2015 ലെ അര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 68 സിനിമകളാണ് കേരളത്തിലെ തീയ്യേറ്ററുകളിലെത്തിയത്. നിരവധി നേട്ടങ്ങളും നഷ്ടങ്ങളും കണ്ടാണ് മലയാള ചലച്ചിത്ര ലോകത്തിന്റെ ആറ് മാസങ്ങള്‍ പിന്നിടുന്നത്. കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും കളക്ഷന്‍ നേടിയതും അല്‍ഫോണ്‍സ് പുത്രന്റെ പ്രേമമാണ്.
കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വന്നത് മലയാള ചലച്ചിത്ര ലോകത്ത് ഇത്തവണത്തെ പ്രധാന മാറ്റങ്ങളിലൊന്നാണ്. ജനകീയ സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്എഫ്ഡിസി തയ്യാറാവുകയും സംസ്ഥാന അവാര്‍ഡിലടക്കം ശ്രദ്ധ നേടിയ ക്രൈം നമ്പര്‍ 89, അസ്തമയം വരെ എന്നീ ചിത്രങ്ങള്‍ അങ്ങനെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയും ചെയ്തു. ദേശീയ പുരസ്‌കാര തിളക്കത്തിലെത്തിയ ഡോ ബിജുവിന്റെ പേരറിയാത്തവരും വെള്ളിത്തിരയിലെത്തി.
ബോക്‌സോഫീസിലും പ്രേക്ഷക മനസിലും ചലനമുണ്ടാക്കിയ പട്ടികയില്‍ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണുള്ളത്. കൂട്ടത്തില്‍ ഏറ്റവുമധികം കളക്ഷനും ജനപ്രീതിയും നേടിയത് പ്രേമമായിരുന്നു. മലയാളത്തിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയ പ്രേമം പ്രേക്ഷകന് നല്‍കിയത് ഇടയ്‌ക്കെപ്പോഴോ കളഞ്ഞുപോയ നിഷ്‌കളങ്ക പ്രണയം കൂടിയായിരുന്നു. സിനിമയ്‌ക്കൊപ്പം ചിത്രത്തിലെ പാട്ടുകളും, മലരെന്ന കഥാപാത്രവും ഹിറ്റായി. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയുടെ ലുക്കും സ്റ്റൈലും ട്രെന്‍ഡുമായി.
ചുരുങ്ങിയ കാലത്തിനിടയില്‍ മലയാളത്തിന്റെ ഭാഗ്യനായകനായി മാറിയ നിവിന്‍ പോളിയുടെ വടക്കന്‍ സെല്‍ഫിയും തരഗമുണ്ടാക്കി. ചിത്രവും ചര്‍ച്ച ചെയ്തത് മലയാളിക്ക് നഷ്ടപ്പെട്ട ചിലതായിരുന്നു.
പ്രണയം മാത്രം ചര്‍ച്ച ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ് അത്യാവശ്യം ചലനമുണ്ടാക്കി തന്നെയാണ് പോയത്. മലയാളത്തിലെ മികച്ച സംവിധായകനായിരുന്ന കമലിന്റെ മകന്‍ ജനുസ് മുഹമ്മദ് എന്ന നവാഗത സംവിധായകനെ മലയാളത്തിന് സമ്മാനിക്കാനും ചിത്രത്തിനായി. സമകാലീന മലയാളി സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന വികെ പ്രകാശ് ചിത്രം നിര്‍ണ്ണായകമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രം. ട്രൂ സ്റ്റോറിയെ അടിസ്ഥാനമാക്കിയെടുത്ത നിര്‍ണ്ണായകം പ്രേക്ഷക ഹൃദയങ്ങളെ നുള്ളി നോവിച്ചാണ് തീയ്യറ്ററുകള്‍ കീഴടിക്കിയത്. നവാഗത സംവിധായകന്‍ ദീപു കരുണാകരന്‍ ഒരുക്കിയ ഫയര്‍മാന്‍
ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിര്‍മ്മാതാവിന്റെ മുടക്കുമുതല്‍ ചിത്രം തിരികെ നേടിക്കൊടുത്തു. വിനോദ് സുകുമാരന്റെ ഹരവും പ്രേക്ഷകരെ അത്രയ്ക്ക് വെറുപ്പിച്ചില്ല. ഫഹദ് ഫാസിലിന്റെ ഒരേയൊരു ചിത്രം മാത്രമാണ് ഈ വര്‍ഷമെത്തിയത്. മറിയം മുക്ക്. പേരിലെ വ്യത്യസ്തത സിനിമയിലെത്തിക്കാനായില്ല. മോശമല്ലാത്ത് പ്രതികരണം നേടിയെന്ന് വേണമെങ്കില്‍ പറയാം. