Monday, 2 February 2015




                            അതുക്കും മേലെ ഒരു സിനിമ. അങ്ങനെയൊന്നും പറയാനാകില്ലെങ്കിലും കണ്ടിരിക്കാം. മൂന്ന് മണിക്കൂര്‍ ബോറടിപ്പിക്കാതെ ഷങ്കര്‍ വീണ്ടും ഇതിഹാസ സംവിധായകനായി. വിക്രം എന്ന നടന്റെ അര്‍പ്പണബോധവും, വ്യത്യസ്ത ഗെറ്റപ്പുകളും, എ ആര്‍ റഹ്മാന്റെ സംഗീതവും ഷങ്കറിന്റെ ക്രാഫ്റ്റും, നയനമനോഹരങ്ങളായ ലൊക്കേഷനുകളുമായപ്പോള്‍ ചിത്രം ആസ്വാദ്യകരമായി തീര്‍ന്നു. സുരേഷ്‌ഗോപിയുടെ പ്രകടനമാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത.
                          വീഞ്ഞ് പഴയതാണെങ്കിലും കുപ്പി പുതിയത് തന്നെ. മിസ്റ്റര്‍ ഇന്ത്യയാകാന്‍ ആഗ്രഹിക്കുന്ന സാധാരണ തമിഴ് യുവാവായ ലിങ്കേശനിലൂടെയാണ് ചിത്രം കഥപറയുന്നത്. മിസ്റ്റര്‍ തമിഴ്‌നാടാകാന്‍ നിരന്തരം വര്‍ക്കൗട്ട് ചെയ്യുന്ന ലിങ്കേശന്‍ ആ ലക്ഷ്യം നേടിയെടുക്കുന്നു. ഇതിനിടെ മോഡലായ ദിയയെ (എമി ജാക്‌സണ്‍ അവതരിപ്പിച്ച കഥാപാത്രം) അന്ധമായി ആരാധിക്കുന്ന ലിങ്കേശന്‍ അവളെ കണ്ടുമുട്ടുന്നു. മോഡലിംഗ് രംഗത്തെ സ്ഥിരം ഭീഷണികള്‍ നേരിടുന്ന ദിയ ലിങ്കേശനെ സമീപിക്കുന്നു, പരസ്യ ചിത്ര ചിത്രീകരണത്തിനായി വിദേശത്തേക്ക് പോകുന്നു. അവിടെ പ്രണയബന്ധരാകുന്ന ഇരുവര്‍ക്കുമിടയിലേക്ക് കടന്നുവരുന്ന ഓസ്മ ജാസ്മിന്‍ എന്ന സ്റ്റൈലിസ്റ്റ് ലിങ്കേശനെന്ന ലീയെ പ്രണയിക്കുന്നു. അവിടെ മൂന്നാം ലിഭ്കക്കാരെ മുഴുവന്‍ സംവിധായകന്‍ ഷങ്കര്‍ അധിഷേപിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നു. എന്തോ എനിക്കങ്ങനെ തോന്നുന്നില്ല. ഇത് സിനിമയാണ്. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സ്വാതന്ത്ര്യം. ദിയയെ ആഗ്രഹിച്ച ജോണും, ലീയെ ആഗ്രഹിച്ച ഓസ്മയും അങ്ങനെ ലീയുടെ ശത്രുക്കളായി മാറുന്നു. മോഡലിംഗ് രംഗത്ത് അതിവേഗം പ്രശസ്തനായി മാറുന്ന ലീ ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യത്തില്‍ അഭിനയിക്കാതെ സാമൂഹിക പ്രതിബന്ധത വെളിവാക്കിയതോടെ ഒരു കോര്‍പ്പറേറ്റ് ബൂര്‍ഷ്വയുടെയും ശത്രുതയ്ക്ക് പാത്രമാകുന്നു. പ്രണയത്തിലായ ലീയുടേയും ദിയയുടേയും വിവാഹം വീട്ടുകാര്‍ ഇടപെട്ട് തീരുമാനിക്കുന്നു. അവിടെ നിന്നും കഥയക്ക് ട്വിസ്റ്റുണ്ടാകുന്നു. അത്ഭുതകരമായ ഒരു രോഗത്തിന് അടിമയാകുന്ന ലീ മാനസിക നില തകര്‍ന്നപോലെ തന്റെ വൈരൂപ്യം മറയ്ക്കാന്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ ഡോക്ടര്‍ കഥാപാത്രവുമായി വിവാഹം നിശ്ചയിക്കുന്ന ദിയയെ കല്ല്യാണ ദിവസം വിരൂപനായ ലീ കടത്തിക്കൊമ്ട് പോകുന്നു. കഥകളൊക്കെ അറിയുന്ന ദിയ ലീയെ അനുകൂലിക്കുന്നതോടെ ലീ തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നു. ക്രൂരമായ പ്രതികാരങ്ങള്‍. എല്ലാത്ത്ക്കും മേലെയുള്‌ള പ്രതികാരം.
                                     എആര്‍ റഹ്മാന്റെ സംഗീതമാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ടത്. ഒരിക്കല്‍ കൂടി പ്രേക്ഷകരെ സംഗീതത്തിന്‍രെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ റഹ്മാന്‍ സംഗീതത്തിന് കഴിഞ്ഞു. പ്രണയവും, വിരഹവും, നിരാശയും, ആഘോഷവുമെല്ലാം അതിരു വിടാതെ, എന്നാല്‍ സാധാരണക്കാരന്റെ മനസില്‍ തട്ടുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ ഐയിലെ ഓരോ ഗാനത്തിനും സംഗീതത്തിനും കഴിഞ്ഞു.
                                സാങ്കതിക വിദ്യകളാണ് ചിത്രത്തില്‍ കൈയ്യടി അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. കാഴ്ചയുടെ വസന്തം തന്നെ സൃഷ്ടിക്കാന്‍ വേണ്ടി ഹോളിവുഡിലെ വിദ്യകള്‍ കടമെടുത്തെങ്കിലും കോടികള്‍ മുടക്കിയത് കാഴ്ചക്കാര്‍ക്ക് ഗുണമായി. ഇന്ത്യന്‍ സിനിമയിലെ കാണാകാഴ്ചക്കള്‍ക്ക് ഏറ്റവും ചെലവേറിയ ചിത്രം സാക്ഷ്യം വഹിക്കുന്നതിനും ഐ കാരണമായി.
                                     വിക്രമിന്റെ അര്‍പ്പണബോധവും, ഷങ്കറിന്റെ മേക്കിംഗും പറയാതെ ഐ പൂര്‍ത്തിയാകില്ലല്ലോ. മൂന്ന് വര്‍ഷത്തോളം ഒരു ചിത്രത്തിന് വേണ്ടി ചിലവഴിച്ച വിക്രം വീണ്ടും നടനത്തോടുള്ള അഭിനിവേശം തെളിയിച്ചു. നാല് വ്യത്യസ്ത ഗെറ്റപ്പുകള്‍ക്കായി സ്വന്തം ശരീരത്തെ പണയം വച്ച വിക്രത്തിന് പ്രേക്ഷകരുടെ ഹാറ്റ്‌സ് ഓഫ്. ഷങ്കര്‍ ഇതിഹാസ ചിത്രങ്ങളുടെ നിരയിലേക്ക് ഒരു ചിത്രത്തെക്കൂടി കൈപിടിച്ചു കൊണ്ടു വന്നു. ഇന്ത്യന്‍ സംവിധായകരുടെ ചിന്തകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞ ഷങ്കര്‍ ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ തന്നെയാണ് ഐയിലുടെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സാമാന്യബുദ്ധിക്കും യുകിതിക്കും നിരക്കാത്ത കാര്യങ്ങള്‍ ചിത്രത്തിലുള്ളതിനാല്‍ അതൊക്കെ ഒവിവാക്കി ചിത്രം കാണാന്‍ പോകുന്നവര്‍ക്ക് ഐ തീര്‍ച്ചയായും ഒരു കാഴ്ചാ വിരുന്നു തന്നെ സമ്മാനിക്കും.
                                  മദ്ധ്യവര്‍ഗത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിലൂടെ ദിശാബോധത്തിന്റെ പാതയും, പരസ്യ സംസ്‌കാരത്തിന്റെ ആധിക്യത്തിലൂടെ ആഗോളവത്കരണത്തിലൂന്നിയ മോഡേണിസവും, മൂന്നാം ലിങ്കക്കാരെ സിനിമയുടെ ഭാഗമാക്കിയതിലൂടെ അവരെ അധിക്ഷേപിച്ചുവെന്നും, അവരുടെ അമ്മമാരുടെ കണ്ണീര്‍ വിറ്റാണ് സിനിമ വിജയിപ്പിച്ചതെന്ന ആക്ഷേപവും, 90 കളില്‍ ഇന്ത്യയില്‍ നിലവില്‍ വന്ന കോസ്റ്റ്യൂം റവല്യൂഷന്റെ ബാക്കിപത്രവുംഎല്ലാം പേറിയാണ് ഐ തീയ്യറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുന്നത്. കാണാന്‍ പറ്റിയ സിനിമ, കണ്ടിരിക്കേണ്ട സിനിമയല്ല, കാണേണ്ട സിനിമയുമല്ല. എന്നാലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ . . . കൊള്ളാം !
                                


