Monday, 16 November 2015

എരിഞ്ഞടങഅങാത്ത കനല്

പെയ്ഡ് ന്യൂസ് ഈസ് പെയ്ഡ് മര്‍ഡര്‍. മാധ്യമപഠന ക്ലാസുകളില്‍ കേട്ടു പഠിച്ച, ചൊല്ലി പഠിപ്പിച്ച ആദ്യപാഠങ്ങളിലൊന്നുമില്ലാത്ത ഒരു പാഠം. കനല്‍ പറഞ്ഞു വയ്ക്കുന്നത് ഇതാണ്. വരും തലമുറ മാധ്യമപ്രവര്‍ത്തനത്തിന്റെ ആദ്യ പാഠം ഇതായിക്കുമോ എന്തോ. എന്തായാലും കനലൊരു മുഴുനീള എന്റര്‍ടൈനറൊന്നുമല്ല. വ്യത്യസ്തമായ പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു ചിത്രം. പ്രേക്ഷകനെ ബോറടിപ്പിക്കാതെ എന്നാല്‍ സ്ലോ മൂഡിലൊഴുകുന്ന കനല്‍ പ്രേക്ഷകന്റെ മനസില്‍ കനല്‍ കോരിയിടാനൊന്നും ശ്രമിക്കുന്നുമില്ല എന്നത് വാസ്തവം.



പ്രതികാരത്തിന്റെ കഥ മലയാളത്തില്‍ ആദ്യമൊന്നുമല്ല. അങ്ങനെയാകുമ്പോള്‍ മറ്റു വപ്രതികാര ചിത്രങ്ങളില്‍ നിന്നും കനലെങ്ങനെ വ്യത്യസ്തമാകുന്നു എന്നു ചോദിച്ചാല്‍ അത്ര ത്രില്ലടിപ്പിക്കാത്ത എന്നാല്‍ അപ്രതീക്ഷിതമായ സസ്‌പെന്‍സും ഇത്തിരി ലാഗും ഒക്കെയായി തീയ്യേറ്ററിലെത്തിയ ഒരു പത്മകുമാര്‍ ചിത്രം. ആദ്യ പകുതിയില്‍ പ്രേക്ഷകന് മുന്‍പിലേക്ക് നിരവധി സംശയങ്ങള്‍ കനലെറിഞ്ഞു കൊടുക്കുന്നുണ്ടെങ്കില്‍ രണ്ടാം പകുതി ആ സംശയങ്ങള്‍ക്കൊക്കെയുള്ള ഉത്തരമാണ്. പ്രവാസി ജീവിതത്തില്‍ നിന്നും കഥ പറഞ്ഞു തുടങ്ങുമ്പോള്‍ ചിത്രമെങ്ങോട്ട് പോകുന്നു എന്ന് തോന്നിപ്പോകും. പക്ഷെ ഇതിവരുടെ കൂടി കഥയാണ് എന്ന പശ്ചാത്തല വിവരണം അവരെ പ്രേക്ഷക മനസുകളില്‍ നിലനിര്‍ത്തുന്നു. ഒരു ഗംഭീര എക്‌സ്പീരിയന്‍സ് പകര്‍ന്ന് നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല എന്നത് സത്യം.  പ്രവചിക്കാനാവാത്ത കഥയൊന്നുമല്ല കനലിന്റേത്. പ്രതികാര സിനിമകളിലെല്ലാം പ്രതികാരത്തിന് കാരണം ഫ്‌ലാഷ് ബാക്കില്‍ കാണിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ പ്രതികാരത്തെ അവസാനം വരെ നിഗൂഢമായി സൂക്ഷിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാത്രമാണ് പ്രതികാരത്തിന്റെ കഥ പ്രേക്ഷകന്‍ അറിയുന്നത്. സസ്‌പെന്‍സ് ക്ലൈമാക്‌സ് വരെ സൂക്ഷിച്ചത് ഗുണമായോ എന്ന് കണ്ടു തന്നെയറിയണം. പത്മകുമാറിന്റെ പ്രതിഭ ഒരിക്കല്‍ കൂടി കനലില്‍ പരീക്ഷിക്കപ്പെട്ടു. കനലില്‍ ഊതിക്കാച്ചാന്‍ ശ്രമിച്ചത് പോലെ. പരീക്ഷണങ്ങളെ പത്മകുമാര്‍ ഏറെക്കുറെ അതിജീവിച്ചു. ചിത്രത്തിന്‍രെ മേക്കിംഗിനും കഥ പറഞ്ഞ രീതിയ്ക്കും സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. പക്ഷെ ചിത്രം ഇഴഞ്ഞതിന് ഉത്തരവാദി സംവിധായകന്‍ മാത്രമല്ലേ. ചിത്രത്തിലെ പല രംഗങ്ങളുടേയും ദൈര്‍ഘ്യം അല്പം കുറച്ച് ടൈറ്റാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇത്രയധികം ലാഗ് അനുഭവപ്പെടില്ലായിരുന്നു. അക്കാര്യത്തില്‍ സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചത് എന്നറിയാത്തതിനാല്‍ ഒന്നും പറയാനില്ല. തിരക്കഥയും മികച്ചു തന്നെ നിന്നു. ശിക്കാറിലേത് പോലെ പ്രതികാര കഥയാണ് പറഞ്ഞത്. ആധുനികവും, ആനുകാലീകവുമായി പ്രമേയത്തെ പ്രഷുബ്ധമായി പ്രേക്ഷകരിലെത്തിക്കാനായിരുന്നു തിരക്കഥാകാരന്റെ ശ്രമം. ആദ്യം പ്രതികാരത്തിനെത്തുന്നു, പ്രതികാരത്തിനിടെയില്‍ കാരണം പ്രേക്ഷകനിലേക്കെത്തുന്നു. പതിവ് ആവര്‍ത്തിച്ചു. പക്ഷെ തിരക്കഥയില്‍ പിഴവുകളെന്ന് പറയാന്‍ ഒന്നുമില്ല. തിരക്കഥ കനലില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ചുരുക്കം. പ്രവാസിയുടെ ജീവിതത്തെ സാമ്പത്തിക മാന്ദ്യം എങ്ങനെ ബാധിച്ചുവെന്നും വിവിധ മേഖലകളില്‍ അത് എങ്ങനെ പ്രതിഫലിച്ചെന്നും പ്രതികാര കഥയ്ക്കിടെ പറഞ്ഞു വയ്ക്കാന്‍ തിരക്കഥാകാരന്‍ ശ്രമിച്ചു. ഐശ്വര്യത്തിന് വേണ്ടി നാഗമാണിക്യത്തിനും, വെള്ളിമൂങ്ങയ്ക്കുമൊക്കെ പിന്നാലെ പോകുന്ന  മലയാളിയുടെ വികല ചിന്താഗതിയെ കാര്യമായി വിമര്‍ശിക്കാനും ചിത്രം മറക്കുന്നില്ല. അത്തരം ആളുകളെ കാത്തിരിക്കുന്നത് നഷ്ടങ്ങള്‍ മാത്രമാകുമെന്നും കനല്‍ പറഞ്ഞു വയ്ക്കുന്നു.

