Monday, 16 November 2015

പാളിപ്പോയ രുദ്രമാദേവി



മികച്ച പ്ലോട്ട് പക്ഷെ അവതരണത്തിലും മേക്കിംഗിലും സാങ്കേതങ്ങളിലും വന്‍ പരാജയം നേരിട്ട ഒരു ചിത്രമാണ് രുദ്രമാദേവി. ഗ്രാഫിക്‌സ് കണ്ട് കണ്ണു തള്ളുന്ന പ്രേക്ഷകന്‍, സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഗ്രാഫിക്‌സുകള്‍, ഇനിയെന്ത് സംഭവിക്കാന്‍ പോകുന്നുവെന്ന് വ്യക്തമായി അറിയാവുന്ന പ്രേക്ഷകന്റെ തണുത്ത പ്രതികരണം, ദൃശ്യമാധ്യമങ്ങളും, സങ്കേതങ്ങളും സുപരിചിതമായ സമൂഹത്തിലേക്ക് തീര്‍ത്തും അപക്വമായ ഒരു കോപ്രായത്തെ കെട്ടിയിറക്കിയാല്‍ അതിനെ ചലച്ചിത്രമെന്ന പേരില്‍ അംഗീകരിക്കാന്‍ പ്രേക്ഷകന്‍ അത്ര മണ്ടനൊന്നുമല്ല. മൂന്ന് മണിക്കൂറോളം സമയം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന, എന്നാല്‍ പൊള്ളയായ ഒരു കൂട്ടാണ് രുദ്രമാദേവി.