                                      ജോണ്‍ മാത്യു പിണറ്റുംമൂട്ടില്‍
                                             03.02.2015

Monday, 19 January 2015

Golden globe 2015




72 ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡ് മികച്ച ചിത്രം. മൈക്കല്‍ കീറ്റണ്‍ മികച്ച നടനും ആമി ആദംസ് മികച്ച നടിക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബുകള്‍ കരസ്ഥമാക്കി. ബോയ്ബുഡ് ഒരുക്കിയതിലൂടെ റിച്ചാര്‍ഡ് ലിങ്ക്‌ലെറ്റര്‍ മികച്ച സംവിധായകനായി. മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ബോയ്ഹുഡാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പട്ടികയില്‍ മുന്‍പന്തിയില്‍.
 കാലിഫോര്‍ണിയയിലെ ബവേര്‍ലി ബില്‍സില്‍ തളം കെട്ടിയിരുന്ന ആകാംഷകള്‍ക് വിരാമമായി. 72 ാമത് ഗോള്‍ഡന്‍ ഗ്ലോബുകള്‍ പ്രഖ്യാപിക്കമ്പോള്‍ പ്രതീക്ഷകള്‍ അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് ചലച്ചിത്ര ലോകം കണ്ടത്. അമേരിക്കന്‍ കോമഡി ത്രില്ലര്‍ ചിത്രമായ ബോയ്ഹുഡ് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലൂടെ മൂന്ന് ഗോള്‍ഡന്‍ ഗ്ലോബുകളാണ് സ്വന്തമാക്കിയത്. ചിത്രം അണിയിച്ചൊരുക്കിയ റിച്ചാര്‍ഡ് ലിങ്ക്‌ലെറ്ററാണ് ഇത്തവണത്തെ മികച്ച സംവിധായകന്‍. ഡ്രാമ വിഭാഗത്തില്‍ ദ് തിയറി ഓഫ് എവരിതിംഗിലെ അഭിനയത്തിനന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായും, സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ പ്രകടനത്തിനന് ജൂലിയാനന മൂര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. വിപ്ലാഷ്, ബോയ്ഹുഡ് എന്നീ ചിത്രങ്ങളിലൂടെ ജെ കെ സിമ്മണ്‍സും, പെട്രീസിയ ആര്‍ക്ക്വെറ്റെയും മികച്ച സഹനടനും സഹനടിക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബുകള്‍ സ്വന്തമാക്കി. മ്യൂസിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ദ് ഗ്രാന്‍ഡ് ബുദപെസ്റ്റ് ഹോട്ടല്‍ മികച്ച ചിത്രമായപ്പോള്‍ ബേഡ്മാനിലെ അഭിനനയമികവിന് മൈക്കല്‍ കീറ്റണ്‍ മികച്ച നടനും, ബിഗ് ഐസിലൂടെ ആമി ആദംസ് മികച്ച നടിയുമായി. ലോകമെമ്പാടുമുള്ള കുട്ടികളെ ആകര്‍ഷിച്ച ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍ അക്കാദമി അവാര്‍ഡിലേക്ക് ഒരു ചുവടു കൂടി വച്ചാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച അനിമേഷന്‍ ചിത്രമായത്. ഗോവ, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ മികച്ച ചിത്രമായിരുന്ന റഷ്യന്‍ ചിത്രം ലെവിയാഥന്‍ മികച്ച വിദേശ ഭാഷ ഇനനത്തില്‍ പുരസ്‌കാരം സ്വന്തമാക്കി. പശ്ചാത്തല സംഗീതത്തിനന് ജൊഹാന്‍ ജൊഹാന്‍സണും, സംഗീതത്തിനന് ജോണ്‍ ലെജന്‍ഡും, തിരക്കഥയ്ക്ക് ബേര്‍ഡ്മാന്റെ തിരക്കഥാകൃത്തുക്കളും ഗോള്‍ഡന്‍ ഗ്ലോബുകള്‍ നേടി.
പ്രൗഢഗംഭീരമായ സദസില്‍ കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ ടെലിവിഷന്‍ അവാര്‍ഡുകളും പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്കകം ബ്രിട്ടീഷ് അക്കാദമി അവാര്‍ഡുകളും കൂടി പ്രഖ്യാപിക്കുന്നതോടെ ചലച്ചിനത്ര ലോകം അക്കാദമി അവാര്‍ഡിനായുള്ള കാത്തിപ്പ് ആരംഭിക്കും. ഓസ്‌കാറിലേക്ക് ഇനി ഒരു ബാഫ്തയുടെ ദൂരം കൂടി മാത്രം. . . .