കാട്ടിലെ നിയമമാണ് ശരി. വിശക്കുമ്പോള്‍ നായാടി കൊല്ലുന്നത് പാപമല്ല. അത് കാട്ടിലെ നിയമമല്ലെ, നാട്ടിലും അങ്ങനെ തുടങ്ങിയാലോ. ഗതികേട് മറികടക്കാന്‍ മുന്നില്‍ കാണുന്നവനെ കൊല്ലുന്നതാണോ ന്യായം. അതോ തന്റെ പ്രിയ്യപ്പെട്ടവരെ കൊന്നവനെ തേടിപ്പിടിച്ച് പ്രതികാരമായി കൊന്നു കൂട്ടുന്നതാണോ ന്യായം. തിന്നാന്‍ വേണ്ടിയല്ലാതെ കൊല്ലുന്ന മനുഷ്യന്റെ മനോഗതി. ഇവിടെ ന്യായാന്യായങ്ങള്‍ക്ക് സ്ഥാനമില്ല. കാരണം മനുഷ്യന്‍ ചിന്തിക്കുന്നത് അവന്റെ ചുറ്റുപാടില്‍ നിന്നു മാത്രമാണ്. എല്ലാ അവസാനങ്ങള്‍ക്കും ഒരു പഴയ തുക്കമുണ്ടാകുമെന്ന ടാഗ് ലൈന്‍. ചിത്രം രാണുമ്പോള്‍ ആ വരികള്‍ എപ്പോഴെങ്കിലും മനസിലെത്തിയാല്‍ അത് മാത്രം മതി പ്രേക്ഷക മനസുകളില്‍ കനലെരിയാന്‍.

