Friday, 3 October 2014

ഓണത്തിനെത്തിയ കള്ളന്‍മാരും പെരുച്ചാഴിയും


ആഘോഷമായെത്തിയ ചിത്രങ്ങളൊരോന്നും നിലവാരത്തകര്‍ച്ചയ്ക്ക് മത്സരിക്കുകയായിരുന്നു. കള്ളന്‍മാര്‍ തമ്മിള്‍ ഭേദമാണെന്ന് പറയുമ്പോള്‍ മറ്റു ചിത്രങ്ങളുടെ അവസ്ഥ എത്ര ദയനീയമാരിക്കണം.
അമേരിക്കയിലടക്കം കൊട്ടിഘോഷങ്ങളോടെ എത്തിയത് പെരുച്ചാഴി ആണെങ്കിലും പ്രേക്ഷക മനസ് തുരന്നത് കള്ളന്‍മാരായിരുന്നു. തീയ്യറ്ററിലിരിക്കുന്നത്ര സമയം ബോറടിപ്പിക്കാതെ കൊണ്ടു പോകുന്നതില്‍ സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ വിജയിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ ശ്രദ്ധ നേടിയ അനിലിന്റെ പ്രതിങയ്ക്ക് മങ്ങലേല്‍ക്കാനും ഈ ചിത്രം കാരണമായി എന്നു പറയുന്നതില്‍ അത്ഭുതമില്ല. സംവിധായകന്റെ ക്രാഫ്റ്റ് എടുത്തു പറയുന്നതിനോടൊപ്പം ആദ്യ ചിത്രത്തിന്റെ മഹിമ നിലനിര്‍ത്താനായില്ല എന്ന് സിനിമ കണ്ട ഏതൊരാളും സമ്മതിക്കും. അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. മലയാളത്തിലെ പല കഥാപാത്രങ്ങള്‍ക്കും ബ്രേക്കായ ഓരോ ചിത്രങ്ങളുണ്ട്. അങ്ങനെയാണെങ്കില്‍ ഈ ചിത്രം ബ്രേക്കായത് ചെമ്പന്‍ വിനോദിനാണ്. തനി തൃശൂര്‍ ഭാഷ സംസാരിക്കുന്ന നാടന്‍ കള്ളനായ മാര്‍ട്ടി എന്ന കഥാപാത്രത്തെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ ചെമ്പന് കഴിഞ്ഞു. ഓര്‍ഡിനറിയിലെ പരുക്കനായ പോലീസുകാരനായെത്തിയ ചെമ്പന് തീര്‍ച്ചയായും മാര്‍ട്ടി ഒരു മുതല്‍കൂട്ടു തന്നെയായിരിക്കും. ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അച്ചന്‍ കഥാപാത്രം. ആമേനില്‍ ജോയ് മാത്യുവിന്റെ അച്ചന്‍ ശ്രദ്ധേയമായത് പോലെ പെല്ലിശ്ശേരിയും തകര്‍ത്താടുകയായിരുന്നു. എവിടെയൊക്കെയോ പഴയ ഇന്നസെന്റിനെ അനുസ്മരിപ്പിച്ച കഥാപാത്രം സിനിമ കണ്ടിരുന്ന പ്രേക്ഷക മനസില്‍ തീര്‍ച്ചയായും ഇടം നേടിയിട്ടുണ്ട്. സാത്വികനായ കൃഷ്ണനുണ്ണിയെ പൃഥ്വിരാജും, പരുക്കനായ ഷബാബിനെ ആസിഫ് അലിയും ഗംഭീരമാക്കിയപ്പോള്‍, ജോയ് മാത്യു, നെടുമുടി വേണു തുു്ങിയ സീനിയര്‍ താരങ്ങളും നീരജ് മാധവ്, നിഥിന്‍ കോപ്പ, റീനു മാത്യൂസ്, സനൂഷ സന്തോഷ് തുടങ്ങിയ ജൂനിയര്‍ താരങ്ങളും അവരവരുടെ റോള്‍ മോശമാക്കിയില്ല. സിനിമയില്‍ നിര്‍ണ്ണായകമായ റോള്‍ കൈകാര്യം ചെയ്ത സലാം ബുക്കാരിയുടെ വേഷവും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
ആര്‍ക്കും മനസിലാകാതെ പോയത് സിനിമയുടെ ക്ലൈമാക്‌സ് മാത്രമാണ്. സത്യത്തില്‍ പൃഥ്വിരാജ് ആരാണ് ? കള്ളനോ ? പോലീസോ ? എന്തായാലും ആദ്യവും അവസാനവും ഭൂമി തുരക്കുന്ന കള്ളന്‍മാര്‍ തുരന്ന് കയറിയത് പ്രേക്ഷകരുടെ മനസിലേക്കാണെന്ന് സംശയമില്ല. ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന് പറയുന്നില്ല. എന്നാലും കണ്ടിരിക്കാവുന്ന ഒരു ചിത്രം.
ഏറെ ആഘോഷങ്ങളോടെയെത്തിയ  പെരുച്ചാഴിക്ക് കാര്യമായി തുരക്കാന്‍ കഴിഞ്ഞില്ല. ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ചിത്രം.  ഹാസ്യം ചെയ്യാന്‍ ഇപ്പോഴും തനിക്ക് കഴിയുമെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം. അത്ര മാത്രം. മോഹന്‍ലാലിന്റെ മികച്ച പ്രകടനം ഒരിക്കല്‍ കൂടി മലയാളി കണ്ടപ്പോള്‍ അജു വര്‍ഗീസും ബാബുരാജും തങ്ങളുടെ വേഷവും ഗംഭീരമാക്കി. വിജയ് ബാബുവും സാന്ദ്ര തോമസും നിര്‍മ്മാതാക്കളുടേയും അഭിനേതാക്കളുടേയും ഇരട്ടറോളുകളിലാമ് തിളങ്ങിയത്. നായികാ പ്രാധാന്യമില്ലാത്ത ചിത്രമായത് കൊണ്്വും രാഗിണിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയത്. മുകേഷും, പിഷാരടിയും മോശമാക്കിയില്ല.
പക്ഷെ ഹോളിവുഡില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ, ബിഗ് ബജറ്റിലൊരുങ്ങിയ മെച്ചപ്പെട്ടൊരു മലയാള ചിത്രം തുടങ്ങിിയ ലേബലുകളോടെയെത്തിയ ചിത്രം പക്ഷെ നിരാശപ്പെടുത്തുകയായിരുന്നു. ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ ചിത്രം വിജയമായിരിക്കാം പക്ഷെ ഒരു നല്ല സിനിമ എന്ന പേര് സമ്പാദിക്കാന്‍ അന്യ സംസ്ഥാനക്കാരനായ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന് കഴിഞ്ഞില്ല.
ഓണത്തിന് വിരുന്നെത്തിയ രാജയും, വില്ലാളിവീരനും, ഭയ്യമാരും, പെരുച്ചാഴിയും നിരാശപ്പെടുത്തിയപ്പോള്‍ പരസ്യവാചകത്തില്‍ പറഞ്ഞത് പോലെ ഓണം കള്ളന്‍ാമാര്‍ കൊണ്ടു പോയി.

No comments:

Post a Comment