Oscar 2015



ഓസ്‌കാര്‍ നാമനിര്‍ദ്ദേശം 2015
87 ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനനുള്ള നാമനനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഒന്‍പത് വീതം നാമനനിര്‍ദ്ദേശങ്ങളുമായി ദ് ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടലും, ബേഡ്മാനും പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്തവണത്തെ അക്കാദമി പുരസ്‌കാരങ്ങള്‍ ഫെനബ്രുവരി 22 നാണ് പ്രഖ്യാപിക്കുന്നത്.  എട്ട് നേനാമിനേഷനനുമായി ഇമിറ്റേഷന്‍ ഗെയിമും, ആറ് നോമിനേഷനനുകളുമായി അമേരിക്കന്‍ സ്‌നൈപ്പറും പട്ടികയില്‍ തൊട്ടു പിന്നാലെയുണ്ട്. ഗോള്‍ഡന്‍ ഗ്ലോബില്‍ നേട്ടം കൊയ്ത ബോയ്ഹുഡിനും, ദ് ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടലിനനും പുറമെ അമേരിക്കന്‍ സ്‌നൈപ്പര്‍, ബേഡ്മാന്‍, ദ് ഇമിറ്റേഷന്‍ ഗെയിം, സല്‍മ, ദ് തിയറി ഓഫ് എവരിതിംഗ്, വിപ്ലാഷ് എന്നീ ചിനത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രമാകാന്‍ മത്സരിക്കുന്നത്. മികച്ച സംവിധായകരാകാന്‍ ബുഡപെസ്റ്റിന്റെ അണിയറക്കാരന്‍ വെസ് ആന്‍ഡേഴ്‌സണും, ബോയ്ഹുഡിലൂടെ റിച്ചാര്‍ഡ് ലിങ്കലെറ്ററുമുണ്ട്. അലക്‌സാന്‍നേഡ്രാ ഗോണ്‍സാല്‍വസ്, മോര്‍ട്ടം ടെഡ്‌ലം എന്നിവരാണ് നാമനനിര്‍ദ്ദേശം ലഭിച്ച മറ്റു രണ്ടു പേര്‍.
എഡ്ഡി റെഡ്‌മെയ്ന്‍, മൈക്കല്‍ കീറ്റണ്‍, ബ്രാഡ്‌ലി കൂപ്പര്‍, സ്റ്റീവ് കാരല്‍, ബെനഡിക്ട് കമ്പര്‍ബച്ച് എന്നിവരാണ് ഇത്തണ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിനനായി മത്സരിക്കുന്നത്.
ജൂലിയാനന മൂര്‍, മാരിയോണ്‍ കോടിലാഡ്, ഫെലിസിറ്റി ജോണ്‍സ്, റോസമുണ്ട് പിക്, റിസ് വിതര്‍സ്പൂണ്‍ എന്നിവര്‍ മികച്ച നടിയാകാന്‍ മത്സരിക്കുമ്പോള്‍ ഇന്‍ടു ദ് വുഡ്‌സിലൂടെ മെറില്‍ സ്ട്രീപ്പ്
പത്തൊന്‍പതാം തവണയും സഹനടിക്കുള്ള അക്കാദമി നാമനനിര്‍ദ്ദേശം നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബില്‍ മുത്തമിടാനായ ലെവിയാഥന്‍, ബിഗ് ഹീറോ സിക്‌സ് തുടങ്ങിയ ചിത്രങ്ങളും വിവിധ വിഭാഗങ്ങളില്‍ നാമനനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ലോസ്ഏഞ്ചല്‍സിലെ ഡോള്‍ബി തീയ്യറ്ററില്‍ ഫെബ്രുവരി 22 നന് ചുവന്ന പരവതാനനിയില്‍ ആരൊക്കെ എത്തുമെന്ന് കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ചലച്ചിത്ര ആരാധകര്‍.