ചിത്രത്തിന്റെ ഗ്രാഫിക്‌സാണ് ഏറ്റവുമധികം വെറുപ്പിക്കുന്നത്. സിംഹവും ആനയും തമ്മിലുള്ള യുദ്ധം കാണുമ്പോള്‍ ശരിക്കും സങ്കടം വരും. കാരണം സിനിമ എന്ന സങ്കേതം ഇത്ര വളര്‍ന്നിട്ടും ഈ ചിത്രത്തിന്റെ അണിയറക്കാര്‍ എന്തേ ഇങ്ങനെയൊരു കുട്ടിക്കളി കളിച്ചു. ഏത് തരം പ്രേക്ഷകനെയാണ് ഈ ചിത്രം തൃപ്തിപ്പെടുത്തുക. കുട്ടികള്‍ക്കുള്ളതാണെങ്കിലും അതിനൊരു നിലവാരം വേണ്ടെ ? ടിപ്പിക്കല്‍ അല്ലു അര്‍ജ്ജുന്‍ ഫാന്‍സിന് ഒരു പക്ഷെ അല്ലുവിന്റെ രംഗങ്ങളും സാഹസികമെന്ന് തോന്നിക്കുന്ന പ്രകടനങ്ങളും ഇഷ്ടപ്പെട്ടേക്കാം. അല്ലാതെയുള്ളവര്‍ക്കെല്ലാം ഇതൊരു സിനിമയായി അംഗീകരിക്കാനായില്ലെന്ന് വരും. സ്വാഭാവീകം. പതിമൂന്നാം നൂറ്റാണ്ടിലെ രാജാവിന്റയോ ചക്രവര്‍ത്തിയുടേയോ കഥ പറയുമ്പോള്‍, കൊട്ടാരവും, യുദ്ധവും, കുതിരയും, വാള്‍പ്പയറ്റുമൊക്കെ ഉണ്ടാവുമല്ലോ. രുദ്രമാദേവി ഇതിനൊന്നും ഒരു കുറവും വരുത്തിയില്ല. കൊട്ടാരങ്ങളൊക്കെ കൊള്ളാം, കണ്ടാല്‍ തന്നെ ഒരു പക്കാ സെറ്റിന്റെ ഫീലൊക്കെയുണ്ട്. പിന്നെ യുദ്ധം, അത് പറയാതിരിക്കുന്നതാ ഭേദം. കാരണം യുദ്ധമൊക്കെ പ്രേക്ഷകന്‍ വെള്ളിത്തിരയില്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ. സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുന്നതിനും മുന്‍പെ നാം കണ്ട യുദ്ധങ്ങള്‍ ഇതിലും എത്രയോ ഭേദം. ബാഹുബലിയോ അല്ലെങ്കില്‍ അതു പോലെയോ നിരവധി ചിത്രങ്ങള്‍ മികച്ച മാതൃകയായി മുന്നിലുണ്ടായിട്ടും എന്തേ ഇങ്ങനെ പ്രേക്ഷകനെ പറ്റിക്കാന്‍ ശ്രമിച്ചത്. ഇനി കുതിര. യോദ്ധാക്കളായ കഥാനായകന്‍മാര്‍ കുതിരപ്പുറത്ത് പാഞ്ഞു പോകുന്ന കാഴ്ച പ്രേക്ഷകന്റെ കണ്ണു നിറയ്ക്കും. അത്രയ്ക്കും ബോറായിട്ടാണ് ആ കുതിര സവാരികള്‍ ചിത്രീകരിച്ചിരിക്കുന്നത്. യോദ്ധാവ് മുന്നോട്ടും പിന്നോട്ടും ആയുന്നുണ്ട്, പക്ഷെ കുതിര അതിനനുസരിച്ചല്ല ഓടുന്നത്. അത് പ്രേക്ഷകന് ദഹിച്ചില്ലെന്നത് സത്യം. സാഹസികമെന്ന് തോന്നിക്കുന്ന പ്രകടനങ്ങളാണെങ്കിലോ തീരെ സാഹസികമെന്ന് തോന്നിയതുമില്ല. അജയന്‍ വിന്‍സെന്റിന്റെ ഛായാഗ്രഹണവും കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. കാരണം സാങ്കേതിക വിദ്യകള്‍ ചെയ്യേണ്ടതൊക്കെ ചെയ്തിരുന്നു. ശരിക്കുംവ പരപീക്ഷിക്കപ്പെട്ടത് സംവിധായകനാണ്. പക്ഷെ ആ പരീക്ഷണത്തില്‍ സംവിധായകന്‍ പരാജയപ്പെട്ടു. അവതരണത്തില്‍ അമ്പേ പരാജയപ്പെട്ട സംവിധായകന് ഒരിടത്തും വിജയിക്കാനായില്ല. ഗുണശേഖറിലെ തിരക്കഥാകാരനും പരാജയമായി. രണ്ട് സംഭവങ്ങള്‍ കൂട്ടിയിണക്കേണ്ടിയിരുന്നിടത്തെല്ലാം തിരക്കഥ പരാജയപ്പെട്ടു. ഇഴ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ലിങ്ക് ചെയ്ത സംഭവങ്ങളൊന്നും വിശ്വാസ യോഗ്യമായിരുന്നില്ല. അവയെല്ലാം മുഴച്ചു തന്നെ നിന്നു.

ഒന്നു പറയാം, കണ്ടു ശീലിച്ച രീതിയല്ല രുദ്രമാദേവിയുടേത്. ഇത്തരം ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാവില്ല. കാരണം സിനിമയെന്ന പേരില്‍ വരുന്ന ഇത്തരം സംരംഭങ്ങള്‍ യഥാര്‍ത്ഥ ചലച്ചിത്രങ്ങളേയും ചലച്ചിത്രകാരന്‍മാരേയും നശിപ്പിക്കുന്നതാണ്. അല്ലെങ്കില്‍ ചരിത്രം പറയുമ്പോള്‍ ചരിത്രത്തോടില്ലെങ്കിലും സിനിമയോടെങ്കിലും നീതി പുലര്‍ത്തണ്ടെ. പ്രേക്ഷകനോട് തീരെ നീതി പുലര്‍ത്താത്ത രുദ്രമാദേവി ഈ വര്‍ഷത്തെ വെറുപ്പിക്കലുകളില്‍ ഒന്നായി മാത്രം അവശേഷിക്കുമെന്നുറപ്പ്.

