ജയസൂര്യ തനിക്ക് ലഭിച്ച വികലാംഗനെ ഗംഭീരമായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചു. അതെ അക്ബര്‍ ജയസൂര്യക്കുള്ള വേഷമായിരുന്നു. ജയസൂര്യയ്ക്ക് മാത്രം. ചെറിയ വേഷത്തില്‍ മാത്രമാണെങ്കിലും പ്രേക്ഷകര്‍ക്ക് കഥ പറഞ്ഞു കൊടുക്കാനെത്തിയ ആസിപ് അലി തനിക്ക് ചെയ്യാനുള്ളത് ചെയ്‌തേച്ചും പോയി. ശശി കലിംഗയെ ഇത്തിരി വ്യത്യസ്തമായി പ്രേക്ഷകന്‍ കണ്ടു. കൊള്ളാം, കാര്‍ന്നോര്‍ക്ക് ആടിത്തീര്‍ക്കാവുന്ന വേഷങ്ഹള്‍ നിരവധിയാണ്. അലപം സീരിയസ് കഥാപാത്രയെണ് അവതരിപ്പിച്ചതെങ്കിലും ജഡായു സാബുവായെത്തിയ ഷാജോണ്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ദുരന്തം റെജിയായെത്തിയ പാഷാണം ഷാജി ഇടയ്‌ക്കൊക്കെ വെറുപ്പിക്കുമെന്ന് തോന്നി. എടുത്തു പറയേണ്ടത് നെഗറ്റീവ് റോളിലെത്തിയ ഷെഫിക്കിനെയാണ്. ഒറ്റ ഡജയലോഗ് പോലുമില്ലാതെ ചില ക്ലോസപ്പ് ഷോട്ടുകളിലൂടെയും ഒരു സ്റ്റണ്ടിലൂടെയും മാത്രം ആരും വെറുക്കുന്ന ഒരു വില്ലനായി മാറാന്‍ ആ ചെറുപ്പക്കാരന് സാധിച്ചു. അടിപൊളി വില്ലന്‍. ഫെയ്‌സ്ബുക്ക് വല്ല്യമ്മയായെത്തിയ മോളി കണ്ണമാലി. കെപിഎസ്സി ലളിത, ബിന്ദു പണിക്കര്‍, അങ്ങനെ മേമ്പൊടി ചേര്‍ത്ത താരങ്ങളും മോശമാക്കിയില്ല. നമിക പ്രമോദിന് പിന്നെ പ്ര.ത്യേകിച്ച് സഒന്നും ചെയ്യാനില്ലായിരുന്നു. ഒരു പാട്ട്, രണ്ട് സിനിമാറ്റിക്ക് ഡാന്‍സ്, രണ്ട് രംഗങ്ങള്‍, കഴിഞ്ഞു. ശ്രിന്ദ പക്ഷെ ഈ ചിത്രത്തിലും ഞെട്ടിച്ചു. ഗംഭീര പ്രകടനം. പ്രേക്ഷകന്റെ നൊമ്പരമായി മാറുന്ന പാത്തുവും സൂപ്പര്‍. ധര്‍മ്മജന്‍, പിഷാരടി തുടങ്ങി എല്ലാരും കൊള്ളാം. കൊച്ചിയുടെ ടിപ്പിക്കല്‍ ദൃശ്യങഅങളില്‍ നിന്നും മാറി ചിന്തിച്ച സുജിത് വാസുദേവ് പശ്ചാത്തല സംഗീതത്തില്‍ മറ്റൊരു വിസ്മയമൊരുക്കിയ ബിജിപാല്‍ തുടങ്ങി നിരവധി പ്രതിഭകളുടെ കൂടിച്ചേരല്‍, അതില്‍ നിന്നുണ്ടായ ഒരു മികച്ച ചിത്രം.

കാമുകിയുടെ അച്ഛനം ഇംപ്രസ് ചെയ്യാന്‍ വേണ്ടി പാടുന്ന പാട്ടും, പെണ്‍കുട്ടികളെ വീഴ്ത്താന്‍ അവരുടെ കണ്ണില്‍ നോക്കി പാടേണ്ട രണ്ട് വരികളുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തീയ്യേറ്ററുകളിലെ ചലച്ചിത്ര വസന്തത്തില്‍ തളിരിട്ട പൂവായി മാറാന്‍ അമര്‍ അക്ക്ബര്‍ അന്തോണിക്ക് കതഴിഞ്ഞെന്നത് സത്യം. വലിയൊരു മെസേജ് നിറയെ ചിരിയില്‍ ചാലിച്ച് പറഞ്ഞ ഒരു മനോഹര ചിത്രം. ചിരിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും കാണാന്‍ പാകത്തിലുള്ള ഒന്നാണ് അമര്‍ അക്ബര്‍ അന്തോണി. കണ്ടിരിക്കാം. . . . . .

പാളിപ്പോയ രുദ്രമാദേവി



മികച്ച പ്ലോട്ട് പക്ഷെ അവതരണത്തിലും മേക്കിംഗിലും സാങ്കേതങ്ങളിലും വന്‍ പരാജയം നേരിട്ട ഒരു ചിത്രമാണ് രുദ്രമാദേവി. ഗ്രാഫിക്‌സ് കണ്ട് കണ്ണു തള്ളുന്ന പ്രേക്ഷകന്‍, സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഗ്രാഫിക്‌സുകള്‍, ഇനിയെന്ത് സംഭവിക്കാന്‍ പോകുന്നുവെന്ന് വ്യക്തമായി അറിയാവുന്ന പ്രേക്ഷകന്റെ തണുത്ത പ്രതികരണം, ദൃശ്യമാധ്യമങ്ങളും, സങ്കേതങ്ങളും സുപരിചിതമായ സമൂഹത്തിലേക്ക് തീര്‍ത്തും അപക്വമായ ഒരു കോപ്രായത്തെ കെട്ടിയിറക്കിയാല്‍ അതിനെ ചലച്ചിത്രമെന്ന പേരില്‍ അംഗീകരിക്കാന്‍ പ്രേക്ഷകന്‍ അത്ര മണ്ടനൊന്നുമല്ല. മൂന്ന് മണിക്കൂറോളം സമയം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന, എന്നാല്‍ പൊള്ളയായ ഒരു കൂട്ടാണ് രുദ്രമാദേവി.

ചിത്രത്തിന്റെ ഗ്രാഫിക്‌സാണ് ഏറ്റവുമധികം വെറുപ്പിക്കുന്നത്. സിംഹവും ആനയും തമ്മിലുള്ള യുദ്ധം കാണുമ്പോള്‍ ശരിക്കും സങ്കടം വരും. കാരണം സിനിമ എന്ന സങ്കേതം ഇത്ര വളര്‍ന്നിട്ടും ഈ ചിത്രത്തിന്റെ അണിയറക്കാര്‍ എന്തേ ഇങ്ങനെയൊരു കുട്ടിക്കളി കളിച്ചു. ഏത് തരം പ്രേക്ഷകനെയാണ് ഈ ചിത്രം തൃപ്തിപ്പെടുത്തുക. കുട്ടികള്‍ക്കുള്ളതാണെങ്കിലും അതിനൊരു നിലവാരം വേണ്ടെ ? ടിപ്പിക്കല്‍ അല്ലു അര്‍ജ്ജുന്‍ ഫാന്‍സിന് ഒരു പക്ഷെ അല്ലുവിന്റെ രംഗങ്ങളും സാഹസികമെന്ന് തോന്നിക്കുന്ന പ്രകടനങ്ങളും ഇഷ്ടപ്പെട്ടേക്കാം. അല്ലാതെയുള്ളവര്‍ക്കെല്ലാം ഇതൊരു