Monday, 16 November 2015

കണ്ണീരണിയിച്ച് തീരമണഞ്ഞ പത്തേമാരി


കണ്ടിറങ്ങുമ്പോള്‍ കണ്‍കോണുകളില്‍ ചെറിയ നനവ് പടര്‍ത്താന്‍ കഴിയുന്ന പത്തേമാരി, തികച്ചും റിയലസ്റ്റിക്കായി കഥ പറയുന്ന ഒരു ചിത്രമാണ്. പ്രവാസിലോകവും, നാട്ടില്‍ പ്രവാസിയുടെ അവസ്ഥയുമെല്ലാം മുന്‍പും കണ്ടിട്ടുണ്ടെങ്കിലും പ്രവാസിയും കുടുംബവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാണാക്കാഴ്ചകളാണ് സലീം അഹമ്മദ് എന്ന പ്രതിഭ കണ്ണീരില്‍ ചാലിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ദിവസമെങ്കിലും പ്രവാസി ആയിട്ടുള്ളവര്‍ക്കോ, വീട്ടില്‍ ഒരു പ്രവാസി ഉള്ളവര്‍ക്കോ മാത്രമല്ല ഉപജീവനം തേടി കുടുംബം വിടുന്ന, അതിനി പ്രവാസ ലോകത്തേക്കല്ലെങ്കില്‍ കൂടി എല്ലാവരുടേയും കഥയാണ് പത്തേമാരി.

ആധുനിക കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പ്രവാസി മലയാളികളഉടെ കഥ കാര്യമായി ഒരു ചരിത്രത്തിലും പറഞ്ഞിട്ടില്ലെങ്കില്‍ ഇത് ചരിത്രമാണ്. ഓരോ മലയാളിയും സ്വന്തം മനസില്‍ കുറിച്ചിടേണ്ട കേരള ചരിത്രം. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വേണ്ടി, സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടി ചേരയും നീരും കൊടുത്ത ഒരു തലമുറയുടെ ചരിത്രം. കേരളത്തോടൊപ്പം ഗള്‍ഫും ഇന്നത്തെ അവസ്ഥയിലേക്ക് വളരാന്‍ ആ പ്രവാസികളുടെ വിയര്‍പ്പും, കണ്ണീരും വേണ്ടി വന്നു. ഉയര്‍ന്ന കെട്ടിടത്തിന് മുകളില്‍ നിന്നും പിന്നില്‍ കാണുന്ന കൂറ്റന്‍ കെട്ടിടത്തെ നോക്കി വര്‍ത്തമാനകാലത്ത് നിന്നു കൊണ്ട് ചിത്രത്തിലെ നായകന്‍ പള്ളിക്കല്‍ നാരായണന്‍ പറയുന്ന വാചകം തന്നെ ഇതിനുദാഹരണം. ഗള്‍ഫില്‍ കാണുന്ന കെട്ടിടങ്ങളുടെയെല്ലാം നിര്‍മ്മാണത്തില്‍ വീണത് ഓരോ മലയാളിയുടേയും, പ്രവാസിയുടേയും വിയര്‍പ്പാണ്. ഇതൊരു പ്രവാസിയുടെ മാത്രം കഥയല്ല. അറുപതുകളില്‍ ഗതികേടിന്റെ ഉച്ചസ്ഥായില്‍ നിന്നു കൊണ്ട് നിലനില്പിനായി നാടു വിട്ടു പോയ ഒരു തലമുറയുടെ അവരുടെ കുടുംബങ്ങളുടെ ബന്ധുക്കളുടെ നാടിന്റെ നാട്ടുകാരുടെ കഥയാണ്. കാലത്തിനൊപ്പം നടന്ന്, ഖോര്‍ ഫക്കാനിലെ പാറയ്ക്ക് സമീപം പോലീസിന്റെ കണ്ണില്‍ പെടാതെ ഒളിച്ചിരുന്ന് ഒരു നാടിന്റേയും നിരവധി