Saturday, 8 November 2014

ഇയ്യോബിന്റെ പുസ്തകം: കാഴ്ചയുടെ മായാജാലം


അമല്‍ നീരദിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് കുടിയേറിയപ്പോള്‍ തന്നെ ഇയ്യോബിന്റെ പുസ്തകം ഏറെക്കുറെ വിജയിച്ചു. ദൃശ്യ ഭംഗിയില്‍ ലോകക്ലാസിക്കുകളോട് കിടപിടിക്കുന്ന ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. സായ്പ് അവശേഷിപ്പിച്ചു പോയ മൂന്നാറിന്റെ ബ്രിട്ടിഷ് കാഴ്ചകള്‍ ഇതിലും മനോഹരമായി അവതരിപ്പിക്കാന്‍ മറ്റൊരു ചിത്രത്തിനും ഇതു വരെ കഴിഞ്ഞിട്ടില്ല. മൂന്നാര്‍ മിക്ക മലയാളിക്കും സുപരിചിതമാണെങ്കിലും ആരും കാണാത്ത മൂന്നാറിന്റെ വശ്യ മനോഹാരിത ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. അമല്‍ നീരദിലെ ഛായാഗ്രാഹകന്‍ ചിലയിടത്തെങ്കിലും പരീക്ഷിക്കപ്പെട്ടെങ്കിലും സംവിധായകന്റെ തഴക്കവും  ഛായാഗ്രാഹകന്റെ ക്രാഫ്റ്റും ചേര്‍ന്നപ്പോള്‍ ഇയ്യോബും മക്കളും മൂന്നാറും കാഴ്ചക്കാരന്റെ മനസില്‍ ഇടം പിടിച്ചു. ഗാനരംഗങ്ങളില്‍ മാത്രമല്ല ഓരോ ഫ്രെയിമിലും അമലിലെ ഛായാഗ്രാഹകന്‍ കൈയ്യടി അര്‍ഹിക്കുന്നു. അതി ഭാവുകത്വമില്ലാതെ എന്നു പറയാനാകില്ലെങ്കിലും ലളിതമായ ഒരു കഥ ഭാവ തീവ്രതയോടെയും, ദൃശ്യ ഭംഗിയോടെയും അവതരിപ്പിക്കാന്‍ അമല്‍ നീരദിന് കരഴിയുന്നുണ്ട്.
1900 ല്‍ ആരംഭിച്ച് 1946 ല്‍ അവസാനിക്കുന്ന ഒരു കഥയെ ഒരു കമ്മ്യൂണിസ്റ്റ് സഖാവ് അടിയന്തരാവസ്ഥക്കാലത്ത് ഓര്‍ത്തെടുക്കുന്ന രീതിയില്‍ ഒര്‍മ്മകളില്‍ നിന്നും കഥ പറയുന്ന ചിത്രമാണിത്. നീലഗിരിയില്‍ നിന്നുള്ള തേയില വരവ് നിലയ്ക്കുമ്പോള്‍ മൂന്നാര്‍ മലനിരകളില്‍ കടന്നു കയറി തേയില കൃഷി ചെയ്യുന്ന സായ്പിന്റെ കഥയിലൂടെ കോളനിവത്ക്കരണ കാലത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അവസ്ഥയാണ് ഇയ്യോബിന്റെ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
കഥാപാത്രങ്ങളുടെ സെലക്ഷനില്‍ അമല്‍ നീരദിന് പിഴച്ചിട്ടില്ല. ഫഹദിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇയ്യോബിന്റെ മൂന്നാമത്തെ മകനായ അലോഷിയുടേത്. അമ്മയുടെ മകനായി വളര്‍ന്ന് പ്രതിസന്ധികളില്‍ ഒളിച്ചോടുന്ന അലോഷി ബ്രിട്ടീഷ് നേവിയില്‍ ഉദ്യോഗസ്ഥനാവുകയും, വിപ്ലവത്തെത്തുടര്‍ന്ന് ജോയി നഷ്ടമായി നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്യുന്നു.  സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഭാരതത്തിന്റെ ഏതാണ്ടൊരവസ്ഥ ചിത്രം നല്‍കുന്നുണ്ട്. വിപ്ലവകാരിയായ സൈനികോദ്യോഗസ്ഥനെ ഫഹദ് മനോഹരമാക്കി. എന്നാല്‍ പ്രതിനായകന്‍മാരാല്‍ ആക്രമിക്കപ്പെടുന്ന അലോഷിക്ക് ഏല്‍ക്കുന്ന പരിക്കുകള്‍ ഇത്തിരി കുറവായിരുന്നെങ്കില്‍ രണ്ടാം പകുതിയിലെ മടങ്ങിവരവിന് അതിഭാവുകത്വം ഏറെക്കുറെ ഇല്ലാതാകുമായിരുന്നു. എങ്കിലും ഫഹദ് തന്റെ കഥാപാത്രത്തോട് വിശ്വസ്തത പുലര്‍ത്തി. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ് ലാലിന്റെ ഇയ്യോബ്. വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുമ്പോഴും ലാലിന്റെ അഭിനയ മികവ് പരീക്ഷിക്കപ്പെട്ടില്ല. സായ്പിന്റെ വലംകൈയ്യായ യുവാവും, കുടുംബസ്ഥനും കാര്യസ്ഥനുമായ മദ്ധ്യവയസ്‌കനും, സ്വത്തുക്കള്‍ കൈവിട്ടു പോകാതിരിക്കാന്‍ സ്താര്‍ത്ഥനും ക്രൂരനുമാകുന്ന കര്‍ക്കശക്കാരനും, സ്വന്തം സാമ്രാജ്യത്തിലേക്ക് കടന്നു കയറാന്‍ മറ്റൊരാളെ അനുവദിക്കാത്ത ജന്‍മിയും, മരം മുറിക്കാന്‍ അനുവദിക്കാത്ത ദീര്‍ഘ ദര്‍ശിയും, നിസഹായനാകുന്ന വൃദ്ധനും, മരണത്തിന് മുന്‍പിലും ഉന്നം തെറ്റാത്ത വേട്ടക്കാരനും, കണിശക്കാരനായ പിതാവുമെല്ലാം ലാലിന്റെ കൈകളില്‍ ഭദ്രമായിരുന്നു. നെഗറ്റീവ് വേഷത്തിലെത്തിയ ജയസൂര്യയും മോശമാക്കിയില്ല. അംഗൂര്‍ റാവുത്തര്‍ എന്ന കഥാപാത്രത്തിന് ജന്‍മം നല്‍കിയ ജയസൂര്യ കരിയറില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തിനു കൂടി  സാക്ഷിയായി. നാഴികകല്ലെന്ന് ഒറ്റവാക്കില്‍ പറയാം. നിഗൂഢതകള്‍ ഒളിച്ചു വച്ച് അമ്പരപ്പിച്ച പത്മപ്രിയയും മികച്ചു നിന്നു. ഫഹദിന്റെ ജോഡിയായെത്തിയ ഇഷ ഷെര്‍വാണി അഭിനയത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും തന്റെ കഥാപാത്രം മികച്ചതാക്കി. പ്രത്യേകിച്ച് ഫഹദുമായുള്ള കെമിസ്ട്രിയില്‍. ഇരുവരുമൊന്നിച്ചുള്ള ഗാനരംഗം തന്നെ ഇതിനുദാഹരണം. ചെമ്പന്‍വിനോദ്, റീനു മാത്യൂസ്, വിനായകന്‍ ലെന തുടങ്ങിയവരെല്ലാം കഥയിലും സിനിമയിലും നിര്‍ണ്ണായകമായി. കൂടോത്രക്കാരിയെന്നു ലോകം വിശേഷിപ്പിച്ച കഴലി ലെനയുടെ കൈയില്‍ ഭദ്രമായിരുന്നു. കഥയില്‍ കഴലി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ചിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം അവതരിപ്പിച്ച ചിത്രത്തില്‍ ചില സാമൂഹിക തിന്‍മകളേയും വിമര്‍ശിക്കാന്‍ അമല്‍ നീരദ് മറന്നില്ല. ഇംഗ്ലണ്ടിലേക്ക് പോകാനിറങ്ങുന്ന സായിപിന്റെ ജീപ്പിന് പിന്നാലെ ഗേറ്റ് വരുന്ന ഓടുന്ന ഇയ്യോബ് സായ്പിന് മുന്‍പില്‍ വിധേയത്വം കാണിച്ചിരുന്ന എല്ലാ മലയാളികളുടേയും പ്രതീകമായിരുന്നു. ചായക്കടയില്‍ അലോഷിക്ക് മുന്‍പില്‍ താഴ്ന്ന ജാതിക്കാരന്‍ ഇരിക്കാതിരിക്കാന്‍ കസേര മാറ്റുന്ന കടക്കാരനും ജാതികോമരങ്ങളുടെ പ്രതീകമാണ്.
ചിത്രത്തിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. നേഹ എസ് നായര്‍, യാക്‌സന്‍ ഗാരി പെരേര എന്നിവരുടെ അപാരമായ സംഗീതം ചിത്രത്തിനെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാന്‍ ശ്രമിക്കുന്ന അമല്‍ നീരദ് അതില്‍ വിജയിക്കുക തന്നെ ചെയ്തു. കഥയും, കഥാപാത്രങ്ങളും പഴയതാണെങ്കിലും ദൃശ്യഭംഗിയിലും വ്യത്യസ്തമായ അവതരണത്തിലും ചിത്രം മുന്നില്‍ തന്നെയാണ്. ക്യാമറ കൊണ്ട് മായാജാലം കാണിക്കുന്ന മികച്ച മായാജാലക്കാരനാണ് അമല്‍ നീരദ് എന്ന തീര്‍ച്ച. സിനിമ തീര്‍ന്നാലും കാശ് പോയെന്ന് തോന്നാത്ത ഒരു ചിത്രം ഏറെക്കാലത്തിന് ശേഷം കണ്ടിറങ്ങി. ആസ്വദിച്ചു . . . .  ഫഹദിന് മുടക്കിയ പണം നഷട്മാകില്ല എന്നു ചുരുക്കം. ഫഹദിനും, അമലിനും, മുഴുവന്‍ ക്രൂവിനും അഭിനന്ദനങ്ങള്‍.