ഭാരതത്തിലെ ഡെക്കാന്‍ പ്ലേറ്റൂവിലെ കാകതീയ സാമ്രാജ്യത്തെ മാതൃകയാക്കുന്ന മാര്‍ക്കോ പോളോയില്‍ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം പതിമൂന്നാം നൂറ്റാണ്ടിലെ നാട്ടി രാജാക്കന്‍മാരുടെ കുടിപ്പകയുടെ ചരിത്രം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാകതീയക്ക് ചുറ്റുമുള്ള നാട്ടുരാജ്യങ്ങളും അവരുടെ ശത്രുതയും പകയും എല്ലാം പ്രേക്ഷകനെ രസിപ്പിക്കുമെന്ന് അണിയറക്കാര്‍ വിശ്വസിച്ചെങ്കില്‍ തെറ്റി. കാകതീയ രാജ്യത്തെ രാജാവിന് ജനിക്കുന്ന പെണ്‍കുഞ്ഞിനെ, രുദ്രമാദേവിയെ ആണ്‍കുട്ടിയായി വളര്‍ത്തുന്നതും രാജ്യത്തിന്റെ യശ്ശസ് കാത്തുസൂക്ഷിക്കാന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. രാജപരമ്പര ആയതിനാലും മന്ത്രി മുഖ്യന്റെ  പ്രത്യേക ശിക്ഷണത്തില്‍ വളറുന്നതിനാലും ആ കുട്ടി വീരശൂരപരാക്രമിയാകുന്നു. ആണായി രാജ്യത്തെത്തുന്ന പെണ്‍കുട്ടി തന്റെ പ്രകടനം കൊണ്ട് രാജ്യത്തെ ഞെട്ടിക്കുന്നു. ഇനി പെണ്ണധികാരമില്ലാത്ത രാജ്യത്തെ ഭരണാധികാരിയിലേക്കുള്ള ആ ആണ്‍കുട്ടിയായ പെണ്‍കുട്ടിയുടെ യാത്രയാണ്. അതിനിടെയില്‍ കാണിച്ചു കൂട്ടുന്നതും ചെയ്യുന്നതും എല്ലാം അബദ്ധം, മണ്ടത്തരങ്ങള്‍. വില്ലനെന്ന് തോന്നിക്കുന്ന യോദ്ധാവ് അവസാനം നായകനാകുന്നു, ട്വിസ്റ്റിന് ശ്രമിക്കുന്ന ശ്രമങ്ങളെല്ലാം പാളുന്നു. പെണ്‍കുട്ടി എന്തായാലും പെണ്‍കുട്ടി തന്നെ. ലോകത്തോട് താനൊരു പെണ്ണാണെന്ന് വിളിച്ചു പറയേണ്ടി വരുന്നു. പെണ്ണധികാരത്തെ എതിര്‍ക്കുന്ന രാജ്യവും പ്രചകളും തങ്ങളുടെ വീരശൂര പരാക്രമിയായ രാജാവിനെ രാജ്യ ഭ്രഷ്ടയാക്കുന്നു. അപ്പോപ്പിന്നെ ശത്രുരാജ്യം വെറുതെയിരിക്കില്ലല്ലോ. യുദ്ധം യുദ്ധത്തോട് യുദ്ധം. ചിരിപ്പിക്കുന്ന യുദ്ധം. ഒരു രാഞ്ജി ഒറ്റയ്ക്ക് ആയിരങ്ങളെ കൊന്നു തള്ളുന്നു. ആനയും കുതിരയുമെല്ലാം ഗ്രാഫിക്‌സ്. പതിവ് ക്ലൈമാക്‌സ്. ശുഭപര്യവസാനം. വില്ലനും നായികയും ചങ്ങാതിമാരാകുന്നു. കുറച്ച് അതിമാനുഷിക പ്രകടനങ്ങല്‍ കണ്ട് പ്രപേക്ഷകന്റെ മടുപ്പ് തുടരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ചിത്രമെന്നും വേണമെങ്കില്‍ പറയാം. സ്ത്രീയായി പിറന്നതു കൊണ്ട് ആരേയും കുറച്ചു കാണരുതെന്നും ഭൂമിയില്‍ എല്ലാവര്‍ക്കും ഒരേ അവകാശമാണെന്നും സിനിമ വിളിച്ചു പറയുന്നു. ടൈറ്റില്‍ റോളിലെത്തിയത് അനുഷ്‌കയാണെങങ്കിലും തൃപ്തികരമായി ചെയ്യാന്‍ അനുഷ്‌കയ്ക്കായില്ല. ടൈറ്റില്‍ റോളുകാരി തന്നെയാണോ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്നു സംശയിക്കുന്ന പ്രകടനം. അല്ലു അര്‍ജ്ജുന്റേത് സ്ഥിരം ഹീറോയിസം തന്നെ. വെറുപ്പിക്കല്‍സ്. റാണാ ദഗ്ഗുബതിയെ പ്രേക്ഷകന്‍ വെറുക്കില്ലെന്ന് ഉറപ്പ്. നിത്യ മേനോനും മോശമാക്കിയില്ല. പ്രകാശ് രാജിന്റെ  മന്ത്രി മുഖ്യന്‍ പതിവ് ആവര്‍ത്തിച്ചു. കൈയ്യടി നേടി മടങ്ങി. പ്രകടനം നടത്താന്‍ കാര്യമായി ഒന്നുമില്ലാത്തതിനാലും ചിത്രത്തിന്റെ സിംഹഭാഗവും ഗ്രാഫിക്‌സ് അപഹരിച്ചതിനാലും അഭിനേതാക്കളെ കുറ്റം പറയാനാകില്ല. ചിത്രത്തിന്റെ സംഗീതവും എടുത്തു പറയേണ്ടത് തന്നെ. ഇളയരാജയുടെ സംഗീതം മനോഹരമായിരുന്നെങ്കിലും ഗാനങ്ങള്‍ മൊഴി മാറിയപ്പോല്‍ പൂര്‍ണ്ണത നഷ്ടമായി.