കുടുംബങ്ങളുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും പേറി കടല്‍ നീന്തി കടന്ന ഒരു കൂട്ടര്‍. അവിടെ നിന്നും ഷാര്‍ജ വഴി ദുബൈലേക്ക്. അവിടെയൊഴുക്കിയ വിയര്‍പ്പിന് പക്ഷെ കുടുംബത്തിലും നാട്ടിലും വിലയില്ലാതെയാകുന്ന അവസ്ഥകള്‍. ജീവിതത്തിന്റെ നല്ല പങ്കും, ജീവിതാവസാനവും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവാസിയാകേണ്ടി വന്നിട്ടും ആരും മനസിലാക്കാതെ പോയ ജീവിതങ്ങള്‍. ഇതിനുമപ്പുറത്തേക്കെങ്ങനെ ചരിത്രത്തെ ചേര്‍ത്ത് പിടിച്ച് ഒരു തലമുറയുടെ കഥ പറയും. പ്രവാസിയുടെ പ്രവാസ ജീവിതവും കുടുംബവും, സമൂഹവും ഇടകലരുമ്പോള്‍ ഇതൊരു ഒന്നാന്തരം കുടുംബ ചിത്രമാകുന്നു. വീട്ടിലോ, കുടുംബത്തോ, അയല്‍പക്കത്തോ, എന്തിന് നാട്ടിലെങ്കിലും ഒരു പ്രവാസിയുള്ള ആര്‍ക്കും ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഈ ചിത്രം കണ്ടു തീര്‍ക്കാനാകില്ല. ഇഷ്ടമില്ലാതിരുന്നിട്ടും അര്‍ദ്ധായുസോ അതിലധികമോ പ്രവാസ ലോകത്ത് ജീവിച്ച് താന്‍ കാരണം ജീവിതത്തില്‍ വിജയിച്ചവരുടെ, രക്ഷപ്പെട്ടവരുടെ  കണക്കെടുക്കുമ്പോള്‍ എന്നാല്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയിട്ടും ലോകത്തേറ്റവും സമ്പന്നന്‍ താനാണെന്ന് സ്വയം പറയുന്ന പ്രവാസി മലയാളിക്ക് സുപരിചിതമല്ല. കാരണം മലയാളി അറിയുന്ന ഗള്‍ഫ് ഇന്ന് അയല്‍ നാടു പോലെയാണ്. അവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ സുഖ സുഷുപ്തതയില്‍ ജീവിക്കുന്നു എന്ന ധാരണയാണ് ഓരോ മലയാളിക്കുമുള്ളത്. നാട്ടിലേക്കയക്കുന്ന പണത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന പള്ളിക്കല്‍ നാരായണന്റെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു. പതിനായിരം നാട്ടിലേക്കയക്കുമ്പോ അവിടെയുള്ളവരുടെ വിചാരം ഇരുപതിനായിരം കിട്ടിയിട്ട് പതിനായിരം ചെലവാക്കി ബാക്കി അയച്ചു എന്നാണ്. എന്നാല്‍ ഏഴായിരം ശമ്പളമുള്ളവന്‍ മൂവായിരം കൂടി കടമെടുത്താണ് പതിനായിരമാക്കി അയക്കുന്നതെന്നത് വാസ്തവം. ഇഴ ചേര്‍ക്കലും കൂട്ടിച്ചേര്‍ക്കലും പിഴയ്ക്കാതിരുന്നതാണ് ചിത്രത്തിന്റെ വിജയത്തിനാധാരം. സലീം അഹമ്മദിന്റെ തിരക്കഥയാണ് ചിത്രത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. കാടു കയറാതെ പച്ചയായ മനുഷ്യജീവിതത്തെ പ്രേക്ഷകന് മുന്‍പിലെത്തിക്കാന്‍ തിരക്കഥാകാരന് കഴിഞ്ഞു. പ്രവാസി ചങ്കില്‍ തൊട്ടു പറയുന്ന ചില ഡയലോഗുകള്‍ മാത്രം മതി ഈ സിനിമയുടെ ആത്മാവ് മനസിലാക്കാന്‍. അത് തിരക്കഥാകാരന്റെ മിടുക്ക്. വര്‍ത്തമാനകാലത്തും നിന്നും ഭൂതകാലത്തേക്കും, വീണ്ടും വര്‍ത്തമാന കാലത്തേക്കും മാറി മാറി സഞ്ചരിക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണ രീതിയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. നാല് വ്യത്യസസ്ത ഭാഗങ്ങളായി, കാലങ്ങളായി  തിരിച്ചു കഥ പറയുന്ന ചിത്രത്തിന് രണ്ട് പകുതികളില്ല, ഒരു മുഴുനീള സിനിമയാണെന്നതും യാഥാര്‍ത്ഥ്യം. കുടുംബ ജീവിതത്തിന്റെ നൈര്‍മ്മല്ല്യവും, നാട്ടിന്‍പുറത്തിന്റെ നന്‍മയും ചേര്‍ത്ത് ഗള്‍ഫ് നാടുകളിലേക്ക് വഴി വെട്ടിയ പൂര്‍വ്വികന്‍മാര്‍ക്ക്, ആ യാത്ര പൂര്‍ത്തിയാക്കാനാകാതെ പാതി വഴിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കുള്ള സമര്‍പ്പണമായി പത്തേമാരിയെ കാണാം. ഒരേ കാലത്ത് ഒന്നിച്ച് പേര്‍ഷ്യയിലേക്ക് കുടിയേറിയിട്ടും ചിലര്‍ മാത്രം ജീവിതത്തില്‍ വിജയിക്കുന്നു, ചിലര്‍ പരാജയപ്പെടുന്നു. അക്കാലത്തെ ചില വിഭാഗങ്ങളുടെ അടയാളപ്പെടുത്തലുകള്‍ കൂടിയാണന് ഈ അവസ്ഥകള്‍ കാട്ടിത്തരുന്നത്.

കേരള തീരത്തു നിന്നും ജീവിതം സ്വപ്നം കണ്ട് പത്തേമാരിയില്‍ കയറിയത് പതിനായിരങ്ങള്‍, ലക്ഷ്യത്തിലെത്തിയത് ആയിരം പോലുമില്ല. ഖോര്‍ ഫക്കാനിലെ കടലിടുക്കില്‍, പത്തേമാരികളില്‍ പൊലിഞ്ഞത് നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും. ലക്ഷ്യത്തിലെത്തിയവരാകട്ടെ വെറും വഴിവെട്ടുകാരായി അവശേഷിച്ചു. പിന്നാലെ വന്നവര്‍ കൊയ്തു കൂട്ടിയതാകട്ടെ അളന്നു തിട്ടപ്പെടുത്താനാകാത്തതും. സാധാരണ പ്രവാസി സ്വന്തം ജീവിതം ഉപേക്ഷിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ നിര്‍ബന്ധിതനുമാകുന്നു. ഇതത്രയും അതിശയോക്തിയില്ലാതെ, ഏച്ചുകെട്ടലുകളില്ലാതെ എഴുതിച്ചേര്‍ത്തപ്പോള്‍ അത് പത്തേമാരി എന്തു കൊണ്ട് മികച്ച ചിത്രമായി എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാകുന്നു.