Saturday, 4 October 2014

ഞാന്‍, നല്ല സിനിമകളുടെ പ്രതിനിധി


 ഞാന്‍ കണ്ടിറങ്ങിയപ്പോള്‍ ഒരു നല്ല സിനിമ കണ്ടിറങ്ങിയതിന്റെ സന്തോഷം പലരുടേയും മുഖത്തുണ്ടായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോടൊപ്പമിരുന്നാണ് സിനിമ കണ്ടത്. ഒരു ജീനിയസിന്റെ സിനിമ മറ്റൊരു ജീനിയസിനോടൊപ്പമിരുന്ന് കാണുക. അതൊരു ഭാഗ്യമായി ഞെളിഞ്ഞിരുന്ന് കണ്ടു. സിനിമ തുടങ്ങിപ്പോള്‍ പഴയ നാടക കാലമാമ് ഓര്‍മ്മ വന്നത്. മുഖത്ത് ചായം തേച്ചും തേക്കാതെയും വേദിയിലും അല്ലാതെയും പകര്‍ന്നാടിയ വേഷങ്ങള്‍. അവകാശപ്പെടാന്‍ ഒരുപാടൊന്നുമില്ലെങ്കിലും ഒരു ചെറിയ ഗൃഹാതുരത്വം നല്‍കിയ, മനസിന് ഒരു ആഗ്രഹവും, കുളിരും സമ്മാനിച്ച രഞ്ജിത്തിന് ആദ്യമേ നന്ദി.
ഒരു നാടകത്തിലൂടെ കഥ പറയാന്‍ തുടങ്ങിയ സിനിമ അതിന്റെ ടെംപോ ആദിയോടന്തം നിലനിര്‍ത്തി. കോട്ടൂര്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന യുവാവ് നാടകത്തിനായി കോട്ടൂരിന്റെ വേരുകള്‍ തേടി യാത്രയാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1947 ന് മുന്‍പ് മലബാറില്‍ ജീവിച്ചിരുന്ന എഴുത്തുകാരനും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അതിലുപരി ജീവിതത്തില്‍ ഒന്നുമാകാതെ പോയ പരാജയങ്ങളുടെ തോഴനായിരുന്ന ഒരു വ്യക്തിയായിരുന്നു കോട്ടൂര്‍ എന്ന് സിനിമ കാണിച്ചു തരുന്നു. രണ്ട് കാലഘട്ടങ്ങളെ പകര്‍ന്നാടുന്നതില്‍ ദുല്‍ഖര്‍ ഏറെക്കുറെ വിജയിച്ചു എന്നു തന്നെ പറയാം. ടി പി രാജീവന്റെ കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിന്റെ ചലച്ചിത്രാവനിഷാകാരമായ ചിത്രം എല്ലാ പ്രേക്ഷകരേയും ഒരു പോലെ രസിപ്പിക്കുന്ന ഒന്നായിരുന്നില്ല.
പലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രവും ഞാനും തമ്മില്‍ ഏറെ സാമ്യങ്ങളുണ്്. രണ്ട് ചിത്രങ്ങളും ടി പി രാജീവന്റെ കഥയാണ്. സംവിധാനം ചെയ്തത് രന്‍ജിത്താണ്. പലേരി മാണിക്യം ഒരന്വേഷണമാണ്, ചരിത്രാന്വേഷണം. ഞാനും അങ്ങനെ തന്നെ. പലേരി മാണിക്യത്തില്‍ മമ്മൂട്ടി വിവിധ കാലഘട്ടത്തിലെ വിവിധ കഥാപാത്രങ്ങലെ അവതരിപ്പിച്ചു. ഞാനിലെത്തിയപ്പോള്‍ ദുല്‍ഖര്‍ ആ ജോലി ഭംഗിയാക്കി. കഥ പറയുന്ന രീതിയിലും, പശ്ചാത്തലത്തിലും, താരങ്ങളിലും കണ്ട താരതമ്യങ്ങള്‍ സ്വാഭാവികം മാത്രം.
ഞാനിലെ കരുത്ത് അഭിനയ പ്രതിഭകളും പ്രതിഭകള്‍ക്ക് മാറ്റ് കൂട്ടുന്ന പ്രകടനവും തന്നെയാണ്. ജോയ് മാത്യുവായി തന്നെ എത്തിയ ജോയ് മാത്യുവിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാലും തഴക്കം ചെന്ന ഒരു നാടകക്കാരനെ അവതരിപ്പിക്കാന്‍ ജോയി മാത്യുവിലും നല്ലൊരു അഭിനേതാവ് വേറെ ഇല്ലെന്നു തന്നെ പറയാം. അനുമോളുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അഭിനയിച്ച ഓരോ സിനിമയും ഒന്നിനൊന്ന് മികച്ചതാക്കാന്‍ കഴിഞ്ഞ നടിയാണ് അനുമോള്‍.  ഞാനിലെ കഥാപാത്രത്തില്‍ വന്നു പോകുന്ന ദാസ്യവും, പ്രേമവും, കാമവും, നിരാശയും, ശാരീരിക-മാനസിക വേദനയും പക്വതയാര്‍ന്ന പ്രകടനത്തിലൂടെ ജീവസുറ്റതാക്കാന്‍ അനുമോള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തീയ്യറ്റര്‍ നിശബ്ദമായ നിമിഷങ്ങള്‍ പലതിലും അനുമോള്‍ സ്‌ക്രീനിലുണ്ടായിരുന്നു. അന്‍പതുകള്‍ക്കു മുന്‍പുള്ള സ്വാതന്ത്ര്യ സമര സേനാനിയായ ജന്‍മിയെ അവതരിപ്പിച്ച സുരേഷ് കൃഷ്ണ കൈയ്യടി അര്‍ഹിക്കുന്നു. രന്‍ജി പണിക്കരാമ് പ്രശംസ അര്‍ഹിക്കുന്ന മറ്റൊരു കഥാപാത്രം. അസൂയയും, ധാര്‍ഷ്ട്യവും, അധികാര പ്രമത്തതയും നിറഞ്ഞ, കാലഘട്ടങ്ങള്‍ക്കു മുന്‍പുള്ള ഭൂവുടമയെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ മലയാളത്തിലെ തീയ്യറ്ററുകളില്‍ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത ഈ തിരക്കഥാകൃത്തിനായി. സജിത മഠത്തില്‍, അഭിനന്ദനം അര്‍ഹിക്കുന്ന മറ്റൊരു താരം. രണ്ട് കാലഘട്ടങ്ങളെ അതരിപ്പിക്കുന്നതില്‍ സജിത വിജയിച്ചു. ചിത്രത്തില്‍ ജോയ് മാത്യു പറയുന്നത് പോലെ നില്‍ക്കുന്നയിടം വേദിയാക്കുന്ന നാടകം പോലെ അഭിനയിച്ച് തകര്‍ക്കാന്‍ സജിതയ്ക്കായി. മുത്തുമണി മോശമാക്കിയില്ലെങ്കിലും കാലഘട്ടത്തിനനുസരിച്ച് കോസ്റ്റിയൂം അനുയോജ്യമാക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു പരാജയം തന്നെയാണ്. ജ്യോതി കൃഷ്ണയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും തന്റെ റോള്‍ ഭംഘിയാക്കാന്‍ ജ്യോതിക്കുമായി. എടുത്തു പറയേണ്ട മറ്റൊരു താരമാണ് ഹരീഷ് പേരടിയുടേത്. ഒരു തികഞ്ഞ നാടകക്കാരന്റെ എല്ലാ ഭാവങ്ങളും പേരടിയുടെ ഓരോ ചലനങ്ങളിലും നിഴലിക്കുന്നുണ്ടായിരുന്നു. അമ്മത്തെയ്യം കെട്ടിയെത്തുന്ന പേരടി ഓരോ പ്രേക്ഷകനേയും വിസ്മയിപ്പിച്ചു. താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചത്.
ബിജിബാലിന്റെ സംഗീതം ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ഓരോ രംഗത്തിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന  പശ്ചാത്തല സംഗീതം.
കോട്ടൂരിനെ അവതരിപ്പിക്കാനുള്ള പക്വത ദുല്‍ഖറിനില്ല എന്ന പലരും പറഞ്ഞു. പക്ഷെ രന്‍ജിത്ത് ദുല്‍ഖറിന്‍രെ പരമാവധി കഴിവിനെ പിഴിഞ്ഞെടുത്തു എന്ന് സിനിമയില്‍ വ്യക്തമാണ്. ദുല്‍ഖറിന്റെ പതിവ് ഇമേജില്‍ നിന്നു മാറി തികഞ്ഞ ഒരു നടനായി എന്ന് പറയാറായിട്ടില്ല എങ്കിലും ദുല്‍ഖറിലെ നടനെ പുറത്തെടുക്കാന്‍ കഴിഞ്ഞു.
എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനാവില്ലെങ്കിലും ഒരു മികച്ച ചിത്രം കണ്ടസന്തോഷത്തിലാമ് തീയ്യറ്റര്‍ വിട്ടത്.
തീയ്യറ്ററില്‍ ഒപ്പമുണ്ടായിരുന്ന ജീനിയസ് സംവിധായകനോട്  സിനിമ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ അല്പമൊന്ന് ആലോചിച്ചിട്ടാണെങ്കിലും നാടകമൊക്കെയായി ഒരു ഇന്റലെക്ച്വല്‍ ജാഡ ഫീല്‍ ചെയ്‌തെന്നും, മികച്ച സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Friday, 3 October 2014

