Monday, 16 November 2015

ചവര്പ്പില്ലാത്ത സാള്ട്ട് മാംഗോ ട്രീ



നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്ന, പ്രത്യേകിച്ച് ആദ്യമായി സ്‌കൂളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന കുരുന്നുകള്‍ നേരിടുന്ന പരീക്ഷണങ്ങള്‍ ബിജുമേനോന്റെ ഹാസ്യ നായക കഥാപാത്രത്തിന്റെ അകമ്പടിയില്‍ അവതരിപ്പിച്ച ഒരു കൊച്ചു കുടുംബ ചിത്രം, അല്ലെങ്കില്‍ കുട്ടി പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ചിത്രം. കുട്ടികളുമായി ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സാള്‍ട്ട് മാംഗോ ട്രീ. ചെറുതും ഗൗരവമുള്ളതുമായ ഒരു പ്രമേയത്തെ രണ്ട് മണിക്കൂറോലം വലിച്ചിഴച്ച് എന്നാല്‍ അത്രയ്ക്ക് മടുപ്പിക്കാതെ അവതരിപ്പിച്ച ഒരു കൊച്ചു ചിത്രം.

വിനോദ് വിജയകുമാറും, വിനോദ് ജയകുമാറും ചേര്‍ന്നൊരുക്കിയ തിരക്കഥ അത്ര മോശമെന്നൊന്നും പറയാനാകില്ല. അല്പം വലിച്ചിഴച്ചു എന്നത് സത്യം തന്നെ. പിന്നെ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെ പുഴുക്കുത്തുകളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ ഇരട്ട തിരക്കഥാക്കാരന്‍മാര്‍ക്ക് കഴിഞ്ഞു. കുട്ടികളുടെ കെജി അഡ്മിഷന് വേണ്ടി

മാതാപിതാക്കളെ ഇന്റര്‍വ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടപടികളെ ശക്തമായ ഭാഷയില്‍ തന്നെ അവതരിപ്പിക്കാന്‍ തിരക്കഥാകാരന്‍മാര്‍ക്ക് സാധിച്ചു. തിരക്കഥയില്‍ ഒരുക്കിയ നര്‍മ്മങ്ങളായിരുന്നു സിനിമയിലെ യഥാര്‍ത്ഥ താരം. അത് തദവസരങ്ങളില്‍ പ്രേക്ഷകനെ രസിപ്പിച്ചു കൊണ്ടേയിരുന്നു. ഇംഗ്‌ളീഷ് അറിയാത്ത  അറിയാത്ത മലയാളികള്‍ തപ്പി പെറുക്കി ഇംഗ്ലീഷ് സംസാരിക്കുന്ന തമാശകള്‍ മലയാളത്തില്‍ പുതിയതല്ല. പക്ഷെ ഇവിടെ ആ ഇംഗ്ലീഷിനും, മംഗ്ലീഷിനും ഒരു പുതുമയുണ്ടായിരുന്നു. പ്രത്യേകിച്ച് ബിജു മേനോന്റെ അരവിന്ദന്‍ എന്ന നിഷ്‌കളങ്കനായ അച്ഛന്‍ ചൈല്‍ഡ് ലേബറിനെപ്പറ്റി സംസാരിക്കുന്ന രംഗം. തീയ്യേറ്ററൊന്നാകെ തലയറഞ്ഞു ചിരിക്കാന്‍ പോന്നതായിരുന്നു ആ രംഗം. പിന്നീട് അത്തരം നിരവധി രംഗങ്ങളും  ചെറിയ, നിഷ്‌കളങ്ക തമാശകളും ചിത്രത്തെ ആസ്വാദ്യകരമാക്കി. സംവിധായകനും കാര്യമായ പിഴവുകളൊന്നും സംഭവിച്ചില്ല. തിരുവനന്തപുരത്തിന്റെ ഇത്തിരി ഭൂപ്രദേശവും, സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ക്യാംപസും, പാലക്കാടിന്റെ ഇത്തിരി ഗ്രാമഭംഗിയും, കുറച്ച് സ്‌കൂളുകളും മാത്രമായി ഒരു കൊച്ചു പ്രമേയത്തെ താര പരിവേഷമില്ലാതെ സമീപിച്ച രാജേഷ് നായര്‍ അഭിനന്ദനമര്‍ഹിക്കുന്നു. പിഴവുകളും, പഴുതുകളുമില്ലാതെ സംവിധാനം പൂര്‍ത്തിയാക്കിയ രാജേഷ് പക്ഷെ പ്രമേയത്തിന്റെ വലിപ്പക്കുറവില്‍ പരീക്ഷിക്കപ്പെട്ടു. അവിടെ ചിത്രം വലിച്ചിഴയ്ക്കപ്പെട്ടു, എങ്കിലും സിനിമയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ രാജേഷ് നായര്‍ക്കായി. പാലക്കാടിന്‍രെ ഗ്രാമ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ഗാനം തന്നെ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞതായിരുന്നു. ചിത്രത്തിനായി സംഗീതം ഒരുക്കിയ ഹാഷിം അബ്ദുള്‍ വഹാബും ഫസ്ചാത്തല സംഗീതമൊരുക്കിയ ബിജിബാലും തങ്ങളുടെ ദൗത്യം അതിമനോഹരമാക്കി.