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം പ്രേക്ഷകരിലും ബോക്‌സോഫീസിലും നേരിയ ചലനമുണ്ടാക്കി. ഛായാഗ്രാഹകന്‍ ബിജിത് ബാല ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കയും ശ്രദ്ധ നേടി. മലയാളത്തിലെ ആദ്യ ഉപ്പിലിട്ട സിനിമയായി എത്തിയ നെല്ലിക്കയില്‍ അതുല്‍ കുല്‍ക്കര്‍ണിയുടെ സാനിധ്യമാണ് വേറിട്ടു നിന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ വെള്ളിത്തിരയില്‍ മുഖം കാണിച്ച സജി സുരേന്ദ്രന്‍ ചിത്രം ഷീ ടാക്‌സി കാര്യമായ പ്രതികരണം നേടാതെ മടങ്ങി. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകരുടെ വേറിട്ട പ്രതികരണം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് നവാഗതനായ അനീഷ് അന്‍വറിന്റെ കുമ്പസാരം. ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെയും, ജാവേദ് ജഫ്രിയേയും പ്രധാന കഥാപാത്രങ്ങളാക്കി മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43യും തീയ്യേറ്ററുകളില്‍ നേരിയ ചലനമുണ്ടാക്കി. സ്ത്രീ പക്ഷ കഥ പറഞ്ഞ രണ്ട് ചിത്രങ്ങള്‍ ഈ വര്‍ഷം മലയാളത്തിലെത്തിയിരുന്നു. രാജേഷ് പിള്ളയുടെ രണ്ടാമത്തെ ചിത്രമായ മിലി പറഞ്ഞത് വാതിലുകള്‍ സ്വയെ കൊട്ടിയടച്ച ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു. എരിവുള്ള ഒരു നോവ് സമ്മാനിച്ച് ചിത്രം അതിന്റെ കളക്ഷനും വാങ്ങിപോയി. മലയാളത്തിന് എന്നും പുതുമകള്‍ സമ്മാനിച്ച ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ നീനയാണ് മറ്റൊരു ട്രെന്‍ഡ് സെറ്ററായത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലൂടെ കഥ പറഞ്ഞ ചിത്രം ഓരോ മനുഷ്യനേയും സ്വയം പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന മലയാളിക്ക് മുന്‍പില്‍ ഇത്തവണയും ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമെത്തി. ശ്യാമപ്രസാദിന്റെ ഇവിടെ. യൂത്ത് ഐക്കണ്‍ പൃഥ്വിരാജും, നിവിന്‍ പോളിയും ഭാവനയും വേഷമിട്ട യുഎസ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം പക്ഷെ പ്രേമത്തിന്റെ നിഴലില്‍ മറഞ്ഞു പോയി. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വന്ന ഒരേയോരു ഉത്സവം വിഷുവായിരുന്നു. മലയാള ചലച്ചിത്ര ലോകം അതൊരു ആഘോഷവുമാക്കി. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ദിലീപ്-സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ചന്ദ്രേട്ടന്‍ എവിടെയാ, മലയാള സിനിമയെ വരെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ സറ്റയര്‍ ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍, ദിലീപിന്റെ ഇവന്‍ മര്യാദരാമന്‍, മോഹന്‍ലാല്‍- മഞ്ജു വാര്യര്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ എന്നും എപ്പോഴും തുടങ്ങി ഒരു പിടി ചിത്രങ്ങള്‍ വിഷു ആഘോഷിക്കാന്‍ തീയ്യറ്ററുകളിലെത്തിയതിനാല്‍ ആരാധകര്‍ക്ക് വിഷുവിന് വേറെ പടക്കം വാങ്ങേണ്ടി വന്നില്ല. പടങ്ങളൊക്കെ വന്ന പോലെ പോയി. ഒഴുക്കില്‍ അല്പമെങ്കിലും പിടിച്ചു നിന്നത് ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ മാത്രം. വിഷുവിന് മുന്‍പേയെത്തി മലയാളിക്ക് മികച്ച കണിയൊരുക്കാനായി തീയ്യറ്ററുകളില്‍ നിലനിര്‍ത്തിയ ഒരു വടക്കന്‍ സെല്‍ഫി ഇക്കാലയളവില്‍ കാര്യമായ നേട്ടമുണ്ടാക്കുകയും ചെയ്തു.
പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് പ്രക്ഷക ശ്രദ്ധേ നേടിയ മറ്റൊരു ചിത്രമാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര. ബോളിവുഡില്‍ മികച്ച തിരക്കഥകളിലൂടെ ശ്രദ്ധ നേടിയ സുരേഷ് നായര്‍ മലയാളത്തിന് സമ്മാനിച്ച മോഹന്‍ലാല്‍-അമലപോള്‍ ജോഡികളുടെ ജോഷി ചിത്രം ലൈല ഓ ലൈല വന്നതും പോയതും അറിഞ്ഞില്ല. വമ്പിന്റെ കൊമ്പ് കുലുക്കിയെത്തിയ ലൈല അസഹ്യമാണെന്ന് ഓരോ പ്രേക്ഷകനും ആണയിട്ടു പറഞ്ഞു.
ജയറാമിന്റെ രണ്ട് ചിത്രങ്ങളാണ് പ്രധാനമായും പ്രേക്ഷകരെ കാണാനെത്തിയത്. കരിയറിലെ ഇരുനൂറാമത്തെ ചിത്രമായ സര്‍ സിപി, സീരിയല്‍ കഥ പറഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നിവയായിരുന്നു അവ. സിനിമ കലയാണെന്നും അങ്ങനെയല്ലാത്തവ തള്ളിക്കളയണമെന്നും പ്രേക്ഷകരെ പഠിപ്പിച്ച് സര്‍ സിപി നിലം തൊടാതെ മടങ്ങി. സ്വീകരണ മുറികളില്‍ കുടുംബ പ്രേക്ഷകരെ വെറുപ്പിച്ചത് പോരാഞ്ഞിട്ട് ബിഗ് സ്‌ക്രീനിലുമെത്തി വെറുപ്പിക്കാന്‍ തുനിഞ്ഞ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രേക്ഷകര്‍ ചവറ്റു കുട്ടയിലെറിഞ്ഞു. അവധിക്കാലത്തിന് ശേഷം പ്രേക്ഷകരെ കാണാനെത്തിയ കാന്താരി, അപ്പവും വീഞ്ഞും, കിഡ്‌നി ബിരിയാണി, ലുക്കാ ചുപ്പി തുടങ്ങി ഏറെ പ്രതീക്ഷകളോടെയെത്തി നിരാശരായി മടങ്ങിയ ചിത്രങ്ങളും ഏറെ.
ആദ്യ പകുതിയില്‍ താരമായത് നിവിന്‍ പോളി. നിവിന്റെ നാല് ചിത്രങ്ങള്‍ തീയ്യറ്ററുകളിലെത്തിയതില്‍ പ്രേമവും, വടക്കന്‍ സെല്‍ഫിയും ബോക്‌സോഫീസിലും പ്രേക്ഷക പ്രതികരണത്തിലും മുന്നിട്ട് നില്‍ക്കുന്നു. മിലി ശ്രദ്ധ നേടിയാണ് മടങ്ങിയത്. ഇവിടെ കാര്യമായ ചലനമുണ്ടാക്കിയില്ല. എന്നാലും വര്‍ഷത്തിന്റെ ആദ്യ പകുതി നിവിന് മാത്രം സ്വന്തം.
ചുരുക്കം പറഞ്ഞാല്‍ പോയ അര്‍ദ്ധ വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. സിനിമയെന്ന് പറയാവുന്ന സിനിമകളും ചുരുക്കം. എന്നാല്‍ പ്രേക്ഷകരെ രസിപ്പിച്ച ചില ചിത്രങ്ങളുമുണ്ടായിരുന്നു. അവയാണെങ്കില്‍ നന്നായങ്ങ് രസിപ്പിച്ചു. മികവില്‍ സമ്മിശ്ര പ്രതികരണം നേടിയ അര്‍ദ്ധ വര്‍ഷം. എങ്കിലും മലയാള സിനിമ എന്ന രാജാവ് നഗ്നനാണെന്ന് ചില പ്രേക്ഷകരെങ്കിലും വിളിച്ചു പറയുന്നുണ്ടായിരുന്നു.
No comments:
Post a Comment