ഓണത്തിനെത്തിയ കള്ളന്‍മാരും പെരുച്ചാഴിയും


ആഘോഷമായെത്തിയ ചിത്രങ്ങളൊരോന്നും നിലവാരത്തകര്‍ച്ചയ്ക്ക് മത്സരിക്കുകയായിരുന്നു. കള്ളന്‍മാര്‍ തമ്മിള്‍ ഭേദമാണെന്ന് പറയുമ്പോള്‍ മറ്റു ചിത്രങ്ങളുടെ അവസ്ഥ എത്ര ദയനീയമാരിക്കണം.
അമേരിക്കയിലടക്കം കൊട്ടിഘോഷങ്ങളോടെ എത്തിയത് പെരുച്ചാഴി ആണെങ്കിലും പ്രേക്ഷക മനസ് തുരന്നത് കള്ളന്‍മാരായിരുന്നു. തീയ്യറ്ററിലിരിക്കുന്നത്ര സമയം ബോറടിപ്പിക്കാതെ കൊണ്ടു പോകുന്നതില്‍ സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ വിജയിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ ശ്രദ്ധ നേടിയ അനിലിന്റെ പ്രതിങയ്ക്ക് മങ്ങലേല്‍ക്കാനും ഈ ചിത്രം കാരണമായി എന്നു പറയുന്നതില്‍ അത്ഭുതമില്ല. സംവിധായകന്റെ ക്രാഫ്റ്റ് എടുത്തു പറയുന്നതിനോടൊപ്പം ആദ്യ ചിത്രത്തിന്റെ മഹിമ നിലനിര്‍ത്താനായില്ല എന്ന് സിനിമ കണ്ട ഏതൊരാളും സമ്മതിക്കും. അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. മലയാളത്തിലെ പല കഥാപാത്രങ്ങള്‍ക്കും ബ്രേക്കായ ഓരോ ചിത്രങ്ങളുണ്ട്. അങ്ങനെയാണെങ്കില്‍ ഈ ചിത്രം ബ്രേക്കായത് ചെമ്പന്‍ വിനോദിനാണ്. തനി തൃശൂര്‍ ഭാഷ സംസാരിക്കുന്ന നാടന്‍ കള്ളനായ മാര്‍ട്ടി എന്ന കഥാപാത്രത്തെ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ ചെമ്പന് കഴിഞ്ഞു. ഓര്‍ഡിനറിയിലെ പരുക്കനായ പോലീസുകാരനായെത്തിയ ചെമ്പന് തീര്‍ച്ചയായും മാര്‍ട്ടി ഒരു മുതല്‍കൂട്ടു തന്നെയായിരിക്കും. ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അച്ചന്‍ കഥാപാത്രം. ആമേനില്‍ ജോയ് മാത്യുവിന്റെ അച്ചന്‍ ശ്രദ്ധേയമായത് പോലെ പെല്ലിശ്ശേരിയും തകര്‍ത്താടുകയായിരുന്നു. എവിടെയൊക്കെയോ പഴയ ഇന്നസെന്റിനെ അനുസ്മരിപ്പിച്ച കഥാപാത്രം സിനിമ കണ്ടിരുന്ന പ്രേക്ഷക മനസില്‍ തീര്‍ച്ചയായും ഇടം നേടിയിട്ടുണ്ട്. സാത്വികനായ കൃഷ്ണനുണ്ണിയെ പൃഥ്വിരാജും, പരുക്കനായ ഷബാബിനെ ആസിഫ് അലിയും ഗംഭീരമാക്കിയപ്പോള്‍, ജോയ് മാത്യു, നെടുമുടി വേണു തുു്ങിയ സീനിയര്‍ താരങ്ങളും നീരജ് മാധവ്, നിഥിന്‍ കോപ്പ, റീനു മാത്യൂസ്, സനൂഷ സന്തോഷ് തുടങ്ങിയ ജൂനിയര്‍ താരങ്ങളും അവരവരുടെ റോള്‍ മോശമാക്കിയില്ല. സിനിമയില്‍ നിര്‍ണ്ണായകമായ റോള്‍ കൈകാര്യം ചെയ്ത സലാം ബുക്കാരിയുടെ വേഷവും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
ആര്‍ക്കും മനസിലാകാതെ പോയത് സിനിമയുടെ ക്ലൈമാക്‌സ് മാത്രമാണ്. സത്യത്തില്‍ പൃഥ്വിരാജ് ആരാണ് ? കള്ളനോ ? പോലീസോ ? എന്തായാലും ആദ്യവും അവസാനവും ഭൂമി തുരക്കുന്ന കള്ളന്‍മാര്‍ തുരന്ന് കയറിയത് പ്രേക്ഷകരുടെ മനസിലേക്കാണെന്ന് സംശയമില്ല. ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന് പറയുന്നില്ല. എന്നാലും കണ്ടിരിക്കാവുന്ന ഒരു ചിത്രം.
ഏറെ ആഘോഷങ്ങളോടെയെത്തിയ  പെരുച്ചാഴിക്ക് കാര്യമായി തുരക്കാന്‍ കഴിഞ്ഞില്ല. ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ചിത്രം.  ഹാസ്യം ചെയ്യാന്‍ ഇപ്പോഴും തനിക്ക് കഴിയുമെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം. അത്ര മാത്രം. മോഹന്‍ലാലിന്റെ മികച്ച പ്രകടനം ഒരിക്കല്‍ കൂടി മലയാളി കണ്ടപ്പോള്‍ അജു വര്‍ഗീസും ബാബുരാജും തങ്ങളുടെ വേഷവും ഗംഭീരമാക്കി. വിജയ് ബാബുവും സാന്ദ്ര തോമസും നിര്‍മ്മാതാക്കളുടേയും അഭിനേതാക്കളുടേയും ഇരട്ടറോളുകളിലാമ് തിളങ്ങിയത്. നായികാ പ്രാധാന്യമില്ലാത്ത ചിത്രമായത് കൊണ്്വും രാഗിണിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയത്. മുകേഷും, പിഷാരടിയും മോശമാക്കിയില്ല.
പക്ഷെ ഹോളിവുഡില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ, ബിഗ് ബജറ്റിലൊരുങ്ങിയ മെച്ചപ്പെട്ടൊരു മലയാള ചിത്രം തുടങ്ങിിയ ലേബലുകളോടെയെത്തിയ ചിത്രം പക്ഷെ നിരാശപ്പെടുത്തുകയായിരുന്നു. ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ ചിത്രം വിജയമായിരിക്കാം പക്ഷെ ഒരു നല്ല സിനിമ എന്ന പേര് സമ്പാദിക്കാന്‍ അന്യ സംസ്ഥാനക്കാരനായ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന് കഴിഞ്ഞില്ല.
ഓണത്തിന് വിരുന്നെത്തിയ രാജയും, വില്ലാളിവീരനും, ഭയ്യമാരും, പെരുച്ചാഴിയും നിരാശപ്പെടുത്തിയപ്പോള്‍ പരസ്യവാചകത്തില്‍ പറഞ്ഞത് പോലെ ഓണം കള്ളന്‍ാമാര്‍ കൊണ്ടു പോയി.

Wednesday, 27 August 2014

മുന്നറിയിപ്പ് . . . മലയാള സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും.


