Thursday, 22 August 2013

ഒരുവട്ടം കൂടിയാ. . .


        തിരുവനന്തപുരം എന്നാല്‍ എനിക്ക് ചലച്ചിത്രമേളയാണ്.രണ്ട് തവണയോ അതില്‍ പങ്കെടുത്തുള്ളൂ എങ്കില്‍ കൂടി എന്റെ ജീവിതത്തില്‍ ചലച്ചിത്രമേള ഉണ്ടാക്കിയ പുളകം ചില്ലറയൊന്നുമല്ല. ആഘോഷങ്ങള്‍ക്കും, ആരവങ്ങള്‍ക്കും നിശബ്ദതകള്‍ക്കും ഒരു പോലെ പ്രാധാന്യം പറയാവുന്ന ഒന്നാണ് ചലച്ചിത്രമേള എന്നതില്‍ രണ്ട് പക്ഷമല്ലല്ലോ അല്ലെ.
        മദ്യം മണക്കുന്ന തിയേറ്ററുകള്‍, അങ്ങനെ പറയുന്നതില്‍ ആര്‍ക്കെങ്കിലും അമര്‍ഷമുണ്ടെങ്കില്‍ ക്ഷമിക്കണം കേട്ടോ. എന്തോ എനിക്കങ്ങനെ തോന്നി. എവിടെത്തിരിഞ്ഞാലും മദ്യത്തിന്റേയും പുകയുടെയും ഗന്ധം. അതില്ലാതെ എന്തോന്ന് മേള എന്തോന്ന് ഉത്സവം? സ്ഥിരം ബുദ്ധിജീവികളുടെ ആവാസകേന്ദ്രമായ കൈരളി തീയേറ്ററില്‍ മാധ്യമപ്പടയും എത്തിയാല്‍ സംഗതി കൊഴുക്കും. എനിക്കിപ്പൊഴും സംശയം. ഈ ബുദ്ധിജീവി സങ്കല്പങ്ങള്‍ മലയാളി മറക്കാറായില്ലേ? എന്തായാലും കൊള്ളാം. പിന്നെ സമരങ്ങളും സംഘര്‍ഷങ്ങളും ആദ്യം നേരിയൊരു ഭയം തോന്നി. പിന്നെയാ മനസിലായത് ഇതൊക്കെ മേളയ്ക്ക് കൊഴുപ്പു കൂട്ടുന്ന ഘടകങ്ങളാണെന്ന്. പരിചിത മുഖങ്ങള്‍ ഒത്തിരി കാണാനാവും. വെള്ളിത്തിരയിലേതും അല്ലാത്തതും. പക്ഷെ എല്ലാവരും അവിടെ ഒരുപോലെയാണ്. വലിപ്പച്ചെറുപ്പമില്ല. കൈരളിയുടെ പടവുകളില്‍ നത്ത് കുത്തിയിരിക്കും പോലെയുള്ള ഇരിപ്പുണ്ടല്ലോ. അതിന്റെ സുഖം ഒന്ന് വേറെ തന്നയാ. തിരക്കുകള്‍ക്കിടയില്‍ ആരെങ്കിലും കമ്പനിക്കുണ്ടെങ്കില്‍ അവരോട് സൊറ പറഞ്ഞും ഇല്ലെങ്കില്‍ മേളയുടെ ഷെഡ്യൂളില്‍ എല്ലാ സിനിമക്കും മേലെയുള്ള ഒരു ഏകാന്ത കുത്തിയിരുപ്പ്.
        നഗരത്തിലെ ഒട്ടുമിക്ക ബാറുകളും ഹോട്ടലുകളും കയറിയിറങ്ങിയുള്ള നടപ്പ്, ഇടക്കെപ്പോഴോ സ്വയം ബുദ്ധിജീവി സങ്കല്പം, ബന്ധങ്ങള്‍, പരിചയങ്ങള്‍, സിനിമകള്‍, വിലയിരുത്തലുകള്‍, ഇടനാഴികള്‍, പടിക്കെട്ടുകള്‍, ഗന്ധങ്ങള്‍..... ഇല്ല മറക്കാനാവില്ല.