സമീപകാലത്ത് മമ്മൂട്ടി എന്ന പ്രതിഭയില്‍ നിന്നും പ്രേക്ഷകന്‍ കണ്ട മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസി. മമ്മൂട്ടി വെള്ളിത്തിരയിലെഴഉതിയ മനോഹര കാവ്യമായിരുന്നു പത്തേമാരിയിലേത്. പല കാലങ്ങള്‍, പല ഭാവങ്ങള്‍, പല വേഷങ്ങള്‍. ഒരു പക്ഷെ മമ്മൂട്ടിക്ക് മാത്രം ചെയ്യാനാകുന്ന ഒരു കഥാപാത്രമെന്ന വിശേഷഥണത്തിന് അനുയോജ്യമായ വേഷം. അതി ഭാവുകത്വങ്ങളോ, അമിതാഭിനയമോ, അതി വൈകാരികതയോ അല്ല പ്രേക്ഷകന് ആവശ്യം മറിച്ച് യാഥാര്‍ത്ഥ്യങ്ങളെ കണ്‍മുന്നില്‍ കാണാനാണ് അവന് താല്പര്യം. അത് മമ്മൂട്ടി ഭംഗിയായി നിര്‍വ്വഹിച്ചു. ഒരു സാധാരണ പ്രവാസി മലയാളിയുടെ എല്ലാ ഭാവചലനങ്ങളും മമ്മൂട്ടി സ്‌ക്രീനില്‍ വരച്ചിട്ടു. എന്തിനേറെ ക്ലൈമാക്‌സില്‍ ചില യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചു പറയുമ്പോള്‍ പ്രേക്ഷകന് കണ്ണു നിറയുന്നത് തിരക്കഥയിലെ മികവ് കൊണ്ട് മാത്രമല്ല. അത് മമ്മൂട്ടി എന്ന നടന്റെ മികവാണ്. ആ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ പ്രേക്ഷകനെ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇത് ഒരു മമ്മൂട്ടി ചിത്രമെന്ന് പറയാനാകില്ലെങ്കിലും മമ്മൂട്ടിയെ മാറ്റിനിര്‍ത്തി കൊണ്ട് പത്തേമാരിയെ കാണാനാകില്ല. പള്ളിക്കല്‍ നാരായണനെ പ്രേക്ഷകന്‍ ഏറെക്കാലം മനസില്‍ സൂക്ഷിക്കുമെന്നുറപ്പ്. ലാഞ്ചിയില്‍ ആളുകളെ പേര്‍ഷ്യയിലേക്ക് കടത്തി വിടുന്ന ലാഞ്ചി വേലായുധനെ അവതരിപ്പിച്ച സിദ്ദിഖ് പതിവ് പോലെ വിസ്മയിപ്പിച്ചു. രണ്ട് കാലത്തെ ലാഞ്ചി വേലായുധനും പ്രേക്ഷകനെ പിടിച്ചിരുത്തി. പ്രവാസി ആയാലും അല്ലെങ്കിലും പാറയിലിടിച്ച് തകരുന്ന ജീവിതങ്ങളുടെ ബാക്കി പത്രം മിക്കവാറും ഭ്രാന്തായിരിക്കും. അതു പോലെ നിരവധി പേര്‍ക്ക് പേര്‍ഷ്യയിലേക്ക് വഴികാട്ടിയ നിരവധി കുടുംബങ്ങള്‍ക്ക് വഴി കാട്ടിയ, നാടിന്റെ പട്ടിണി മാറ്റിയ ഒരു ലാഞ്ചി കടലില്‍ തകരുമ്പോള്‍ അതിന്റെ അമരക്കാരന് ഭ്രാന്തു പിടിക്കുന്നത് സ്വാഭാവികം. സത്യങ്ങള്‍ വിളിച്ചു പറയാന്‍ ഭ്രാന്ത് ഒരു മറയാകുമെങ്കില്‍ അത് സിദ്ദിഖിന്റെ ലാഞ്ചി വേലായുധന്‍ ഭംഗിയായി നിര്‍വ്വഹിച്ചു. വിദേശത്ത് മരിച്ച പ്രവാസിയുടെ ശവശരീരം എംബാം ചെയ്ത് കൊണ്ടു വരുമ്പോള്‍ ഗള്‍ഫില്‍ നിന്നു വരുന്ന പെട്ടി പൊട്ടിക്കുമ്പോള്‍ അളിയന്‍മാര്‍ അടുത്തുണ്ടാവണം എന്ന ഡയലോഗില്‍ പ്രേക്ഷകന്റെ ചിന്ത പല വഴിക്കും പായുന്നു. പേര്‍ഷ്യയില്‍ നിന്നും വരുന്ന പെട്ടിക്കുള്ളിലേക്ക് മാത്രം നോക്കുന്ന