സിനിമയായി അംഗീകരിക്കാനായില്ലെന്ന് വരും. സ്വാഭാവീകം. പതിമൂന്നാം നൂറ്റാണ്ടിലെ രാജാവിന്റയോ ചക്രവര്‍ത്തിയുടേയോ കഥ പറയുമ്പോള്‍, കൊട്ടാരവും, യുദ്ധവും, കുതിരയും, വാള്‍പ്പയറ്റുമൊക്കെ ഉണ്ടാവുമല്ലോ. രുദ്രമാദേവി ഇതിനൊന്നും ഒരു കുറവും വരുത്തിയില്ല. കൊട്ടാരങ്ങളൊക്കെ കൊള്ളാം, കണ്ടാല്‍ തന്നെ ഒരു പക്കാ സെറ്റിന്റെ ഫീലൊക്കെയുണ്ട്. പിന്നെ യുദ്ധം, അത് പറയാതിരിക്കുന്നതാ ഭേദം. കാരണം യുദ്ധമൊക്കെ പ്രേക്ഷകന്‍ വെള്ളിത്തിരയില്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ. സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുന്നതിനും മുന്‍പെ നാം കണ്ട യുദ്ധങ്ങള്‍ ഇതിലും എത്രയോ ഭേദം. ബാഹുബലിയോ അല്ലെങ്കില്‍ അതു പോലെയോ നിരവധി ചിത്രങ്ങള്‍ മികച്ച മാതൃകയായി മുന്നിലുണ്ടായിട്ടും എന്തേ ഇങ്ങനെ പ്രേക്ഷകനെ പറ്റിക്കാന്‍ ശ്രമിച്ചത്. ഇനി കുതിര. യോദ്ധാക്കളായ കഥാനായകന്‍മാര്‍ കുതിരപ്പുറത്ത് പാഞ്ഞു പോകുന്ന കാഴ്ച പ്രേക്ഷകന്റെ കണ്ണു നിറയ്ക്കും. അത്രയ്ക്കും ബോറായിട്ടാണ് ആ കുതിര സവാരികള്‍ ചിത്രീകരിച്ചിരിക്കുന്നത്. യോദ്ധാവ് മുന്നോട്ടും പിന്നോട്ടും ആയുന്നുണ്ട്, പക്ഷെ കുതിര അതിനനുസരിച്ചല്ല ഓടുന്നത്. അത് പ്രേക്ഷകന് ദഹിച്ചില്ലെന്നത് സത്യം. സാഹസികമെന്ന് തോന്നിക്കുന്ന പ്രകടനങ്ങളാണെങ്കിലോ തീരെ സാഹസികമെന്ന് തോന്നിയതുമില്ല. അജയന്‍ വിന്‍സെന്റിന്റെ ഛായാഗ്രഹണവും കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. കാരണം സാങ്കേതിക വിദ്യകള്‍ ചെയ്യേണ്ടതൊക്കെ ചെയ്തിരുന്നു. ശരിക്കുംവ പരപീക്ഷിക്കപ്പെട്ടത് സംവിധായകനാണ്. പക്ഷെ ആ പരീക്ഷണത്തില്‍ സംവിധായകന്‍ പരാജയപ്പെട്ടു. അവതരണത്തില്‍ അമ്പേ പരാജയപ്പെട്ട സംവിധായകന് ഒരിടത്തും വിജയിക്കാനായില്ല. ഗുണശേഖറിലെ തിരക്കഥാകാരനും പരാജയമായി. രണ്ട് സംഭവങ്ങള്‍ കൂട്ടിയിണക്കേണ്ടിയിരുന്നിടത്തെല്ലാം തിരക്കഥ പരാജയപ്പെട്ടു. ഇഴ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ലിങ്ക് ചെയ്ത സംഭവങ്ങളൊന്നും വിശ്വാസ യോഗ്യമായിരുന്നില്ല. അവയെല്ലാം മുഴച്ചു തന്നെ നിന്നു.