ജീവിതം കൈവിടുമെന്ന തോന്നിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ജീവിതവും കുടുംബവും മുറുകെപ്പിടിക്കുവാന്‍ വേണ്ടി ചെയ്യുന്ന പാതകങ്ങള്‍ സ്വയം ന്യായീകരിക്കാനും ശ്രമിക്കുന്ന കഥാപാത്രങ്ങള്‍. നാല് പിഞ്ചു കുഞ്ഞുങ്ങളേയും അമ്മയേയും, വൃദ്ധ മാതാപിതാക്കളേയും കാറിനുള്ളിലിട്ട് ക്രൂരമായി കൊല്ലുന്നതിനേയും ന്യായീകരിക്കാന്‍, കുറ്റബോധം ഇല്ലാതെ നേരിടാന്‍ കഴിയുന്ന മനുഷ്യ മനസിന്റെ അവസ്ഥ. ശാന്തമായി ഒഴുകുന്ന ചിത്രത്തെ ഒരിക്കല്‍ പോലും വഴിതിരിച്ചു വിടുന്നതായി അനുഭവപ്പെട്ടില്ല. ഇടയ്ക്കിടെ നായകന്റെ ചില ശബ്ദമുയര്‍ത്തലുകളും വെടിയൊച്ചകളും മാത്രം. ബാക്കിയൊക്കെ ശാന്തം. മരുഭൂമിയിലെ പണത്തിന്റെ പച്ചപ്പില്‍ സ്വന്തം നാടും, ചുറ്റുപാടും പടുത്തുയര്‍ത്തിയ മലയാളികളടങ്ങുന്ന പ്രവാസിക്ക് ഒരു സുപ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ മാന്ദ്യം കാരണം നഷ്ടമാകുന്നത് അന്നു വരെ സ്വന്തമായിരുന്നത് മുഴുവനുമാണ്. അവിടെ പ്രവാസിയുടെ നിസഹായാവസ്ഥ വെളിവാകുന്നു. മുഴുവന്‍ സമയ പ്രവാസി ചാനല്‍ എന്ന സ്വപ്നം സാക്ഷാതാക്കരിക്കാന്‍ ശ്രമിക്കുന്ന യുവാവിനെ പ്രതികാര കഥയിലേക്ക് അവതരിപ്പിക്കുമ്പോള്‍ ഇതിനിവിടെന്ത് കാര്യമെന്ന് തോന്നുമെങ്കിലും കഥയുടെ അവസാനം വരുന്ന മാധ്യമ സന്ദേശം ആ സംശയത്തിനും ഉത്തരമാകുന്നു. മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തിലെ അരക്ഷിതാവസ്ഥ, പ്രത്യേകിച്ച് ഇന്നത്തെ കാലത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ ജീവിതം ചിത്രം ഭംഗീയായി അവതരിപ്പിക്കുന്നു. കുടുംബത്തിലെ ദമ്പതികള്‍ മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ പറയുകയും വേണ്ട. ജീവിതം അതി രൂക്ഷമായി അരക്ഷിതമായിരിക്കും. ഗ്ലാമറസ് പ്രൊഫഷനുകളിലൊന്നായി കണക്കാക്കപ്പെടുന്ന ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഇതത്ര സുഖമുള്ള പണിയല്ല എന്ന് വരും തലമുറയ്ക്കുള്ള താക്കീത് കൂടിയാവുകയാണത്. കുറ്റം ചെയ്യുന്നതാണോ, അത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോണോ ന്യായം. രണ്ടും ന്യായമല്ല. പ്രത്യേകിച്ച് കാണുന്നത് ഒരു മാധ്യമപ്രവര്‍ത്തകനാണെങ്കില്‍. അവന്‍ കാണുന്ന അനീതി കണ്ടില്ലെന്ന് നടിച്ചാല്‍ അത് അധാര്‍മ്മികത. ഇനി കണ്ട കാര്യം ജനങ്ങള്‍ക്ക് മുന്‍പിലെത്തിച്ചാല്‍ കുറ്റം ചെയ്തവര്‍ മാധ്യമപ്രവര്‍ത്തകനോട് ചെയ്യുന്നതോ, അന്യായം, അധാര്‍മ്മികത.