        മേളക്കെത്തുന്നവരേക്കാള്‍ മേള ആഘോഷാമാക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ്. പ്രാദേശിക എഡിഷനുകള്‍ക്ക് പ്രത്യേകം സ്ഥലവും, പ്രത്യേക സമയം മാറ്റിവെച്ച് ചാനലുകളും മത്സരിക്കുമ്പോള്‍ ചലച്ചിത്രമേള മാധ്യമ മേളയാകുന്നതില്‍ അത്ഭുതമില്ല. പിന്നെ ചലച്ചിത്രവും ഒരു മാധ്യമമാണല്ലോ. നിരന്നു നില്ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടാല്‍ ഇവരെന്താ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണോയെന്ന് തോന്നും. പിന്നെയൊരു കാര്യം, ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് നേരെ ആരെങ്കിലും വാക്കോ കൈയ്യോ ഉയര്‍ത്തിയാല്‍ പിന്നെ റേറ്റിംഗുമില്ല. വാര്‍ത്തയുമില്ല, റിപ്പോര്‍ട്ടുമില്ല. എല്ലാവരും ഒന്നാണ്. ആ വികാരം ഞാന്‍ മാനിക്കുന്നു. സഹപ്രവര്‍ത്തകന്‍ എന്ന വികാരം.
        ബുദ്ധിജീവിയിലേക്ക് മടങ്ങാം. അറപ്പും പേടിയുമൊന്നുമല്ല അവരെ കാണുമ്പോള്‍, പിന്നെയെന്താ. ഒരു തരം നിര്‍വികാരം. അല്ലെതെന്ത് തോന്നാല്‍. അവരെയൊക്കെ കണ്ടാല്‍ ചലച്ചിത്രലോകം മുഴുവന്‍ അവരുടെ തലമുടിയിലും താടിയിലുമാണെന്ന് തോന്നും. കണ്ടാല്‍ തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ.
        ഡിസംബറിലെ ചൂടില്‍ നിന്നും രക്ഷനേടാന്‍ ടിക്കറ്റില്ലാത്ത ചലച്ചിത്രമേളയിലെ സിനിമ നല്ലൊരുപാധിയാണ്. 'ചേട്ടാ നമുക്ക് ബാറില്‍ പോകാം'
            'നീ വരുന്നോ സിനിമാ കാണാന്‍. അകത്തായാല്‍ സിനിമയും കാണാം. കള്ളും കുടിക്കാം. എസിയുമുണ്ട്. എന്റെ കൈയ്യില്‍ സാധനോം ഉണ്ട്'. തിയേറ്ററിന് മുന്‍പിലെ ഒരു സംഭാഷണം മാത്രം.
        എന്തൊക്കെയായാലും എനിക്ക് ഒരു ബുദ്ധിജീവിയാകാന്‍ കഴിയുന്നില്ല. എന്നാലും തിരുവനന്തപുരവും ചലച്ചിത്രമേളയും എനിക്കൊരു വികാരം തന്നെയാണ്. പദ്മനാഭന്റെ നാട്ടിലെ മറ്റൊരു വിസ്മയം. എന്തോ ഒരു ആകര്‍ഷണീയത അവിടെ ഉണ്ടെന്ന് തോന്നുന്നു. വീണ്ടും വീണ്ടും എന്നെ അവിടേക്ക് ആകര്‍ഷിക്കും പോലെ. ഇനിയും പോകണം, പടിക്കെട്ടില്‍ ഇരിക്കണം, കനകക്കുന്നില്‍ കാറ്റ്‌കൊണ്ടിരുന്ന് സിനിമ കാണണം, മേളയുടെ ഷെഡ്യൂള്‍ ഇരിപ്പിടമാക്കണം, ചങ്ങാത്തം കൂടണം, എല്ലാവരേയും കാണണം, എല്ലാ കാണണം.
        'ഒരു വട്ടം കൂടിയാ ചലച്ചിത്രമേളയുടെ
        തിരുമുറ്റത്തെത്തുവാന്‍
        തിരുമുറ്റത്തൊരു കോണില്‍
        കല്പടവില്‍ നത്തിനെപ്പോല്‍

        കുത്തിയിരിക്കാന്‍ മോഹം'

No comments:

Post a Comment