സിനിമ കണ്ടിറങ്ങി കുറച്ച് സമയമെടുത്തു സ്ഥലകാല ബോധം വീണ്ടെടുക്കാന്‍. പഴുതുകളില്ലാത്ത സ്‌ക്രിപ്റ്റും, വേണു എന്ന സംവിധായകന്റെ അസാധാരണ ക്രാഫ്റ്റും, മ്മൂട്ടിയിലെ അതുല്ല്യ നടന വൈഭവവും ഒത്തു ചേര്‍ന്നപ്പോള്‍ വെള്ളിത്തിരയില്‍ പിറന്ന മികച്ചൊരു ദൃശ്യസംസ്‌കാരം തന്നെയായിരുന്നു മുന്നറിയിപ്പ്. വേണുവിലെ ഛായാഗ്രാഹകന്‍ ചിത്രത്തിലെ ഒരു രംഗത്ത് പോലും പരീക്ഷിക്കപ്പെട്ടിട്ടില്ല. വേണു എടുത്ത ഓരോ ഫ്രെയിമും അടുത്തതിലേക്കുള്ള വാതില്‍ തുറന്നിട്ടിരുന്നു. കാഴ്ചയുടെ തുടര്‍ച്ചയും, ദൃശ്യങ്ങളിലെ നിമഗ്നതയും ആദിയോടന്തം നിലനിര്‍ത്താന്‍ വേണുവിനായി. മലയാളത്തില്‍ വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങല്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നടിയാണ് താനെന്ന് അപര്‍ണ്ണ ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രം കൂടിയാണ് മുന്നറിയിപ്പ്.
വേണുവിന് പുറമെ ചിത്രത്തില്‍ ഏറെ കൈയ്യടി അര്‍ഹിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച സി കെ രാഘവന്‍. മമ്മൂട്ടിയെ ചിത്രത്തിലെവിടെയും കാണാനാവുന്നില്ലായിരുന്നു. കാരണം രാഘവേട്ടന്‍ എന്ന് അഞ്ജലി അറയ്ക്കല്‍(അപര്‍ണ്ണ ഗോപിനാഥ്)സംബോധന ചെയ്യുന്ന വ്യക്തി ചിത്രത്തിനവസാനം വരെയും ഓരോ പ്രേക്ഷകന്റെയും മനസിലും രാഘവേട്ടനായിരുന്നു. താരപ്രഭാവങ്ങളില്ലാതെ സി കെ രാഘവനെന്ന തടവുകാരനെ അവതരിപ്പിക്കാന്‍ മമ്മൂട്ടി കാണിച്ച മനസ് തന്നെ അഭിനന്ദനാര്‍ഹമാണ്. ജയിലറായ നെടുമുടി വേണു രാഘവനെ അഞ്ജലിക്ക് പരിചയപ്പെടുത്തുന്ന രംഗം ശ്രദ്ധേയമാണ്. തീയ്യറ്ററുകളിലെ സ്ഥിരം കയ്യടികളോ വരവേല്‍പ്പോ ഇല്ലാതെ അതിഭാവുകത്വങ്ങളൊന്നുമില്ലാതെ സാധാരണക്കാരനായി രാഘവന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുകയാണ്. ആദ്യ സീന്‍ മുതല്‍ തന്നെ രാഘവന്റെ മുഖത്തെ നിഗൂഢത അയാളുട െകണ്ണുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ മുഖത്താണ് അഭിനയമെന്ന കാര്യം മനസിലാക്കി പ്രവര്‍ത്തിച്ച സംവിധായകനാണ് വേണു. അത് കൊണ്ടാണ് മമ്മൂട്ടിയുടെ മുഖത്തെ ക്ലോസുകള്‍ ചിത്രത്തിന്റെ പലയിടത്തും തെളിഞ്ഞു നില്‍ക്കുന്നത്. അപരിചിതത്വവും, നിഗൂഢതകളും നിറഞ്ഞ ആ മുഖത്ത് എക്‌സ്പ്രഷന്‍സ് മാറിമറിയുന്നത് ഏതൊരു പ്രേക്ഷകനേയും കോള്‍മയിര്‍ കൊള്ളിക്കും. സസ്പന്‍സ് നിഞ്ഞ ക്ലൈമാക്‌സില്‍ മ്മൂട്ടി എന്ന മഹാനടനെ പ്രേക്ഷകന്‍ തിരിച്ചറിയും, തീര്‍ച്ച. അഭിനയം എന്താണെന്ന് ആ മുഖം പറഞ്ഞ് തരും.
നല്ല സിനിമയ്ക്കായി പണമിറക്കിയ രന്‍ജിത്തും സൃഹൃത്തുക്കളും, ഗസറ്റ് റോളിലെത്തിയ പൃഥ്വിരാജും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിനായി അണിനിരന്ന മറ്റ് സീനിയര്‍ താരങ്ങളാണ് ചിത്രത്തിന്റെ മറ്റാകര്‍ഷണങ്ങള്‍. വളരെ കുറച്ച് രംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും തന്റെ കഥാപാത്രത്തിലൂടെ സിനിമയുടെ ഗതിയില്‍ സുപ്രധാന പങ്കു വഹിച്ച കൊച്ചുപ്രേമനും, സുധീഷും, മുത്തുമണിയും എല്ലാം മികച്ചു നിന്നു.
ജോയ് മാത്യുവിന്‍രെ ചന്ദ്രാജി ഇന്ന കാണുന്ന പല സീനിയര്‍ മാധ്യമപ്രവര്‍ത്തകരേയും അനുസ്മരിപ്പിക്കുന്നു. നവ മാധ്യമപ്രവര്‍കരെ കണ്ണടച്ച് വിമര്‍ശിക്കാന്‍ ചന്ദ്രാജി മടിക്കുന്നില്ല. ടെലിവിഷന്‍ ചര്‍ച്ചകളേയും, പുതിയ മാധ്യമപ്രവര്‍ത്തകരുടെ കാട്ടിക്കുട്ടലുകളേയും വിമര്‍ശിക്കുന്നതില്‍ ആ കഥാപാത്രം പിശുക്ക് കാട്ടുന്നില്ല. ആ കഥാപാത്രം ഒരു  പഴയ മാധ്യമപ്രവര്‍ത്തകനാണെന്നതും, തിരക്കഥ ഒരുക്കിയ ഉണ്ണി ആര്‍ കേരളത്തിലെ മറ്റൊരു മികച്ച മാധ്യമപ്രവര്‍ത്തകനാണെന്നതും ഈ മാധ്യമ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.
ചിത്രത്തിന്റെ ലൊക്കേഷനാണ് എടുത്തു പറയേണ്ടമറ്റൊരു സംഗതി. മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം താവളങ്ങളും, കോഴിക്കോടിന്റെ തെരുവുകളും, ബീച്ചും എല്ലാം ചെര്‍ന്ന് ഒരു ദൃശ്യ വിരുന്നു തന്നെ ആയിരുന്നു മുന്നറിയിപ്പിലേത്. രാഘവനെ താമസിപ്പിക്കാനായി അഞ്ജലി ഒരുക്കുന്ന രണ്ട് സ്ഥലങ്ങളും ശ്രദ്ധയാകര്‍ഷിച്ചു. തെരുവിലെ രണ്ടാം നിലവീടും, പുഴയോരത്തെ പഴമ നിറഞ്ഞ കൊച്ചു വീടും കാഴ്ച്ചക്ക് ഹൃദ്യമായിരുന്നു.
ചിത്രത്തിലെ പഞ്ച് ഡയലോഗുകള്‍ പലതും സാധാരണങ്ങളായിരുന്നു എങ്കിലും ഇതു വരെ പലരും ചിന്തിക്കാന്‍ മറന്നവയായിരുന്നു. അര്‍ത്ഥവത്തായ ചോദ്യങ്ങളും ചിന്തകളും. അത് സിനിമ കണ്ട് തന്നെ മനസിലാക്കണം. മമ്മൂട്ടിയിലെ നടന്‍ മരിച്ചിട്ടില്ലന്നതിന്റെ തെളിവ് കൂടിയാണ് ഈ ചിത്രം. ദയ എന്ന ഒറ്റച്ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വേണുവിലെ സംവിധായകന്റെ ക്രാഫ്റ്റും, മികച്ച കഥാപാത്രങ്ങള്‍ക്കും, ആകര്‍ഷണീയമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ജന്‍മം നല്‍കുന്ന തിരക്കഥ ഒരുക്കിയ ഉണ്ണി ആറിന്റെ സൃഷ്ടിപാടവവും വ്യകാതമാക്കുന്ന ചിത്രമെന്ന വിശേഷണവും മുന്നറിയിപ്പിന് നന്നായിണങ്ങും. കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ ഉണ്ണി ആറിനും, അതിനെ വെള്ളിത്തിരയില്‍ അന്വര്‍ത്ഥമാക്കാന്‍ വേണുവിനും, നടനവൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മമ്മൂട്ടിക്കും ഇനിയും കഴിയട്ടെ എന്നാശംസിക്കാം.