ഒരു രാജ്യത്തിന്റെ പെണ്‍വിദ്വേഷം മാറി ഒരു സ്ത്രീയെ അധികാരത്തിലെത്തിക്കുമ്പോള്‍ ആ രാജ്യം രക്ഷപെടുന്നത് മറ്റൊരു രാജ്യം മാതൃകയാക്കുന്നതാമ് സംവിധായകന്‍ രുദ്രമാദേവിയിലൂടെ ഉദ്ദേശിച്ചത്. പക്ഷെ ചിത്രത്തില്‍ കണ്ടത് പോലെ മാതൃകയാക്കിയാല്‍ രണ്ട് രാജ്യങ്ങളും കുട്ടിച്ചോറാകും. ഇതൊക്കെ കണ്ടിരിക്കുന്ന പ്രേക്ഷകന്റെ അവസ്ഥയും മറിച്ചാകില്ല. മികച്ച് പ്ലോട്ടായിരുന്നിട്ടും, നിരവധി സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും വെറുതെ സമയം കളയാന്‍ പോലും കണ്ടിരിക്കാന്‍ കഴിയാത്ത തരത്തിലെത്തിയ രുദ്രമാദേവി പ്രേക്ഷകനുള്ള സംവിധായകന്റെ സമ്മാനമാണ്. സ്വീകരിക്കാം, അല്ലെങ്കില്‍ . . . . നിരാകരിക്കാം.

No comments:

Post a Comment