ഗ്രാമത്തിന്റെ ഭംഗിയും, വിശുദ്ധിയും, മണവും, മമതയുമൊക്കെ നിറഞ്ഞ ഒരു ഗാനം. അതാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. അത്ര അത്യാവശ്യമൊന്നുമില്ലാതിരുന്നിട്ടും ചിത്രത്തെ പാലക്കേട്ട് കൊമ്ടു പോയ സംവിദായകന്‍ എന്താമ് പ്രേക്ഷകന് നല്‍കാന്‍ ആഗ്രഹിച്ചത് അത് ഛായാഗ്രാഹകന്‍ വിഷ്ണു ശര്‍മ്മ ഭദ്രമാക്കി. ആ ഗ്രാമ വിശുദ്ധി, പ്രേക്ഷകനെ പഴയ കാലത്തേക്കും, കുട്ടിക്കാലത്തേക്കും മടക്കി കൊണ്ടു പോകാന്‍ പോന്നതായിരുന്നു. വിഷ്ണു ശര്‍മ്മ ശരിക്കും പ്രേക്ഷകന്റെ സല്യൂട്ട് അര്‍ഹിക്കുന്നു.

കഥാപാത്രങ്ങളില്‍ ബിജു മേനോനേക്കാള്‍ മുന്നില്‍ നിന്നത് മാസ്റ്റര്‍ വര്‍ക്കിച്ചനായിരുന്നു. കുട്ടികള്‍ കൂടി പ്രധാന കഥാപാത്രമാകുന്ന ചിത്രമാകുമ്പോള്‍ കുട്ടികളുടെ പ്രകടനമാണല്ലോ ശ്രദ്ധേയമാകുന്നത്. മാസ്റ്റര്‍ വര്‍ക്കിച്ചന്‍ പ്രേക്ഷകന്‍രെ വിശ്വാസം കാത്തു. പ്രേക്ഷകനെ വിസ്മയിപ്പിച്ച പ്രകടനം തന്നെ. കുട്ടിത്തം വിടാതെ, എല്ലാവരും ഇഷ്ടപ്പെടുന്ന തരത്തില്‍, എന്നാല്‍ ഓവറാക്കാതെ മാസ്റ്റര്‍ വര്‍ക്കിച്ചന്‍ അറുമാദിച്ചു. ബിജുമേനോന്‍ തനിക്ക് ലഭിച്ച ഹാസ്യ നായക പരിവേഷത്തിന് തെല്ലും മാറ്റം വരുത്തിയില്ല. ചടുലമായ, സ്വാഭാവികമായ ആ തമാശകള്‍, പ്രേക്ഷകനെ രസിപ്പിക്കാന്‍ഡ പോന്നതായിരുന്നു. നിഷ്‌കളങ്കനായ, മെഡിക്കല്‍ ഷോപ്പുടമസ്ഥനായ, കുടുംബത്തെ, അതിരറ്റ് സ്‌നേഹിക്കുന്ന, ഇംഗ്ലീഷ് അറിയാത്ത, മണ്ടത്തരങ്ങള്‍ക്ക് കുറവില്ലാത്ത, വീട്ടച്ഛനായ അരവിന്ദ് ടിപി ബിജു മേനോന്റെ കൈകളില്‍ ഭദ്രമായിരുന്നു. പ്രിയ എന്ന നാട്ടുമ്പുറത്തുകാരി വീട്ടമ്മയെ അവതരിപ്പിച്ച തമിഴ് താരം ലക്ഷ്മി ചന്ദ്രമൗലിയും മോശമാക്കിയില്ല. അന്യ ഭാഷാ നായികമാരുടെ സ്വാഭാവിക ഭാഷാല പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും ടിപ്പിക്കല്‍ മലയാളി വീട്ടമ്മയാകാന്‍ ലക്ഷ്മിയ്ക്കായി. അത്യാവശ്യം അസൂയയും, കുശുമ്പും, തന്റെ കുടുംബത്തെപ്പറ്റി നല്ല സ്വാര്‍ത്ഥതയുമുള്ള തനി വീട്ടമ്മ. അതിഥി വേഷമെന്ന് പറയാമെങ്കിലും സുഹാസിനിയും പ്രേക്ഷക മനസില്‍ തങ്ങിനില്‍ക്കുന്നതായി. ദീപിക മേഡം, അത്ര മോശമല്ലായിരുന്നുവെന്ന് ചുരുക്കം. കോമഡി ഷോകളില്‍ സ്ഥിരമായി ചിരി പടര്‍ത്തിയിരുന്ന ഹരീഷ് തന്റെ കൗണ്ടറുകളിലൂടെയും, സംഭാഷണ ശൈലിയിലൂടെയും തീയ്യേറ്ററുകളിലും ചിരി പടര്‍ത്തി. ശേഷമെത്തിയ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, പാരിസ് ലക്ഷ്മി അടക്കമുള്ളവരും മികവു കാട്ടി. അണിയറയിലും അരങ്ങത്തുമുള്ളവര്‍ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ സാള്‍ട്ട് മാംഗോ ട്രീ ഒരു കൊച്ച് കുടുംബ ചിത്രമായി അവശേഷിക്കുന്നു.

എവിടെ പഠിക്കുന്നു എന്നതല്ല, എന്ത് പഠികകുന്നു എന്നതല്ലേ കാര്യം. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ ആകുലപ്പെടേണ്ടത് തന്നെ. കാരണം ലോകത്തെ മാറ്റി മറിയ്ക്കാന്‍ വിദ്യാഭ്യാസത്തിനാകും എന്നത് തന്നെ. അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ സ്വസ്ഥമായിരുന്ന് കാണാവുന്ന ഒരു ചിത്രം. അത്ര ഭീകര സിനിമയൊന്നുമല്ല എന്ന് വ്യക്തം. കുടുംബ പ്രേക്ഷകരേയും, കുട്ടി പ്രേക്ഷകരേയും രസിപ്പിക്കുന്ന സാള്‍ട്ട് മാംഗോ ട്രീയുടെ ഉപ്പിന് അത്ര ചവര്‍പ്പൊന്നുമില്ല. എന്നാല്‍ ചെറിയൊരാസ്വാദ്യതയുണ്ട് താനും. അത് കൊണ്ട് തന്നെ പുതുതലമുറയെന്ന ലേബലില്ലാതെ പോയി കാണാം.


No comments:

Post a Comment