ഒന്നു പറയാം, കണ്ടു ശീലിച്ച രീതിയല്ല രുദ്രമാദേവിയുടേത്. ഇത്തരം ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാവില്ല. കാരണം സിനിമയെന്ന പേരില്‍ വരുന്ന ഇത്തരം സംരംഭങ്ങള്‍ യഥാര്‍ത്ഥ ചലച്ചിത്രങ്ങളേയും ചലച്ചിത്രകാരന്‍മാരേയും നശിപ്പിക്കുന്നതാണ്. അല്ലെങ്കില്‍ ചരിത്രം പറയുമ്പോള്‍ ചരിത്രത്തോടില്ലെങ്കിലും സിനിമയോടെങ്കിലും നീതി പുലര്‍ത്തണ്ടെ. പ്രേക്ഷകനോട് തീരെ നീതി പുലര്‍ത്താത്ത രുദ്രമാദേവി ഈ വര്‍ഷത്തെ വെറുപ്പിക്കലുകളില്‍ ഒന്നായി മാത്രം അവശേഷിക്കുമെന്നുറപ്പ്.

ഭാരതത്തിലെ ഡെക്കാന്‍ പ്ലേറ്റൂവിലെ കാകതീയ സാമ്രാജ്യത്തെ മാതൃകയാക്കുന്ന മാര്‍ക്കോ പോളോയില്‍ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം പതിമൂന്നാം നൂറ്റാണ്ടിലെ നാട്ടി രാജാക്കന്‍മാരുടെ കുടിപ്പകയുടെ ചരിത്രം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാകതീയക്ക് ചുറ്റുമുള്ള നാട്ടുരാജ്യങ്ങളും അവരുടെ ശത്രുതയും പകയും എല്ലാം പ്രേക്ഷകനെ രസിപ്പിക്കുമെന്ന് അണിയറക്കാര്‍ വിശ്വസിച്ചെങ്കില്‍ തെറ്റി. കാകതീയ രാജ്യത്തെ രാജാവിന് ജനിക്കുന്ന പെണ്‍കുഞ്ഞിനെ, രുദ്രമാദേവിയെ ആണ്‍കുട്ടിയായി വളര്‍ത്തുന്നതും രാജ്യത്തിന്റെ യശ്ശസ് കാത്തുസൂക്ഷിക്കാന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. രാജപരമ്പര ആയതിനാലും മന്ത്രി മുഖ്യന്റെ  പ്രത്യേക ശിക്ഷണത്തില്‍ വളറുന്നതിനാലും ആ കുട്ടി വീരശൂരപരാക്രമിയാകുന്നു. ആണായി രാജ്യത്തെത്തുന്ന പെണ്‍കുട്ടി തന്റെ പ്രകടനം കൊണ്ട് രാജ്യത്തെ ഞെട്ടിക്കുന്നു. ഇനി പെണ്ണധികാരമില്ലാത്ത രാജ്യത്തെ ഭരണാധികാരിയിലേക്കുള്ള ആ ആണ്‍കുട്ടിയായ പെണ്‍കുട്ടിയുടെ യാത്രയാണ്. അതിനിടെയില്‍ കാണിച്ചു കൂട്ടുന്നതും ചെയ്യുന്നതും എല്ലാം അബദ്ധം, മണ്ടത്തരങ്ങള്‍. വില്ലനെന്ന് തോന്നിക്കുന്ന യോദ്ധാവ് അവസാനം നായകനാകുന്നു, ട്വിസ്റ്റിന് ശ്രമിക്കുന്ന ശ്രമങ്ങളെല്ലാം പാളുന്നു. പെണ്‍കുട്ടി എന്തായാലും പെണ്‍കുട്ടി തന്നെ. ലോകത്തോട് താനൊരു പെണ്ണാണെന്ന് വിളിച്ചു പറയേണ്ടി വരുന്നു. പെണ്ണധികാരത്തെ എതിര്‍ക്കുന്ന രാജ്യവും പ്രചകളും തങ്ങളുടെ വീരശൂര പരാക്രമിയായ രാജാവിനെ രാജ്യ ഭ്രഷ്ടയാക്കുന്നു. അപ്പോപ്പിന്നെ ശത്രുരാജ്യം