Saturday, 26 April 2014

ഫെഫ്ക


മലയാള ചലച്ചിത്ര മേഖലയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തു വരുന്നു. മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ കല്പിച്ച പ്രദര്‍ശന വിലക്കാണ് ചലച്ചിത്ര മേഖലയില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങളെ പുറത്തു കൊണ്ടുവന്നത്.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ബില്‍ഡിംഗ് ഉദ്ഘാടനത്തില്‍ നിന്നും ഫെഫ്ക വിട്ടുനിന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നാണ് ചലച്ചിത്രമേഖലയിലെ അടക്കം പറച്ചില്‍. എന്നാല്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായ ബി ഉണ്ണികൃഷ്ണന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വിലക്ക് നിലവിലുണ്ട്. ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഫെഫ്കയ്ക്ക് പിന്തുണയുമായി രംഗത്തു വന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡിന് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തീയ്യറ്റര്‍ ഉടമകള്‍ വിലക്കേര്‍പ്പെടുത്തിയതിനെയും ഇന്നസെന്റ് ശക്തമായി വിമര്‍ശിച്ചു. ലിബര്‍ട്ടി ബഷീറിനെ പിന്തുണക്കുന്ന സമ്പന്നരായ തീയ്യറ്റര്‍ ഉടമകള്‍ വിട്ടു നിന്നാലും സാധാരണക്കാരുടെ തീയ്യറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും, ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യറ്ററുകള്‍ക്ക് സംരംക്ഷണം നല്‍കുമെന്നും ചലച്ചിത്ര ഭാരവാഹികള്‍ പറയുന്നു. ഫെഫ്കയിലും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലും ഉണ്ണികൃഷ്ണനെ എതിര്‍ക്കുന്നവും അനുകൂലിക്കുന്നവരും എന്ന് രണ്ട് പക്ഷമുണ്ടായിക്കഴിഞ്ഞു. മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തലിന് തുടക്കം കുറിച്ച ഉണ്ണികൃഷ്ണനും അതിന്റെ സുഖം അറിയട്ടെ എന്നാണ് സംവിധായകന്‍ വിനയന്‍ ഇന്ന് പ്രതികരിച്ചത്. ഓള്‍ ഇന്‍ഡ്യ ഫിലിം എംപ്ലോയീസ് അസോസിയെഷന്‍ ജറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്റെ താന്‍പോരിമ ആരോപിച്ച് ഒരു വിഭാഗവും, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹി ലിബര്‍ട്ടി ബഷീറിനെ കുറ്റം ചുമത്തി മറ്റൊരു വിഭാഗവും സമര പ്രഖ്യാപനം നടത്തുമ്പോള്‍ കഷ്ടത്തിലാകുന്നത് സിനിമ കൊണ്ട് ഉപജീവനം നടത്തുന്നവരാണ്.

No comments:

Post a Comment