ജോണ്‍ ഡേവിഡ് എന്ന ക്രിയേറ്റീവ് ഡയറക്ടറായെത്തിയ മോഹന്‍ലാല്‍ പതിവ് പോലെ തന്നെ പ്രേക്ഷകനെ കൈയ്യിലെടുത്തു. പക്ഷെ ട്രെയിനിലെ രംഗങ്ങള്‍ മോഹന്‍ലാലില്‍ നിന്നും മുന്‍പും പ്രേക്ഷകന്‍ ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. പ്രതികാര ദാഹവുമായി നടക്കുന്ന നെഗറ്റീവ് ടച്ചുള്ള നായകനെ മോഹന്‍ലാല്‍ ഗംഭീരമാക്കി. ചിത്രത്തിലുടനീളം മോഹന്‍ലാലിനൊപ്പം അഭിനയിച്ച് തകര്‍ത്ത അന്തരാമന്‍ എന്ന മാധ്യമപ്രവര്‍ത്തകനായെത്തുന്ന അനൂപ് മേനോന്‍ മടുപ്പിച്ചില്ല. ഇരുവരും തമ്മിലുള്ള കോംപിനേഷന്‍ സീനുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹന്‍ലാലിന്‍രെ നായികയായെത്തുന്ന ഹണി റോസും മോശമാക്കിയില്ല. ചെയ്യാനുള്ളത് ഭംഗിയാക്കി. ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും നെഗറ്റീവ് ടച്ചുള്ള വരായിരുന്നു. മികച്ചു നിന്ത് അതുല്‍ കുല്‍ക്കര്‍ണി തന്നെ. എല്ലാം നഷ്ടപ്പെട്ട പ്രവാസിയേയും കാട്ടിലെ നിയമത്തിലൂടെ നിഷ്‌ക്കരുണം ആളുകളെ കൊല്ലുന്ന അതിനെ ന്യായീകരിക്കുന്ന കുരുവിളയേയും കുല്‍ക്കര്‍ണി പ്രേക്ഷകന്‍ മുന്‍പില്‍ എത്തിച്ചു. പ്രതാപ് പോത്തന്‍, ദേവി അജിത്ത് തുടങ്ങി എല്ലാ നെഗറ്റീവ് കഥാപാത്രങ്ങളും ചേര്‍ന്ന് പക്ഷെ പ്രേക്ഷകന് ഒരു നെഗറ്റീവും സമ്മാനിച്ചില്ല എന്നു പറയാം. വിനോദ് ഇല്ലംപള്ളിയുടെ ക്യാമറയും ഔസേപ്പച്ചന്റെ സംഗീതവും മികവു പുലര്‍ത്തി. മിഡില്‍ ഈസ്റ്റിന്റെ മനോഹര കാഴ്ചകളും, നാടിന്റെ ദൃസ്യങ്ങളും, തീവണ്ടിയുടെ ആകാശ കാഴ്ചയും, തീവണ്ടിക്കുള്ളിലെ രംഗങ്ങളുമെല്ലാം ഇല്ലംപള്ളിയിലെ ഛായാഗ്രാഹകനില്‍ സുരക്ഷിതമായിരുന്നു. ഏത് കരം പ്രേക്ഷകര്‍ക്ക് എന്ന തരംതിരിവിന് കനല്‍ നിന്നു തരില്ല. കാരണം തീയ്യേറ്ററിലെത്തുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് അത് ഏതെന്ന് പ്രേക്ഷകന് തീരുമാനിക്കാം, അവര്‍ക്ക് വേണ്ടി കൂടിയുള്ള ചിത്രമാണിത്.

പെയ്ഡ് ന്യൂസ് ഈസ് പെയ്ഡ് മര്‍ഡര്‍, മെമ്മറീസ് ഓഫ് എ ബ്രോക്കണ്‍ ജേണലിസ്റ്റ്. പ്രതികാര കഥയില്‍ ഈ വാക്കുകല്‍ക്ക് എന്ത് കാര്യമെന്നല്ലേ. ഇതാണ് ചിത്രത്തിന്റെ അവസാന വാക്ക്. മാധ്യമപ്രവര്‍ത്തകന്റെ തകര്‍ന്ന ജീവിതത്തിന്റെ ബാക്കി പത്രം. അതെന്താണെന്നറിയണമെങ്കില്‍ സിനിമ കണ്ടു തന്നെ നോക്കണം. ഒരു മുഴുനീള എന്റര്‍ടൈനറൊന്നുമല്ലാത്ത കനല്‍ പ്രേക്ഷകന്റെ ഉള്ളില്‍ അത്ര കനലെരിച്ചില്ലെങ്കിലും മടുപ്പിക്കില്ല.


No comments:

Post a Comment