കുടുംബക്കാരുടെ ഹൃദയമില്ലാത്ത അവസ്ഥ ഇവിയെ വോലായുധന്റെ വാക്കുകള്‍ക്ക് പിന്നില്‍ ഒളിക്കുന്നുണ്ട്. പുതുമുഖ താരം ജ്യുവല്‍ മേരി വെറുപ്പിക്കുന്നില്ലെങ്കിലും അത്ര കാര്യമായി ഒന്നും ചെയ്യാനില്ല. ശ്രീനിവാസന്റെ മൊയ്തീന്‍ എന്ന ചങ്ങാതി കഥാപാത്രം ഒരിക്കള്‍ കൂടി ശ്രീനിവാസന്‍ എന്ന പ്രതിഭയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ജോയ് മാത്യു, സലീം കുമാര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്നവരെല്ലാം കാഴ്ചാ വിരുന്നിലെ സമൃദ്ധമായ വിഭവങ്ങളായി. മധു അമ്പാട്ടിന്റെ ക്യാമറ ചലനങ്ങള്‍ കാണാതിരിക്കാനാവില്ല. സിനിമയില്‍ നിന്നും കണ്ണെടുക്കനാവാത്ത തരത്തലുള്ള ദൃശ്യ സമ്പന്നത. വിഎഫ്എക്‌സും ഗ്രാഫിക്‌സും പൂര്‍ണ്ണമായും മടുപ്പിച്ചില്ല. എന്തോ എവിടെയേ ഒരു വകല്ലുകടി മണത്തെങ്കിലും പത്തേമാരിയില്‍ ആ സങ്കേതങ്ങള്‍ക്കും മികവ് പുലര്‍ത്താനായി. ഓസ്‌കാര്‍ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും മികവു കാട്ടി. ചിത്രങ്ങളെ സംയോജിപ്പിച്ച വിജയ് ശങ്കറും ചിത്രത്തിന്റെ നിലവാരത്തെ നിലനിര്‍ത്തുന്നതായി. മൂന്ന് പാട്ടുകള്‍, പക്ഷെ മൂന്നും ഒന്നിനൊന്നു മെച്ചം. ചില രംഗങ്ങള്‍ക്കൊപ്പം പാട്ടും വരുമ്പോള്‍ പ്രേക്ഷകനെ അത് കണ്ണീരണിയിക്കുന്നു. നാട്ടില്‍ നിന്നും പ്രവാസി മടങ്ങുമ്പോഴും, മൃതദേഹം വീട്ടിലേക്കെത്തിക്കുമ്പോഴും പ്രേക്ഷകന്‍ ഹരിഹരന്റെ ശബ്ദത്തില്‍ കേള്‍ക്കുന്ന പടിയിറങ്ങുന്നു എന്ന ഗാനം ചിത്രത്തെ മറ്റരൊു തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. മറ്റ് രണ്ട് ഗാനങ്ങളും മോശമെന്നല്ല. ഷഹബാസ് അമന്റെ ശബ്ദത്തിലെത്തിയ ടൈറ്റില്‍ സോംഗും മനോഹരമാക്കി. ഇതിനൊക്കെ കാരണക്കാരനായ ബിജിബാലാണ് വീണ്ടും ഞെട്ടിച്ചത്. അസാമാന്യമായ സംഗീതവും പശ്ചാത്തല സംഗീതവും കോര്‍ത്തിണക്കിയ ഒരപൂര്‍വ്വ വിരുന്ന്.

ചെറുപ്പത്തില്‍ മദ്രസയില്‍ ആള്ളാടെ നിരവധി പേരുകള്‍ പഠിച്ചിട്ടുണ്ട്, അതിലൊന്നാണോ നിഞ്ഞളുടേതെന്ന നിഷ്‌കളങ്കമായ ചോദ്യം ഈ ചിത്രത്തിന്റെ നൈര്‍മ്മല്ല്യം വെളിപ്പെടുത്തുന്നു. സിനിമയെ സ്‌നേഹിക്കുന്ന ആര്‍ക്കും, രണ്ട് തുള്ളി കണ്ണുനീര്‍ പൊഴിക്കാനാഗ്രഹിക്കുന്നവര്‍ക്കാര്‍ക്കും ഈ ചിത്രം പോയി കാണാം, റിസ്‌ക്കില്ലാതെ. പ്രവാസിക്ക് അവന്റെ ജീവിതത്തിനുള്ള സമര്‍പ്പണവും അതാല്ലാത്തവന് പ്രവാസ ജീവിതത്തിന്റെ കയ്പും യാഥാര്‍ത്ഥ്യവും മനസിലാക്കാനുള്ള അവസരം കൂടിയാണ് പത്തേമാരി. ഒന്നു കണ്ടു നോക്കൂ.

No comments:

Post a Comment