വെറുതെയിരിക്കില്ലല്ലോ. യുദ്ധം യുദ്ധത്തോട് യുദ്ധം. ചിരിപ്പിക്കുന്ന യുദ്ധം. ഒരു രാഞ്ജി ഒറ്റയ്ക്ക് ആയിരങ്ങളെ കൊന്നു തള്ളുന്നു. ആനയും കുതിരയുമെല്ലാം ഗ്രാഫിക്‌സ്. പതിവ് ക്ലൈമാക്‌സ്. ശുഭപര്യവസാനം. വില്ലനും നായികയും ചങ്ങാതിമാരാകുന്നു. കുറച്ച് അതിമാനുഷിക പ്രകടനങ്ങല്‍ കണ്ട് പ്രപേക്ഷകന്റെ മടുപ്പ് തുടരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ചിത്രമെന്നും വേണമെങ്കില്‍ പറയാം. സ്ത്രീയായി പിറന്നതു കൊണ്ട് ആരേയും കുറച്ചു കാണരുതെന്നും ഭൂമിയില്‍ എല്ലാവര്‍ക്കും ഒരേ അവകാശമാണെന്നും സിനിമ വിളിച്ചു പറയുന്നു. ടൈറ്റില്‍ റോളിലെത്തിയത് അനുഷ്‌കയാണെങങ്കിലും തൃപ്തികരമായി ചെയ്യാന്‍ അനുഷ്‌കയ്ക്കായില്ല. ടൈറ്റില്‍ റോളുകാരി തന്നെയാണോ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്നു സംശയിക്കുന്ന പ്രകടനം. അല്ലു അര്‍ജ്ജുന്റേത് സ്ഥിരം ഹീറോയിസം തന്നെ. വെറുപ്പിക്കല്‍സ്. റാണാ ദഗ്ഗുബതിയെ പ്രേക്ഷകന്‍ വെറുക്കില്ലെന്ന് ഉറപ്പ്. നിത്യ മേനോനും മോശമാക്കിയില്ല. പ്രകാശ് രാജിന്റെ  മന്ത്രി മുഖ്യന്‍ പതിവ് ആവര്‍ത്തിച്ചു. കൈയ്യടി നേടി മടങ്ങി. പ്രകടനം നടത്താന്‍ കാര്യമായി ഒന്നുമില്ലാത്തതിനാലും ചിത്രത്തിന്റെ സിംഹഭാഗവും ഗ്രാഫിക്‌സ് അപഹരിച്ചതിനാലും അഭിനേതാക്കളെ കുറ്റം പറയാനാകില്ല. ചിത്രത്തിന്റെ സംഗീതവും എടുത്തു പറയേണ്ടത് തന്നെ. ഇളയരാജയുടെ സംഗീതം മനോഹരമായിരുന്നെങ്കിലും ഗാനങ്ങള്‍ മൊഴി മാറിയപ്പോല്‍ പൂര്‍ണ്ണത നഷ്ടമായി.

ഒരു രാജ്യത്തിന്റെ പെണ്‍വിദ്വേഷം മാറി ഒരു സ്ത്രീയെ അധികാരത്തിലെത്തിക്കുമ്പോള്‍ ആ രാജ്യം രക്ഷപെടുന്നത് മറ്റൊരു രാജ്യം മാതൃകയാക്കുന്നതാമ് സംവിധായകന്‍ രുദ്രമാദേവിയിലൂടെ ഉദ്ദേശിച്ചത്. പക്ഷെ ചിത്രത്തില്‍ കണ്ടത് പോലെ മാതൃകയാക്കിയാല്‍ രണ്ട് രാജ്യങ്ങളും കുട്ടിച്ചോറാകും. ഇതൊക്കെ കണ്ടിരിക്കുന്ന പ്രേക്ഷകന്റെ അവസ്ഥയും മറിച്ചാകില്ല. മികച്ച് പ്ലോട്ടായിരുന്നിട്ടും, നിരവധി സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും വെറുതെ സമയം കളയാന്‍ പോലും കണ്ടിരിക്കാന്‍ കഴിയാത്ത തരത്തിലെത്തിയ രുദ്രമാദേവി പ്രേക്ഷകനുള്ള സംവിധായകന്റെ സമ്മാനമാണ്. സ്വീകരിക്കാം, അല്ലെങ്കില്‍ . . . . നിരാകരിക്കാം.